നിക്ഷേപിച്ചത് 2500 മത്സ്യക്കുഞ്ഞുങ്ങളെ, ക്രിസ്മസിന് വിറ്റത് 12 കിലോഗ്രാം മാത്രം
Mail This Article
വിപണി നഷ്ടപ്പെട്ട മത്സ്യക്കർഷകർ – 3
വളർച്ചയെത്തിയ തിലാപ്പിയ മത്സ്യങ്ങൾ വിറ്റുപോയില്ലെങ്കിൽ കർഷകന് തീറ്റച്ചെലവ് കൂടും. ക്രിസ്മസിന് വലിയ വിപണി പ്രതീക്ഷിച്ച പല കർഷകരും ഇപ്പോൾ പ്രതിസന്ധിയിലാണ്. 2500 കുഞ്ഞുങ്ങളെ നിക്ഷേപിച്ച കുളത്തിൽനിന്ന് ക്രിസ്മസിന് ഇത്തവണ വിൽക്കാൻ കഴിഞ്ഞത് 12 കിലോഗ്രാം മത്സ്യമാണെന്ന് ആലപ്പുഴ ഹരിപ്പാട് സ്വദേശി ജേക്കബ് തോമസ് പനവേലിൽ പറയുന്നു. മുൻ വർഷങ്ങളിലെല്ലാം തരക്കേടില്ലാത്ത വിൽപനയുണ്ടായിരുന്ന സ്ഥാനത്താണ് ഈ പ്രതിസന്ധി.
10 സെന്റ് നാച്ചുറൽ കുളത്തിൽ കഴിഞ്ഞ ജൂണിലാണ് ജേക്കബ് എംഎസ്‌ടി (മോണോ സെക്സ് തിലാപ്പിയ) മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഒരു കുഞ്ഞിന് 3 രൂപ നിരക്കിൽ 7500 രൂപയോളം കുഞ്ഞുങ്ങൾക്ക് ചെലവായി. കുളത്തിൽ നിക്ഷേപിച്ച് 4 മാസം പ്രായമെത്തിയപ്പോൾത്തന്നെ വിൽപന തുടങ്ങിയിരുന്നു. ശരാശരി 300 ഗ്രാം തൂക്കമെത്തിയ തിലാപ്പിയകളെയായിരുന്നു വിറ്റത്. സെപ്റ്റംബർ മുതൽ ചില്ലറവിൽപന ആരംഭിച്ചെങ്കിലും ഡിസംബറിലെ ക്രിസ്മസ് വിപണിയായിരുന്നു ജേക്കബിന്റെ പ്രതീക്ഷ. എന്നാൽ, അത് വ്യഥാവിലായിപ്പോയെന്നും ജേക്കബ്. വിപണിയിൽ കുറഞ്ഞ വിലയിൽ തിലാപ്പിയ യഥേഷ്ടം ലഭ്യമായത് വിൽപനയെ ബാധിച്ചു. ക്രിസ്മസിന് 12 കിലോയോളം മത്സ്യം മാത്രമേ വിൽക്കാൻ കഴിഞ്ഞിട്ടുള്ളൂ. കൂടാതെ, മോണോ സെക്സ് തിലാപ്പിയയെ ആണ് നിക്ഷേപിച്ചതെങ്കിലും അവ പെറ്റുപെരുകുകയും ചെയ്തു. മാർച്ച് മാസത്തോടെ ജലാശയത്തിലെ വെള്ളം വറ്റും. അതുകൊണ്ടുതന്നെ അതിനു മുൻപേ മത്സ്യങ്ങളെ വിറ്റഴിക്കാൻ കഴിയണം. അല്ലാത്തപക്ഷം വലിയ നഷ്ടമാണ് സംഭവിക്കുകയെന്നും ജേക്കബ്.
മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയ ഇനത്തിൽ ചെലവായ 7500 രൂപയ്ക്കു പുറമേ തീറ്റ വാങ്ങിയ വകയിൽ ഇതുവരെ 28,000 രൂപയോളം ചെലവായിട്ടുണ്ട്. മാത്രമല്ല, കുളം ഒരുക്കിയ വകയിലും നല്ലൊരു തുക ചെലവാകുകയും ചെയ്തു. സെപ്റ്റംബർ മുതൽ ഇതുവരെ ആകെ 100 കിലോയിൽ താഴെ മത്സ്യങ്ങളെ മാത്രമാണ് വിൽക്കാൻ സാധിച്ചിട്ടുള്ളത്. വിൽപന സാധ്യമായില്ലെങ്കിൽ മുടക്കിയ തുകപോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇപ്പോൾ പെല്ലറ്റ് തീറ്റയ്ക്കു പുറമേ ചേമ്പില, കപ്പയില തുടങ്ങിയവയും ഭക്ഷണമായി നൽകി തീറ്റച്ചെലവ് കുറയ്ക്കുകയാണ്.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ജേക്കബ് മത്സ്യക്കൃഷി ആരംഭിച്ചിട്ടു മൂന്നു വർഷമായി. ആദ്യ വർഷം നട്ടറും രണ്ടാം വർഷം അനാബസുമായിരുന്നു വളർത്തിയത്. കഴിഞ്ഞ വർഷം 300 കിലോഗ്രാം അനാബസ് വിൽക്കാൻ ജേക്കബിനു കഴിഞ്ഞു. ഈ വർഷം തിലാപ്പിയ വളർത്തിയത് തിരിച്ചടിയായി. തനിക്ക് മാത്രമല്ല സമീപത്തുള്ള മറ്റു കർഷകർക്കും ഇതേ അവസ്ഥയാണെന്ന് ജേക്കബ്. കരിമീന് വിപണിയുണ്ടെങ്കിലും തന്റെ പ്രദേശത്ത് വളർച്ച ലഭിക്കുന്നില്ലെന്ന് ജേക്കബിന്റെ അനുഭവം. അതിനാൽ, അടുത്ത വർഷം നാടൻ പൂച്ചമത്സ്യ ഇനങ്ങളെ വളർത്താമെന്ന ആലോചനയിലാണ് ജേക്കബ്.
നാളെ: ജനത്തിന്റെ വരുമാനം കുറഞ്ഞു; അത് മത്സ്യവിപണിയെയും ബാധിച്ചു
മത്സ്യക്കൃഷിയുമായി ബന്ധപ്പെട്ട് കർഷകശ്രീ ഫെയ്സ്ബുക്ക് പേജിലൂടെ നിങ്ങൾക്കും അഭിപ്രായങ്ങൾ പങ്കുവയ്ക്കാം. മത്സ്യകൃഷിയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കർഷകശ്രീ ഫെയ്‌സ്ബുക്ക് പേജിലേക്ക് മെസേജ് ചെയ്യുക. ഫെയ്‌സ്ബുക്ക് പേജിന് ഇവിടെ ക്ലിക്ക് ചെയ്യുക
English summary: Challenges of fish farming in Kerala