ADVERTISEMENT

തുലാവർഷത്തിന്റെ കടന്നുവരവ്‌ കാർഷിക കേരളത്തിന്‌ ആവേശമായി, കാലവർഷം സൃഷ്‌ടിച്ച ആഘാതത്തിൽനിന്നും കൃഷിഭൂമിയെ കൈപിടിച്ച്‌ ഉയർത്താൻ മഴയുടെ തിരിച്ചുവരവ്‌ അവസരമൊരുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ ഹൈറേഞ്ചിലെ സുഗന്ധവ്യഞ്‌ജന കർഷകർ. ജൂൺ‐ഓഗസ്റ്റ്‌ കാലയളവിലെ വരൾച്ചയിൽനിന്നും രക്ഷനേടാനായതുതന്നെ അനുഗ്രഹമായി മാറുകയാണ്‌ ഏലക്കർഷകർക്ക്‌. 

പുതിയ സാഹചര്യത്തിൽ മഴയുടെ വരവ്‌ ഏലക്ക ഉൽപാദനം ഉയർത്തുന്നതായാണ്‌ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിവരം. തുലാമഴ പരാഗണത്തിന്‌ അവസരം ഒരുക്കിയ സാഹചര്യത്തിൽ വിളവെടുപ്പ്‌ നാലാം റൗണ്ടിലേക്കും അഞ്ചാം റൗണ്ടിലേക്കും നീങ്ങാനുള്ള സാഹചര്യം ഒരുക്കുമെന്ന്‌ ഒരു വിഭാഗം കർഷകർ വിലയിരുത്തുമ്പോൾ ജനുവരിക്കു ശേഷമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തയ്‌ക്ക്‌ സമയമായിട്ടില്ലെന്ന്‌ അഭിപ്രായപ്പെടുന്നവരുമുണ്ട്‌. 

ഏതായാലും ഒട്ടുമിക്ക തോട്ടങ്ങളിലും വിളവ്‌ ഒക്‌ടോബറിൽ ഉയർന്നതായാണ്‌ വിവരം. സെപ്‌റ്റംബറിൽ നിലനിന്ന മഴ ഉൽപാദനം മെച്ചപ്പെടുത്തി. സ്ഥിതിഗതികൾ അനുകൂലമായി തുടർന്നാൽ ജനുവരി രണ്ടാം പകുതി വരെ വിളവെടുപ്പുമായി മുന്നേറാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. 

കൃത്യസമയത്തു തന്നെ വടക്കുകിഴക്കൻ മൺസൂൺ രംഗപ്രവേശനം ചെയ്‌തത്‌ കർഷകർക്ക്‌ പ്രതീക്ഷപകരുന്നു. എൽ - ലിനോ പ്രതിഭാസ ഫലമായി കാലവർഷ മേഘങ്ങളുടെ ദിശയിലുണ്ടായ മാറ്റം സംസ്ഥാനത്തെ കർഷകരെ കാര്യമായി തന്നെ ബാധിച്ചു. ഒട്ടുമിക്ക ഉൽപ്പന്നങ്ങളുടെയും വിളവിൽ  സംഭവിച്ച കുറവിനെക്കുറിച്ച്‌ കണക്കെടുപ്പിനൊന്നും കൃഷി വകുപ്പ്‌ താൽപര്യം കാണിച്ചില്ല. രണ്ടു മാസം തുടർച്ചയായി മഴയുടെ അളവിലുണ്ടായ കുറവ്‌ കാർഷികോൽപാദനത്തിൽ സൃഷ്‌ടിച്ച വിടവ്‌ കർഷകരുടെ വരുമാനത്തിലും ഗണ്യമായ കുറവിന്‌ ഇടയാക്കി. 

ദീപാവലി വേളയിലെ ആവശ്യങ്ങൾക്കുള്ള ഏലക്ക സംഭരണത്തിരക്കിലാണ്‌ ഉത്തരേന്ത്യയിലെ വൻകിട സ്റ്റോക്കിസ്‌റ്റുകൾ. വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ ഉത്സവകാല ഡിമാൻഡ് തുടരുന്നതിനാൽ പരമാവധി ചരക്ക്‌ വാങ്ങിക്കൂട്ടാൻ അവിടങ്ങളിലെ ചെറുകിട സുഗന്ധവ്യഞ്‌ജന ഇടപാടുകാരും ഉത്സാഹിച്ചു. സീസൺ ആരംഭത്തിൽ ഏലക്ക ലഭ്യത ചുരുങ്ങി നിന്നതിനാൽ ഉത്തരേന്ത്യൻ ഇടപാടുകാർക്ക്‌ അവരുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ നേരത്തെ ചരക്ക്‌ വാങ്ങിക്കൂട്ടാനായില്ല. 

ഇതിനിടെ നവരാത്രി വേളയിൽ പതിവിലും കൂടുതൽ ആവശ്യക്കാർ ഏലത്തിന്‌ എത്തിയത്‌ വൻകിട സ്റ്റോക്കിസ്റ്റുകളുടെ കരുതൽ ശേഖരം കുറയാൻ ഇടയാക്കി. വിളവെടുപ്പ്‌ പുതുവർഷം വരെ തുടരാനുള്ള സാഹചര്യം നിലവിലുണ്ടെങ്കിലും മാർച്ച്‌‐ഏപ്രിൽ വരെയുള്ള ആവശ്യങ്ങൾക്കു വേണ്ടിയുള്ള സംഭരണ നീക്കങ്ങളാണ്‌ പുരോഗമിക്കുന്നത്‌. മാർച്ചിലെ, ഹോളി ആഘോഷങ്ങൾക്കു വേണ്ട ചരക്കും ഈസ്റ്റർ ഡിമാൻഡും മാത്രമല്ല, റംസാൻ നോമ്പ്‌ വേളയിൽ ഏലത്തിന്‌ നിലനിൽക്കാറുള്ള വർധിച്ച ആവശ്യങ്ങളും മുന്നിൽ കണ്ടുള്ള ചരക്ക്‌ സംഭരണമാണ്‌ ഇനിയുള്ള മാസങ്ങളിൽ നടക്കുക.

വിദേശ വിപണികളിൽ നിന്നും ഏലത്തിന്‌ ആവശ്യക്കാരെത്തും. അറബ്‌ രാജ്യങ്ങൾ നമ്മുടെ ചരക്കിൽ കാണിക്കുന്ന താൽപര്യം ഗ്വാട്ടിമല ഏലത്തിൽ പ്രകടിപ്പിക്കാറില്ല. വിലക്കുറവ്‌ അവരുടെ ആകർഷണമാണെങ്കിൽ ഗുണനിലവാരമാണ്‌ നമ്മുടെ മുഖമുദ്ര. കഴിഞ്ഞ സീസണിൽ കിലോ ആയിരം രൂപയിൽ താഴ്‌ന്ന ഇടപാടുകൾ നടന്ന ശരാശരി ഇനങ്ങൾ നിലവിൽ 1500ന്‌ മുകളിൽ പിടിച്ചു നിൽക്കാനുള്ള ശ്രമത്തിലാണ്‌. വാരാന്ത്യത്തിൽ നടന്ന രണ്ടു ലേലങ്ങളിലായി മൊത്തം ഒരുലക്ഷം കിലോയ്‌ക്ക്‌ മുകളിൽ ചരക്ക്‌ വിൽപ്പനയ്‌ക്ക്‌ ഇറങ്ങി. ഉൽപ്പന്നം വിറ്റുമാറാൻ കാർഷികമേഖല പ്രകടിപ്പിച്ച തിടുക്കം അവസരമാക്കി ഇടപാടുകാർ വിലക്കയറ്റത്തെ തടയാൻ എല്ലാ നീക്കങ്ങളും നടത്തി. 

ഇന്ത്യൻ ഏലത്തിന്‌ സൗദി അറേബ്യ ഏർപ്പെടുത്തിയ ഇറക്കുമതി നിരോധനം നീക്കം ചെയുന്നതിനായി ഭരണ രംഗത്തുള്ളവരും സുഗന്ധവ്യഞ്‌ജന ബോർഡും ഒരു നീക്കവും നടത്തുന്നില്ല. ഈ വിഷയത്തിൽ ഉണർന്ന്‌ പ്രവർത്തിച്ചാൽ പ്രതിവർഷം 4000-4500 ടൺ ഏലക്കയെങ്കിലും നമുക്ക്‌ നേരിട്ട്‌ ആ രാജ്യത്തേക്ക്‌ കയറ്റുമതി നടത്താനാവും. നിലവിൽ ഇന്ത്യൻ ഏലക്ക സൗദി വിപണിയിൽ ലഭ്യമാണ്‌. അവർ ദുബായി വഴി ചരക്ക്‌ ശേഖരിക്കുന്നതിൽനിന്ന്‌ തന്നെ വ്യക്തം ഗ്വാട്ടിമല ചരക്ക്‌ ഇന്ത്യൻ ഏലത്തിന്‌ ഭീഷണിയല്ലെന്ന്‌. എന്നാൽ ഗ്വാട്ടിമലയുടെ പേരിൽ വില ഇടിച്ച്‌ നമ്മുടെ ചരക്ക്‌ സംഭരിക്കുന്ന പ്രവണത സീസൺ കാലയളവിൽ വർഷങ്ങളായി തുടരുകയാണ്‌.  

കൊക്കോ

രാജ്യാന്തര വിപണിയിൽ കൊക്കോ ക്ഷാമം തുടരുമെന്നാണ്‌ ഏറ്റവും പുതിയ വിലയിരുത്തൽ. പശ്‌ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൽപാദന കുറവിനിടയിൽ ശക്തമായ മഴ കൂടി അനുഭവപ്പെട്ടത്‌ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്ന ഭീതിയിലാണ്‌ ആഗോള ചോക്ക്ലേറ്റ്‌ നിർമാതാക്കൾ. പിന്നിട്ട ഏതാനും ദിവസങ്ങളായി ആഫ്രിക്കൻ മേഖലയിലെ കനത്ത മഴ തുടരുകയാണ്‌. 

ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തെ മഴ ബാധിക്കുമെന്നതിനാൽ വ്യവസായികളുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉൽപാദനം ഉയരുമോയെന്ന ആശങ്ക ഇതിനകം തന്നെ തല ഉയർത്തി. അന്താരാഷ്‌ട്ര മാർക്കറ്റിൽ കൊക്കോയ്‌ക്ക്‌ ക്ഷാമം നേരിടുമെന്ന സൂചനകൾ ഉൽപ്പന്ന അവധി വ്യാപാര രംഗത്ത്‌ റെക്കോർഡ്‌ കുതിപ്പിന്‌ വാരാന്ത്യം അവസരം ഒരുക്കി. കൊക്കോ ഡിസംബർ അവധിവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 3871 ഡോളറിലെത്തി. 

വിപണിയുടെ 20 വർഷത്തെ ചരിത്രം വിലയിരുത്തിയാൽ 2004ലെ 1299 ഡോളറിൽ നിന്നും 2011 ൽ രേഖപ്പെടുത്തിയ 3826 ഡോളറിലെത്തിയതാണ്‌ ഇതിന്‌ മുമ്പുള്ള ഏറ്റവും മികച്ച വില. അതിന്‌ ശേഷം തളർച്ചയിൽ അകപ്പെട്ട കൊക്കോ 2017 ൽ 1769ലേക്ക്‌ ഇടിഞ്ഞതോടെ ഉൽപാദകരാജ്യങ്ങൾ മെച്ചപ്പെട്ട വിലയ്‌ക്കു വേണ്ടി വൻ മുറവിളികൾ ഉയർത്തി. എന്നാൽ അതിശക്തരായ വ്യവസായികൾക്ക്‌ മുന്നിൽ ആഗോള കർഷകരുടെ മുറവിളികൾ വനരോദനമായി.

നിലവിൽ രാജ്യാന്തര അവധി മാർക്കറ്റ്‌ ബുള്ളിഷ്‌ മുനോഭാവം നിലനിർത്തുന്നു. വിപണിയുടെ സാങ്കേതിക വശങ്ങൾ നൽകുന്ന സൂചന മുൻ നിർത്തി ഉയർന്ന വിലയ്‌ക്ക്‌ ചരക്ക്‌ സംഭരിക്കാൻ വ്യവസായികൾ കാണിക്കുന്ന ഉത്സാഹത്തിന്റെ പ്രതിഫലനം ഇന്ത്യൻ കൊക്കോയിലും ദൃശ്യമാവുമെന്നത്‌ കേരളം, തമിഴ്‌നാട്‌ കേന്ദ്രീകരിച്ച്‌ കൊക്കോ കൃഷിയുമായി മുന്നേറുന്നവരുടെ ആത്മവിശ്വാസം ഉയർത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com