ADVERTISEMENT

എഴുത്തുകാർ ഒരു ഗൂഢസ്വാധീനമെന്നതിൽ കവിഞ്ഞ് ഒന്നുമല്ല. ഒരു അനൗപചാരിക പ്രതിപക്ഷം. നമ്മിലുള്ള സർവശക്തിയും ഉപയോഗിച്ച്, സ്വയം പ്രേരിതരായി, നാം തുറന്നു സംസാരിക്കുന്നു; ഒരേ ഒരു സദാചാരത്തിൽ മാത്രം വിശ്വാസമർപ്പിച്ചുകൊണ്ട്. അതുകൊണ്ടാണു പരാജയപ്പെടുമ്പോൾ നാം പൂർണമായി പരാജയപ്പെടുന്നത്. വിട്ടുവീഴ്ചകൾ അനുവദിക്കുമ്പോൾ മാത്രമാണ് നാം ചത്തുവീർത്ത് വിരസരാവുന്നത്. പതറാത്ത സാഹിത്യ സദാചാരത്തിൽ മുറുകെപ്പിടിച്ച്, പരാജയത്തിലും വിജയം വരിച്ച്, വിട്ടുവീഴ്ചകൾക്കു കീഴടങ്ങാതിരുന്ന പ്രമുദ്യ അനന്ത തുർ പറഞ്ഞത് അദ്ദേഹത്തെക്കുറിച്ചു മാത്രമല്ല, എല്ലാക്കാലത്തെയും എല്ലാ എഴുത്തുകാരെയും കുറിച്ച്. എഴുത്തുകാർ എങ്ങനെയാവണം എന്നതിനെക്കുറിച്ച്. കാലാഹരണപ്പെടാത്ത മാനിഫെസ്റ്റോ. 

പ്രമുദ്യയുടെ വാക്കുകൾ യോജിക്കുന്നുണ്ട് ടി.ജെ.എസ്. ജോർജ് എന്ന വിഖ്യാത പത്രപ്രവർത്തകനും. ധിഷണയുടെ വെളിച്ചത്തിൽ, എഴുതിയ വാക്കുകളിലെല്ലാം മൗലികതയുടെ സൂര്യകാന്തി പ്രസരിപ്പിച്ച ജോർജും ഗൂഢ സംഘത്തിലെ അംഗമാണ്. അനൗപചാരിക പ്രതിപക്ഷമാണ്. കീഴടങ്ങാത്ത സ്വാതന്ത്ര്യത്തിന്റെയും ഇഛാശക്തിയുടെയും ഉയർത്തിപ്പിടിച്ച ശിരസ്സാണ്. ഗജവും അജവും മണ്ടത്തരങ്ങളും എന്ന പുതിയ പുസ്തകവും ജോർജിന്റെ പ്രതിഭയുടെ തെളിവാണ്. ആനുകാലിക രാഷ്ട്രീയം മുതൽ, വിഗ്രഹങ്ങളായി ആരാധിക്കപ്പെടുന്നവരുടെ വ്യക്തിത്വത്തിലേക്കു വെളിച്ചം വീശുന്ന നിരീക്ഷണങ്ങളും പ്രമുദ്യ എന്ന ഇന്തൊനേഷ്യൻ എഴുത്തുകാരനെക്കുറിച്ചുള്ള സമഗ്രമായ ലേഖനവും ഈ പുസ്തകത്തിന്റെ മാറ്റു കൂട്ടുന്നു. 

അനശ്വരങ്ങളായ ഒ‌ട്ടേറെ കൃതികൾ എഴുതിയിട്ടുണ്ട് പ്രമുദ്യ. ഇന്തൊനേഷ്യ എന്ന രാജ്യത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയുമായി അഭേദ്യമാം വിധം കെട്ടുപിണഞ്ഞതാണ് അദ്ദേഹത്തിന്റെ എഴുത്തും ജീവിതവും. മനുഷ്യാന്തസ്സിന് വില കൽപിച്ചതിന്റെ പേരിൽ, സ്വാതന്ത്ര്യം അടിയറ വയ്ക്കാത്തതിന്റെ പേരിൽ വർഷങ്ങളോളം തടവിലായിരുന്നു അദ്ദേഹം. ആ തടവുകാലം പോലും എഴുത്തിനാണ് സമർപ്പിച്ചത്. എന്നാൽ, മഹത്തായ കൃതികൾ എഴുതി എന്നതു മാത്രമല്ല പ്രമുദ്യയുടെ മഹത്വത്തിന്റെ അടയാളം എന്നു ജോർജ് ചൂണ്ടിക്കാട്ടുന്നു.

എല്ലാവരും ചുറ്റുമുള്ള ഇരുട്ടിനെ ശപിച്ചപ്പോൾ, അദ്ദേഹം ഒരു തിരി തെളിച്ചു. മർദിക്കപ്പെട്ട മനുഷ്യർക്കുവേണ്ടി പ്രത്യാശയുടെ ദീപസ്തംഭം ഉയർത്തിപ്പിടിച്ചു. എഴുത്ത് എന്ന ജീവിതവൃത്തിക്ക് അഭൂതപൂർവമായ അന്തസ്സ് നേടിക്കൊടുത്തു. ഭാവനയെ കാരാഗൃഹത്തിലടയ്ക്കാൻ സാധിക്കില്ലെന്നു തെളിയിച്ചു. ദേഹോപദ്രവം മനസ്സിനെ അടിച്ചമർത്തുന്നില്ല എന്നു ശാശ്വതീകരിച്ചു. എഴുത്തുകാരന് വല്ലതും പറയാനുണ്ടെങ്കിൽ ഏതു സാഹചര്യത്തിലും അതു പറഞ്ഞിരിക്കും എന്നു തെളിയിച്ചു. ഒരു എഴുത്തുകാരൻ ഒരു രാജ്യത്തെ ഇളക്കിമറിച്ച കാലം എന്ന അമ്പതു പേജിലധികം നീളുന്ന ലേഖനം പ്രമുദ്യയുടെ പ്രമുഖ കൃതികളെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതം സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്. ഇന്തൊനേഷ്യയുടെ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും വഴി കാണിക്കുന്നുണ്ട്. തകഴിയും ബഷീറും ഒരുമിച്ചു ചേർന്നാൽ എങ്ങനെയാണോ അതാണു പ്രമുദ്യ എന്ന മൗലിക നിരീക്ഷണവും നടത്തുന്നുണ്ട്. 

നേതാക്കൻമാരെ ചോദ്യം ചെയ്യാൻ ജനങ്ങൾക്കുള്ള അവകാശവും ജനങ്ങളോടു മറുപടി പറയാൻ നേതാക്കൻമാർക്കുള്ള ബാധ്യതയും ചേരുമ്പോഴാണ് ജനാധിപത്യം അർഥവത്താകുന്നത്. ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് ഒരു മാധ്യമപ്രവർത്തകൻ സാധാരണ ചോദ്യം പോലെ അസാധാരണമായ ഒരു ചോദ്യം അദ്ദേഹത്തോടു ചോദിച്ചു. അമേരിക്കൻ ജനതയെക്കുറിച്ച് അങ്ങ് പറഞ്ഞിട്ടുള്ള അനേകം കള്ളങ്ങളെക്കുറിച്ച് പശ്ചാത്താപം തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ചോദ്യം ചെയ്തയാളെ ഒന്നു നോക്കി നോക്കിയില്ല എന്നു വരുത്തിയിട്ട്, നിസ്സംഗത നടിച്ച് ട്രംപ് അട‌ുത്ത ചോദ്യങ്ങളിലേക്കു കടന്നു. ‌ട്രംപിനോട് അങ്ങനെയൊരു ചോദ്യം, അതും ഉത്തരമില്ലാത്ത ചോദ്യം ചോദിക്കാനുള്ള ധൈര്യം യുഎസിലെ മാധ്യമപ്രവർത്തകനുണ്ടായിരുന്നു. എത്ര രാജ്യങ്ങളിൽ, ഏതൊക്കെ നേതാക്കൻമാരുടെ കാലത്ത്, ഈ സ്വതന്ത്ര്യം നിലനിൽക്കുന്നു എന്ന ചോദ്യം ആരോടാണെന്ന് എല്ലാവർക്കും മനസ്സിലാകും.

‌ആര് ചോദിക്കും. 

ആരോട്. 

ഉത്തരത്തെക്കുറിച്ചും ഒന്നും പറയാനില്ല. 

ഗജവും അജവും മണ്ടത്തരങ്ങളും 

ടി. ജെ. എസ്. ജോർജ് 

ഡിസി ബുക്സ് 

‌വില : 190 രൂപ

English Summary:

Malayalam Book ' Gajavum Ajavum Mandatharangalum ' Written by T. J. S. George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com