ADVERTISEMENT

വേനൽ ക്ഷീരമേഖലയ്ക്ക് വറുതിയുടെ കാലമാണ്. പച്ചപുല്ലിനും വെള്ളത്തിനുമുള്ള ദൗർലഭ്യം ക്ഷീരകർഷകനെ വലയ്ക്കും. അത്യുൽപ്പാദന ശേഷിയുള്ള ഹോൾസ്റ്റയിൻ ഫ്രീഷ്യൻ, ജേഴ്സി, സങ്കരയിനം പശുക്കൾക്ക് അത്യുഷ്ണത്തെ അതിജീവിക്കാനുള്ള ശേഷി തീരെ കുറവായതും പ്രശ്നം രൂക്ഷമാക്കും. കടുത്ത ചൂടിൽ കിതച്ചും അണച്ചും പശുക്കൾ തളരും. തീറ്റയെടുക്കൽ പൊതുവെ കുറയും. ശരീരസമ്മർദമേറുമ്പോൾ രോഗങ്ങൾക്കും സാധ്യതയേറെ. പാലുൽപ്പാദനം കുറയാതിരിക്കണമെങ്കിൽ വേനൽക്കാലത്തെ പശുപരിപാലനത്തിൽ പ്രത്യേക കരുതൽ പ്രധാനമാണ്. അത്തരം കരുതലുകൾ തങ്ങളുടെ തൊഴുത്തുകളിൽ സ്വീകരിച്ച് വേനലിലും പാലുൽപ്പാദനം കുറയാതെ പിടിച്ചുനിർത്തുന്ന ഒട്ടേറെ കർഷകരും ക്ഷീര സംരംഭകരും കേരളത്തിലുണ്ട്.

വേനൽപ്പരിപാലനത്തിൽ ശ്രദ്ധിക്കാൻ പത്തുകാര്യങ്ങൾ

1. കടുത്ത വേനലില്‍ പശുക്കൾക്കും സൂര്യാതപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളിൽ ഒട്ടേറെ കന്നുകാലികൾക്ക് സൂര്യാഘാതമേറ്റ് ജീവൻ നഷ്ടമായിട്ടുണ്ട്. പകൽ 11നും 3നും ഇടയിലുള്ള സമയത്ത് പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും പാടങ്ങളില്‍ കെട്ടിയിടുന്നതും തകര/ആസ്‌ബെസ്‌റ്റോസ് ഷീറ്റ് കൊണ്ട് മേഞ്ഞ ഉയരവും വായുസഞ്ചാരവും കുറഞ്ഞ തൊഴുത്തിൽ പാർപ്പിക്കുന്നതും നിര്‍ബന്ധമായും ഒഴിവാക്കണം. പശുക്കളെ വാഹനത്തിൽ കയറ്റിയുള്ള ദീർഘയാത്രകള്‍ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം

2. ഉഷ്ണസമ്മര്‍ദം ഒഴിവാക്കാന്‍ തൊഴുത്തില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. തൊഴുത്തിന്റെ നടുക്ക്  3.5 മീറ്റര്‍ ഉയരവും വശങ്ങളില്‍ 3 മീറ്ററും കുറഞ്ഞ ഉയരം പ്രധാനമാണ്. വശങ്ങളിലെ ഭിത്തികളുടെ ഉയരം പരമാവധി ഒരു മീറ്റർ മതി. തൊഴുത്തിന്റെ പരിസരത്തുള്ള തടസ്സങ്ങള്‍ നീക്കി വായുസഞ്ചാരം എളുപ്പമാക്കണം.

Read also: കറവപ്പശുക്കളുടെ വേനൽക്കാല തീറ്റക്രമത്തിൽ വേണം പ്രായോഗിക തന്ത്രങ്ങൾ

3. തൊഴുത്തിനുള്ളിൽ മുഴുവൻ സമയവും ഫാനുകൾ പ്രവർത്തിപ്പിച്ച് നൽകണം. മേൽക്കൂരയിൽ ഫാനുകൾ സ്ഥാപിക്കുന്നതിനേക്കാൾ നല്ലത് പശുക്കളുടെ തലയിൽ അല്ലെങ്കിൽ നെറ്റിയിൽ കാറ്റ് പതിക്കും വിധം തൂണിൽ സ്ഥാപിച്ചതോ അല്ലങ്കിൽ പെഡസ്റ്റൽ ഫാനുകളോ ആണ്. ഫാമുകൾക്കായുള്ള ഇൻഡസ്ട്രിയൽ ഫാനോ അതുമല്ലെങ്കിൽ ചെലവു കുറഞ്ഞ രീതിയിൽ നിർമിക്കാൻ കഴിയുന്ന ഫാനോ ഉപയോഗിക്കാം.

4. തൊഴുത്തിന്റെ മേല്‍ക്കൂരയ്ക്ക് കീഴെ പനയോല, തെങ്ങോല, ഗ്രീന്‍ നെറ്റ് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് അടിക്കൂര (സീലിങ്) ഒരുക്കുന്നതും തൊഴുത്തിനുള്ളിലെ ചൂട് കുറയ്ക്കും. സ്പ്രിംഗ്ലര്‍, ഷവർ, മിസ്റ്റ് എന്നിവയിലേതെങ്കിലും ഒരുക്കി പശുക്കളെ നനയ്ക്കുന്നത് ഉഷ്ണസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഫലപ്രദമാണ്. ചൂടുകൂടുന്ന സമയങ്ങളില്‍ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ മൂന്നു മിനിട്ട് നേരം ഇവ പ്രവർത്തിപ്പിച്ച് തൊഴുത്തിന്റെ അന്തരീക്ഷം തണുപ്പിക്കാം. ഫാനുകൾ പ്രവർത്തിക്കുന്നതിനൊപ്പം വേണം ഷവർ, മിസ്റ്റ് എന്നിവയെല്ലാം പ്രവർത്തിപ്പിക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നതിന് പകരം ഇടക്കിടെ പശുക്കളുടെ ശരീരത്തിൽ വെള്ളം കോരിയൊഴിച്ച് നനച്ച് കുളിപ്പിക്കുന്ന രീതി ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത് പൈക്കളുടെ ശരീര സമ്മർദ്ദം വീണ്ടും കൂട്ടാൻ മാത്രമേ വഴിയൊരുക്കൂ. തൊഴുത്തിൽ പശുക്കളെ ഇടയ്ക്കിടെ കുളിപ്പിക്കുന്നതിന് പകരം തൊഴുത്തിന് മുകളില്‍ സ്പ്രിംഗ്ലര്‍ ഒരുക്കി തൊഴുത്തിന്റെ മേൽക്കൂര നനച്ച് നൽകാവുന്നതാണ്.

5. നിര്‍ജ്ജലീകരണം തടയാനും, പാല്‍ ഉൽപാദനനഷ്ടം  കുറയ്ക്കാനും തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. കുടിവെള്ളം തീരുന്ന മുറയ്ക്ക് താനേ വന്നു നിറയുന്ന ഓട്ടോമാറ്റിക് വാട്ടര്‍ ബൗൾ സംവിധാനം ഒരുക്കിയാൽ എപ്പോഴും കുടിവെള്ളം ഉറപ്പാക്കാം. കുടിവെള്ളം ചൂടുപിടിക്കുന്നത് തടയാൻ വെള്ളടാങ്കുകളും വിതരണപൈപ്പുകളും നനച്ച ചണച്ചാക്കുകൊണ്ട് മറയ്ക്കാം.

6. പശു കഴിക്കുന്ന കാലിത്തീറ്റയുടെ അളവ് വേനലിൽ കുറയുന്നതിനാൽ നൽകുന്ന കാലിത്തീറ്റ ഏറ്റവും ഗുണനിലവാരമുള്ളതാവണം. കാലിത്തീറ്റയും വൈക്കോലും നൽകുന്നത് ചൂട് കുറഞ്ഞ സമയങ്ങളിലും രാത്രിയുമായി ക്രമീകരിക്കണം. വൈക്കോൽ വെള്ളത്തിൽ കുതിർത്തു വെച്ച് തീറ്റയായി നൽകാം. പകല്‍ ധാരാളം ജലാംശം അടങ്ങിയ നല്ലയിനം തീറ്റപ്പുല്ലും, അസോള, ശീമക്കൊന്ന, അഗത്തി, മുരിങ്ങ, പീലിവാക, മൾബറി, ഈർക്കിൽ മാറ്റിയ തെങ്ങോല പോലുള്ള ഇലതീറ്റകളും നല്‍കണം. തീറ്റപ്പുല്ലിന് ലഭ്യത കുറവുണ്ടെങ്കിൽ സൈലേജ് തീറ്റയിൽ ഉൾപ്പെടുത്താം. പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവുമൂലം ഉണ്ടാവാനിടയുള്ള ജീവകം എ- യുടെ അപര്യാപ്തത പരിഹരിക്കാൻ ജീവകം-എ അടങ്ങിയ മിശ്രിതങ്ങള്‍ പശുക്കള്‍ക്ക് നല്‍കണം. 

Read also: പശുക്കളിലെ വേനല്‍ക്കാല വന്ധ്യത തടയാന്‍ ചില മാര്‍ഗങ്ങള്‍ 

7. അണപ്പിലൂടെ  ഉമിനീർ കൂടുതലായി നഷ്ടപ്പെടുന്നത് കാരണം പശുക്കളുടെ ആമാശയത്തിൽ ഉണ്ടായേക്കാവുന്ന അസിഡിറ്റി ഒഴിവാക്കാൻ സോഡിയം ബൈ കാർബണേറ്റ് (അപ്പക്കാരം), ഒരു കിലോഗ്രാം കാലിത്തീറ്റയ്ക്ക് 10 ഗ്രാം നിരക്കിൽ തീറ്റയിൽ ചേർത്ത് നൽകാം. പശുക്കൾക്ക് മാത്രമായി പുറത്തിറക്കിയ ഫീഡ് ഗ്രേഡ് സോഡാ ബൈ കാർബണേറ്റ് ഇപ്പോൾ (ഉദാഹരണം- ടാറ്റാ കമ്പനി പുറത്തിറക്കിയ അൽക്കാകാർബ് പൊടി) ലഭ്യമാണ്. ഒരു കിലോഗ്രാം സാന്ദ്രീകൃത കാലിതീറ്റയ്ക്ക് 10 ഗ്രാം എന്ന കണക്കിൽ ധാതു ജീവക മിശ്രിതവും, ആകെ തീറ്റയിൽ 10 മുതൽ 25  ഗ്രാം വരെ കല്ലുപ്പും ചേർത്ത് നൽകുന്നതും ഗുണകരമാണ്. ചിലേറ്റഡ് വിഭാഗത്തിൽ ഉൾപ്പെടുന്നതും പൗഡർ രൂപത്തിലുള്ളതുമായ പ്രോമിൽക് പ്ലസ് മിക്സ്ചർ പോലുള്ള ധാതു ജീവകമിശ്രിതങ്ങൾ ഏറ്റവും അനിയോജ്യമാണ്. ഓരോന്നും വെവ്വേറെ നൽകുന്നതിനു പകരം സോഡാപ്പൊടിയും കല്ലുപ്പും ധാതുജീവകമിശ്രിതവും ഒരുമിച്ച് മിശ്രിതമാക്കി ഒരു ട്രിപ്പിൾ മിക്സ് പൗഡർ രൂപത്തിൽ പശുക്കൾക്ക് നൽകുന്നതും ഏറ്റവും അനിയോജ്യമാണ്. ഉദാഹരണത്തിന് പത്ത് കിലോഗ്രാം സാന്ദ്രീകൃത തീറ്റ ഖരാഹാരമായി നൽകുന്ന പശുക്കൾക്ക് 100 ഗ്രാം സോഡാപ്പൊടിയും 100 ഗ്രാം ധാതുമിശ്രിതവും 20-25 ഗ്രാം കല്ലുപ്പും ചേർത്ത് ട്രിപ്പിൾ മിക്സ് പൗഡർ തയാറാക്കി നൽകാം. ഈ ട്രിപ്പിൾ മിക്സ് പൗഡറിലേക്ക് വിപണിയിൽ ലഭ്യമായ ഫീഡ് അപ്പ് യീസ്റ്റ് പോലുള്ള മേന്മയുള്ള പ്രോബയോട്ടിക് മിശ്രിതങ്ങളോ പത്ത് ഗ്രാം യീസ്റ്റോ ചേർത്ത് ട്രിപ്പിൾ മിക്സ് പൗഡർ പ്ലസ് രൂപത്തിലാക്കി നൽകുന്നതും ഫലപ്രദമാണ്, ഇത് പശുക്കളുടെ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഈ രീതിയിൽ പശുക്കൾക്ക് വേനലിൽ ഫാമിൽ തന്നെ എളുപ്പത്തിൽ തയാറാക്കാവുന്ന യീസ്റ്റ്/ പ്രോബയോട്ടിക് ചേർത്ത ട്രിപ്പിൾ മിക്സ് പൗഡർ പ്ലസ് നൽകുന്നത് പൈക്കളുടെ ക്ഷീണമകറ്റുക മാത്രമല്ല പാലിലെ ഫാറ്റും എസ്എൻഎഫും വർധിപ്പിക്കാൻ സഹായിക്കുകയും ആമാശയ അറകളിലെ സൂക്ഷ്മാണു ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.

8. വേനൽക്കാലത്ത് പശുക്കൾ മദിലക്ഷണങ്ങൾ കാണിക്കുന്നതും മദിയുടെ ദൈർഘ്യവും കുറയാനിടയുള്ളതിനാൽ അതിരാവിലെയും സന്ധ്യയ്ക്കും മദി നിരീക്ഷിക്കണം. മദിചക്രത്തിലൂടെ കടന്നുപോവുമെങ്കിലും ഉഷ്ണസമ്മർദത്തിന്റെ ഫലമായി മദിയുടെ ബാഹ്യലക്ഷണങ്ങള്‍ കാണിക്കാതിരിക്കാനും സാധ്യതയുണ്ട്. ശരീരസമ്മര്‍ദം  കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചും ഉയര്‍ന്ന പോഷക സാന്ദ്രതയുള്ള സമീകൃതാഹാരങ്ങള്‍ ഉറപ്പുവരുത്തിയും പശുക്കളുടെ പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ഫാം റജിസ്റ്ററുകൾ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിച്ചും ഈ സാഹചര്യങ്ങള്‍ ഒഴിവാക്കാം.

9. പശുക്കളിൽ കൃത്രിമ ബീജാധാനം തണലുള്ള സ്ഥലത്തുനിർത്തി നടത്തണം. കൃത്രിമ ബീജാധാനം നടത്തിയതിനു ശേഷം അര മണിക്കൂർ പശുക്കളെ തണലില്‍ പാര്‍പ്പിക്കുന്നത് ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂട്ടും.

10. രോഗാണുവാഹകരായ പട്ടുണ്ണിപരാദങ്ങള്‍ പെരുകുന്നതിന് ഏറ്റവും അനുകൂലമാ കാലാവസ്ഥയാണ് വേനല്‍. പരാദകീടങ്ങള്‍ പരത്തുന്ന തൈലേറിയോസിസ്, ബബീസിയോസിസ്, അനാപ്ലാസ്മോസിസ് തുടങ്ങിയ രക്താണുരോഗങ്ങള്‍ കേരളത്തില്‍ വേനല്‍ക്കാലത്ത് സാധാരണയാണ്. ശരീരസമ്മർദം കാരണം പശുക്കളുടെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതും രോഗസാധ്യത കൂട്ടും. തീറ്റമടുപ്പ്, പാല്‍ ഉൽപാദനം പെട്ടെന്ന് കുറയല്‍, തളര്‍ച്ച, ശക്തമായ പനി, വിളര്‍ച്ച, കണ്ണിൽ പീളകെട്ടൽ, മൂന്നാമത്തെ കൺപോള പുറത്തുകാണൽ, ശ്വാസമെടുക്കാനുള്ള പ്രയാസം, അമിതകിതപ്പ്, വയറിളക്കം, മൂത്രത്തിന്റെ നിറം തവിട്ടുനിറമാകൽ തുടങ്ങി ഏതെങ്കിലും അസ്വഭാവിക ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വെറ്ററിനറി ഡോക്ടറുടെ സേവനം തേടാന്‍ മറക്കരുത്. ചെള്ളുകളെയും പട്ടുണ്ണികളെയും നിയന്ത്രിക്കാൻ പരാദനാശിനി മരുന്നുകൾ കൃത്യമായി പശുക്കളുടെ മേനിയിൽ പ്രയോഗിക്കണം.

പ്രൊലിവ്  ടോട്ടൽ പോലുള്ള ലിവർ ടോണിക് കരൾ ഉത്തേജന മരുന്നുകൾ തീറ്റയിൽ ഉൾപ്പെടുത്തുന്നത് പശുകളുടെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.

കാർഷിക വിശേഷങ്ങൾ നേരത്തെ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ചാനൽ ഫോളോ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com