ADVERTISEMENT

അവശനിലയിൽ ആശുപത്രിയിലെത്തിച്ച ഇഗ്വാനയ്ക്ക് ശസ്ത്രക്രിയയിലൂടെ പുനർജീവൻ. രണ്ടു മാസമായി വിശപ്പില്ലായ്മ, ആരോഗ്യക്കുറവ് എന്നിവയെത്തുടർന്നാണ് 5 വയസുള്ള ഗ്രീൻ ഇഗ്വാനയെ ആശുപത്രിയിൽ എത്തിച്ചതെന്ന് ആലപ്പുഴ തുമ്പോളി സാറാസ് ബേർഡ്സ് ആൻഡ് എക്സോട്ടിക് അനിമൽ ഹോസ്പിറ്റൽ ഉടമ ഡോ. റാണി മരിയ തോമസ്.  ഇരു കാലുകളിലും ഫെമറൽ പോറുകൾ ഉള്ളതിനാൽ ആൺ ഇഗ്വാനയാണെന്നായിരുന്നു ഉടമ ധരിച്ചിരുന്നത്. അതുകൊണ്ടുതന്നെ വയറിനുള്ളിൽ മുട്ടയുള്ള കാര്യം തിരിച്ചറിഞ്ഞില്ല. ആൺ, പെൺ ഇഗ്വാനകളിൽ ഫെമറൽ പോറുകൾ ഉണ്ടാകും. മാത്രമല്ല, ആൺ ഇഗ്വാനകളിൽ ഈ ഗ്രന്ഥികൾക്ക് വലുപ്പക്കൂടുതലുണ്ടായിരിക്കും. ഫിറമോൺ പുറപ്പെടുവിക്കുന്ന ഗ്രന്ഥിയാണ് ഫെമറൽ പോറുകൾ. ഇഗ്വാനയുടെ പിൻകാലുകളിൽ ചെറു മുഴപോലെയാണ് ഈ ഗ്രന്ഥികൾ കാണപ്പെടുക. 

ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാത്തതുമൂലമുള്ള ആരോഗ്യപ്രശ്നമായിരുന്നു ഇഗ്വാനയ്ക്കുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ താളംതെറ്റി. കൂടാതെ, പെണ്ണായതിനാൽ മുട്ടകൾക്ക് തോട് രൂപപ്പെടാത്ത സ്ഥിതിവന്നു. പുറംതോട് രൂപപ്പെടാത്ത മുട്ടകൾ ശരീരത്തിനു പുറത്തു വരാതെ വയറിനുള്ളിൽ കെട്ടിക്കിടന്നു. ശസ്ത്രക്രിയ നടത്തി മുട്ടകൾ പുറത്തെടുത്തു. ഇഗ്വാനയുടെ ശരീരത്തിന് ആവശ്യമായ ചൂട് നൽകി അനസ്തേഷ്യ നൽകിയായിരുന്നു ശസ്ത്രക്രിയ. രണ്ട് അണ്ഡാശയങ്ങളിൽനിന്നായി 47 മുട്ടകൾ നീക്കം ചെയ്തു. 

ശസ്ത്രക്രിയയ്ക്കുശേഷം. Image credit: Sara's Birds & Exotic Animal Hospital
ശസ്ത്രക്രിയയ്ക്കുശേഷം. Image credit: Sara's Birds & Exotic Animal Hospital

നേരിട്ടുള്ള സൂര്യപ്രകാശം ഏറെ ആവശ്യമുള്ള ഉരഗമാണ് ഇഗ്വാനകൾ. വെയിൽ കാഞ്ഞു കിടക്കുന്ന ഇഗ്വാനകളെ പലരും കണ്ടിട്ടുണ്ടെങ്കിലും അതിന്റെ കാരണം അറിഞ്ഞിട്ടുണ്ടാവണമെന്നില്ല. സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിൽ നേരിട്ട് പതിക്കുന്നതിലൂടെ എല്ലുകളുടെ വളർച്ചയും ദൃഡതയലും ലഭിക്കുന്നു. മാത്രമല്ല ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളും കാത്സ്യം ആഗിരണവും നടക്കണമെങ്കിൽ സൂര്യപ്രകാശം ഇഗ്വാനയ്ക്ക് ആവശ്യമാണ്. വൈറ്റമിൻ ഡിയും സൂര്യപ്രകാശത്തിലൂടെയാണ് ലഭിക്കുന്നത്. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ ചില്ലുകൂട്ടിൽ വളർത്തിയാലും യുവി കിരണങ്ങൾ ശരീരത്തിൽ നേരിട്ട് പതിക്കില്ല. അതുകൊണ്ടുതന്നെ നന്നായി വെയിൽ ലഭിക്കുന്നിടത്ത് കമ്പിവല ഉപയോഗിച്ചു നിർമിച്ച കൂടുകളിൽ വളർത്തുന്നതാണ് ഇഗ്വാനകളുടെ ആരോഗ്യത്തിന് ഏറെ നല്ലത്. 

English summay: Rare surgery brings pet iguana back to life in Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com