ADVERTISEMENT

മനുഷ്യരിൽ എന്നതു പോലെ അടിയന്തരചികിത്സയും തീവ്രപരിചരണവും വേണ്ടി വരുന്ന മെഡിക്കൽ സാഹചര്യങ്ങൾ വളർത്തുമൃഗങ്ങളിലും ഏറെയുണ്ട്. പ്രസവതടസ്സം, ഗർഭാശയം പുറന്തള്ളൽ ഉൾപ്പെടെ അത്തരം സന്ദർഭങ്ങൾ പശുക്കൾ അടക്കം വലിയ മൃഗങ്ങളിൽ ഏറെയാണ്. അടിയന്തിരസാഹചര്യങ്ങളിൽ ചികിത്സ നൽകാൻ അവയെ വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിക്കുക പലപ്പോഴും സാധ്യമല്ല,  വെറ്ററിനറി ഡോക്ടർ ഫാമുകളിൽ അവയുടെ അരികെ എത്തി ചികിത്സ നൽകേണ്ടിവരും.  പലപ്പോഴും അതിന് രാവെന്നോ പകലെന്നോ വ്യത്യാസം ഉണ്ടാവാനിടയില്ല. ഇത്തരം അടിയന്തരസാഹചര്യങ്ങളിൽ കർഷകർ വിളിച്ചറിയിക്കുമ്പോൾ, സമയവും സാഹചര്യവും നോക്കാതെ, വ്യക്തിപരമായ തിരക്കുകളെല്ലാം മാറ്റിവച്ച്, മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കാൻ ഓടിയെത്താൻ സദാസന്നദ്ധയുള്ളവരാണ് വെറ്ററിനറി ഡോക്ടർമാരിൽ നല്ലൊരുപങ്കും. അങ്ങനെയൊരു അനുഭവമാണ് പാലക്കാട് ജില്ലയിലെ വെറ്ററിനറി ഡോക്ടർമാർക്ക് ഈയിടെ ഉണ്ടായത്.

ഇക്കഴിഞ്ഞ ആഴ്ച സഹപ്രവർത്തകർ രണ്ടു പേരുടെ റിട്ടയർമെന്റ് പാർട്ടിക്കു വേണ്ടി ഒരുമിച്ചു കൂടിയതായിരുന്നു പാലക്കാട് ജില്ലയിലെ വെറ്ററിനറി ഡോക്ടർമാർ. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ പാലക്കാട് ഘടകത്തിന്റെ നേതൃത്വത്തിൽ നെല്ലിയാമ്പതിയിലെ ഒരു ഫാം ഹൗസിൽ വച്ചായിരുന്നു യാത്രയയപ്പു പരിപാടി സംഘടിപ്പിച്ചത്. പാലക്കാട് ജില്ലയിലെ മുതിർന്ന വെറ്ററിനറി ഡോക്ടമാരായ ഒറ്റപ്പാലം വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ജോജു ഡേവീസ്,  വകുപ്പിലെ ജോയിന്റ് ഡയറക്ടർ ഡോ. ഗുണാതീത എന്നിവരുടെ വിരമിക്കലിന്റെ ഭാഗമായിരുന്നു പരിപാടി.

Read also: 20 ലീറ്റർ റബർ പാൽ അകത്താക്കി പശു; പണ്ടം തുറന്ന് കോരിക്കളഞ്ഞ് ഡോക്ടർമാർ

cow-and-calf-2

ചടങ്ങിന് ഒരുക്കങ്ങൾ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി ഫാം ഹൗസിലെ ഡെയറി ഫാമിൽ വളർത്തുന്ന പശുക്കളിൽ ഒന്നിന് പ്രസവവേദന തുടങ്ങി. പ്രസവിക്കാനുള്ള പരവേശം പലതവണ കാണിച്ചിട്ടും പശു പ്രസവിക്കാതായതോടെ പ്രശ്നം അൽപം ഗുരുതരമെന്ന് ഫാമിലെ തൊഴിലാളികൾക്കു ബോധ്യമായി. നെല്ലിയാമ്പതിയിലെ കുന്നിൻമുകളിലെ ആ സമയത്ത് എങ്ങനെ അടിയന്തര  വെറ്ററിനറി സേവനം കിട്ടുമെന്ന് ആലോചിച്ചപ്പോഴാണ് ഫാം ഹൗസിൽ റിട്ടയർമെന്റ് പാർട്ടിക്കെത്തിയ വെറ്ററിനറി ഡോക്ടർമാരെ പറ്റി തൊഴിലാളികൾ ഓർത്തത്.  പിന്നെ വൈകിയില്ല, സഹായം തേടി ഫാമിലെ തൊഴിലാളികൾ പാർട്ടിക്കായി ഒത്തുകൂടിയ വെറ്ററിനറി ഡോക്ടർമാരെ തേടി കുതിച്ചു.

ജോലിത്തിരക്കുകൾക്ക് ഒരു ദിവസം അവധി നൽകി സഹപ്രവർത്തകരുടെ യാത്രയയപ്പ് പാർട്ടിക്കായി ഒത്തുകൂടിയ പാലക്കാട്ടെ വെറ്ററിനറി ഡോക്ടർമാർ നിനച്ചിരിക്കാതെ തങ്ങളെ തേടിയെത്തിയ പ്രസവകേസിന്റെ വാർത്ത കേട്ടപ്പോൾ ആദ്യം കൗതുകം കൊണ്ട് ഒന്നമ്പരന്നു. പക്ഷേ, തങ്ങളുടെ പ്രഫഷണലിസത്തിന് അവധി നൽകാൻ അവരാരും ഒരുക്കമല്ലായിരുന്നു. ഉടനെ റിട്ടയർമെന്റ് പാർട്ടിക്ക് താൽകാലിക ഇടവേള നൽകി ഡോക്ടർമാരുടെ കൂട്ടം ഫാമിനുള്ളിലേക്ക് തിരിച്ചു. ഒരു പശുവിന്റെ പ്രസവക്കേസ് കൈകാര്യം ചെയ്യാൻ ഒന്നല്ല ഒരു ജില്ലയിലെ ഒരു പട ഡോക്ടർമാർ തൊഴുത്തിനുള്ളിലെത്തിയ അപൂർവ സന്ദർഭം. പശുവിന് പ്രസവിക്കാൻ തോന്നിയത് മികച്ചതിൽ മികച്ച സമയത്ത് തന്നെയെന്ന് ഫാം തൊഴിലാളികൾ മനസ്സിൽ പറഞ്ഞു .

പ്രസവപരവേശം കാണിക്കുന്ന അഞ്ചു വയസ്സുള്ള സങ്കരയിനം ജഴ്സിപ്പശുവിന്റെ ചുറ്റും പാലക്കാട്ടെ വെറ്ററിനറി ഡോക്ടർമാർ നിരന്നു. പ്രസവം കൈകാര്യം ചെയ്യാൻ വെറ്ററിനറി ഡോക്ടർമാർ ഒരുപാട്  പേരായതോടെ ആര് പശുവിന്റെ ഗർഭപാത്രത്തിനുള്ളിൽ കൈകടത്തി പരിശോധന നടത്തും എന്നത് ചർച്ചയായി. കൂട്ടത്തിലെ ഏറ്റവും മുതിർന്ന ഡോക്ടർ എന്ന നിലയിൽ താൻ പരിശോധിക്കാമെന്നായി ഡോ. ജോജു ഡേവീസ്. അതുകേട്ടതോടെ ഒപ്പമുണ്ടായിരുന്ന മറ്റ് ഡോക്ടർമാർ അമ്പരന്നു. കാരണം ഡോ. ജോജു ഡേവീസിന്റെ റിട്ടയർമെന്റ് പരിപാടികൾക്കും പാർട്ടിക്കുമാണ് എല്ലാവരും അവിടെ എത്തിയത് തന്നെ. അദ്ദേഹം ചടങ്ങിന്റെ തന്നെ മുഖ്യാതിഥിയാണ്. അങ്ങനെയൊരു സാഹചര്യത്തിൽ അദ്ദേഹം തന്നെ പ്രസവം കൈകാര്യം ചെയ്യുന്നത് എങ്ങനെ.  മാത്രമല്ല, ഒരു പശുപ്രസവം കൈകാര്യം ചെയ്യാൻ ഏറ്റവും ചുരുങ്ങിയത് വേണ്ട ഏപ്രൺ പോലും അവിടെ ലഭ്യവുമല്ല. ഇതൊന്നുമില്ലാതെ പ്രസവം കൈകാര്യം ചെയ്താൽ മേലാസകലം പ്രസവരക്തത്തിൽ കുളിക്കും. പക്ഷേ, അതൊന്നും ഡോക്ടർ ജോജു ഡേവീസിന്റെ പ്രഫഷനൽ സ്പിരിറ്റിന് മുന്നിൽ തടസ്സമായില്ല. കാരണം മൂന്നു പതിറ്റാണ്ടിലധികം നീണ്ട പരിചയസമ്പത്ത് നിറഞ്ഞതാണ്  മൃഗസംരക്ഷണ മേഖലയിൽ അദ്ദേഹത്തിന്റെ സേവനകാലം. ഫാമിൽ നിന്നും കിട്ടിയ ഒരു തോർത്തുമുണ്ട് ഏപ്രണാക്കി ചുറ്റി അദ്ദേഹം പശുവിന്റെ വിഷമപ്രസവം കൈകാര്യം ചെയ്യാനിറങ്ങി. ഒരു കൈ സഹായത്തിനായി ചുറ്റും മറ്റനേകം ഡോക്ടർമാർ. 

Read also: വയനാട്ടിലെത്തിയത് പ്രമേഹ ചികിത്സയ്ക്ക്; ഇന്ന് 110 പശുക്കളും 1200 ലീറ്റർ പാലുമുള്ള ഡെയറി ഫാം ഉടമ

cow-and-calf
പശുവും കുട്ടിയും

അൽപം വിഷമം നിറഞ്ഞതായിരുന്നു പശുവിന്റെ പ്രസവം. ഡോക്ടർ തന്റെ പരിചയസമ്പത്ത് പ്രയോഗിച്ചതോടെ അധികം താമസിയാതെ കുഞ്ഞുകിടാവ് കൺതുറന്ന് പുറത്തെത്തി. പശുവിനും ആശ്വാസം, ഫാമിലെ തൊഴിലാളികൾക്ക് അതിലേറെ ആശ്വാസം. ഒപ്പം ഉണ്ടായിരുന്ന ഡോക്ടർമാർക്കും ഹൃദ്യമായ ഒരനുഭവത്തിന് സാക്ഷിയായതിൽ സന്തോഷം. ഔദ്യോഗിക പദവിയിൽ നിന്നുള്ള തന്റെ വിരമിക്കൽ പരിപാടിയുടെ വേളയിൽ പോലും ഒരു പുതുജീവന്റെ പിറവിക്ക് നിമിത്തമാകാൻ കഴിഞ്ഞതിൽ ഡോ. ജോജു ഡേവീസിനും ആത്മനിർവൃതിയേറെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com