ADVERTISEMENT

വാഴപ്പഴം, പൈനാപ്പിൾ, കശുമാങ്ങ തുടങ്ങിയ ഫലങ്ങളുടെ ഗണ്യമായ ഒരു ഭാഗം പാഴാകുന്നതുമൂലം കർഷകനു വലിയ സാമ്പത്തികനഷ്ടം വരാറുണ്ട്. ഇതിനു പരിഹാരമാണ് മൂല്യവർധന. പഴങ്ങളിൽനിന്നു വൈൻ മികച്ച മൂല്യവർധനസാധ്യതയാണ്. ലോകമാകെ വിളവെടുക്കുന്ന മുന്തിരിയുടെ 80 ശതമാനവും വൈൻ ഉല്‍പാദനത്തിനാണ് ഉപയോഗിക്കുന്നതെന്ന് ഓര്‍മിക്കാം. നമ്മുടെ നാട്ടിലും പഴങ്ങൾ വൈൻ ഉൽപാദനത്തിനു പ്രയോജനപ്പെടുത്താം. 

വീട്ടിലേക്ക് ഇത്തിരി വീഞ്ഞുണ്ടാക്കാൻ പ്രയാസമില്ല. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ വീഞ്ഞുണ്ടാക്കാൻ ഒരു ഭരണിയും ഇത്തിരി മുന്തിരിയും യീസ്റ്റും മാത്രം മതിയാവില്ല. നിര്‍മാണരീതി അറിയണം, ലൈസൻസ് വേണം, നിലവാരം ഉറപ്പാക്കണം, നടപടിക്രമം പാലിക്കണം. യന്ത്രസഹായം വേണം– എന്നിങ്ങനെ കടമ്പകൾ പലതുണ്ട്. 

വാഴപ്പഴം, പൈനാപ്പിൾ, കശുമാങ്ങ എന്നിവയിൽനിന്നു വാണിജ്യാടിസ്ഥാനത്തിൽ വൈൻ ഉണ്ടാക്കാനുള്ള‍ സാങ്കേതികവിദ്യ കേരള കാർഷിക സർവകലാശാല വികസിപ്പിച്ചിട്ടുണ്ട്. ആരോഗ്യദായകമായ വൈറ്റമിൻ സി, ഫിനോൾസ് എന്നിവ ഏറെയുള്ള വീഞ്ഞാണിത്. ഇതിലെ എഥനോളിന്റെ തോത് 12 മുതൽ 14 ശതമാനം വരെയും. വൈൻ ഉപഭോക്താക്കളുടെ സംഖ്യ ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരമേഖലയിലും നമ്മുടെ സമ്പദ്‌വ്യവസ്ഥയിലും ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഉല്‍പന്നമായി വൈനിനെ കാണണം.

Read also: ഒരു ചുവട്ടിൽ വിളഞ്ഞത് 250 കുലകൾ; വീടിനെ പൊതിഞ്ഞ് മുന്തിരിവള്ളികൾ: ഇത് കോട്ടയംകാരന്റെ ‘മുന്തിരിവീട്’

കേരള കാർഷിക സർവകലാശാലയിലെ കാര്‍ഷിക കോളജിന്റെ പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്‍മെന്റ് വിഭാഗത്തിൽ സ്ഥാപിച്ചിരിക്കുന്ന വൈനറിയിൽനിന്ന് ഒരു ബാച്ചിൽ 125 ലീറ്റർ വൈൻ ഉല്‍പാദിപ്പിക്കാം. വൈൻ ഉൽപാദനത്തിനു ലൈസൻസ് നേടിയ ഈ കേന്ദ്രത്തിൽനിന്നു വൈകാതെ വീഞ്ഞ് വിപണിയിലെത്തും. വൈൻ നിർമാണം സംരംഭമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ പരിശീലനം ലഭിക്കും. സാങ്കേതികവിദ്യയുടെ കൈമാറ്റത്തിനായി 3 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങാനും തീരുമാനമുണ്ട്. 

പൂർണമായും യന്ത്രവൽകൃത സംവിധാനമാണ് കേരള കാർഷിക സർവകലാശാലയുടെ ഈ വൈനറിയി ലുള്ളത്. പഴച്ചാർ പുളിപ്പിക്കുന്നതും വൈനായി മാറിയ പഴച്ചാർ പാകപ്പെടുത്തുന്നതുമൊക്കെ നിർദിഷ്ട മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടാണ്. ഇപ്രകാരം യന്ത്രസഹായത്തോടെ വാണിജ്യോൽപാദനം നടത്താനുള്ള പരിശീലനമാണ് ഇവിടെ നൽകുക. ഗുണമേന്മ ഉറപ്പാക്കി വൈൻ നിർമിക്കുന്നതിനും പരിശീലനത്തിൽ പ്രാധാന്യം നൽകും. സർവകലാശാല വികസിപ്പിച്ച വൈനിന് ഉന്നത നിലവാരം ഉള്ളതായി കർണാടക സർക്കാരിന്റെ കീഴിലുള്ള ‘ഗ്രേപ് ആൻഡ് വൈൻ ബോർഡ്’ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുൻനിര വൈൻ ഉല്‍പാദകരായ നാസിക്കിലെ ‘സുല വൈൻയാർഡും’ കെഎയു വൈനിന്  വിപണിയിൽ ഉയർന്ന സാധ്യതയുണ്ടെന്ന് അംഗീകരിക്കുകയുണ്ടായി.

ഇന്ത്യൻവിപണിയിൽ മുന്തിരി വൈൻ മാത്രമാണ് വ്യാപകം. നമ്മുടെ നാട്ടിലെ പഴങ്ങളിൽനിന്നുള്ള വൈനിന് വ്യത്യസ്ത സ്വാദും ഗുണമേന്മയുമാണുള്ളത്. വിപണിയിൽ മുന്തിരി വൈനിന്റെ മേധാവിത്വം, അംഗീകാരം എന്നിവയ്ക്കു പകരം വയ്ക്കാവുന്ന ഈ വൈനിന്റെ സാധ്യത പ്രയോജനപ്പെടുത്താൻ കൂടുതൽ സംരംഭകർ കടന്നുവരണം. വിപണിയിൽ ലഭ്യമായ ബീയർ, ബ്രാണ്ടി, വിസ്കി തുടങ്ങിയ മദ്യങ്ങൾക്കു പകരം വയ്ക്കാവുന്ന ഉല്‍പന്നമായും വൈനിനെ കരുതാം. നിത്യേന മാറിമറിയുന്ന ഭക്ഷണശീലങ്ങൾക്ക് വ്യത്യസ്തത നൽകാനും ഇതുവഴി സാധിക്കും. വൈൻ നിർമാണത്തിനാവശ്യമായ ലൈസൻസ് ലഭിക്കാൻ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് അപേക്ഷ നൽകേണ്ടതാണ്. ഇതിനായുള്ള അപേക്ഷാഫോം എക്സൈസ് വെബ്സൈറ്റിൽ ഉണ്ട്.

ഫോൺ: 0487–2438383

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com