ADVERTISEMENT

രമണനു ശേഷം മലയാള വായനയിൽ ചരിത്രം സൃഷ്ടിച്ച ആടുജീവിതത്തിന്റെ സാഹിത്യ മൂല്യത്തെക്കുറിച്ചുള്ള ചർച്ച ഇനിയും അവസാനിച്ചിട്ടില്ല. കേവലം അനുഭവ വിവരണത്തെ മികച്ച സാഹിത്യമായി കണക്കാക്കാമോയെന്ന സംശയം ഉന്നയിച്ചവരുണ്ട്. മറ്റൊരാളുടെ അനുഭവം പുസ്തകരൂപത്തിൽ എഴുതിയാൽ മാത്രം മികച്ച എഴുത്തുകാരനെന്ന പദവി ലഭിക്കുമോ എന്നു ചോദിച്ചവരുണ്ട്. മികച്ച സാഹിത്യം ഭാവനയുടെ ഉദാത്ത രൂപമായിരിക്കെ യഥാർഥ ജീവിതാനുഭവം സാഹിത്യമാകില്ലെന്ന വിലയിരുത്തലുകളുമുണ്ടായി. എന്നാൽ അക്ഷരങ്ങളെ സ്നേഹിക്കുന്നവർ, വായനയെ നെഞ്ചേറ്റുന്നവർ ആടുജീവിതത്തെ ആശങ്കയും സംശയവും ചോദ്യങ്ങളുമില്ലാതെയാണ് ഏറ്റുവാങ്ങിയത്. എല്ലാ വിഭാഗം ആളുകൾക്കിടയിലും ഇന്നും ആ പുസ്തകം വായിക്കപ്പെടുന്നു. തലമുറകളിൽ നിന്നു തലമുറകളിലേക്ക്. എന്നാൽ, ആടു ജീവിതത്തിന്റെ പിന്നിൽ ചില അറിയാക്കഥകളുണ്ട്. ചില ലേഖനങ്ങളിലും പുസ്തകങ്ങളിലും ബെന്യാമിൻ തന്നെ അവ പറഞ്ഞിട്ടുണ്ട്. സ്വന്തം ജീവിതത്തെക്കുറിച്ച് എഴുതുന്ന ഈ പുതിയ പുസ്തകത്തിലും ഇക്കാര്യം വിശദമായി പറയുന്നുണ്ട്; യഥാർഥത്തിൽ ആടുജീവിതം എങ്ങനെ പിറന്നു എന്ന്. 

അനുഭവം തന്നെയാണ് ആടുജീവിതത്തിന്റെ കാതൽ. ഇത്രയധികം വായിക്കപ്പെടുന്ന നോവലാക്കി ആ അനുഭവത്തെ മാറ്റിയത് ബെന്യാമിൻ എന്ന എഴുത്തുകാരന്റെ കരുത്താണ്. എന്നാൽ ശൈലിയുടെ പ്രത്യേകത കൊണ്ടും എഴുത്തിന്റെ സവിശേഷതയാലും കേവലം അനുഭവം എഴുതിയെന്ന പ്രതീതിയാണ് സാഹിത്യ വിമർശകർക്കുപോലുമുണ്ടായത്. നജീബ് എന്ന യഥാർഥത്തിൽ ജീവിച്ചിരിക്കുന്ന വ്യക്തിയുടെ അനുഭവങ്ങൾ വള്ളിപുള്ളി വ്യത്യാസമില്ലാതെ എഴുതിവച്ച പുസ്തകമല്ല ആടുജീവിതം എന്ന് ബെന്യാമിൻ വീണ്ടും വീണ്ടും ആണയിടുന്നു. അതിൽ ഭാവനയുണ്ട്. എന്നുമാത്രമല്ല, അനുഭവങ്ങളെ തീക്ഷ്ണമായി എഴുതാൻ കരുത്ത് നൽകിയത് പ്രവാസി എന്ന നിലയിൽ അനുഭവിച്ച ഏകാന്തതയും വിഷാദവും ഒറ്റപ്പെടലും നാട്ടിൽ നിന്നു മാറി ജീവിച്ചതിന്റെ വ്യഥകളുമാണ്. 

പ്രവാസ സാഹിത്യം ബെന്യാമിനു മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ ഗൾഫിലിരുന്നും നാട്ടിലെ കാറ്റും മഴയും നിലാവും സൂര്യോദയവും തന്നെയാണ് എല്ലാവരും എഴുതിയത്. ഗൃഹാതുരത്വവും. 

ഇതിൽ നിന്നു വ്യത്യസ്തമായി ഗൾഫിന്റെ കഥ എന്തുകൊണ്ട് ആരും എഴുതുന്നില്ല എന്നൊരു ചോദ്യം ബെന്യാമിൻ തന്നെ കേട്ടിരുന്നു. പല സാഹിത്യ സദസ്സുകളിലും ഇത് ചൂടുപിടിച്ച ചർച്ചയായെങ്കിലും പ്രവാസിയുടെ പൊള്ളുന്ന അനുഭവം സാഹിത്യത്തിൽ ആരും അടയാളപ്പെടുത്തിയില്ല. ഏതാനും കഥകളും നോവലുകളും എഴുതിയ പ്രവാസി എന്ന നിലയിൽ ബെന്യാമിന്റെ മനസ്സിൽ ഈ ചോദ്യം മുഴങ്ങി. സുഹൃത്ത് വഴി നജീബിനെ കാണുകയും അയാളുടെ അനുഭവം അറിയുകയും ചെയ്തപ്പോൾ അവസരം എത്തി എന്നദ്ദേഹത്തിനു മനസ്സിലായി. എന്നാൽ അനുഭവത്തെ അങ്ങനെ തന്നെ ആവിഷ്കരിക്കുകയോ അവതരിപ്പിക്കുകയോ ആയിരുന്നില്ല എന്നദ്ദേഹം തെളിവുകൾ നിരത്തി പറയുന്നു. നജീബിന്റെ അനുഭവം തന്നിലുണ്ടാക്കിയ പ്രതികരണവും തന്റെ തന്നെ അനുഭവങ്ങളും കേട്ടറിഞ്ഞതും കണ്ടറിഞ്ഞതും ഒരു എഴുത്തുകാരനു മാത്രം സാധ്യമായ ഉൾക്കാഴ്ചയും ഒരുമിച്ചപ്പോഴാണ് നോവൽ യാഥാർഥ്യമായത്.  

നജീബ് ഗൾഫിൽ എത്തിയതായി നോവലിൽ രേഖപ്പെടുത്തുന്ന തീയതി. അത് നജീബ് എത്തിയ ദിവസമല്ല. ബെന്യാമിൻ എന്ന ചെറുപ്പക്കാരൻ ബഹ്റൈനിൽ കാലുകുത്തിയ ദിവസമാണ്. 

ഒരു ചെറിയ ചെടി നജീബിനോട് സംസാരിക്കുന്ന രംഗമുണ്ട് നോവലിൽ. 

നജീബേ, മരുഭൂമിയുടെ ദത്തുപുത്രാ, ഈ തീക്കാറ്റും വെയിൽനാളവും നിന്നെ കടന്നുപോകും. നീ മരിച്ചവനെപ്പോലെ കിടക്കുക. എന്നെങ്കിലുമൊരിക്കൽ പ്രകൃതിയുടെ വിളി വരുമ്പോൾ ഒരു വലിയ കുതിപ്പോടു കൂടി നീ രക്ഷപ്പെടുക എന്ന ആഹ്വാനം. ഒരു കുഞ്ഞു ചെടി നജീബിനോട് വർത്തമാനം പറയുന്നതു പോലെയാണ് എഴുതിയത്. 

ഒരു സുപ്രഭാതത്തിൽ ദാർശനികനായി ബെന്യാമിൻ എഴുതിയ സംഭവമല്ല അത്. നജീബ് യഥാർഥത്തിൽ അങ്ങനെയൊരു അനുഭവം പറഞ്ഞിട്ടുമില്ല. ഒരിക്കൽ വളരെ ദുഃഖിതനായി മനാമയിലെ റോഡിലൂടെ നടന്നുപോകുമ്പോൾ കുഞ്ഞുചെടി റോഡ് സൈഡിലെ  പേവ്മെന്റിന്റെ ഇടയിൽ കിളിർത്തു നിൽപുണ്ടായിരുന്നു. ആ ചെടിയിൽ ഒരു കുഞ്ഞുപൂവും ഉണ്ടായിരുന്നു. അത് ഒരാളും വെള്ളം കൊടുത്തു വളർത്തി വലുതാക്കിയതല്ല. എത്രയോ മനുഷ്യർ അതിലേ നടന്നിട്ടുണ്ട്. പക്ഷേ, ആ ചെടിയെ സ്പർശിക്കാതെയാണ് എല്ലാവരും കടന്നുപോയത്. ചെടിയാവട്ടെ അതിന്റെ ദൗത്യമെന്നതുപോലെ എഴുന്നേറ്റുനിന്ന്  കുഞ്ഞുപൂവ് വിടർത്തിയിരിക്കുന്നു. ഒരു കുഞ്ഞുചെടിക്കു സാധ്യമാവുമെങ്കിൽ എന്തുകൊണ്ട് പ്രതിസന്ധികൾക്കിടയിൽ നമുക്ക് ഓരോരുത്തർക്കും ജീവിതം സാധ്യമാവുന്നില്ല എന്ന ചോദ്യം അന്നാണ് മനസ്സിൽ വന്നത്. വർഷങ്ങൾക്കു ശേഷം ആടുജീവിതം എഴുതുമ്പോൾ, നജീബിന്റെ ദുഃഖം പകർത്തുമ്പോൾ ആ അനുഭവം മറ്റൊരു രൂപത്തിൽ വാർന്നുവീണു. 

എന്നാൽ, ആടുജീവിതത്തിൽ എഴുതിയതൊക്കെയും നജീബ് പറഞ്ഞതുമാത്രമാണെന്നും നജീബിന്റെ അനുഭവങ്ങൾ മാത്രമാണെന്നുമുള്ള ധാരണയാണ് പലർക്കുമുണ്ടായത്. ഇതാണ് ആടുജീവിതം തെറ്റിധരിക്കപ്പെടാൻ ഇടയാക്കിയതും. ‌അനുഭവത്തിന്റെ തീവ്രതയും തീക്ഷ്ണതയും ഏറ്റവും ഉചിതമായ ശൈലിയിൽ ആത്മാവു കൊണ്ട് എഴുതിയതിന് ബെന്യാമിൻ എന്ന എഴുത്തുകാരൻ കൊ‌ടുക്കേണ്ടിവന്ന വില കൂടിയാണ് ആ കൃതിയുടെ സാഹിത്യമൂല്യത്തെക്കുറിച്ചുയർന്ന സംശയങ്ങൾ. 

നജീബിന്റെ കഥയിലെ ഹക്കീം മരിക്കുന്നില്ല. എന്നാൽ എഴുത്തിന്റെ ഒരു ഘട്ടത്തിൽ ബെന്യാമിന് ഹക്കീമിന്റെ മരണത്തെക്കുറിച്ച് എഴുതേണ്ടിവന്നു. 

കേട്ടതൊക്കെയും പകർത്തിവയ്ക്കുകയായിരുന്നില്ല ബന്യാമിൻ എന്ന എഴുത്തുകാരൻ. ഭാഷയുടെ തൊങ്ങൽ ചാർത്തുകയായിരുന്നില്ല. ഭാവനയുടെ അലങ്കാര വിളക്കുകൾ തൂക്കുകയായിരുന്നില്ല. 

ഒരു മലയാളിയുടെ ദാരുണമായ അനുഭവ കഥയുമായി പ്രവാസി എന്ന നിലയിൽ പൂർണമായി ഇഴുകിച്ചേരുകയും അപൂർവമായി സംഭവിക്കുന്ന ലയത്തിൽ മികച്ചൊരു കൃതി സംഭവിക്കുകയുമായിരുന്നു. 

ആടുജീവിതത്തിന്റെ ആദ്യരൂപം വായിച്ചവർ പോലും വായനക്കാർ ഇതെങ്ങനെ സ്വീകരിക്കുമെന്ന് സംശയിച്ചിരുന്നു. നോവൽ മത്സരത്തിൽ ആ കൃതി സമ്മാനാർഹമാകാതെയും പോയി. പരീക്ഷണം എന്ന നിലയ്ക്കാണ് പുതു പ്രസാധകർ വഴി പുറത്തിറക്കിയത്. എന്നാൽ പിന്നീട് സംഭവിച്ചതും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും ചരിത്രമല്ല, വർത്തമാനമാണ്. ആടുജീവിതം എന്ന കൃതി മലയാളത്തിൽ നേടിയ അഭൂതപൂർവമായ വിജയത്തിന്റെ തിളക്കമുള്ള വർത്തമാനം. 

ബെന്യാമിൻ എന്ന എഴുത്തുകാരൻ എങ്ങനെ ജനിച്ചെന്നും വളർന്നെന്നും അറിയണമെന്ന് ആഗ്രഹിക്കുന്നവർ മാത്രം വായിച്ചാൽ മതിയെന്ന ആമുഖത്തോട‌െയാണ് ഏതൊരു മനുഷ്യന്റെയും ജീവിതം അവതരിപ്പിക്കുന്നത്. എന്നാൽ ബെന്യാമിന്റെ അനുഭവങ്ങൾ അദ്ദേഹത്തിന്റേതു മാത്രമല്ല. അദ്ദേഹത്തിന്റെ ജീവിത കഥയിൽ, മറ്റേതൊരു കഥയിലുമെന്നപോലെ നാം ഓരോരുത്തരുമുണ്ട്. അല്ലാതെ ഏതു കഥയാണ് പൂർണമാവുന്നത്. 

Content Summary: Malayalam Book ' Ethoru Manushyanteyum Jeevitham ' Book written by Benyamin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com