ADVERTISEMENT

നാലു പതിറ്റാണ്ടിന്റെ സേവനം മൂലം ജനങ്ങളുടെ ഹൃദയങ്ങളിൽ ഇരിപ്പിടം കിട്ടിയ ഡോക്ടറാണ് ജോർജ് വർഗീസ്. പാലായിലെ കുന്തറ കുടുംബത്തിൽ ജനിച്ച് തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പുഷ്പഗിരി മെഡിക്കൽ കോളജുകളിൽ ജോലി ചെയ്ത ഡോ. ജോർജ് വർഗീസ് എഴുതിയ ഓര്‍മക്കുറിപ്പുകളാണ് ‘മഞ്ഞ ഇലകൾക്കിടയിലെ ചെമ്പനിനീർപൂക്കൾ’. തിരുവനന്തപുരം ഗവ. ഡെന്റൽ കോളജ്, വിയന്ന യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം 1980 ൽ അടിമാലി ഗവ. ആശുപത്രിയിൽ ഡെന്റൽ സർജനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോക്ടറുടെ ജീവിതയാത്രയാണ് ഈ പുസ്തകം.

മാതാപിതാക്കളെക്കുറിച്ചും നാടിനെക്കുറിച്ചും പറഞ്ഞ് ആരംഭിക്കുന്ന കുറിപ്പിൽ കളിച്ചുല്ലസിക്കുകയും കുസൃതികൾ ഒപ്പിക്കുകയും ചെയ്യുന്നതിന്റെ ബാല്യകാലസ്മരണകൾ നിരവധിയുണ്ട്. അവധിക്കാലങ്ങളിൽ കൂടുതൽ സമയവും ചെലവഴിച്ചിരുന്ന പാണാവള്ളിയിലെ ഓർമകള്‍, വർഷങ്ങൾക്കു ശേഷം അതേ സുഹൃത്തുക്കളുമായി ഒന്നിച്ചുകൂടുമ്പോൾ പങ്കിടാറുണ്ടെന്ന് ഡോക്ടർ പറയുന്നു. അടിയന്തരാവസ്ഥക്കാലത്തെ കോളജ് ജീവിതവും വോളിബോൾ പ്രതിഭയായ ജിമ്മി ജോർജ് ഉൾപ്പെടെയുള്ള പ്രസിദ്ധ കായികതാരങ്ങളോടൊപ്പമുള്ള മെൻസ് ഹോസ്റ്റലിലെ താമസവും വിവരിക്കുന്നത് വളരെ ആന്ദത്തോടെയാണ്. 

രണ്ടാംവർഷം ബിടിഎസിനു പഠിക്കുമ്പോഴുണ്ടായ രാജൻ കേസിന്റെ ഓർമകളും സാധാരണക്കാരുടെ യാത്രാസൗകര്യത്തിൽ വിപ്ലകരമായ മാറ്റങ്ങൾക്കു വഴിതെളിച്ച മാരുതി കാറിന്റെ വരവും ആദ്യമായി വിമാനത്തിൽ കയറി വിദേശത്തു പോയതും ഒക്കെ മനോഹരമായി കൃതിയിൽ വിവരിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ അനുഭവിച്ച ഭയവും ഉത്കണ്ഠയും പണത്തിന്റെ ദൗർലഭ്യവും തുറന്നു പറയുവാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. 

തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പുഷ്പഗിരി മെഡിക്കൽ കോളജുകളെക്കുറിച്ചും പ്രത്യേകിച്ച് ഡെന്റൽ ഡിപ്പാർട്ടുമെന്റിനെക്കുറിച്ചും സമഗ്രമായ വിവരണങ്ങൾ ഗ്രന്ഥത്തിലുണ്ട്. മെഡിക്കൽ കോളജ് പ്രഫസർമാരുമായിട്ടും കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാക്കന്മാരുമായിട്ടുള്ള തന്റെ അടുപ്പത്തെക്കുറിച്ച് ഡോക്ടർ പറയുന്നു.

art-4

കോട്ടയം മെഡിക്കൽ കോളജിൽ ഓറൽ ആൻഡ് മാക്സിലോ ഫേഷ്യൽ സർജറി മേധാവിയായിരുന്ന കാലഘട്ടത്തിൽ പുതുതായി ആരംഭിച്ച കോട്ടയം ഡെന്റൽ കോളജിന്റെ സ്പെഷൽ ഓഫിസറായി നിയമിതനായി. ആ സ്ഥാപനത്തിന്റെ പ്രിൻസിപ്പലായി 2017ൽ സർവീസിൽനിന്നു വിരമിച്ചെങ്കിലും അടുത്ത കാലംവരെ തിരുവല്ല പുഷ്പഗിരി ഡെന്റൽ കോളജിലും ഡോക്ടർ പ്രവർത്തിച്ചു.

മാക്സിലോഫേഷ്യൽ സർജറിയെ സംബന്ധിച്ചുള്ള മൂന്ന് പുസ്തകങ്ങളുടെയും ഡെന്റൽ ജേണലുകളിലെ നിരവധി ഗവേഷണപ്രബന്ധങ്ങളുടെയും  രചയിതാവായ ജോർജ് വർഗീസ് കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ സെനറ്റ് അംഗം, ഡെന്റൽ ഫാക്കൽറ്റി ഡീൻ എന്ന നിലകളിൽ പല അക്കാദമികതല പരിഷ്കാരങ്ങളും നടപ്പാക്കിയിട്ടുണ്ട്. ഡെന്റൽ മേഖലയിൽ 40 വർഷത്തെ അധ്യാപന പരിചയവും പ്രവൃത്തി പരിചയവുമുള്ള അദ്ദേഹത്തിന് നിരവധി അവാർഡുകളും ഫെലോഷിപ്പുകളും സ്ഥാനമാനങ്ങളും ലഭിച്ചിട്ടുണ്ട്. ഗ്രന്ഥകാരന്റെ അനുഭവങ്ങള്‍ വായനക്കാരിൽ ഒരു വിസ്മയലോകം തന്നെ സൃഷ്ടിക്കും. 

English Summary:

Malayalam Book ' Manja Ilakalkkidayile Chempanineerpookkal ' written by Dr. George Varghese Kunthara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com