ADVERTISEMENT

മറയൂരിലെ കരിമ്പുകൃഷിയെക്കുറിച്ചും അതിൽനിന്നെടുക്കുന്ന ശർക്കരയെക്കുറിച്ചും നമുക്കറിയാം. മറയൂർ ചന്ദനവും പ്രസിദ്ധം . ശീതകാല പച്ചക്കറികൾക്കും ഇവിടം നല്ലതുതന്നെ. എന്നാല്‍, മറയൂരിൽ സ്ഥലം വാ‌ങ്ങിയ പാലാ സ്വദേശി ജോസ് ചുങ്കപ്പുര മുതൽമുടക്കിയത് കമുകിലാണ്. താൻ മാത്രമല്ല, ഈ മേഖലയിലെ കൃഷിക്കാരിൽ നല്ല പങ്കും ഇപ്പോൾ കരിമ്പും ചന്ദനവുമൊക്കെ വിട്ട് കമുകിനു പിന്നാലെയാണെന്നു ജോസ് പറയുന്നു. ഏതാനും വർഷങ്ങളായി  അടക്കയ്ക്കു മികച്ച വില കിട്ടുന്നുണ്ടെന്നത് സത്യം. എന്നാൽ  മഴനിഴൽ പ്രദേശമായ മറയൂരിൽ ഏറെ ജലം വേണ്ട കമുകുകൃഷി ചെയ്യുന്നത് ബുദ്ധിയാണോ? സമുദ്ര നിരപ്പിൽനിന്ന് 3000 അടി ഉയരത്തിലുള്ള മറയൂരിൽ മാത്രമല്ല, കേരളമാകെ ഇപ്പോൾ കമുകുകൃഷിയോടു കാണിക്കുന്ന ആവേശം യാഥാർഥ്യബോധത്തിനു നിരക്കുന്നതാണോ? ഈ ചോദ്യങ്ങൾക്ക് ജോസിനു മറുപടിയുണ്ട്.  

ആദായസ്ഥിരത 

വിളവെടുത്തു തുടങ്ങിയപ്പോൾ മുതൽ സ്ഥിരതയോടെ ആദായം നൽകിയ വിളയാണ് ജോസിനു കമുക്. 1995ലാണ് ജോസിന്റെ കുടുംബം മറയൂരിൽ സ്ഥലം വാങ്ങിയത്. തുടക്കത്തിൽ  കരിമ്പുകൃഷിയായിരുന്നു. കരിമ്പുകൃഷി  നഷ്ടമായതിനാൽ 2 വർഷം കഴിഞ്ഞപ്പോൾ കമുകിലേക്കു ചുവടുമാറി. രണ്ടായിരാമാണ്ടിൽ കമുകിന്റെ ആദ്യ വിളവെടുപ്പുകാലത്ത് 40 രൂപയായിരുന്നു ഒരു കിലോ പഴുക്കായുടെ വില. പിന്നീട് അത് 60 ആയും 100 ആയും ഉയർന്നുയര്‍ന്ന് കഴിഞ്ഞ വർഷം 170 രൂപ വരെയെത്തി. ഇക്കഴിഞ്ഞ സീസണിൽ  17 ടൺ  അടയ്ക്കയാണ് ജോസ് വിപണയിലെത്തിച്ചത്. അന്ന് ഏറ്റവും കൂടിയ വില 100 രൂപ ആയിരുന്നു. ശരാശരി 85 രൂപ വില കിട്ടി.  

marayur-arecanut-3

അടയ്ക്കാവിപണിയിൽ വലിയ വിലത്തകർച്ചയ്ക്കു സാധ്യതയില്ലെന്നാണ് ജോസിന്റെ നിരീക്ഷണം. ബംഗ്ലാദേശിലും മ്യാന്‍മറിലും നിന്നുള്ള കള്ളക്കടത്ത് കുറഞ്ഞതും കുറഞ്ഞ ഇറക്കുമതി വില 351 രൂപയായി കേന്ദ്രസർക്കാർ വർധിപ്പിച്ചതുമാണ് ഇപ്പോഴത്തെ വിലവർധനയ്ക്കു കാരണമെന്ന് അദ്ദേഹം പറയുന്നു. ഇവയിലൊന്നും കാര്യമായ മാറ്റം വരാത്തിടത്തോളം വിലയിടിവുണ്ടാകില്ല. മാത്രമല്ല, ഉൽപാദനത്തിനൊപ്പം ആഭ്യന്തര ഉപഭോഗമുള്ള ഉൽപന്നമാണിത്. അടയ്ക്ക ഉപയോഗിക്കുന്നവരെ കേരളത്തിൽ അധികം കാണാനാവില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ  ഏറെയുണ്ട്. വിവിധ സുപാരി ഉൽപന്നങ്ങളുടെ വ്യാപാരം വൻതോതിലാണു നടക്കുന്നത്. പ്രമുഖ ബോളിവുഡ് നടന്മാരാണ് പലതിന്റെയും ബ്രാൻഡ് അംബാസഡർമാർ. കേരളത്തിൽ മുറുക്കുന്നവർ കുറവാണെന്നു തോന്നുമെങ്കിലും മറ്റു വിധത്തില്‍ വലിയ തോതിൽ ഉപയോഗം നിലനിൽക്കുന്നുണ്ടെന്നാണ് ജോസിന്റെ നിഗമനം. സീസണിൽ മറയൂരിൽനിന്നു മാത്രം ഒന്നരക്കോടി രൂപയുടെ പഴുക്ക മലയിറങ്ങിപ്പാകുന്നുണ്ടെന്ന് ജോസ് അവകാശപ്പെട്ടു. മത്സ്യബന്ധനമേഖലയിൽ പഴുക്കായ്ക്ക് ഏറെ ആവശ്യക്കാരുണ്ട്. ട്രോളിങ് നിരോധനം മാറുമ്പോൾ പഴുക്കാവില ഉയരാറുണ്ടെന്നു ജോസ് ചൂണ്ടിക്കാട്ടുന്നു. 

Read also: ചെടിയല്ല ‘കുരുമുളകുമരം’: കുറ്റിക്കുരുമുളകിന്റെ മറ്റൊരു രൂപം; വളരുന്നത് ബക്കറ്റിൽ: ഇത് ആലപ്പുഴയിലെ ടെറസ് മോഡൽ

മറയൂരിലെ കാലാവസ്ഥയ്ക്കു കൂടുതൽ യോജ്യമെന്നു കണ്ടെത്തിയ മംഗള, മോഹിത് നഗർ ഇനങ്ങളാണ്  ഇദ്ദേഹം ഇവിടെ നട്ടുവളർത്തിയിരിക്കുന്നത്. കുഴിമംഗള എന്നു പേരുള്ള ഇന്റർസെ മംഗളയും ഈയിടെ നട്ടു. മറയൂരിലൂടെ തമിഴ്നാട്ടിലെ ഭവാനി നദിയിലേക്കൊഴുകുന്ന കനാലാണ് കമുകുകൃഷിയുടെ ജീവ നാഡി. ഈ വെള്ളം കാരണമാണ് മഴനിഴൽ പ്രദേശമായ മറയൂരിൽ കമുക് നിലനിൽക്കുന്നത്.  പഴുക്കയായാണ് ജോസ് അടയ്ക്കാ വിൽക്കാറുള്ളത്. ഒരു കിലോയ്ക്ക് 21–22 പഴുക്ക മതി. നന്നായി പരിചരിക്കുന്ന മരത്തിൽനിന്ന് 12 കിലോ പഴുക്ക ഒരു വർഷം പ്രതീക്ഷിക്കാം. കൊട്ടടയ്ക്കയായി ഉണങ്ങുമ്പോൾ തൂക്കം നാലിലൊന്നാകും. മറ്റു സ്ഥലങ്ങളെക്കാൾ വൈകി മാർച്ച് മുതൽ ജൂലൈ വരെയാണ് മറയൂരില്‍ അടയ്ക്കാ സീസൺ. ഒരേക്കറിൽ 500 കമുക് നടാം.  ഇത്രയും കമുകിൽനിന്ന് അഞ്ചാം വർഷം മുതൽ 4–4.5 ടൺ ഉല്‍പാദനം പ്രതീക്ഷിക്കാം. ഒരേക്കറിൽനിന്ന് 4 ടൺ ഉൽപാദനം കിട്ടിയാൽ  4–4.5 ലക്ഷം രൂപ വരുമാനം ഉറപ്പാണ്. 1–1.5 ലക്ഷം രൂപ കൃഷിച്ചെലവ് കുറച്ചാൽപോലും 2.5–3 ലക്ഷം രൂപ അറ്റാദായം.

marayur-arecanut-2

കൃഷിരീതി

ഒൻപതടി ഇടയകലത്തിലാണ് തൈകള്‍ നടുക. രണ്ടടി വീതം നീളവും വീതിയും ആഴവുമുള്ള കുഴികളിൽ  10 മാസം പ്രായമായ തൈകൾ വയ്ക്കാം. തൈകൾക്കു കുറഞ്ഞത് ഒന്നരയടി ഉയരമുണ്ടാവും. ഓരോ കുഴിയിലും 10 കിലോ ചാണകപ്പൊടിയും അൽപം മേൽമണ്ണുമിട്ട ശേഷമാണ് തൈകൾ നടുക. പിന്നീട് ഒക്ടോബറിൽ മറയൂരിൽ തുലാവർഷം സജീവമാകുമ്പോൾ അര കിലോ വീതം എൻപികെ രാസവളവും നൽകും. കമുകു നഴ്സറിയും നടത്തുന്നുണ്ട്. മോഹിത് നഗർ, മംഗള ഇനങ്ങളാണ് പ്രധാനമായുള്ളത്.  

ഫോൺ: 9447086256

English summary: Kerala Farmer Harvests 17 Ton Arecanut in Previous Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com