ADVERTISEMENT

ആവാസവ്യവസ്ഥയ്ക്ക് ഉൾക്കൊള്ളാവുന്ന മൃഗങ്ങളുടെ എണ്ണം പരിധി വിട്ടാൽ ലോകവ്യാപകമായി സ്വീകരിക്കുന്ന നിയന്ത്രണ മാർഗമാണ് കള്ളിങ് അധവാ നിയന്ത്രിത കൊന്നൊടുക്കൽ. ഓസ്ട്രേലിയയിൽ കങ്കാരുക്കളെയും ഒട്ടകങ്ങളെയുമൊക്കെ ഇത്തരത്തിൽ കൊന്നൊടുക്കിയ വാർത്തകൾ മുൻപ് പുറത്തുവന്നിട്ടുണ്ട്. ഏറ്റവും പുതുതായി കാട്ടുകുതിരകളുടെ എണ്ണം നിയന്ത്രിക്കാൻ പോവുകയാണെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഈ കുതിരകൾ ഓസ്ട്രേലിയയിലെ തദ്ദേശീയമായി കാണപ്പെടുന്നവയല്ല, അവർക്കിത് അധിനിവേശ മൃഗമാണ്. യൂറോപ്യൻ കുടിയേറ്റക്കാർ ഓസ്ട്രേലിയൻ വൻകരയിൽ കൊണ്ടു വന്ന കുതിരകളുടെ പിൻതലമുറക്കാരായ ഈ കുതിരകൾ കൂട്ടക്കൊലയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതിക്ക്  ഇവ നാശം വരുത്തിവയ്ക്കുന്നു എന്നതാണ് കാരണം. 

ന്യൂ സൗത്ത് വെയിൽസിലെ കൗസിയോസ്കോ നാഷനൽ പാർക്കിലെ കുതിരകളെയാണ് കൊന്നൊടുക്കുക. ഇവ മേഞ്ഞു നടന്നും ചവിട്ടിമെതിച്ചും തദ്ദേശീയ സസ്യങ്ങൾ നശിപ്പിക്കപ്പെടുന്നു, പ്രത്യേകിച്ച് ഓസ്ട്രേലിയൻ ആൽപ്സ് മേഖലയിലെ സസ്യങ്ങൾ വൻതോതിൽ നശിക്കുന്നു എന്നാണ് ഇൻവാസീവ് സ്പീഷീസ് കൗൺസിലിന്റെ പഠനം പറയുന്നത്. അതിനാലാണ് കുതിരകളുടെ എണ്ണം നിയന്ത്രിക്കാനുള്ള ശ്രമം നടക്കുന്നത്. നിലവിൽ ഇവിടെ 17,432 കാട്ടുകുതിരകളുണ്ടെന്നാണ് കണക്ക്. ഈ എണ്ണം 2027 ജൂണോടെ 3000 ആക്കി കുറയ്ക്കാനാണ് ശ്രമം. 

ഹെലികോപ്റ്ററിൽനിന്ന്  സമതലങ്ങളിലെ കുതിരകളെ വെടിവച്ചു കൊല്ലുന്ന രീതിയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. കൊല്ലാൻ മറ്റു പല രീതികളും അവലംബിച്ചെങ്കിലും അതിനൊന്നും  കുതിരകളുടെ എണ്ണത്തെ ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞില്ല. അതിനാലാണ് സർക്കാർ ഇങ്ങനെയൊരു മാർഗ്ഗം പരീക്ഷിക്കാൻ തീരുമാനിച്ചത്. 

Image credit: Candice O\'Neill/iStockPhoto
Image credit: Candice O\'Neill/iStockPhoto

നവംബറിൽ നടന്ന പ്രാഥമിക വേട്ടയാടലിലൂടെ  270 കുതിരകളെ കൊന്നു എന്നാണ് റിപ്പോർട്ട്. രണ്ട് ഹെലികോപ്റ്റ്റുകൾ ഇതിനായി ഉപയോഗിച്ചു. ഇതിന് പരീശീലനം സിദ്ധിച്ച വിദഗ്ധരോടൊപ്പം ഒരു മൃഗ ഡോക്ടറും ഹെലികോപ്റ്ററിലുണ്ടായിരുന്നു. 

ബ്രംബീസ്  (Brumbies) എന്ന് അറിയപ്പെടുന്ന ഈ കുതിരകൾ വൻകരയൊന്നാകെ നാലു ലക്ഷം ഉണ്ടെന്നാണ് കണക്ക്. 

ഇൻവാസീവ് സ്പീഷീസ് കൗൺസിൽ

ഓസ്ട്രേലിയൻ സർക്കാരിന് കീഴിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന ‘ഇൻവാസീവ് സ്പീഷീസ് കൗൺസിൽ’ ഓസ്ട്രേലിയൻ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിൽ ജാഗരൂകരാണ്, 2002ൽ സ്ഥാപിതമായ ഇത് നിയമങ്ങളിലൂടെയും പദ്ധതികളിലൂടെയുമാണ് ജൈവവൈവിധ്യത്തിന് സംരക്ഷണം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com