ADVERTISEMENT

നീളം കുറഞ്ഞ്, വീതിയുള്ള കടും പച്ച ഇലകളുമായി നിലംപറ്റി വളരുന്ന അലങ്കാരപ്പുല്ലിനമാണ് പേൾ ഗ്രാസ്. കേരളത്തിൽ പ്രചാരത്തിലായിട്ട് അധികം കാലമായിട്ടില്ലാത്ത ഇനം. ഒറ്റ നോട്ടത്തിൽ ബഫല്ലോ ഗ്രാസ് എന്നു തോന്നുമെങ്കിലും അത്ര വലുപ്പമില്ല എന്നതുതന്നെ ഇതിന്റെ പ്രത്യേകത. അധികം പരിചരണം ആവശ്യമില്ലാതെ അനായാസം വളർത്താവുന്ന പേൾ ഗ്രാസ് ഇന്ന് പുൽത്തകിടി തയാറാക്കാൻ വ്യാപകമായി ഉപയോഗിക്കുന്നു. ഒരുകാലത്ത് മെക്സിക്കൻ, കൊറിയൻ ഇനങ്ങൾ അടക്കിവാണിരുന്ന ഈ മേഖലയിലെ ഇപ്പോഴത്തെ രാജാവ് പേൾ ഗ്രാസ് ആണെന്ന് നിസംശയം പറയാം. 

പേൾ ഗ്രാസിന്റെ പ്രധാന ഹബ്ബ് തൃശൂർ ജില്ലയിലെ മണ്ണുത്തിയുടെ സമീപപ്രദേശങ്ങളാണ്. ദിവസം കുറഞ്ഞത് 50,000 ചതുരശ്ര അടി പുല്ല് ഇവിടുന്ന് വിൽപന നടക്കുന്നുണ്ടത്രേ! അതായത് കുറഞ്ഞത് 10 ലക്ഷം രൂപയുടെ ബിസിനസ് ഒരു ദിവസം നടക്കുന്നു. അപ്പോൾത്തന്നെ ഇതിന്റെ പ്രാധാന്യം ഊഹിക്കാമല്ലോ... 

നെൽസൺ (ഇടത്ത്)
നെൽസൺ (ഇടത്ത്)

പേൾ ഗ്രാസ് കൃഷി ചെയ്യുകയും അവ ആവശ്യക്കാർക്ക് എത്തിച്ചു മനോഹരമായ പുൽത്തകിടി തയാറാക്കി നൽകുകയും ചെയ്യുന്ന കർഷകനായ യുവ സംരംഭകനാണ് പട്ടിക്കാട് സ്വദേശി വട്ടുംപുറത്ത് വി.എം.നെൽസൺ. ഏഴു വർഷമായി ഈ മേഖലയിലുള്ള നെൽസൺ രണ്ടര വർഷമായി പേൾ ഗ്രാസാണ് കൃഷി ചെയ്യുന്നതും വിൽപന നടത്തുന്നതും. തുടക്കം മെക്സിക്കൻ, കൊറിയൻ ഗ്രാസുകളിലായിരുന്നു. എന്നാൽ, അവയ്ക്ക് കീടങ്ങളുടെ ആക്രമണം കൂടുതലായിരുന്നതിനാൽ കീടനാശിനിപ്രയോഗം ഏറെ വേണ്ടിവന്നു. അത് നമുക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് തോന്നിയതോടെയാണ് പുതിയ ഇനത്തിലേക്ക് തിരിഞ്ഞത്. ഇതിനിടെ കോവിഡ് വന്നതിനാൽ രണ്ടു വർഷത്തോളം ഈ മേഖലയിൽനിന്നു മാറി നിന്നശേഷമാണ് പേൾ ഗ്രാസ് കൃഷി ചെയ്തു തുടങ്ങിയത്.

pearl-grass-6

സാധാരണക്കാർക്കും വരുമാനം

പേൾ ഗ്രാസ് ഉപയോഗിച്ച് ടർഫിങ് നടത്തുന്ന തന്നേപ്പോലുള്ള സംരംഭകർക്ക് ആവശ്യമനുസരിച്ചുള്ള പുല്ല് സ്വന്തമായി ഉൽപാദിപ്പിക്കാൻ കഴിയാറില്ലെന്ന് നെൽസൺ. നിലവിൽ മൂന്നര ഏക്കറിലാണ് പേൾ ഗ്രാസ് കൃഷി ചെയ്തിരിക്കുന്നത്. ഒരേക്കർ പാട്ടത്തിനെടുത്ത് പേൾ ഗ്രാസ് നടാനുള്ള തയാറെടുപ്പുകൾ നടക്കുന്നു. മറ്റൊരു സ്ഥലത്തു കൂടി വൈകാതെ കൃഷി ആരംഭിക്കും. സ്വന്തമായി കൃഷിയുണ്ടെങ്കിലും തന്റെ ഫാമിന്റെ പരിസരപ്രദേശങ്ങളിൽ താൽപര്യമുള്ളവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി പുൽക്കൃഷി ചെയ്യിക്കുന്നുമുണ്ട് നെൽസൺ. വീടിനോടു ചേർന്ന് അൽപം സ്ഥലമുള്ള സാധാരണക്കാർക്കും വരുമാനം നേടാനുള്ള അവസരമാണിത്. ഒഴിവു നേരങ്ങളിലെ പരിചരണംകൊണ്ട് വീട്ടുമുറ്റത്തുനിന്ന് മാസം കുറഞ്ഞത് 50,000 രൂപ വരെ നേടുന്ന സാധാരണക്കാരുണ്ടെന്ന് നെൽസൺ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞത് 5000 ചതുരശ്ര അടിയിൽ പുല്ലു വളർത്തുന്ന സാധാരണക്കാർക്ക് മാസം 2500 ച.അടി പുല്ല് വിൽക്കാൻ കഴിഞ്ഞാൽ ഈ വരുമാനമായി. മണ്ണൊരുക്കി നട്ടാൽ നന, കള പറിക്കൽ എന്നിവയാണ് പരിചരണമായി വേണ്ടിവരുന്നത്. വെയിൽ കൂടുതലുള്ള പ്രദേശമാണെങ്കിൽ നൈട്രജൻ വളങ്ങൾ നൽകണം. യന്ത്രം ഉപയോഗിച്ച് മുറിച്ചെടുക്കുന്നതിനുള്ള ചെലവൊഴിച്ച് മാർക്കറ്റ് അനുസരിച്ചുള്ള വില കർഷകനു നൽകാനും കഴിയുന്നുവെന്ന് നെൽസൺ. 

Read also: ഒരു ചുവട്ടിൽ വിളഞ്ഞത് 250 കുലകൾ; വീടിനെ പൊതിഞ്ഞ് മുന്തിരിവള്ളികൾ: ഇത് കോട്ടയംകാരന്റെ ‘മുന്തിരിവീട്’

pearl-grass-2
സുജീഷും കുടുംബവും വീട്ടുമുറ്റത്തെ പേൾ ഗ്രാസ് കൃഷിയിടത്തിൽ

വീടിനോടു ചേർന്നുള്ള 3-4 ചെറിയ പ്ലോട്ടുകളിലായി 5000 ച.അടി സ്ഥലത്ത് പുൽക്കൃഷി ചെയ്യുന്ന കർഷകനാണ് തളിക്കോട് മാമ്പറമ്പിൽ എം.എസ്.സുജീഷ്. മൂന്നു നേരം നന നൽകുന്നു. ഒപ്പം കളകളും പേൾ ഗ്രാസിന്റെ അധിക വളച്ചയുള്ള ഭാഗങ്ങളും നീക്കം ചെയ്യുന്നു എന്നതല്ലാതെ മറ്റു പരിചരണം ആവശ്യമായി വരുന്നില്ല. പുല്ലിന്റെ പരിചണത്തിനായി പ്രത്യേക സമയം മാറ്റിവയ്ക്കണ്ട എന്ന മെച്ചവുമുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പം വൈകുന്നേരങ്ങളിൽ ഒത്തുകൂടിയിരിക്കാൻ ഈ പുൽത്തകിടിതന്നെ ധാരാളം. ഒപ്പം നല്ലൊരു വരുമാനവും നേടാൻ കഴിയുന്നുവെന്നും സുജീഷ്.

pearl-grass-3
പേൾ ഗ്രാസ് നനയ്ക്കുന്ന ഹൈദ്രോസ്

സുജീഷിനെപ്പോലെതന്നെ വീടിനോടു ചേർന്നുള്ള 60 സെന്റിലാണ് ഹൈദ്രോസിന്റെ പുൽക്കൃഷി. ഒരു കാലത്ത് 1800 തേങ്ങ തന്നിരുന്ന 20 തെങ്ങുകൾക്കിടയിലാണ് കൃഷി. തെങ്ങിന് അണ്ണാൻശല്യം കൂടിയതോടെ തേങ്ങ ലഭിക്കാത്ത സ്ഥിതിയായി. അങ്ങനെയാണ് പേൾ ഗ്രാസിലേക്ക് തിരിഞ്ഞത്. അതുകൊണ്ടുതന്നെ ഇപ്പോൾ മികച്ച വരുമാനം ലഭിക്കുന്നു. തെങ്ങ് പൂർണമായും മലയണ്ണാന്മാർക്ക് കരാർ കൊടുത്തിരിക്കുകയാണ്, അവരത് ഭംഗിയായി കൈകാര്യം ചെയ്യുന്നുണ്ട് എന്ന് തമാശയായി പറഞ്ഞെങ്കിലും ഒരു കർഷകന്റെ വേദന ആ വാക്കുകളിലുണ്ട്. പുല്ലിന് ഇടവിളയെന്നോണം പച്ചക്കറിയും ഹൈദ്രോസ് നട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പ്രത്യേക പരിചണമില്ലാതെ വീട്ടിലേക്കാവശ്യമായ പച്ചക്കറികളും ലഭിക്കുന്നു.

pearl-grass-7

എന്തുകൊണ്ട് പേൾ ഗ്രാസ്

നേരത്തെ സൂചിപ്പിച്ചതുപോലെ അധികം പരിചരണം ആവശ്യമില്ലാത്ത ഇനമാണ് പേൾ ഗ്രാസ്. മുകളിലേക്കു വളരുന്ന തണ്ടുകളും ഇലകളും ഇവയ്ക്കു കാണാറില്ല. മണ്ണിനു സമാന്തരമായി പടർന്നു വളരുന്ന കുറുകിയ തണ്ടിൽ ഇലകൾ രണ്ടു വശത്തേക്കുമായി അടുത്തടുത്തായാണ് ഉണ്ടായിവരിക. അതുകൊണ്ടുതന്നെ പുൽത്തകിടിക്ക് അഭംഗിയുണ്ടാവില്ല. നേരിട്ടു വെയിൽ കിട്ടുന്നിടത്തും തണലത്തും ഒരുപോലെ പറ്റിയതാണിത്. നിലം പറ്റി വളരുന്നതുകൊണ്ട് കൂടെക്കൂടെ വെട്ടേണ്ടി വരുന്നില്ല. ആഴം കുറഞ്ഞ മണ്ണിലും വളർത്താം. 

Also read: ടെറസിൽ വളരുന്നത് 150ൽപ്പരം ഫലവൃക്ഷങ്ങൾ: തായ്‌ലൻഡ് രീതി പിന്തുടർന്ന് റസാക്ക്

pearl-grass-5

അനായാസം തയാറാക്കാം അടിപൊളി പുൽത്തകിടി

വിപണിയിൽ ഷീറ്റ് രൂപത്തിൽ ലഭിക്കുന്നതുകൊണ്ടുതന്നെ വലിയ അധ്വാനമില്ലാതെതന്നെ ആർക്കും മുറ്റത്ത് പുൽത്തകിടി തയാറാക്കാവുന്നതേയുള്ളൂ. ചെറു കല്ലുകളും മറ്റും നീക്കി മണ്ണൊരുക്കി ഷീറ്റ് വാങ്ങി അടുക്കിയാൽ മതി. കുറഞ്ഞത് രണ്ടു നേരമെങ്കിലും നന നൽകിയാൽ പുതിയ വേരുമുളച്ച് പേൾ ഗ്രാസ് വളർന്നുതുടങ്ങും. അതേസമയം ഷീറ്റ് വിരിക്കാതെ പുല്ല് ഓരോന്നായി നട്ടു വളർത്തുന്ന ഡബ്ലിങ് രീതിയിലും ചെയ്യാം. എന്നാൽ, നടീൽവസ്തുവിന് ചെലവു കുറഞ്ഞാലും അധ്വാനഭാരവും കൂലിച്ചെലവും കൂടിയേക്കാമെന്ന് നെൽസൺ. 

ഫോൺ: 97443 56590

കാർഷിക വിശേഷങ്ങൾ നേരത്തെ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ചാനൽ ഫോളോ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com