ADVERTISEMENT

പണമെടുക്കാൻ എടിഎം എന്നതുപോലെ പാൽ വാങ്ങാനും എടിഎം പ്രചാരത്തിലായി. ഉപഭോക്താവിന് ആവശ്യമുള്ള സമയത്ത് പാൽ വാങ്ങാമെന്ന നേട്ടം നൽകുന്ന മിൽക്ക് എംടിഎമ്മുകൾ കോട്ടയം ജില്ലയിൽ പ്രചാരത്തിലായി വരികയാണ്. കോട്ടയം ജില്ലയിലെ പാമ്പാടി ബ്ലോക്കിലെ അരീപ്പറമ്പ് ക്ഷീരസംഘത്തിൽ കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ച മിൽക്ക് എടിഎം വിജയകരമാണെന്നു കണ്ടതോടെ പാമ്പാടി ബ്ലോക്കിലെതന്നെ മൂന്ന് പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത മൂന്നു ക്ഷീരസംഘങ്ങളിൽ ഇക്കുറി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പാമ്പാടി ബ്ലോക്ക് പ‍ഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷീരസംഘങ്ങളിൽ മിൽക്ക് എടിഎമ്മുകൾ സ്ഥാപിച്ചത്. 

പ്രവർത്തനമാരംഭിച്ചിട്ട് ഒരു മാസം

2022–23 സാമ്പത്തിക വർഷത്തിൽ പാമ്പാടി ബ്ലോക്കിൽ പ്രവർത്തനമാരംഭിച്ച മൂന്നു മിൽക്ക് എടിഎമ്മുകളിലൊന്നാണ് കോട്ടയം–പാലാ റൂട്ടിൽ കുമ്മണ്ണൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിലുള്ളത്. കിടങ്ങൂർ ഡിവിഷൻ മെംബർ ഡോ. മേഴ്സി ജോണിന്റെ നിർദേശാനുസരണം  സ്ഥാപിച്ച മെഷീൻ മാർച്ച് 23ന് കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഈ എടിഎമ്മിലൂടെ ഇപ്പോൾ നൂറോളം ലീറ്റർ പാൽ പ്രതിദിനം വിൽക്കാൻ കഴിയുന്നുവെന്ന് സംഘം സെക്രട്ടറി ബിന്ദു സജികുമാർ. അഞ്ചു ലക്ഷം രൂപ ചെലവഴിച്ചു സ്ഥാപിച്ച ഇവിടുത്തെ എടിഎമ്മിന് 200 ലീറ്ററാണ് ശേഷി. ശീതീകരിച്ച പാൽ അഥവാ 4 ഡിഗ്രി സെൽഷ്യസിലേക്ക് താപനില താഴ്ത്തിയ പാൽ ആണ് ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

Read More: മാസം 40,000 രൂപ ലാഭം; പാൽ വിൽക്കാൻ സ്വന്തമായി കടയിട്ട ക്ഷീരകർഷക

കർഷകരിൽനിന്ന് ശേഖരിക്കുന്ന പാൽ പ്രാഥമിക ഗുണനിലവാര പരിശോധനകൾക്കുശേഷമാണ് മെഷീനിൽ നിറയ്ക്കുന്നത്. ഇങ്ങനെ നിറയ്ക്കുന്ന പാൽ രണ്ടു മണിക്കൂറിനുള്ളീൽ ശീതീകരിക്കപ്പെടും. അതുകൊണ്ടുതന്നെ 24 മണിക്കൂറും നറും പാൽ ഉപഭോക്താക്കൾക്കു ലഭ്യമാകും. തുടക്കത്തിൽ 50 ലീറ്റർ മാത്രമായിരുന്നു മെഷീനിൽ നിറച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് 100 ലീറ്ററിലേക്ക് എത്തിയിരിക്കുന്നു.

milk-atm-kummannur-1
മിൽക്ക് എടിഎം

വാങ്ങാവുന്നത് മൂന്നു രീതിയിൽ

നോട്ട് നൽകിയും ക്ഷീരസംഘം നൽകുന്ന കാർഡ് ഉപയോഗിച്ചും യുപിഎ ആപ്പുകൾ ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്തും പണമടച്ച് പാൽ വാങ്ങാനുള്ള സൗകര്യമാണ് മെഷീനിലുള്ളത്. 10, 20, 50, 100, 200 തുടങ്ങിയ നോട്ടുകൾ ഉപയോഗിച്ച് പാൽ വാങ്ങാം. നൽകുന്ന നോട്ടിന്റെ മൂല്യത്തിന് അനുസരിച്ച് പുറത്തേക്കു വരുന്ന പാൽ ഉപഭോക്താക്കൾ കൊണ്ടുവരുന്ന പാത്രത്തിൽ ശേഖരിക്കാം. ഒരേ സമയം നാലു ലീറ്റർ വരെ പാലാണ് വാങ്ങാൻ കഴിയുക. നോട്ട് ഉപയോഗിക്കുമ്പോൾ ആവശ്യമുള്ള പാലിന്റെ മൂല്യത്തിനുള്ള നോട്ട് മാത്രം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ക്ഷീരസംഘം നൽകുന്ന കാർഡ് റീചാർജ് ചെയ്ത് ആവശ്യാനുസരണം പാൽ വാങ്ങാൻ കഴിയും.

24 മണിക്കൂറിനുള്ളിൽ പാൽ മാറ്റും

ദിവസം ഒന്നോ രണ്ടോ തവണകളായി മെഷീനിൽ നിറയ്ക്കുന്ന പാൽ 24 മണിക്കൂറിലധികം സൂക്ഷിക്കാറില്ല. പാൽ ബാക്കിയുണ്ടെങ്കിൽ ഹോട്ടലുകളിലേക്ക് നൽകും. ശേഷം കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രമേ പുതിയ പാൽ നിറയ്ക്കൂ. വൈദ്യുതി തടസപ്പെട്ടാൽ ബാറ്ററി സംവിധാനവും മെഷീനിനുണ്ട്. എടിഎം നിരീക്ഷിക്കുന്നത് സിസിടിവിയുമുണ്ട്. സംഘത്തിൽനിന്ന് സ്ഥിരമായി നേരിട്ട് പാൽ വാങ്ങുന്നവർ അങ്ങനെ തന്നെയാണ് ഇപ്പോഴും വാങ്ങുന്നതെന്ന് ബിന്ദു. എന്നാൽ, യാത്രക്കാരും ക്ഷീരസംഘത്തിന്റെ പ്രവർത്തനസമയത്ത് എത്താൻ കഴിയാത്തവരുമെല്ലാം മെഷീൻ പ്രയോജനപ്പെടുത്തുന്നുണ്ട്. പുതിയ ഡിസ്പ്ലേ ബോർഡ് കൂടി എത്തുന്നതോടുകൂടി വിൽപന ഉയരുമെന്ന പ്രതീക്ഷയിലാണ് ബിന്ദുവിനൊപ്പം ലാബ് അസിസ്റ്റന്റ് എം.ജി.അമ്പിളിയും പ്രൊക്യുർമെന്റ് അസിസ്റ്റന്റ് നിർമലകുമാരിയും. 

ഫോൺ: 9495711238

English summary: Milk Vending Machine Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com