ADVERTISEMENT

കാവുങ്കലിലെ മന്ത്രക്കളങ്ങളെല്ലാം സജീവമായി ഒരു പടപ്പുറപ്പാടെന്നവണ്ണം, ശിഷ്യൻമാരെല്ലാം തിരക്കിട്ട് പൂജ സാമഗ്രികളുടെ സജ്ജീകരണത്തിലേർപ്പെട്ടു. രാമനാഥൻ അരയിൽ ചുവന്ന പട്ടും ചുറ്റി അമ്മാവൻമാരു‌‌ടെ ആജ്ഞ അനുസരിക്കാൻ തയാറായി നിന്നു. മഹേന്ദ്രനും ഭദ്രനും ആവണിപ്പലകമേൽ ഇരിക്കുന്നു. മഹേന്ദ്രന്റ നേരേ നോക്കാൻപോലും ഭയമാകുന്നുവെന്ന് രാമനാഥനോർത്തു. ഇരുണ്ട കുഴിക്കുള്ളിലെ കണ്ണുകൾ തീഗോളങ്ങളാണ്. മുന്നിൽ ചെന്നു നിൽക്കുമ്പോൾ അകം വിറയ്ക്കുന്നുണ്ട്. പക്ഷേ പുറമേ കാണിച്ചാൽ അസ്ഥികൂടം തറവാട്ടിലെ അനേകം ഇരുട്ടറികളിലെവിടെയെങ്കിലും കിടന്നു മണ്ണുതിന്നും...

 

....................

 

ഉണ്ണിമായ ഒരു പാത്രത്തിൽ വെള്ളമെടുത്തു ഉമ്മറത്തേക്കു വന്നു. അവിടെ ചാണകം മെഴുകിയ തറയിൽ അർദ്ധനീമീലിത നയനങ്ങളോടെ രാഹുലൻ ധ്യാനത്തിലിരിക്കുന്നു. അരികിലായി ആ പാത്രം വച്ചശേഷം അവൾ പാദസരങ്ങൾ കിലുങ്ങാതെ അകത്തേക്കു നടന്നു. അച്ഛാ ഇദ്ദേഹത്തിനായിരുന്നോ ഭക്ഷണം കൊണ്ടു പോക്കോണ്ടിരുന്നേ?, അതേ, ഒരു വാൾ ഉലയിൽനിന്നു എടുത്തു അയാൾ അവളെ നോക്കി മൂളി. 

 

അവിടെ ഗുഹയിലായിരുന്നോ ഇത്രയും കാലം കഴിഞ്ഞിരുന്നേ?. അതേ മോളേ..പിന്നെ നീ ഒന്നും ചോദിക്കാനൊന്നും നിൽക്കേണ്ട. അയാൾ പറയില്ല. അവൾ തന്റെ മുറിയിലെത്തി അഴികളിലൂടെ രാഹുലനെ നോക്കിക്കൊണ്ടിരുന്നു. രാഹുലന്റെ മുഖം കൊച്ചുകുട്ടിയുടേതെന്ന പോലെ ശാന്തമായിരുന്നു. എന്തോ സ്വപ്നം കാണുന്നപോലെ അയാൾ ഇടയ്ക്ക് പുഞ്ചിരിച്ചു. 

 

അന്തരീക്ഷത്തിനു പെട്ടെന്ന്  മാറ്റം വന്നപ്പോൾ ഉണ്ണിമായ ദിവാസ്വപ്നത്തിൽ നിന്നുണർന്നു. രാഹുലൻ തരിമ്പും വ്യത്യാസമില്ലാതെ ആ ഇരിപ്പ് ഇരിക്കുന്നു. അവളുടെ നോട്ടം തെക്കുവശത്തേ മാവിൻകൊമ്പും കടന്ന് അകാശത്തേക്കുയർന്നു. എന്തോ അവിടെ ചലിക്കുന്നു. അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു. ഭീമൻപുകപടലങ്ങൾ നിറഞ്ഞ വാലുമായി ഒരു അഗ്നിഗോളം .അവൾ ഓടി പുറത്തേക്കു വന്നു. രാഹുലന് ഭാവമാറ്റമെന്നുമില്ല.ഒന്നും കാണാതെ അറിയാതെ ഇരിപ്പ്. 

 

മാവിന്റെ വശത്തുകൂടി ആ തീഗോളം പോന്നപ്പോൾ ഇലകൾ കരിഞ്ഞു പുകഞ്ഞ ഗന്ധം അന്തരീക്ഷത്തിലാകെ പടർന്നു. രാഹുലൻ തന്റെ കൈകൾ അന്തരീക്ഷത്തിലേക്കു ഉയർത്തി പിന്നാക്കം തള്ളി. പെട്ടെന്ന് അഗ്നിമുഖനു ദിശതെറ്റി. തീപിടച്ച ഒരു പുൽ‌പന്തുപോലെ കോളി മലയിലേക്കു അഗ്നിമുഖൻ പതിച്ചു... കോളിമലയിലെ പുൽക്കാടുകൾ കത്തിയമരുന്നതു നോക്കി അടിവാരത്തു ജനങ്ങൾ കൂട്ടംകൂടി നിന്നു. 

യുദ്ധം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. കാഴ്ചക്കാരും സൂക്ഷിക്കേണ്ടതുണ്ട്– കവലയിലൂടെ ഭ്രാന്തൻ നാരായണൻ കൂവിയാർത്തു കൊണ്ടോടി. നേരമിരുണ്ടപ്പോൾ ഏവരും വീട്ടിലേക്കു പോയി. 

........

 

തറവാട്ടിലെ ചാരുകസാലമേൽ രാഹുലൻ കണ്ണടച്ചു കിടന്നു. മനസ്സിലെവിടെയോ ഉറവകള്‍ നാമ്പിടുന്നു. അമ്മ, അച്ഛൻ....പിന്നാലെ ഭദ്രന്റെയും മഹേന്ദ്രന്റെയും മുഖം. ഇല്ല പ്രതികാരമല്ല..തന്റെ ലക്ഷ്യം.. വെൺശീതളിമ പരത്തുന്ന ഉത്തുംഗ ശൃംഗങ്ങളിലിരുന്നു തന്നെ അവർ കാണുന്നുണ്ട്..മനസൊന്നു വഴുതിയാൽ അവർ മനസിലാക്കും. തിരികെ ഒന്നു പോയി വരാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മന്ദഹാസമായിരുന്നു അവരുടെ മറുപടി. എത്രപേരെ അവർ കണ്ടിരിക്കുന്നു. ബോധോധയത്തിന്റെ ആ ശ്യംഗങ്ങൾക്കു മുന്നിൽ തലതാഴ്ത്തി പിന്നാക്കം പോന്നവർ. അൽപജ്ഞാനത്തിൽ അവർ കാലം കഴിക്കുന്നുണ്ടാകാം.‌‌‌ പക്ഷേ തന്റെ ലക്ഷ്യമതല്ല.. ആര്യൻകാവിലൊളിഞ്ഞിരിക്കുന്ന ആ രഹസ്യമുണ്ട്. ഭദ്രനും മഹേന്ദ്രനും കണ്ടെത്തുന്നതിനുമുമ്പ് അത് തിരികെയെത്തിക്കണം. ഇല്ലെങ്കിൽ ഒരു കാലത്ത് തനിക്കാരൊക്കയോ ആയിരുന്നവരെ കുരുതി കൊടുത്തിട്ടാണെങ്കിലും അവർ അതു നേടും. അവരെ അതിൽ വിജയിക്കാൻ വിട്ടുകൂട. പക്ഷേ എങ്ങനെ?....

 

ശങ്കരനുണ്ണി പൂജാസാധനങ്ങളുമേന്തിയ കാര്യസ്ഥനൊപ്പം ചെറിയ റോഡിൽനിന്നും ഇടതൊണ്ടിലേക്കിറങ്ങി. ചുറ്റും റബർമരങ്ങളെ തമ്മിലടിപ്പിച്ച് ഒരു കാറ്റ് ഉടലെടുക്കുന്നത് അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സൂര്യൻ മേഘമറയ്ക്കുള്ളിലൊളിച്ചതോടെ ആ പ്രദേശമാകെ ഇരുട്ടുവീണു. ആ നേരിയ പ്രകാശത്തോ‌ടു പൊരുത്തപ്പെടാന്‍ കണ്ണുകൾ ഒന്നറച്ചതോടെ ഇരുവരും ഒന്നു പകച്ചു. ഇരുവരും വേഗം നടന്നു. തോട്ടത്തിന്റെ തെക്ക അതിരിനു പറന്നിറങ്ങിയ ചുഴലി ഭീമാകാരമായ മനുഷ്യരൂപം കൈവരിച്ചു. വഴിയിലിരുവശത്തും കാലുകളകറ്റി നിവർന്നു നിന്ന രൂപത്തെ മറി കടന്നശേഷമാണ് ഇരുവരും ശ്രദ്ധിച്ചത്. സർവശക്തിയും സംഭരിച്ച് അവർ ഓടി.... കണ്ണിലും വായിലും കയറിയ പൊടിക്കാറ്റ് ഇരുവരെയും രണ്ടു വഴിക്കാക്കി...

 

ഇഞ്ചമുള്ളിൽ വസ്ത്രമുടക്കി മുന്നോട്ടുള്ള ഓട്ടം ത‌ടസ്സപ്പെട്ടപ്പോഴാണ് ശങ്കരനുണ്ണി താൻ എത്തിച്ചേർന്ന സ്ഥലം നോക്കിയത്. കാവുങ്കൽ മനക്കാരുടെ കൈവശമുള്ള കോളിമലയുടെ അടിവാരം. കരിങ്കോളി സർപ്പമുണ്ടെന്ന് പഴമക്കാർ പറയുന്ന ഇഞ്ചക്കാടിനകത്താണ് താനെന്ന ചിന്ത ശങ്കരനുണ്ണിയെ ഞെട്ടിച്ചു.

ചൂളം കുത്തുന്ന ഒരു കാറ്റ് ആഞ്ഞടിച്ചു. ഇളകിയാടുന്ന ഇഞ്ചമുള്ളുകൾ ശങ്കരനുണ്ണിയുടെ വസ്ത്രങ്ങളെ കീറി മുറിച്ചു. 

 

പെട്ടെന്ന് അൽപമകലെ നിന്നും പൂവൻകോഴി കൂവുന്നപോലൊരു ശബ്ദം കേട്ടു. ശങ്കരനുണ്ണി ​എതിർദിശയിലേക്കു തിരിഞ്ഞോടി. കരിങ്കോളിപ്പാമ്പ്. തലയിൽ കോഴിയെപ്പോലെ പൂവുള്ള, വിഷം വമിക്കുന്ന ഉച്ഛ്വാസമുള്ള ഭീകര സർപ്പം... മുളകൾ ഞെരിഞ്ഞുപൊട്ടുന്ന ശബ്ദം തലയ്ക്കു മുകളിൽ...രണ്ട് മരങ്ങൾക്കു കുറുകേ കിടന്ന ഏതോ വസ്തു ഗതി മുടക്കി നിന്നു. അവിടമാകെ പരന്ന കറുത്ത പുകയിൽ കാഴ്ച മങ്ങിയെങ്കിലും തന്റേ നേരേ നീളുന്ന വിഷലിപ്തമായ നാവും കൂർത്തുമൂർത്ത പല്ലുകളും ശങ്കരനുണ്ണി കണ്ടു....‌

 

(തുടരും...) 

 

English Summary: Aryankavu Horror Novel By Jalapalan Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com