ADVERTISEMENT

കേരളത്തിലെ പലയിടങ്ങളിലും ക്ഷീരകര്‍ഷകര്‍ വളരെ പ്രതിസന്ധിയിലൂടെയാണ കടന്നുപോകുന്നത്. സംഘങ്ങളില്‍ അംഗത്വം നല്‍കാതിരിക്കലും പാലില്‍ കൊഴുപ്പു കുറവാണെന്ന് കാണിച്ച് വില കുറയ്ക്കുന്നതും പാല്‍ സംഭരിക്കാതിരിക്കുന്നതുമെല്ലാം ക്ഷീരകര്‍ഷകര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ ചിലതാണ്. മേയ് അവസാന വാരം തൃശൂര്‍, പാലക്കാട് ജില്ലകളിലെ ചില ക്ഷീരസംഘങ്ങളില്‍ നടന്ന സംഘര്‍ഷങ്ങഴും പ്രതിഷേധങ്ങളും ഇതിന്റെ ബാക്കിപത്രമാണ്. ഇതേത്തുടര്‍ന്ന് ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് തൃശൂര്‍ ജില്ലയിലെ താന്ന്യം ക്ഷീരവ്യവസായ സംഘത്തില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ തങ്ങളുടെ പ്രശ്‌നങ്ങളും ദുരിതങ്ങളും വ്യക്തമാക്കി കത്തയച്ചു. കത്തിലെ വിശദ വിവരങ്ങള്‍ ചുവടെ.

ക്ഷീര വികസന മന്ത്രിക്ക് ഒരു കൂട്ടം കര്‍ഷകരുടെ പരാതി,

ഞങ്ങള്‍ തൃശൂര്‍ ജില്ലയില്‍ താന്ന്യം പഞ്ചായത്തില്‍ താന്ന്യം ക്ഷീര വ്യവസായ സംഘത്തില്‍ പാല്‍ അളക്കുന്ന ഒരു കൂട്ടം കര്‍ഷകരാണ്,

ഞങ്ങളുടെ പരാതി,

വര്‍ഷങ്ങളായി ഞങ്ങള്‍ ഈ സംഘത്തില്‍ പാല്‍ അളന്നു വരുന്നു, ഞങ്ങള്‍ക്ക് പലവിധ കാരണങ്ങള്‍ പറഞ്ഞ് സംഘം മെംബര്‍ഷിപ്പ് അനുവധിച്ചുതരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം പോലും ഞങ്ങള്‍ക്ക് ഇവിടെ ഇല്ല. സംഘത്തിന്റെ ലക്ഷ്യം ഭരണം നിലനിര്‍ത്തലാണ്. അതിനായി ഞങ്ങളെ ചൂഷണം ചെയ്യുന്നു. പലരും ഈ സംഘത്തിലെ പാല്‍ അളവ് നിര്‍ത്തി മറ്റു സംഘങ്ങളില്‍ അളക്കുന്നു. 

ഞങ്ങളില്‍ കൂടുതല്‍ കര്‍ഷകരും ഈ സംഘത്തിന്റെ പരിധിയില്‍ പെടുന്നവരാണ്. 1993 മുതല്‍ പാല്‍ അളക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കുറച്ച് പേര്‍ മറ്റു വാര്‍ഡുകളില്‍നിന്നും ഉണ്ട്. അവരും വര്‍ഷങ്ങളായി ഇവിടെ പാല്‍ അളന്നു വരുന്നു. 

ഇവിടെ പാല്‍ തൂക്കം നോക്കുന്ന മീറ്ററില്‍ പോയിന്റ് കാണിക്കുന്നില്ല. അതുമൂലം സംഘം ഞങ്ങളില്‍നിന്ന് ദിവസം 100 മില്ലി ലീറ്റര്‍ പാല്‍ പിടിക്കുന്നു. ഇതെല്ലാം വീഡിയോ സഹിതം പരാതിപ്പെട്ടിട്ടും ഫലമില്ല. പരാതിപ്പെട്ടതിന്റെ വൈരാഗ്യത്തിന്റെ പേരില്‍ ഞങ്ങില്‍ പലരേയും പാല്‍ അളക്കാനും സംഘം സമ്മതിക്കുന്നില്ല.

കര്‍ഷകര്‍ സംഘത്തിനു മുന്നില്‍ പാല്‍ ഒഴിച്ചു കളയുന്ന സാഹചര്യമുണ്ടായി. പശുക്കള്‍ക്കുള്ള തീറ്റയും തന്നില്ല. അന്തിക്കാട് പോലീസ് ഇടപ്പെട്ട് ഞങ്ങള്‍ക്ക് സംഘത്തില്‍നിന്നു തീറ്റ എടുത്തു തന്നു. ഞങ്ങളുടെ ആവശ്യം ഒരു വര്‍ഷത്തില്‍ കൂടുതല്‍ പാല്‍ സംഘത്തില്‍ അളന്ന എല്ലാ കര്‍ഷകര്‍ക്കും മെംബര്‍ഷിപ്പ് അനുവദിച്ച് തരണമെന്നതും സംഘം മീറ്ററില്‍ പോയിന്റ് ഇടാതെ ഞങ്ങളില്‍നിന്നു വര്‍ഷങ്ങളായി 100 മില്ലി പാല്‍ ചൂഷണം ചെയ്തു വരുന്നത് തടയണമെന്നതുമാണ്.

ഇതിന്റെയെല്ലാം വീഡിയോ തെളികളും ഞങ്ങളുടെ കൈയ്യിലുണ്ട്. ഇവിടെ ഭരണസമിതിക്ക് ഒരു നിയമം കര്‍ഷകര്‍ക്കു വേറെ ഒരു നിയമവും ആണ്. ഈ സംഘത്തിനു മാത്രം ബൈലോയില്‍ പോലുമില്ലാത്ത നിയമങ്ങളാണ്. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടുകൂടി പാല്‍ അളക്കാനുള്ള സാഹചര്യം ഒരുക്കിത്തരണമെന്ന് അപേക്ഷിക്കുന്നു.

മനോരമ ഓണ്‍ലൈന്‍ കര്‍ഷകശ്രീ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച 'സംരക്ഷണമില്ലാത്ത മൃഗസംരക്ഷണമേഖല' എന്ന പരമ്പരയില്‍ ക്ഷീരകര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പങ്കുവച്ചിരുന്നു. താന്ന്യം ക്ഷീരസംഘത്തിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളും ലേഖന പരമ്പരയിലെ ആദ്യ ഭാഗത്തില്‍ വെളിപ്പെടുത്തിയിരുന്നു. ക്ഷീരകര്‍ഷകരുടെ പൊതുവായ ഈ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അടിയന്തിരമായി ഉണ്ടാവണം. 

ഒരു പശുവിന്റെ പാല്‍ 3 സംഘങ്ങളില്‍ അളന്നപ്പോള്‍ 3 റീഡിങ്: ആര്‍ക്കാണ് കുഴപ്പം? പശുവിനോ? കര്‍ഷകനോ?

English summary: Letter to the minister of dairy development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com