ADVERTISEMENT

പുറപ്പെടും മുമ്പേ അയാൾ അവളോട് ചോദിക്കുകയുണ്ടായി. ഞാൻ വരുമ്പോൾ നിനക്കെന്താണ് കൊണ്ടുവരേണ്ടതെന്ന്. 

കഴിയുമെങ്കിൽ നിങ്ങളുടെ ആത്മാവിൽ മാത്രമല്ല, മൂക്കിലും കണ്ണിലും തൊലിപ്പുറങ്ങളിലും സ്‌നേഹം നിറച്ചുകൊണ്ടുവരൂ. 

അതേ, ഉള്ളിന്റെയുള്ളിൽ സ്‌നേഹത്തിനായുള്ള നിലവിളി അത്രത്തോളം ആഴത്തിൽ ഉയരുന്ന പെണ്ണിന് അങ്ങനെയല്ലേ പറയാനാകൂ. ആ യാത്രയിലുടനീളം അയാൾ ചിന്തിച്ചത് ആ പെണ്ണിനെക്കുറിച്ചായിരുന്നു. 

 

സ്‌നേഹത്തിനായുള്ള നിലവിളിയാണ് ഗെദ്ദ എന്ന പുസ്തകത്തിലെ എല്ലാ കഥകളിൽ നിന്നും ഉയരുന്നത്. പെൺകുട്ടിയായാലും സ്ത്രീയായാലും കൊച്ചുകൂട്ടിയായാലും അവർ തിരസ്‌കരിക്കപ്പട്ടവരോ അപമാനിക്കപ്പെട്ടവരോ അടിച്ചമർത്തപ്പെട്ടവരോ ആണ്. ഉള്ള് നിറയെ സ്‌നേഹമുണ്ടെങ്കിലും അതു കണ്ണു തുറന്നു കാണാൻ തയാറാല്ലാത്തവരാണ് ചുറ്റിനും. അതാണവരുടെ ജീവിതത്തെ ദുരിതമയമാക്കുന്നതും. അവർ വലിയ മോഹങ്ങളുള്ളവരാണ്. ത്യാഗങ്ങൾക്കും പരമാവധി ഒതുങ്ങാനും പരിമിതികളെ ഉൾക്കൊള്ളാനും തയാറുള്ളവരും ആണ്. എന്നിട്ടും അവരുടെ സ്‌നേഹം തിരിച്ചറിയുന്നില്ല. അവർ വീണ്ടും വീണ്ടും അരികുകളിലേക്ക് നീക്കിനിർത്തപ്പെടുന്നു. ജീവിതം അവർക്ക് കടുത്ത പോരാട്ടമാകുന്നു. ഓരോ ദിവസവും ഓരോ നിമിഷവും അവർക്കു മുന്നിൽ വെല്ലുവിളിയുയുർത്തുന്നു. അപ്പോഴും വേദനിക്കുന്ന മറ്റുള്ളവരെ അവർ തിരിച്ചറിയുകയും അംഗീകരിക്കുകയും ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. 

 

പഠിക്കാത്തവൾ എന്ന കഥയിലെ ആനന്ദി അതുകൊണ്ടാണ് ഭർത്താവിന്റെ രണ്ടാം ഭാര്യയെ നിലവിളക്ക് കൊളുത്തി സ്വീകരിക്കുന്നത്. അതിനുത്തരമായി അവൾ പറഞ്ഞതിങ്ങനെ. 

വന്നവളും ഒരു പെണ്ണു തന്നെ. വെറും പെണ്ണുതന്നെ. 

എന്നാൽ അപൂർവമായി, ജാരൻ എന്ന കഥയിലെ നായികയെപ്പോലെ സ്‌നേഹം നൈമിഷികമായെങ്കിലും ലഭിക്കുന്നവരും ഈ കഥകളിലുണ്ട്. 

ജാരന്റെ നനഞ്ഞ കണ്ണുകൾ ആ സൗന്ദര്യമില്ലായ്മയെ കുറച്ചുനേരം സ്പർശിച്ചുനിന്നു. പിന്നെ അയാൾ അവളുടെ കണ്ണുകൾ തുടച്ച് തന്റെ നെഞ്ചിലേക്കു ചേർത്തുപിടിച്ച് ആത്മാവു കൊണ്ടു ചുംബിച്ചു. 

നിങ്ങൾക്ക് അറപ്പ് തോന്നുന്നില്ലേ. 

അവൾ തേങ്ങലോടെ ചോദിച്ചു. 

ഇല്ല, നിന്റെ മുഖത്തിന്റെ  അതേ സൗന്ദര്യം ഞാനിപ്പോൾ നിന്റെ ഉടലിലും കാണുന്നു. 

 

അതൊരു ആശ്വാസമാണ്. ആശ്വാസത്തേക്കാൾ ശ്വാസമാണ്. ഇനിയും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ജീവവായു. ആ വായു ആവോളമുള്ള ലോകമാണ് ഗെദ്ദയിലെ കഥാപാത്രങ്ങളുടെ സ്വപ്നം. മനസ്സു നിറയെ, അകം നിറയെ, കണ്ണും മനസ്സും മുഖവും നിറയെ ആ വായു ഏറ്റുവാങ്ങി ജീവിക്കാൻ കൊതിക്കുന്നത് കുറ്റമല്ലെങ്കിലും അതൊരു ഭാഗ്യമാണെന്ന് ഈ സമാഹാരത്തിലെ ഓരോ കഥയും ഓർമിപ്പിക്കുന്നു. 

 

കഥകളാണ് ഗെദ്ദയുടെ കരുത്ത്. എന്നാൽ, ഒരു കഥയ്ക്കും പുതുമ അവകാശപ്പെടാനാവില്ല. അനുഭവങ്ങൾ, ഇന്നും നിലനിൽക്കുന്ന യാഥാർഥ്യങ്ങൾ എന്ന നിലയിൽ പ്രസക്തമാണെങ്കിലും. കഥപറച്ചിലിൽ ഒരു പരീക്ഷണത്തിനും കഥാകാരി തുനിയുന്നില്ല. തനിക്കറിയുന്ന രീതിയിൽ, കഴിയുന്നത്ര അനായാസതോടെ കഥകൾ പറഞ്ഞു മാറിനിൽക്കുന്നു. ഏതെങ്കിലുമൊക്കെ അനുവാചകർ ഈ കഥകളിലേക്ക് ആകർഷിക്കപ്പെടുമെന്ന പ്രതീക്ഷയോടെ.

 

കാൽപനികത ഒരുകാലത്തും മണം ചോരാത്ത പൂവാണ്. ഏതു കാലത്തും ഏതു ദേശത്തും ഏതെങ്കിലുമൊക്കെ നിമിഷങ്ങളിൽ മനസ്സ് തേടിച്ചെല്ലുന്ന പൂവ്. അതിന്റെ മണം. ആ മണമാണ് ഗദ്ദയിലെ കഥകളെ വായനാക്ഷമമാക്കുന്നത്. പിന്നിട്ടുപോയ വഴിയിലെ മറക്കാനാവാത്ത കാഴ്ച പോലെ. പിൻവിളി വിളിക്കുന്ന നാട്ടുവഴി പോലെ. സ്‌നേഹം നിറഞ്ഞ ഏതോ രാത്രിയിലെ രാത്രിമുല്ലയുടെ മോഹിപ്പിക്കുന്ന മണം പോലെ. കാൽപനികത ഈ കഥകളെ ആവരണമായിപ്പൊതിയുന്നു. അത്യന്താധുനികതയുടെ ഉച്ചച്ചൂടിലും തണലും കുളിർമയും ആശ്വാസവും പ്രദാനം ചെയ്യുന്നു. 

 

Content Summary: Gedha book by Rekha Thoppil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com