ഡെയറി ഫാം ലാഭത്തിലാക്കാൻ ബ്രാന്‍ഡഡ് ചാണകം, തീറ്റച്ചെലവു ചുരുക്കാൻ പൈനാപ്പിൾ പഴത്തിന്റെ അവശിഷ്ടങ്ങൾ: അന്ന ഫാമിന്റെ വേറിട്ട രീതി
Mail This Article
ഇരുനൂറോളം ഉരുക്കളുള്ള ഫാമിലെ ചാണകം ബ്രാൻഡ് ചെയ്തു വിൽക്കുന്നു ഇടുക്കി പുറപ്പുഴയിലെ അന്ന ഡെയറി ഫാം. ഫാമിലെ ചെലവു ചുരുക്കുന്നതടക്കം പരമാവധി വരുമാനം ഉറപ്പാക്കാന്‍ വേറിട്ട വഴികള്‍ കണ്ടെത്തുന്നു എറണാകുളം പുത്തൻകുരിശ് കാവനാൽ നിഷ ബെന്നി. എല്ലാ പരീക്ഷണങ്ങള്‍ക്കും നിഷയ്ക്കു താങ്ങും തണലുമായി തോളോടു തോൾ ചേർന്ന് നിൽക്കുന്നു ഭർത്താവ് ബെന്നി. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി ഈയിടെ ഇവര്‍ക്കു നെക്സ്റ്റ് ജെൻ എക്സ്റ്റൻഷൻ ഫോർ ഇവോൾവിങ് റെസിലിയന്റ് അഗ്രി എക്കോ സിസ്റ്റംസ് (NEERAE 2023) പുരസ്കാരം ലഭിച്ചു.
രണ്ടിൽനിന്ന് 150ലേക്ക്
ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള പുറപ്പുഴയിൽ 25 ഏക്കർ റബർത്തോട്ടം 2008ൽ വാങ്ങിയതാണ് കുടുംബത്തിന്റെ കൃഷിയിലേക്കുള്ള ചുവടുവയ്പ്. ആദ്യം രണ്ടു പശുക്കളെ വാങ്ങി. സ്ഥലവും സൗകര്യങ്ങളും ഉണ്ടായിരുന്നതുകൊണ്ടും കൃഷിക്ക് വളമായി ചാണകം ആവശ്യമായിരുന്നതുകൊണ്ടും രണ്ട് പത്തായി, പത്ത് ഇരുപതായി, അങ്ങനെ പടിപടിയായി 150 പശുക്കളിലേക്ക് ഫാം വളര്‍ന്നു. കുട്ടികളുൾപ്പെടെ 200ൽ ഏറെ ഉരുക്കൾ. എപ്പോഴും 90-100 പശുക്കൾ കറവയിലുണ്ടാകും. പ്രതിദിനം ശരാശരി 1000 ലീറ്റര്‍ പാലുൽപാദനം. പാൽവില്‍പന പ്രധാനമായും ക്ഷീരസംഘത്തിൽ.
തീറ്റയില്‍ പരീക്ഷണം
പശുക്കൾക്ക് സ്വന്തമായി തീറ്റയുണ്ടാക്കുന്ന രീതിയാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ തീറ്റച്ചെലവ് കുറയുന്നു. കറവപ്പശുക്കള്‍, വറ്റു കറവക്കാര്‍, കിടാരികൾ എന്നിവയ്ക്കായി മൂന്നു തരം തീറ്റയുണ്ടാക്കുന്നുണ്ട്. ഉരുക്കളുടെ ശരീരപ്രകൃതിക്കും ഉൽപാദനത്തിനും വളർച്ചയ്ക്കുമാവശ്യമായ ഘടകങ്ങൾ ചേർത്താണ് തീറ്റനിർമാണം. പാലുള്ള കറവപ്പശുക്കൾക്ക് ലീറ്ററിന് 500 ഗ്രാം വീതം നൽകുന്നു. സ്വന്തമായി നിർമിക്കുന്നതുകൊണ്ടു കിലോയ്ക്ക് 25 രൂപയോളമേ ചെലവുള്ളൂ. അതിനാൽ അൽപം തീറ്റ കൂടുതൽ നൽകുന്നുവെന്ന് ബെന്നി. വാങ്ങുന്ന പെല്ലെറ്റും അര കിലോയോളം നൽകാറുണ്ട്. എന്തെങ്കിലും കാരണത്താൽ സ്വന്തം തീറ്റ നൽകാൻ കഴിയാതെവന്നാൽ പശുക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനൊരു മുൻകരുതൽ.
പശുക്കൾക്ക് പൈനാപ്പിള്‍ ഇലയും പഴാവശിഷ്ടങ്ങളും നല്‍കുന്നതു മറ്റൊരു സവിശേഷതയാണ്. അതുകൊണ്ടു പരുഷാഹാരത്തിനുള്ള ചെലവു കുറവാണ്. പൈനാപ്പിൾ ഫാക്ടറിയിൽനിന്നു ദിവസം 2 ടണ്ണോളം പഴാവശിഷ്ടങ്ങൾ ലഭിക്കുന്നു. ഇത് പശുക്കൾക്ക് ഏറെ ഇഷ്ടമെന്ന് ബെന്നി. ഇത് നൽകിത്തുടങ്ങിയതോടെ പശുക്കളുടെ ആരോഗ്യം മെച്ചപ്പെട്ടു, പാലുൽപാദനം കൂടിയെന്നും ബെന്നി.
ബ്രാൻഡഡ് ചാണകം
ചാണകത്തിൽനിന്നു വെള്ളം വേർതിരിക്കുന്ന യന്ത്രം വർഷങ്ങൾക്കു മുൻപുതന്നെ ഫാമിലെത്തിച്ചിരുന്നു. ഓരോ ദിവസത്തെയും ചാണകം വെള്ളം നീക്കം ചെയ്തശേഷം പ്രത്യേകം സൂക്ഷിക്കുന്നു. ഇത് പിന്നീട് ആവശ്യാനുസരണം പാക്ക് ചെയ്ത് ‘ഓർഗാനിക്ക’ എന്ന സ്വന്തം ബ്രാൻഡിൽ വിൽക്കുന്നു. ഒരു കി ലോ, 5 കിലോ, 40 കിലോ പാക്കറ്റുകളിലാണ് വില്‍പന. പുത്തൻകുരിശിലെ സ്വന്തം സൂപ്പർ മാർക്കറ്റ് വഴി യാണ് പ്രധാനമായും വിൽക്കുന്നത്. ചാണകപ്പൊടി മാത്രമല്ല ജൈവവളം, മണ്ണിരക്കംപോസ്റ്റ്, മുട്ടത്തോടു പൊടി തുടങ്ങിവയും ‘ഓർഗാനിക്ക’ ബ്രാൻഡിൽ ഇറക്കുന്നു. സ്വന്തം ഫാമിൽ ഉപയോഗിച്ച് ബോധ്യപ്പെട്ടതിനു ശേഷമാണ് ഇവ വിപണിയില്‍ ഇറക്കിത്തുടങ്ങിയത്. ഈ വർഷം ഇതുവരെ 120 ടണ്ണോളം വിൽക്കാൻ കഴിഞ്ഞു. ഇതില്‍നിന്നു മികച്ച വരുമാനം കിട്ടുന്നുണ്ട്. .
ഫോൺ: 94471 73102