ADVERTISEMENT

ഘാന, ഐവറി കോസ്റ്റ് എന്നിവിടങ്ങളിലെ കൊക്കോ കൃഷി കാലാവസ്ഥ വ്യതിയാനം (കനത്ത മഴയും അതിനു ശേഷമുള്ള ഉണക്കും) മൂലവും രോഗങ്ങളാലും തകർന്നടിയുന്നു. കൊക്കോവില കുതിക്കുന്നു. ഇനിയൊരു 4-5 വർഷത്തേക്കു വിലയിടിവ് ഉണ്ടാകുമെന്ന പേടി വേണ്ട. വൻകിട ഫാക്ടറികളിൽ മാത്രം ഒതുങ്ങിനിന്ന ചോക്കലേറ്റ് നിർമാണം സാധാരണക്കാരിലേക്കും എത്തിയതുകൊണ്ടുതന്നെ ഡിമാൻഡ് ഉയർന്നു.

'മായൻ' എന്ന മെക്സിക്കൽ ആദിവാസി ഗോത്ര സമൂഹം പറയുന്നത് കൊക്കോമരം ദൈവത്തിന്റേതാണെന്നും, കൊക്കോയിലെ കയ്പ് നിറഞ്ഞ കനികൾ ദൈവം അവർക്ക് നൽകിയ വരദാനമാണെന്നും ഇത് ഭക്ഷിച്ചാൽ ശരീരത്തിനും മനസ്സിനും പുത്തൻ ഉണർവ് ഉണ്ടാകുമെന്നുമാണ്.

കൊക്കോയിലുള്ള ഉത്തേജക ആൽക്കലോയ്ഡ് ‘തിയോബ്രോമിൻ’ ശരീരത്തിനും തലച്ചോറിനും ചെറിയ രീതിയിൽ ലഹരി പിടിപ്പിക്കും. നൂറു കണക്കിന് രാസഘടകങ്ങളുടെ സങ്കീർണമായ പ്രവർത്തനത്തിലൂടെയാണ് ചോക്കലേറ്റിന് ലഹരിയും മണവും രുചിയും എല്ലാം കിട്ടുന്നത്. അതുകൊണ്ടുതന്നെ കൃത്രിമ ചോക്കലേറ്റ് നിർമാണം സാധ്യവുമല്ല.

കൊക്കോ ഉൽപാദനത്തിൽ ഐവറി കോസ്റ്റ്, ഘാന, നൈജീരിയ, ബ്രസീൽ, മലേഷ്യ, ഇന്തോനേഷ്യ, കാമറൂൺ ഇവരൊക്കെയാണ് രാജാക്കന്മാർ. കൊക്കോ കൃഷിയുടെ കാര്യത്തിലും, ഉപഭോഗത്തിലും ഇന്ത്യ വളരെ പിന്നിലാണ്. ഇന്ത്യയിൽ ആന്ധ്രാപ്രദേശ്, തമിഴ്നാട് കേരള, കർണാടക എന്നീ സംസ്ഥാനങ്ങളാണ് പ്രധാന കൊക്കോ കൃഷിക്കാർ. 1970-72 കാലത്താണ് നമ്മുടെ നാട്ടിൽ കൊക്കോ കൃഷി തുടങ്ങിയത്. കാഡ്ബെറി ഇന്ത്യാ ലിമിറ്റഡ് ആയിരുന്നു കർഷകരിൽനിന്ന് ഉൽപന്നം വാങ്ങിയിരുന്നത്. കൊക്കോ കൃഷി വ്യാപകമായി ഉൽപാദനം കൂടിയതോടെ വിപണി പൊട്ടി. ഇതേത്തുടർന്ന് കൃഷിക്കാർ കൊക്കോമരങ്ങൾ മുഴുവൻ വെട്ടിനീക്കി എന്നതും കേരളത്തിലെ കൊക്കോ കൃഷിയുടെ ചരിത്രത്തിന്റെ ഭാഗം.

ഇന്ത്യയിൽനിന്നുള്ള ഉൽപന്നത്തിനൊപ്പം, മറ്റു രാജ്യങ്ങളിൽനിന്ന് കൊക്കോ ഇവിടേക്ക് ഇറക്കുമതി ചെയ്ത്  ഫാക്ടറികളിൽ കൊക്കോപ്പൊടി, വെണ്ണ, ചോക്കലേറ്റ് തുടങ്ങിയവ നിർമിച്ച് വിദേശത്തേക്കു കയറ്റുമതി ചെയ്യുന്നു. ഇന്ത്യയിൽ മാത്രമല്ല ലോകത്തിന് ആവശ്യമുള്ള കൊക്കോ കായ്കൾ ഉൽപാദിപ്പിക്കാൻ 50 കൊല്ലം കഴിഞ്ഞാലും ആർക്കും സാധ്യമല്ല. അത്രയ്ക്ക് ഉപഭോഗം ലോകത്തുണ്ട്.

cocoa

ലോകമെമ്പാടും നാടനും കാടനും, കർഷകന്റെ സൃഷ്ടിയും, സെലക്ഷനും, ഗവേഷണ കേന്ദ്രങ്ങളുടെ കണ്ടുപിടിത്തങ്ങളും അടക്കം ഏതാണ്ട് 17,000നു അടുത്ത് കൊക്കോ ഇനങ്ങൾ ഉള്ളതായി അന്തർദ്ദേശീയ കൊക്കോ ജനിതക ഡാറ്റാബേസിൽ രേഖപ്പെടുത്തിയിരിക്കുന്നതായി കാണുന്നു. 

തനി വിളയായും, ഇടവിളയായും കൃഷി ചെയ്യാവുന്ന വിളയാണ് കൊക്കോ. വളർച്ചയുടെ കാര്യത്തിൽ തണൽ ഇഷ്ടപ്പെടുന്ന ചെടിയാണ് കൊക്കോയെങ്കിലും, ഉൽ‌പാദനത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ 100 % വെയിൽ ഇഷ്ടപ്പെടുന്ന ചെടിയാണ് കൊക്കോ. കൊക്കോമരങ്ങളുടെ ഇടയിൽ മറ്റു മരങ്ങൾ ഇല്ലാതിരുന്നാൽ അണ്ണാൻ, എലി പോലുള്ള ജീവികളുടെ ശല്യം ഒരു പരിധി വരെ കുറയുന്നതായും കാണാം.

5-7 മാസം പ്രായമുള്ള തൈകളാണ് നടാൻ നല്ലത്. കൊക്കോയ്ക്ക് തായ്‌വേര് ചെറുതാണ്. പ്രായം കൂടിയ തൈകൾ നട്ടാൽ വളർച്ച ലഭിക്കില്ല. തനിവിളയായി ചെയ്യുമ്പോൾ 10 X 10 അടി അകലത്തിലും, റബറിന് ഇടയിൽ 4 മരത്തിന് നടുവിൽ എന്ന രീതിയിലും, കുരുമുളക് തോട്ടത്തിൽ 15 x 10 അടി അകലത്തിലും കൃഷി ചെയ്യാം. 1.5 x 1.5 x 1.5 അടി കുഴി എടുത്ത് അടിവളം ചേർത്ത് നടാം (പോളീത്തീൻ കവറുകളിൽ വിത്ത് പാകിയ തൈകൾ വേണം നടുവാൻ, തവാരണകളിൽ നട്ട തൈകൾ പറിച്ചു നടുന്നത് നന്നല്ല). ചെടി നട്ട് ഒന്നര വർഷം മുതൽ വിളവ് ലഭിച്ചു തുടങ്ങുമെങ്കിലും 4- 5 വർഷമായ മരങ്ങളിൽനിന്ന് നല്ല രീതിയിൽ കായ്കൾ ലഭിച്ചു തുടങ്ങും. 

വിത്തു പാകി വളർത്തുന്നവയിൽ 95% തൈകൾക്കും മാതൃ ചെടിയുടെ ഗുണം ഉണ്ടാകില്ല. ഈ 95 ശതമാനത്തിൽ 25% മരങ്ങളും വെറും പാഴ്മരങ്ങൾ ആയിരിക്കും. കമ്പുകൾ വേര് പിടിപ്പിക്കുക, ബഡിങ്, ഗ്രാഫ്റ്റിങ് രീതികൾ അനുവർത്തിച്ച് ഏകദേശം ഗുണമേന്മയുള്ള ചെടികൾ ഉൽപാദിപ്പിക്കാൻ കഴിയും. 

cocoa-2

വിത്തുകൾ ശേഖരിക്കുമ്പോൾ

ഒരു ചെടിയിൽനിന്നു തന്നെ വിത്തുകൾ എടുക്കരുത്. മൂന്നോ നാലോ അധിലധികമോ ചെടികളിൽനിന്ന് വിത്തുകൾ ശേഖരിക്കുക. കൊക്കോ പരപരാഗണ ചെടി ആയതിനാൽ ഒരു ചെടിയിലെ വിത്തു തന്നെ എടുത്തു നട്ടാൽ കാര്യമായ കായ്കൾ ഉണ്ടാകില്ല. കൊക്കോ തോട്ടത്തിൽ പരാഗണത്തിനു സഹായിക്കുന്നത് ഉറുമ്പുകൾ പോലുള്ള ചെറിയ പ്രാണികളായിരിക്കണം. ഇതിന്റഎ പൂക്കൾക്ക് മണമോ, തേനോ ഇല്ലാത്തതിനാൽ തേനീച്ചകൾ വരില്ല.

ജൈവവളത്തോടൊപ്പം രാസവളങ്ങളും നല്ല രീതിയിൽ ഇഷ്ടപ്പെടുന്ന ചെടിയാണ് കൊക്കോ. രാസവളങ്ങൾ കൃത്യമായ ഇടവേളയിൽ നൽകിക്കൊണ്ടിരുന്നാൽ പരിപ്പിനു നല്ല വലുപ്പവും തൂക്കവും ഉണ്ടാകും. ജലസേജനം നൽ‌കുകയാണെങ്കിൽ വേനൽക്കാലത്താണ് ശരിയായ ഉൽപാദനം ഉള്ളത്. വർഷത്തിൽ 2 തവണ ചെടികൾ സെന്റർ പ്രൂണിങ്/കവാത്ത് ചെയ്ത് തെളിച്ച് കൊടുത്താൽ കായ്കൾ അഴുകുന്നത് ഒരു പരിധി വരെ നിയന്ത്രിക്കാം. കായ്കൾ ഉണ്ടാകുന്നതിൽ തന്നെ അഴുകൽ രോഗം വന്ന് കുറെ  നശിക്കും. ചെറിയ കായ്കൾ ഉണ്ടാകുന്ന സമയത്ത് 1% വീര്യത്തിൽ ബോർഡോ മിശ്രിതം/ കോപ്പർ ഹൈഡ്രോക്സൈഡ് തളിക്കണ്ടതാണ്. കായ്കൾ പഴുക്കുന്ന സമയത്ത് എലി, അണ്ണാൻ, മരപ്പട്ടി ഇവയുടെ ഉപദ്രവം ഉണ്ടാകും. ഇവയെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യേണ്ടതാണ്.

ചെടി നട്ട് ഒന്നര വർഷമാകുന്നതോടെ ചെടികളിൽ കായ്കൾ പിടിച്ച് തുടങ്ങും. ഇലഞെട്ടിലാണ് പൂക്കൾ കുലകളായി ഉണ്ടാകുന്നത്. പൂ വിരിഞ്ഞ് 125-140 ദിവസം കൊണ്ട് കായ്കൾ വിളവെടുപ്പിനു പാകമാകും. ചെടിയിൽ ആയിരക്കണക്കിനു പൂക്കൾ ഉണ്ടാകുമെങ്കിലും 2-3% മാത്രമാണ് കായ്കൾ ആയിത്തീരുകയുള്ളൂ. സ്ഥിരമായി ഒരു ഞെട്ടിൽ തന്നെ പൂക്കൾ ഉണ്ടാകുന്നതിനാൽ കായ്കൾ വലിച്ചു പറിക്കരുത്. കത്തി ഉപയോഗിച്ച് ഞെടുപ്പ് കണ്ടിച്ചുവേണം വിളവെടുക്കാൻ. നന്നായി മൂത്തു പഴുത്തു തുടങ്ങിയ കായ്കൾ വിളവെടുക്കുക. എലി, അണ്ണാൻ പോലുള്ള ജീവികൾ കടിച്ച കായ്കൾ ഒഴിവാക്കുക.

cocoa-3

കൊക്കോയുടെ ശരിയായ സ്വാദും, സുഗന്ധവും ലഭിക്കണമെങ്കിൽ കായ്കൾ പുളിപ്പിച്ച് ഉണങ്ങി എടുക്കണം. വിളവെടുത്ത കായ്കൾ മൂന്നു ദിവസമെങ്കിലും തണലത്തു കൂട്ടിയിട്ട ശേഷം കൊക്കോ പൊട്ടിച്ച് അതിലെ കൊക്കോക്കുരു ഇഴയകലമുള്ള പ്ലാസ്റ്റിക്ക് ചാക്ക് / ആവശ്യത്തിന് ദ്വാരങ്ങൾ ഇട്ട തടിപ്പെട്ടിയിലോ ആക്കി വെച്ച് വെള്ളം വാർന്ന് പോകാൻ അനുവദിക്കുക. മൂന്നാം ദിവസവും, അഞ്ചാം ദിവസവും ഇത് ഇളക്കിവച്ച് അതിന്റെ മുകളിൽ ഭാരം കയറ്റിവച്ച ശേഷം (പുളിക്കൽ പ്രക്രിയ നടക്കുമ്പോൾ ഇതിന് നല്ല ചൂട് ഉണ്ടാകും ) ചണച്ചാക്ക് കൊണ്ട് പൊതിഞ്ഞുവയ്ക്കുക. ശരിക്കു പുളിപ്പിക്കൽ പ്രക്രിയ നടന്ന കായ്കൾ നല്ലതുപോലെ വീർത്തതും ഞെക്കിയാൽ ബ്രൗൺ നിറത്തിലുള്ള ദ്രാവകം വരുന്നതും ആയിരിക്കും. 7-ാം ദിവസം കായുടെ പുറത്തെ പൾപ്പും വെള്ളവും ഒഴുകി പോയിട്ടുണ്ടാവും. ഈ കായ്കൾ വെയിലത്തോ (3 - 4 ദിവസം), ഡ്രയറിലോ ഉണക്കി എടുക്കാം (ശാസ്ത്രീയമായി ഉണങ്ങുമ്പോൾ വള്ളിക്കൊട്ടയിലോ, മരത്തിന്റെ പെട്ടിയിലോ പച്ച വാഴയില നിരത്തിയിട്ട് അതിൽ വേണം കായ്കൾ ഇട്ട് ഭാരം കയറ്റിവച്ച് പുളിപ്പിച്ച് എടുക്കാൻ). നന്നായി ഉണങ്ങിയ കുരുവിൽ ജലാംശം 7 ശതമാനത്തിൽ താഴെ ആയിരിക്കും. ഇങ്ങനെ ഉണങ്ങി എടുത്ത കായ്കൾ തണുപ്പ് തട്ടാതെ സൂക്ഷിച്ച് വയ്ക്കാം. ഹ്യൂമിഡിറ്റി കൂടുതലുള്ള സ്ഥലങ്ങളിൽ ഉണക്ക പരിപ്പ് കൂടുതൽ കാലം സൂക്ഷിച്ചുവയ്ക്കുമ്പോൾ പൂപ്പൽ കയറുന്നതായും കാണാറുണ്ട് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com