ADVERTISEMENT

എഴുതിയ ഓരോ വാക്കും വാക്യവും വായനാക്ഷമമാക്കിയ എഴുത്തുകാരനാണ് സി.വി.ബാലകൃഷ്ണൻ. കഥ, നോവലെറ്റ്, നോവൽ, ആത്മകഥ, തിരക്കഥ... ഏതു വിഭാഗത്തിൽപ്പെട്ട കൃതിയും സിവിയിലൂടെ കടന്നുവരുമ്പോൾ ജീവിതത്തോടു ചേർന്നുനിൽക്കുന്നു. അപരിചിതത്വത്തിന്റെ സകല സീമകളെയും അതിലംഘിച്ച് ആദ്യ വാക്യം മുതൽ ചേർത്തുനിർത്തുന്നു. സങ്കീർണതകളില്ല. ആഖ്യാനത്തിന്റെ ക്ലിഷ്ടതയില്ല. ലാളിത്യത്തിന്റെ പരൽ നീന്തുന്ന പാടം. ഓരോ ചെറിയ വാക്യത്തിലും ഒളിപ്പിച്ചുവയ്ക്കുന്ന അതിസുന്ദര ഭാവങ്ങൾ. ആരോ ആരുടെയോ കഥ പറയുകയാണെന്ന തോന്നൽ ഒരിക്കലും സൃഷ്ടിക്കാത്ത സൗഹൃദ സംഭാഷണത്തിന്റെ അടുപ്പവും ആത്മാർഥതയും. 

ആയുസ്സിന്റെ പുസ്തകം മുതൽ ബൈബിൾ സിവിയുടെ കഥാലോകത്തിന്റെ ആധാരശിലയാണ്. ബൈബിള്‍ പശ്ചാത്തലത്തിൽ നൂറിലധികം കഥകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും ബൈബിളിന്റെ ആശയലോകം പിന്തുടരുന്ന എണ്ണമറ്റ വരികൾ അദ്ദേഹത്തിന്റെ വിപുലമായ സാഹിത്യ പ്രപഞ്ചത്തിന്റെ ഭാഗമാണ്. ഏറ്റവും പുതിയ കൃതിയായ അരുളിലും സിവി ബൈബിൾ മുന്നോട്ടുവച്ച ഭാതൃഹത്യയെന്ന പാപത്തിന്റെയും പാപവിമോചനത്തിന്റെയും ഒടുങ്ങാത്ത കുറ്റബോധത്തിന്റെയും ഇരുണ്ട ലോകത്തിൽ നിന്ന് ഒറ്റയിരിപ്പിനു വായിച്ചുതീർക്കാവുന്ന ഒരു കഥ മെനയുന്നു. ഒരു രഹസ്യത്തിന്റെ ചുരുൾ നിവർക്കുന്ന കുറ്റാന്വേഷണ കൃതി തുടങ്ങുന്നതും അവസാനിക്കുന്നതും സ്വന്തം ഹൃദയത്തിൽതന്നെയാണെന്ന തിരിച്ചറിവ് ഏതൊരു വായനക്കാരനെയും ഞെട്ടിക്കും. തിരിച്ചറിവിലേക്കു നയിക്കും. 

ഞാനൊരു കുറ്റം ചെയ്തിരിക്കുന്നു. പൊറുപ്പാൻ കഴിയുന്നതേക്കാൾ വലിയ ഒന്ന്. വയലിൽ ഇരിക്കുമ്പോൾ ഞാനെന്റെ അനുജനോടു കയർത്തു. അവനെ കൊന്നു. അവന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്ന് എന്നോടു നിലവിളിക്കുന്നു. കയീനെന്നാണ് എന്റെ പേര്. അനുജൻ ഹാബെൽ... 

കുറ്റവാളികൾ ആട്ടിക്കളയരുതേ എന്ന് അപേക്ഷിക്കുന്ന ഒരു അഭിഭാഷകനാണ് അരുളിന്റെ ആഖ്യാതാവ്. ദുരൂഹത ചൂഴ്ന്നുനിൽക്കുന്ന ഫാം ഹൗസിലേക്കുള്ള യാത്രയിൽ കഥ തുടങ്ങുന്നു. ഭാര്യ അരുണയ്ക്ക് ഒരു സൂചനയും കൊടുക്കാതെയാണ് യാത്ര. കാരണം, നയിക്കുന്നത് ഒരു സ്ത്രീയാണെന്നതു തന്നെ. കാത്തിരിക്കുന്ന ലോകത്തും രഹസ്യമായി സൂക്ഷിക്കേണ്ട എന്തൊക്കൊയോ ഉണ്ടെന്ന മുൻവിധി വെറുതെയല്ല. വേട്ടപ്പട്ടികളുമായി സഹവസിക്കുന്ന, പെരുമ്പാമ്പിനെ തലയണയാക്കുന്ന, ചിലന്തികൾ കൂട്ടുകാരായുള്ള അരുൾ സ്വാമി. അയാളുടെ അധോലോകം. അതിനെ സംരക്ഷിക്കാൻ നിയമത്തിന്റെ പഴുതുകൾ തേടാനാണ് അഭിഭാഷകന്റെ സഹായം തേടുന്നത്. അതിൽ കുറ്റബോധം തോന്നേണ്ട കാര്യമില്ല. കുറ്റങ്ങൾ ആവർത്തിക്കുന്നില്ലെങ്കിൽ, കുറ്റവാളികൾ ഉണ്ടാകുന്നില്ലെങ്കിൽ ക്രിമിനൽ അഭിഭാഷകൻ എങ്ങനെ ജീവിക്കും. മികച്ചൊരു ഇരയെയാണ് തനിക്കു കിട്ടിയിരിക്കുന്നതെന്ന പൂർണബോധ്യം അഭിഭാഷകനുണ്ട്. എന്നാൽ, നിയമത്തിന്റെ സംരക്ഷണം ചൂണ്ടിക്കാണിച്ചുകൊടുക്കുക എന്നതിനപ്പുറം കുറ്റത്തെ മറച്ചുവയ്ക്കുകയും കുറ്റവാളിയെ സംരക്ഷിക്കുകയും ചെയ്യേണ്ട ഗതികേടിലേക്ക് നയിക്കപ്പെടുമ്പോൾ കഥ കുറ്റാന്വേഷണ നോവലിൽ നിന്ന് മനുഷ്യ ഹൃദയാന്തർ ഭാഗത്തേക്കുള്ള മൗലിക നിരീക്ഷണമായി രൂപാന്തരം ചെയ്യപ്പെടുന്നു. ലോകം കുറ്റവാളികളുടെ അരങ്ങാകുന്നു. അഭിഭാഷകന്റെ റോൾ പ്രധാനമാകുന്നു. ആർക്കുവേണ്ടിയാണ് വാദിക്കേണ്ടത്. അനുകൂലവിധിയിൽ കരയുകയാണോ ചിരിക്കുകയാണോ ചെയ്യേണ്ടത്. കോടതി മുറി എവിടെയാണ്. ശിക്ഷ വിധിക്കേണ്ടത് ന്യായാധിപരുടെ മാത്രം കർത്തവ്യമാണോ. 

മനസ്സിന്റെ കുമ്പസാരക്കൂട്ടിൽ പാതകം ഏറ്റുപറയേണ്ടയാൾ സ്വയം പാതകിയാകുന്നു. അതോ, കുറ്റവാളിക്ക് ശിക്ഷ വിധിക്കുന്ന ന്യായാധിപനോ. 

ലോകമെമ്പാടും ജയിലറകൾ അപരാധികളെക്കൊണ്ട് നിറയുമ്പോഴും അപരാധങ്ങൾ ഏറുകയാണ്. വിചാരണയുടെ വേള കഴിഞ്ഞ് കഠിനശിക്ഷ വിധിക്കപ്പെട്ട് കാരാഗൃഹങ്ങളിലെത്തുന്നവരിൽ റാസ്ക്കൾനിക്കോവിനെപ്പോലെ യാതനകളിലൂടെ സ്വയം വിപുലീകരിക്കാനോ പുതിയൊരു മനുഷ്യനായിത്തീരാനോ ആഗ്രഹിക്കുന്നവർ എത്രയുണ്ടാകും. ശിക്ഷയുടെ കാലാവധി കഴിഞ്ഞിറങ്ങുന്ന നാൾ തന്നെ പുതിയൊരു കുറ്റത്തിന് തുനിയുന്നവരാണ് ഏറെയും. കുറ്റവാസന അവരുടെയുള്ളിൽ രൂഢമൂമാണ്. 

English Summary:

Decoding the Depths of CV Balakrishnan's 'Arul': A Journey Through Crime, Guilt, Morality, Sin and Redemption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com