ADVERTISEMENT

ഏറെ വ്യത്യസ്തമാണ് ചാലാകരി ജോൺ കോരയുടെ തെങ്ങിൻതോപ്പ്. 16 ഏക്കറിലെ എണ്ണൂറിലേറെ തെങ്ങുകളിൽ നാളികേരം തീരെയില്ല. എന്നാൽ തെങ്ങിന് അദ്ദേഹം നൽകുന്നത്ര പരിചരണം കേരളത്തിൽ മറ്റാരും നൽകുന്നില്ലെന്നു പറയാം. ചാലുകളിൽനിന്നു ചേറു കോരിയിടുക, വള്ളത്തിൽ മണലിറക്കി തടത്തിലിടുക, യഥാസമയം തടം തുറന്ന് കക്കയും രാസവളങ്ങളും നൽകുക എന്നിങ്ങനെ പരിപാലനത്തിന് അന്തമില്ല. തേങ്ങയുണ്ടാവാത്ത തെങ്ങിന് ഇത്ര പരിചരണം നൽകുന്നതിനു കാരണം ഒന്നു മാത്രം– ഇവിടെ ഉൽപന്നം തേങ്ങയല്ല, കള്ളാണ്. കള്ളിൽനിന്ന് ആദായം കൈ നിറയെ കിട്ടുമ്പോൾ ആരാണ് പരിചരണം കുറയ്ക്കുക? 

കള്ള് അളക്കുമ്പോൾ മേൽനോട്ടവുമായി ജോൺ കോര (വലത്ത്). ചിത്രം∙ കർഷകശ്രീ
കള്ള് അളക്കുമ്പോൾ മേൽനോട്ടവുമായി ജോൺ കോര (വലത്ത്). ചിത്രം∙ കർഷകശ്രീ

ഓരോ തെങ്ങിലെയും നല്ല കുലകളെല്ലാം കള്ളിനായി ചെത്തുകയാണിവിടെ. മോശം കുലകള്‍ തേങ്ങയുണ്ടാവാതെ ചെത്തിക്കളയുന്നതാണ് ഭേദമെന്നു ജോണ്‍. തേങ്ങ വിളവെടുത്ത് വള്ളത്തിലും വാഹനത്തിലുമായി വിൽക്കാനെത്തിക്കുമ്പോൾ നഷ്ടം ഉറപ്പാണെന്നതു തന്നെ കാരണം. എന്നാൽ കള്ളുൽപാദനം പറ്റുന്നിടത്തോളം തെങ്ങുകൃഷി നഷ്ടമല്ലെന്ന് അദ്ദേഹം പറയുന്നു. കാറ്റുവീഴ്ചയും ചെല്ലികുത്തുമൊക്കെയുണ്ട്. എന്നാൽ ഒരു തെങ്ങിനു രോഗം ബാധിച്ചെന്നറിഞ്ഞാൽ വെട്ടിമാറ്റി പുതിയതു വയ്ക്കാൻ തെല്ലും മടിയില്ല. അത്രയ്ക്കാണ് കള്ള് ഈ കേരകർഷകനു നൽകുന്ന ആത്മവിശ്വാസം.

തെങ്ങിൻതോപ്പിലെ ചാലുകളിലൂടെ വള്ളത്തിൽ കള്ള് എത്തിക്കുന്നു. ചിത്രം∙ കർഷകശ്രീ
തെങ്ങിൻതോപ്പിലെ ചാലുകളിലൂടെ വള്ളത്തിൽ കള്ള് എത്തിക്കുന്നു. ചിത്രം∙ കർഷകശ്രീ

ഇപ്പോൾ 200 തെങ്ങുകളാണ് കള്ളു ചുരത്തുന്നത്. കോട്ടയം ആർപ്പൂക്കര പഞ്ചായത്തിലെ ചേക്കയിലുള്ള ഈ തോപ്പില്‍ തെങ്ങ് നട്ടതുതന്നെ കള്ളു വിൽക്കാനാണെന്ന് ജോൺ കോര. നല്ല കള്ളു നൽകിയാൽ കൈ നിറയെ കാശു കിട്ടുമെന്നിരിക്കെ തേങ്ങ തന്നെ ഉൽപാദിപ്പിക്കണമെന്നു വാശി പിടിക്കണോ?– അദ്ദേഹം ചോദിക്കുന്നു. 15 ടാപ്പിങ് തൊഴിലാളികളും ഒരു മാനേജരും ഫാമിലുണ്ട്. നല്ല വരുമാനമുള്ളതിനാൽ അവരും ഹാപ്പി. ദിവസേന 40 ലീറ്ററിലേറെ കള്ള് അളക്കുന്നവരാണ് പല തൊഴിലാളികളും. പക്ഷാഘാതം മൂലം തളർന്നുപോയെങ്കിലും മനോധൈര്യത്തിന്റെയും കുടുംബ പിന്തുണയുടെയും ബലത്തിൽ ജീവിതത്തിലേക്കു മടങ്ങിവന്ന ജോൺകോര 72–ാം വയസ്സിലും പതിവായി തോട്ടത്തിലെത്തുന്നു. 4–5 കിലോമീറ്റർ കാർ ഡ്രൈവ് ചെയ്തും പിന്നീട് 15 മിനിറ്റ് വള്ളത്തിലുമായാണ് വരവ്.  തോട്ടം ചുറ്റി നടന്ന് തെങ്ങിന്റെ പരിചരണത്തിനു നിർദേശങ്ങൾ നൽകാനും 6 ഷാപ്പുകളിലേക്കുള്ള കള്ള് അളന്നു വള്ളത്തിൽ കൊടുത്തുവിടാനും അദ്ദേഹം മുന്നിലുണ്ട്. തൊഴിലാളികൾ കള്ളൊഴിക്കുമ്പോൾ കപ്പുമായി അദ്ദേ ഹം തൊട്ടടുത്തുണ്ടാവും, കള്ളിൽ വെള്ളം ചേർത്തോയെന്നു രുചിച്ചുനോക്കാന്‍. ഒരു ഉപകരണവുമില്ലാതെയുള്ള ഈ ക്വാളിറ്റി ടെസ്റ്റ് മൂലമാവണം കോരസാറിന്റെ കള്ളിനു ഷാപ്പുകളിൽ ആരാധകരേറെ. 

തേങ്ങയും കള്ളും നൽകുന്ന ആദായത്തിലെ വ്യത്യാസം അടുത്തറിഞ്ഞാലേ ജോൺ കോരയുടെ വാദത്തിന്റെ കരുത്ത് വ്യക്തമാകൂ. 45 ദിവസത്തിലൊരിക്കൽ ഒരു തെങ്ങിൽനിന്ന് 50 തേങ്ങ കിട്ടുമെന്നു കരുതുക. ഇത്രയും തേങ്ങയ്ക്ക് 10 രൂപ വില കിട്ടിയാൽപോലും പരമാവധി ലഭിക്കുക 500 രൂപയാണ്. അതേ സ്ഥാനത്ത് ഒരു ലീറ്റർ കള്ളിന് 70 രൂപയോളം വില കിട്ടും. കൃഷിച്ചെലവുകളും ടാപ്പിങ് കൂലിയും കുറച്ചാൽ തെറ്റില്ലാത്ത വരുമാനം ഉറപ്പ്.

കള്ള് ചെത്തുന്ന തെങ്ങിൻതോപ്പ്. ചിത്രം∙ കർഷകശ്രീ
കള്ള് ചെത്തുന്ന തെങ്ങിൻതോപ്പ്. ചിത്രം∙ കർഷകശ്രീ

വലിയൊരു വരുമാനസാധ്യതയാണ് സർക്കാരിന്റെ നിഷേധാത്മക നയം മൂലം  കർഷകർക്ക് നഷ്ടമാകുന്നതെന്ന് ജോണ്‍ കോര പറയുന്നു. നീരയെന്ന പേരിൽ ഏറെ ബഹളം നടന്ന ശേഷവും സ്വന്തമാവശ്യത്തിനുപോലും കള്ള് ചെത്താൻ കർഷകനെ അനുവദിക്കാത്തത്  അനീതിയല്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു.  ചെത്തിയെടുക്കുമ്പോൾ മധുരദ്രാവകം മാത്രമായ നീരയിൽ ആൽക്കഹോളിന്റെ സാന്നിധ്യം പരിധി കവിയാതെ ഉൽപാദനം നടത്താൻ എല്ലാ തെങ്ങുടമകൾക്കും സ്വാതന്ത്ര്യം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  

ഷാപ്പുടമകൾ നിയോഗിക്കുന്നവർക്ക് മാത്രമാണ് നിലവിലുള്ള നിയമമനുസരിച്ച് കള്ള് ചെത്താൻ അനുവാദം. എന്നാൽ തന്റെ 200 തെങ്ങുകൾക്കു വേണ്ടത്ര ചെത്തുകാരെ കോര തന്നെ കണ്ടെത്തുകാണ് പതിവ്. അവരെ ഷാപ്പുടമകളുടെ പട്ടികയിൽ ഉൾപ്പെടുത്തി ലൈസൻസ് വാങ്ങും. തെങ്ങ് കളയാതെ ഉത്തരവാദിത്തത്തോടെ ചെത്തുന്നവരെ നിയമിക്കാൻ കൃഷിക്കാരന് അവകാശമില്ലേയെന്ന് കോര ചോദിക്കുന്നു. വാസ്തവത്തിൽ ഇക്കാര്യത്തിൽ ഷാപ്പുടമകൾക്കുപോലും എതിർപ്പില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കർഷകർ സ്വന്തമായും സ്വതന്ത്രമായും തെങ്ങ് ചെത്തിച്ചു തുടങ്ങിയാൽ കേരളത്തിൽ തെങ്ങുകൃഷി മാത്രമല്ല, അനുബന്ധ കള്ളുവ്യവസായവും പുഷ്ടിപ്പെടുമെന്ന കാര്യത്തിൽ അദ്ദേഹത്തിനു സംശയമില്ല. 

ഓരോ കർഷകനും സ്വന്തം തെങ്ങിൽ നിന്നുള്ള കള്ള് ഷാപ്പിലെത്തിച്ചു കാശുവാങ്ങുന്ന സമ്പ്രദായമാണ് വേണ്ടതെന്ന് ജോണ്‍ കോരയുടെ തോട്ടത്തിൽനിന്നു കള്ള് വാങ്ങുന്ന ഷാപ്പുടമ ജോർജ് വ‍ർഗീസും അഭിപ്രായപ്പെട്ടു. ക്ഷീരസംഘങ്ങളിൽ പാലളക്കുന്നതുപോലെ ഷാപ്പുകളിൽ കള്ള് അളന്നു വാങ്ങിയാൽ കേര കർഷകർക്ക് ദിവസവരുമാനമായി ഇതു മാറും. ഇതുവഴി കൂടുതലാളുകൾക്ക് ജോലിസാധ്യതയുണ്ടാകും. ഷാപ്പുകൾക്ക് വേണ്ടതിലേറെ കള്ളുണ്ടായാലും  സംസ്കരിച്ചു സൂക്ഷിക്കാനാവും. ബോട്ടിലിലാക്കി ഫ്രീസ് ചെയ്ത് കള്ള് വിദേശത്തെ സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാണ്. എന്തുകൊണ്ടാണ് കേരളത്തിലെ കൃഷിക്കാർക്ക് ഈ അവസരം നിഷേധിക്കുന്നത്? അദ്ദേഹം ചോദിക്കുന്നു. 

കള്ള് ചെത്തുന്ന തെങ്ങ്. ചിത്രം∙ കർഷകശ്രീ
കള്ള് ചെത്തുന്ന തെങ്ങ്. ചിത്രം∙ കർഷകശ്രീ

കള്ളറയായി ചേക്ക

കോട്ടയത്തെ കളളറയാണ് ചേക്ക എന്നറിയപ്പെടുന്ന 422 ഏക്കർ കൃഷിയിടം. കുട്ടനാട്ടിലെ ആർ ബ്ലോക്ക് പോലെ, വെച്ചൂരിലെ പുത്തൻകായൽ പോലെ സമുദ്രനിരപ്പിനു താഴെ തെങ്ങ് നട്ടിരിക്കുന്ന ചുരുക്കം സ്ഥലങ്ങളിലൊന്ന്. നെൽകൃഷിയായിരുന്നു 1984 വരെ ചേക്കയിൽ. അക്കാലത്ത്  നാളികേരം കൂടുതൽ ആദായകരമായിരുന്നതിനാൽ ഇവിടെ തെങ്ങുകൃഷി ആരംഭിക്കാൻ ചേക്കയിലെ കൃഷിക്കാർ തീരുമാനിക്കുകയായിരുന്നു. പാടത്ത് ചാണ കീറി കൂനകളിൽ തെങ്ങു നടുന്ന യത്നത്തിന് അന്നത്തെ ഏറ്റുമാനൂർ എംഎൽഎ ജോർജ് ജോസഫ് പൊടിപാറയുടെ നേതൃത്വമുണ്ടായിരുന്നെന്നു ജോണ്‍ കോര പറയുന്നു. സമൃദ്ധമായ ജലവും സൂര്യപ്രകാശവും ചേക്കയിലെ തെങ്ങുകൃഷി ഗംഭീരമാക്കി. നിരപ്പായ സ്ഥലത്ത് ആയിരക്കണക്കിന് ഉയരം കുറഞ്ഞ തെങ്ങുകൾ കുലച്ചതോടെ ഷാപ്പുകാർ കള്ളുതേടി വന്നു. അങ്ങനെയാണ് ചേക്കയിലെ തെങ്ങിൻതോപ്പുകൾ കള്ളിൻതോപ്പുകളായി മാറിയത്. 

കാലക്രമത്തിൽ കാറ്റുവീഴ്ചയും മറ്റു രോഗങ്ങളും വന്നു. ചേക്കയിലെ കൃഷി മോശമായി. തെങ്ങിനു പകരം റബറും എണ്ണപ്പനയുമൊക്കെ പരീക്ഷിച്ചത് പരാജയമായി. കള്ളിനെ മാത്രം ആശ്രയിച്ചു കൃഷി തുടർന്നവർക്ക് പക്ഷേ കാര്യമായ ക്ഷീണമുണ്ടായില്ല. ഇപ്പോൾ ഇവിടെ തെങ്ങുകൃഷി പൂർണമായും കള്ളിനുവേണ്ടിയാണ്. അതുവഴി മികച്ച ആദായം കിട്ടുന്നുമുണ്ട്. എന്നാൽ 25 വർഷത്തിലേറെ പ്രായമെത്തിയ തെങ്ങുകൾ ഇനി മുറിച്ചുമാറ്റി ആവർത്തനക്കൃഷി  നടത്തേണ്ടതുണ്ടെന്നു ജോൺ കോര ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി ചേക്കയിലെ  നാലു ബ്ലോക്കുകളിലൊന്ന് വെട്ടിമാറ്റി പുതിയ തെങ്ങിൻതൈ നടാനുള്ള ആലോചനയിലാണ് കർഷകർ. എന്നാൽ 5–6 വർഷത്തേക്കു വരുമാനം നിലയ്ക്കുന്ന കർഷകർക്ക് ഇക്കാര്യത്തിൽ സ‍ർക്കാർ പിന്തുണ ആവശ്യമാണ്. കൃഷിയും ടൂറിസവും കോർത്തിണക്കി മികച്ച വരുമാനം നേടാൻ അവസരം സൃഷ്ടിക്കണമെന്നാണ് അവരുടെ ആവശ്യം. ആദ്യപടിയായി വെള്ളത്താൽ ചുറ്റപ്പെട്ട ഇവിടേക്ക് റോഡ് സൗകര്യം ഏർപ്പെടുത്തണമെന്നും കൃഷിക്കാർ നിർദേശിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com