ADVERTISEMENT

ഒരു ഓട്ടുകിണ്ടി വീണുടയുന്നതു കേട്ടു ഞെട്ടി അകത്തായിലേക്കു നോക്കിയശേഷം പിന്നെയും ചിന്തയിലാണ്ട രാഹുലൻ, പെട്ടെന്നു ഞെട്ടിത്തിരിഞ്ഞു. രണ്ടു വെള്ളാരം കണ്ണുകളുമായി തന്റെ നോട്ടമൊന്നിടഞ്ഞുവോ. ആകാംക്ഷയോടെ അകത്തേയ്ക്കു നോക്കിയ നിമിഷം രാഹുലന്റെ കണ്ണുകളിൽ ഇരുട്ടു വന്നുമൂടി. ധർമ ചക്ര ശബ്ദവും അവലോകിതേശ്വര ഷഡാക്ഷരീയും കാതിലേക്കു ഇരമ്പി. ആ ഹുംങ്കാരത്തിൽ രാഹുലന് എല്ലാം വ്യക്തമായി.

 

രുഗ്മിണിയുടെ ഉള്ളിലെ അഭൗമ തേജസ്സ് തനിക്കു തിരിച്ചറിയാനാവാതെ പോയതെന്തേ. അക വരാന്തയുടെ തൂണിൽ എന്തോ ആലോചിച്ചിരുന്ന രുഗ്മിണി തന്റെ കാൽപാദത്തിലെ സ്പർശം തിരിച്ചറിഞ്ഞു ചാടി എണീറ്റു. മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു കിടക്കുന്ന രാഹുലൻ. അവൾ ആകെ അമ്പരന്നു, പക്ഷേ കൈകളുയർത്തി അനുഗ്രഹിക്കാനുള്ള ഛേദനയാണവൾക്കുണ്ടായത്. രാഹുലന്റെ കണ്ണീർ അവളുടെ പാദം നനച്ചു. ഓടിയെത്തിയ ശങ്കരനുണ്ണിയും നങ്ങേമയും ആ കാഴ്ച കണ്ടമ്പരന്നു നിന്നു.

 

കാവുങ്കൽ പുരയിടത്തിലെ  പാലമരത്തിൽ  ആഴത്തിൽ അടിച്ചിറക്കിയ ലോഹ കൊളുത്തിൽ മഹേന്ദ്രന്റെ ശരീരം  നിശ്ചലമായി കിടന്നു. രാമനാഥനും ശിഷ്യഗണങ്ങളും വീർപ്പടക്കിനിന്നു.  യന്ത്രമധ്യത്തിൽ പാദമൂന്നി നിലയുറപ്പിച്ചിരുന്ന ഭദ്രൻ  പതിയെ കണ്ണു തുറന്നു.  മന്ത്രങ്ങളുരുവിട്ടുകൊണ്ടു മഹേന്ദ്രന്റെ നേരേ ഒരു പന്തവുമായി നടന്നെത്തി. തെള്ളിപ്പൊടിയെറിഞ്ഞു പന്തമൊന്നു ആളിച്ചശേഷം,  അയാൾ ആ ശരീരത്തിലേക്കു തീ പടർത്തി. ചാണകവരളിയിലേക്കു തീപടരുന്നപോലെ ആ ശരീരം അഗ്നിയെ സ്വീകരിച്ചു. 

 

ദിഗ്ഗന്തം നടുങ്ങുമാറലർച്ച. ഒരു ദുരാത്മാവിനെ ഭീഷണമായ ശരീര ബന്ധനത്തിൽ നിന്നു മോചിപ്പിക്കുകയാണെന്നറിഞ്ഞിട്ടും രാമനാഥൻ നടുങ്ങി വിറച്ചു, ശിഷ്യൻമാർ കാവിനു പുറത്തേക്കോടിയൊളിച്ചു. അന്തരീക്ഷമാകെ ഉരുണ്ടു കൂടിയ പുകച്ചുരുൾ ക്രമേണ ഒരു സ്ഥലത്തോക്കൊരുമിച്ചു കണ്ണിന്റെ സ്ഥാനത്തു നരകത്തീ ജ്വലിക്കുന്ന ഒരു കങ്കാള മൂർത്തിയായി അയാൾ രൂപം പ്രാപിച്ചു. ആകാശമാകെ മിന്നൽ പിണരുകൾ. ഒരു കൊടുങ്കാറ്റിന്റെ പെരുക്കം. വിജയിയെപ്പോലെ ഭദ്രൻ അങ്ങകലെ തൊപ്പമലയിലേക്കു നോക്കി. പെരുമീനുദിക്കാനിനി നാലു നാഴിക. മാനത്തു തിളങ്ങി നിന്ന ചന്ദ്രനെ ഇരുട്ടുഗ്രസിക്കാൻ തുടങ്ങി

 

തറവാടിനു പുറത്ത് ഉരുണ്ടു കൂടുന്ന പ്രകൃതിക്കുനേരെ ശങ്കരനുണ്ണി ആശങ്കയോടെ നോക്കി. പടിപ്പുരവാതിൽ ചിതറിത്തെറിപ്പിച്ചു കൊണ്ടൊരു ചുഴലി ആ പുരയിടത്തിലേക്കു പറന്നിറങ്ങി. പുരയിടത്തിനതിർത്തിയെ കൈതോലകൾ അതിശക്തമായ നഖങ്ങളുള്ള കൈകളേപ്പോലെ നീണ്ടു പടിപ്പുരയിലൂടെ അകത്തേക്കു കയറി. ഒരോ തൂണിലൂടെയും കയറി. തറവാടിനെയൊന്നാകെ മൂടാനാരംഭിച്ചു. ചുറ്റും ഇരുട്ടുകൂടാരം രൂപം പ്രാപിക്കുന്നതുകണ്ട് ഏവരും നിലവിളിക്കാനാരംഭിച്ചു. 

 

അതേസമയം തറവാട്ടിലെ അകത്തായിൽവിളക്കുകൾ തെളിഞ്ഞു. ധ്യാനത്തിലിരുന്ന രാഹുലൻ ഇതൊന്നുമറിയാതെ ഏതോ ലോകത്തിൽ വിഹരിക്കുന്നതുപോലെ നിർവൃതിയിലാണ്ടു നിന്നു പാലി ശീലുകളിലെ മന്ത്രങ്ങൾ ഉരുവിട്ടു ചില സന്യാസിമാർ രാഹുലനൊപ്പം ഇരിപ്പിടത്തിൽ ഇരുന്നു. മഹേന്ദ്രനും ഭദ്രനുമൊന്നും രാഹുലന്റെ സ്മരണയിൽപോലും തെളിഞ്ഞില്ല. പകരം അവിടെ ഗുരുവായിരുന്നു. തൊപ്പമലയിലെവിടെയോ യോഗ നിദ്രയിലാണ്ട്. തനിക്കായി സിദ്ധികൾ മാറ്റി വച്ച ആ ഗുരു- ആദിത്യനാഥ്.

 

വശത്തെ മേശയിൽ വശംചരിഞ്ഞു ചാരി പൂജകൾ വീക്ഷിച്ചിരുന്ന രുക്കു വിയർക്കാൻ തുടങ്ങി, പട്ടുചേലയാലവൾ കവിൾത്തടത്തിലൂടൊഴുകിയ വിയർപ്പൊപ്പി. അവൾ ഇരുന്നിടത്തുനിന്നു എണീറ്റു കൂജയിലേക്കു കൈനീട്ടി. കണ്ണുകൾ പിന്നിലേക്കു മറിഞ്ഞവൾ തളർന്നു വീണു. പിന്നിലിരുന്ന ശ്രീക്കുട്ടി അവളെ എണീപ്പിക്കാന്‍ ശ്രമിച്ചു നിലവിളിച്ചു. രാഹുലൻ അവളുടെ അടുത്തേക്കോടിയെത്തി. വിളക്കുകളുടെ സമീപത്തെ വലിയ പീഠത്തിലേക്കവളെ ചരിച്ചു കിടത്തി.

 

അവളുടെ കൈകാലുകൾ ജ്വരം ബാധിച്ചതുപോലെ വിറയ്ക്കാൻ തുടങ്ങി. മന്ത്രോച്ചാരണങ്ങളുച്ചത്തിലായി, തുറന്നുകിടന്ന ജാലകങ്ങളിലൂടെ തണുത്ത വായു മുറിയിലേക്കെത്തി ചുഴലി പോലെ വട്ടംകറങ്ങി. അവളുടെ ശരീരം ഒരു സർപ്പത്തെ പോലെ പുളഞ്ഞു. മുറിയിലുണ്ടായിരുന്ന ദീപങ്ങളിലെ പ്രകാശം അകത്തേക്കുവലിഞ്ഞതുപോലെ അപ്രത്യക്ഷമായി, ഇരുട്ടിലൊരു വെൺമയുള്ള സർപ്പശരീരം രാഹുലൻ അവ്യക്തമായി കണ്ടു. കണ്ണുമഞ്ഞളിക്കുന്ന മരതക പ്രഭ ആ മുറിയിൽ പരന്നു. രുക്കു കിടന്ന ഇടത്തു മച്ചിൽ മുട്ടുന്ന ഒരു വെൺ സർപ്പം!

 

(തുടരും...)

 

English Summary: Aryankavu Horror Novel By Jalapalan Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com