ADVERTISEMENT

നാലാം ലോക യുദ്ധത്തിനുപോലും കാരണമാകുന്ന രീതിയില്‍ വളര്‍ന്നുവലുതായിക്കൊണ്ടിരിക്കുന്ന വ്യാജവാര്‍ത്തകളെക്കുറിച്ചുള്ള ആശങ്ക വ്യാജവാര്‍ത്തകള്‍ പോലെതന്നെ പെരുകുന്നതാണു പുതിയ കാലത്തിന്റെ സവിശേഷത. എന്നാല്‍ വ്യാജ വാര്‍ത്തകള്‍ക്കു കാലത്തോളം പഴക്കമുണ്ടെന്നത് തര്‍ക്കമില്ലാത്ത വസ്തുത. മഹാഭാരത യുദ്ധ കാലത്തുപോലുമുണ്ടായിരുന്നു വ്യാജ വാര്‍ത്താ നിര്‍മിതി. യുദ്ധത്തില്‍ തോല്‍പിക്കാനും വിജയം പിടിച്ചടക്കാനും അംഗീകാരനും നേടാനും വ്യാജ വാര്‍ത്തകള്‍ എന്നും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. 

 

ചരിത്രപുസ്തകങ്ങളിലുമുണ്ട് വ്യാജനും ഒറിജിനലും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് എഴുതപ്പെട്ട എണ്ണമറ്റ പുസ്തകങ്ങള്‍ തന്നെ തെളിവ്. ചരിത്രത്തെ വളച്ചൊടിക്കുകയും വ്യാഖ്യാനിക്കികയും ഉപയോഗിക്കുകയും ചെയ്തതിന്റെ എണ്ണമറ്റ ഉദാഹരണങ്ങള്‍ കൂടിയാണ് ചരിത്രം.; ചരിത്ര പുസ്തകങ്ങളുടെ ചരിത്രവും. പ്രത്യാഘാതം  വലുതാണെങ്കിലും അല്ലെങ്കിലും വ്യാജ വാര്‍ത്തകളും ചരിത്രങ്ങളും വളരെക്കാലത്തോളം യഥാര്‍ഥ ചരിത്രമായി വിശ്വസിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ പുതിയ കാലത്തിന്റെ പ്രത്യേകത വ്യാജ വാര്‍ത്തകള്‍ വേഗം കണ്ടുപിടിക്കപ്പെടുന്നു എന്നതുതന്നെയാണ്. വ്യാജ വാര്‍ത്തകള്‍ അരങ്ങുകീഴടക്കുമ്പോള്‍ അതിനേക്കാളും വേഗത്തില്‍ അവയുടെ സത്യാവസ്ഥയും പുറത്തുവരുന്നു. അവ ഏതെങ്കിലും ഒരു വിഭാഗത്തിനോ ഗ്രൂപ്പിനോ മാത്രമായി ഒതുക്കാതെ എല്ലാവര്‍ക്കുമായി പങ്കുവയ്ക്കപ്പെടുന്നു. അതിനു സഹായിക്കുന്നതാകട്ടെ സമൂഹ മാധ്യമങ്ങളും. 

 

അടുത്തകാലം വരെ വാര്‍ത്തയും വാര്‍ത്തകളുടെ പ്രചാരവും മാധ്യമങ്ങളുള്‍പ്പെട്ട ഒരു പ്രത്യേക വിഭാഗത്തിന്റെ കുത്തകയായിരുന്നു. എന്നാല്‍ ഇന്ന് കുത്തക തകര്‍ത്ത് ഓരോ വ്യക്തിയും ഒരു മാധ്യമമായി പുതുജന്‍മം നേടിയിരിക്കുന്നു. ഒരു വാര്‍ത്ത അതു ജനങ്ങളില്‍ എത്തുന്നില്ലെന്നു തോന്നിയാല്‍ സ്വയം അതെത്തിക്കാനുള്ള സുവര്‍ണാവസരം സമൂഹമാധ്യമങ്ങള്‍ സൃഷ്ടിക്കുന്നു. ഒരാള്‍ വിളിച്ചുപറയുന്നതോ എഴുതുന്നതോ അസത്യമെങ്കില്‍ അതു ചൂണ്ടിക്കാണിക്കാനുള്ള അവസരവുമുണ്ട്. വിദൂരമായ നാട്ടിന്‍പുറത്തുള്ള വീട്ടമ്മയുടെയും കൊച്ചുകുട്ടിയുടെയും പോലും പ്രതിഭയും പ്രത്യേകതയും എത്ര വേഗമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യപ്പെട്ട് ലോകത്തിന്റെ വിരല്‍ത്തുമ്പില്‍ എത്തിയത്. അങ്ങനെ നോക്കിയാല്‍ പുതിയ കാലം വ്യാജ വാര്‍ത്തകളെ സൃഷ്ടിക്കുക മാത്രമല്ല സംഹരിക്കുകയും ചെയ്യുന്നുണ്ട്. സൃഷ്ടിക്കുന്നതിനേക്കാള്‍ വേഗത്തില്‍ സംഹരിക്കുന്നു. പ്രചരിപ്പിക്കുന്നതിനേക്കാള്‍ വേഗത്തില്‍ തമസ്കരിക്കുന്നു. തെറ്റായ അവകാശ വാദങ്ങള്‍ക്ക് നിമിഷങ്ങളുടെ പോലും ആയുസ്സു കൊടുക്കാതെ വെളിവാക്കപ്പെടുന്നു. സര്‍ഗാത്മകമായി സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുകയാണു പുതിയ കാലത്തിന്റെ കര്‍ത്തവ്യം എന്ന തിരിച്ചറിവിലേക്ക് ഓരോരുത്തരും എത്തുന്നു; സമൂഹവും. ചിലര്‍ ആ തിരിച്ചറിവില്‍ എത്താന്‍ വൈകിയേക്കും. എന്നാല്‍ അവരും എത്തും. അതിനവരെ സഹായിക്കുക എന്നതാകണം പുതിയ കാലത്തെ സിറ്റിസണ്‍ ജേണലിസം. 

 

സില്‍വിയ ബ്രൗണ്‍ എഴുതിയ എന്‍ഡ് ഓഫ് ഡേയ്സ് എന്ന പുസ്കത്തില്‍ കൊറോണയെക്കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നൊരു അവകാശവാദം മഹാരമാരി ലോകം കീഴടക്കിയപ്പോള്‍ തന്നെ പ്രചരിച്ചു. 2020 ആകുമ്പോഴേക്കും ന്യുമോണിയ മാതൃകയില്‍ ശ്വാസകോശത്തെ ബാധിക്കുന്ന രോഗം പടരുമെന്നും മരുന്നില്ലാത്ത രോഗം മനുഷ്യവംശത്തെ തുടച്ചുനീക്കുമെന്നും ബ്രൗണ്‍ എഴുതിവച്ചിട്ടുണ്ട് എന്നായിരുന്നു അവകാശവാദം. എന്‍ഡ് ഓഫ് ഡേയ്സിന്റെ 312-ാം പേജിലാണ് ഈ വിവരമുള്ളതെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു. 20 വര്‍ഷം മുന്‍പാണെങ്കില്‍ ഈ ‘ആധികാരികമായ’ വിവരം സത്യമെന്നു തെറ്റിധരിക്കേണ്ടിവന്നേനേ. 

അഥവാ അതു തെറ്റാണെന്നു തെളിയിക്കപ്പെടാന്‍ കാലമേറേ വേണ്ടിവന്നേനേ. എന്നാല്‍ എന്‍ഡ് ഓഫ് ഡേയ്സ് എന്ന പുസ്തകത്തിന് 269 പേജ് മാത്രമേയുള്ളൂ എന്നത് പെട്ടെന്നുതന്നെ പ്രചരിക്കപ്പെട്ടു. അങ്ങനെ കള്ളം ലോകം ചുറ്റുമ്പോഴേക്കും സത്യം ലോകത്തെ കീഴടക്കി. 

 

വ്യാജ വാര്‍ത്തയ്ക്കു നേരെ കണ്ണടച്ചാല്‍ സ്വയം നാശത്തിനുപുറമെ ലോകത്തിന്റെയും വിനാശമായിരിക്കും എന്നു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന പുസ്തകമാണ് വ്യാജവാര്‍ത്തയും ജനാധിപത്യവും. മഹാമാരി പോലെ ലോകത്തെ കീഴടക്കുന്ന വിപത്തിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള പരിശ്രമം. മാധ്യമരംഗത്തെ പ്രശസ്തരും മാധ്യമ അധ്യാപകരും വ്യാജവാര്‍ത്തകളുടെ ഇരകളും അനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കുന്ന പുസ്തകം. 

 

English Summary: Vyajavarthayum Janadhipathyavum book edited by A. Chandrasekhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT