ADVERTISEMENT

വൈക്കം ഫിഷ് ഫാമിൽ പോയാൽ പലതാണ് കാര്യം. ഒന്നാംതരം കരിമീൻ ജീവനോടെയോ പൊരിച്ചോ വാങ്ങാം, കുട്ടികൾക്ക് അലങ്കാരമത്സ്യങ്ങളുടെയും ജലസസ്യങ്ങളുടെയും കക്കകളുടെയുമൊക്കെ ലോകത്തെക്കുറിച്ച് അറിവ് പകരാം, വൈക്കം കായലിൽനിന്നുള്ള കാറ്റ് ആസ്വദിച്ചു ഗെയിമുകള്‍ കളിക്കാം, സമ്മാനം നേടാം. ഒന്നാംതരം നാടൻഭക്ഷണം കഴിക്കാം– കുടുംബമായും കൂട്ടമായും എത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്യുകയാണ് അനിലയും വിപിനും.

കർഷകശ്രീ വായനക്കാരിൽ പലരും  ഈ ദമ്പതികളെ ഓർക്കുന്നുണ്ടാവും. എൻജിനീയറിങ് ബിരുദധാരികളായ അനിലയും  ഭർത്താവ് വിപിനും ചേർന്ന് ഗോൾഡ് ഫിഷിനെയും ഏഞ്ചൽ ഫിഷിനെയുമൊക്കെ വളർത്തി കാശുണ്ടാക്കുന്നതിനെക്കുറിച്ച് 12 വർഷം മുൻപ് കർഷകശ്രീ പ്രസിദ്ധീകരിച്ച ഫീച്ചർ ഏറെ ശ്രദ്ധ നേടിയിരുന്നു. മറ്റു പല അലങ്കാര മത്സ്യസംരംഭകരിൽനിന്നും വ്യത്യസ്തമായി ഉയർന്ന തോതിൽ ഉൽപാദനമെടുക്കാനും വൈവിധ്യവൽകരണത്തിലേക്കു കടക്കാനുമൊക്കെ അവർക്കു കഴിഞ്ഞു. അലങ്കാരമത്സ്യങ്ങളുടെ പൊടിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തി നിശ്ചിത വലുപ്പമെത്തിച്ച ശേഷം ഉയർന്ന വിലയ്ക്കു വിൽക്കുന്നതിനായി വൈക്കം ഉല്ലലയ്ക്കു സമീപം മൂന്നേക്കറിൽ അവർ വലിയൊരു ഫാമിനു രൂപം കൊടുത്തു. മികവോടെ മുന്നേറവേ രണ്ടു വലിയ തിരിച്ചടികൾ. 2018 ല്‍ പ്രളയവും പിന്നാലെ കോവിഡും. ഏറക്കുറെ അടച്ചുപൂട്ടലിൽ എത്തിച്ച ദുരന്തകാലത്തില്‍നിന്നു തിരിച്ചുവരവിന്റെ പാതയിലാണ് ഫാം. 

fish-farming-1
വിപിനും അനിലയും

അലങ്കാരമത്സ്യങ്ങളെ നിലനിര്‍ത്തിക്കൊണ്ടു കരിമീനും ഫാം ടൂറിസവും വഴി അധിക വരുമാനം നേടാനാണ്  ശ്രമം.  ഏറെ സന്ദർശകരെത്തിയിരുന്ന ഫാമിൽ  പ്രത്യേക സൗകര്യങ്ങളൊരുക്കി ഒരു ഫാം ടൂറിസം കേന്ദ്രം ഒരുക്കിവരുന്നു.  കോവിഡിനു മുൻപുവരെ ഓരോ വർഷവും ഒട്ടേറെ സ്കൂളുകളിൽനിന്നു  പഠനയാത്രയുടെ ഭാഗമായി വിദ്യാർഥികൾ എത്തിയിരുന്നു. ഇപ്പോള്‍ കുട്ടികള്‍ക്കു കാണാന്‍  പബ്ലിക് അക്വേറിയമുണ്ട്. വിവിധയിനം അലങ്കാരമത്സ്യങ്ങൾ, കടൽകക്കകൾ, ജലസസ്യങ്ങൾ എന്നിവ ഇവിടെ കാണാം. വെള്ളത്തിനടിയിലെ ജൈവ വൈവിധ്യത്തെക്കുറിച്ചും അറിവ് നൽകുന്ന രീതിയിലാണ് അക്വേറിയം ക്രമീകരിച്ചിരിക്കുന്നത്.  മത്സ്യക്കൃഷിയിലെ കാഴ്ചകൾക്കൊപ്പം ശാസ്ത്രം പറഞ്ഞുകൊടുക്കാൻ പരിശീലനം നേടിയ ഗൈഡുകളുണ്ട്. 

Read also: പാലക്കാടൻ ഫാം ടൂറിസം; ചേറിൽക്കളി, ചൂണ്ട, സാഹസം: 34 ഏക്കറിൽ ചിറകുവിരിച്ച് പ്രകൃതി 

വിനോദത്തിനായി സാദാ ഊഞ്ഞാൽ മുതൽ ഒബ്സ്ട്രക്‌ഷൻ റേസ് കോഴ്സ് വരെ ക്രമീകരിച്ചിരിക്കുന്നു. എൻജിനീയര്‍മാരായ അനിലയും വിപിനും ചേർന്ന് രൂപപ്പെടുത്തിയതാണ് ഇവയിലേറെയും. കുട്ടവ‍ഞ്ചി കനോയിങ്, നാടൻ വള്ളം എന്നിവയുമുണ്ട്.  ഫാമിനു പുറത്ത് കരിയാറിലൂടെ ശിക്കാര യാത്രയുമാകാം. വിദ്യാർഥികൾ കുടുംബാംഗങ്ങളെയും കൂട്ടി വീണ്ടുമെത്തുന്നതായാണ് അനുഭവമെന്ന് അനില പറഞ്ഞു. മുൻകൂട്ടി അറിയിച്ചു വരുന്നവർക്ക് കരിമീൻ ഉൾപ്പെടെയുള്ള ഉച്ചഭക്ഷണവും ലഭ്യമാണ്.  വിദ്യാലയങ്ങള്‍ക്ക്  ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട്.

fish-farming-2

കരിമീനിന്റെ കൂടുമത്സ്യക്കൃഷി ഇവിടെ കണ്ടുപഠിക്കാം. പൊതുരീതിയില്‍നിന്നു വ്യത്യസ്തമാണ് ഇവിടത്തെ രീതി. കുളത്തിലെ നിശ്ചല ജലത്തിലാണ് ഇവർ കൂടുകൾ വയ്ക്കുന്നത്. 5 x 5 മീറ്റർ  വലുപ്പമുള്ള ഓരോ കൂട്ടിലും 3000 വീതം കുഞ്ഞുങ്ങളെയാണ് ഇടുന്നത്. പിവിസി പൈപ്പ്കൊണ്ട് സ്വയം നിർമിച്ച കൂടുകളായതിനാൽ ചെലവ് ഗണ്യമായി കുറയുന്നു. ജലപ്രവാഹമില്ലാത്ത വെള്ളക്കെട്ടിലായതുകൊണ്ട് കൂടു നിർമാണത്തിന് ബലം കുറഞ്ഞ പിവിസി പൈപ്പുകൾ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല. ഒഴുക്കില്ലാത്ത വെള്ളത്തിലെ ഇത്തിരി ഇടത്തിൽ ഒത്തിരി കു‍ഞ്ഞുങ്ങളായാൽ ചത്തുപോകുമെന്നറിയാഞ്ഞിട്ടല്ല, അത് ഒഴിവാക്കാനുള്ള വഴി അറിയാവുന്നതുകൊണ്ടാണ് കൂടുതല്‍ കുഞ്ഞുങ്ങളെ ഇടുന്നത്. ഓരോ കൂട്ടിലും രാവിലെയും വൈകുന്നേരവും തൊട്ടടുത്തുള്ള കരിയാറ്റിലെ  ജലം പമ്പുചെയ്തു വെള്ളത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നു. പ്രാണവായുവിന്റെ ലഭ്യത ഉറപ്പാക്കാന്‍ എയ്റേറ്ററുകളുണ്ട്. മഴ പെയ്യുന്നതുപോലെ വെള്ളം കൂടിനു മീതേ പതിക്കുമ്പോൾ അതില്‍ പ്രാണവായുവിന്റെ അളവ് കൂടുന്നു.  ഈ രീതിയിൽ ഒരു കൂട്ടിൽ 3000 കരിമീൻ വളരുമെന്ന്  അനില പറയുന്നത് അനുഭവത്തിന്റെ ബലത്തിലാണ്. ഇതിനകം ഈ രീതിയിൽ കരിമീനിന്റെയും തിലാപ്പിയയുടെയും ഒന്നിലേറെ ബാച്ചുകൾ ഇവർ  ഉല്‍പാദിപ്പിച്ചുകഴിഞ്ഞു. ഒരു മീനിന് ശരാശരി 200 ഗ്രാം മാത്രം കണക്കാക്കിയാല്‍പോലും അതിസാന്ദ്രതാശൈലിയില്‍ ഒരു കൂട്ടിൽനിന്ന് 6 മാസത്തിനകം 500 കിലോ കരിമീൻ പിടിക്കാനാകുമെന്ന് അനൂപ് പറയുന്നു. ഇതിലേറെ കിട്ടുമെന്നതില്‍ ഇരുവർക്കുമില്ല സംശയം. 

കരിമീനും തിലാപ്പിയയും എറണാകുളത്തെയും സമീപ ജില്ലകളിലെയും  ആവശ്യക്കാർക്ക് നേരിട്ടെത്തി ക്കാനാണ് ഉദ്ദേശ്യം. നിലവിലുള്ള കൂടുകളിൽനിന്ന് ഇത്തവണ ഈസ്റ്റർ സീസണിൽ വിളവെടുപ്പു നടത്തി. 

കൂടുനിർമാണമുൾപ്പെടെ ഒരു ബാച്ചിന് ആകെ ചെലവ് ഒന്നര ലക്ഷം രൂപയാണെന്ന് അനില ചൂണ്ടിക്കാട്ടി. അതായത്, മറ്റു പ്രശ്നമൊന്നുമുണ്ടായില്ലെങ്കില്‍ ആദ്യവിളവെടുപ്പിൽ തന്നെ സംരംഭം ലാഭത്തിലെത്തും.  കൂടുനിർമാണത്തിനുള്ള 35,000 രൂപ  രണ്ടാം കൃഷിയിൽ ലാഭിക്കാം. 100 കേജുകൾക്ക് ഇവിടെ ഇടമുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് കൂടുമത്സ്യക്കൃഷിയില്‍ പണം മുടക്കാം. മൂന്നു പേര്‍ 11 കരിമീൻ കേജുകളിൽ നിക്ഷേപം നടത്തിക്കഴിഞ്ഞു. കരിമീൻ വള‍ർത്താൻ താൽപര്യമുണ്ടെങ്കിലും ഫാമുണ്ടാക്കാൻ സാഹചര്യമില്ലാത്തവര്‍ക്ക് ഈ സംരംഭത്തില്‍ പങ്കുചേരാം. കൂടുകളിലെ കരിമീൻകൃഷി കണ്ടു ബോധ്യപ്പെടണമെന്നുള്ളവര്‍ക്ക് അതിന് അവസരം നല്‍കും.

കൂടുമത്സ്യക്കൃഷിയിലെ മുന്നേറ്റം പ്രയോജനപ്പെടുത്തി പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനുവേണ്ടി വൈക്കം ഫിഷ് ഫാം ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി റജിസ്റ്റർ ചെയ്തുകഴിഞ്ഞു. കമ്പനിയിൽ നിക്ഷേപം നടത്തിയ ലൈസ്‌ലി ജേക്കബും ഇവരോടൊപ്പം സജീവമായുണ്ട്.

ഫോൺ: 96055 35797

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com