ADVERTISEMENT

ഇരുട്ടിലൊരു വെൺമയുള്ള സർപ്പശരീരം രാഹുലൻ അവ്യക്തമായി കണ്ടു. കണ്ണുമഞ്ഞളിക്കുന്ന മരതക പ്രഭ ആ മുറിയിൽ പരന്നു. രുക്കു കിടന്ന സ്ഥലത്ത് മച്ചിൽ മുട്ടുന്ന ഒരു വെൺ സർപ്പം!, അതേ നിമിഷം വിളക്കുകളിലെ പ്രകാശം തിരികെയെത്തി. ഉറക്കമുണരുന്ന പോലെ രുക്കു എണീറ്റു. ചുറ്റുമുള്ളവരൊക്കെ ആ കാഴ്ച കണ്ടോയെന്നറിയാൻ രാഹുലൻ നോക്കി, ഇല്ല ഏവരും പ്രാർഥനയിലാണ്. ഉയരുന്ന മന്ത്രോച്ചാരണം അവരെ  നിദ്രയിലെന്നവണ്ണം ഉന്മത്തരാക്കിയിരിക്കുന്നു.

 

തിബെറ്റൻ ഷാമന്‍ ഗുരു നല്‍കിയ സർപ്പമുഖമുള്ള ഫുർബയെന്ന കത്തിയെടുത്തു തന്റെ കൈവിരലിലൊന്നമർത്തിയശേഷം രാഹുലൻ ധ്യാനത്തിലമർന്നു. കത്തിയും പിടിയും ചേരുന്ന ഭാഗത്തെ ഗോളാകൃതിയിലുള്ള വസ്തു അൽപ്പസമയത്തിനുള്ളിൽ പ്രകാശപൂരിതമായി, രുഗ്മിണിയിൽനിന്നും ആ ദേവത ഫുർബയിലേക്കു ആവാഹിക്കപ്പെട്ടിരിക്കുന്നു. 

 

ഇനി ഗുരു ആദിത്യനാഥന്റെ ശരീരത്തിനു സമീപം ഇതെത്തിക്കണം. ആര്യൻ കാവിനടുത്തു നിന്നു ഒരു കോഴികൂവൽ മുഴങ്ങി, പ്രത്യഭിവാദനമായി മറ്റൊരു കൂവലും കരിങ്കോളി സർപ്പങ്ങൾ, ഇണകളാണ് –യിനും യാനും അവരുടെ ശക്തിക്കുമുന്നിൽ പിടിച്ചു നിൽക്കാൻ തനിക്കു കഴിയില്ലെന്നു രാഹുലൻ തിരിച്ചറിഞ്ഞു. മരങ്ങൾ ആടിയുലയുന്ന ശബ്ദം. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവ മുറ്റത്തേക്കെത്തും.

 

രാഹുലൻ ആ ഫുർബ ഭാണ്ഡത്തിനുള്ളിലാക്കി പുറത്തേക്കോടി. വിഷ്ണു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു നിർത്തിയിരിക്കുന്നു. പടിപ്പുര കടന്ന് ബുള്ളറ്റ് കുതിച്ചു. തറവാടിനു മുകളിലെ ഓടുകൾ ചിതറുന്ന ശബ്ദം. തങ്ങൾ കടന്നെന്ന് അവർ മനസിലാക്കും മുൻപ് ലക്ഷ്യത്തിലെത്തണം. തൊപ്പമലയിലേക്കുള്ള കയറ്റം 500 സിസി എൻജിൻ പുഷ്പം പോലെ കയറിക്കൊണ്ടിരുന്നു. തറവാട്ടിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയശേഷം,  വീഴാതിരിക്കാന്‍ വിഷ്ണുവിനെ വട്ടംപിടിച്ചു രാഹുലൻ ഗരുഡ മന്ത്രം ചൊല്ലി. 

ഒരു നിഴൽ തങ്ങളുടെ തലയ്ക്കു മുകളിൽ പ്രത്യക്ഷപ്പെട്ടതു രാഹുലൻ കണ്ടു. ചിറകടി ശബ്ദം. ആ നിഴൽ തറവാടിനു മുകളിലേക്കു വീണു. കരിങ്കോളി സർപ്പങ്ങളുടെ ഫൂൽക്കാര ശബ്ദം അവിടെനിന്നും ഉയർന്നു. പോരാട്ടമാണ് കരിങ്കോളികളെ പിടിച്ചു നിർത്താൻ ഗരുഡനാവും

 

ഓം ക്ഷിപ ഓം സ്വഹ                 

ഓം നമ: പക്ഷിരാജായ                

ഓം ഹ്രീം ശ്രീം നൃം ഠം

 

രാഹുലൻ മന്ത്രം ആവർത്തിച്ചു. ചിറകുകൾ മുളച്ചതുപോലെ ബുള്ളറ്റ് ഗുഹാമുഖത്തേക്കു കുതിച്ചു. പെട്ടെന്ന് അദൃശ്യമായൊരു മതിലിൽത്തട്ടി ഇരുവരും നിലം പതിച്ചു. നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള ഗർത്തത്തിലേക്കു വീണു. രാഹുലൻ പിടഞ്ഞെണീറ്റു വിഷ്ണുവിനടുത്തേക്കോടി. ബോധരഹിതനായിരിക്കും. സമയം കളയാനില്ല, രാഹുലൻ വേഗം ഗുഹാ കവാടത്തിലേക്കു നടന്നു.

 

പാറക്കെട്ടിനു മുകളിൽ രാഹുലനു മുന്നിലേക്കു ഒരു രൂപം ഭൂമി പിളരുന്നതുപോലെ വന്നു . ആ രൂപം കണ്ടു രാഹുലന്റെ ശ്വാസം നിന്നു. ഏറ്റവും ഭീതിദമായ സ്വപ്നങ്ങളിൽപോലും ഇത്തരമൊരു രൂപം പ്രത്യക്ഷപ്പെട്ടിട്ടില്ല. മഹേന്ദ്രന്റെ ദുരാത്മാവ് . അഗ്നി ജ്വലിക്കുന്ന ഒരു ഖഡ്ഗം മഹേന്ദ്രൻ  അന്തരീക്ഷത്തിൽ ചുഴറ്റി. ജ്വാലയേറ്റു പാറ പിളർന്നു കന്മദമൊലിച്ചു. അയാളുടെ തലമുടികൾ തീനാമ്പ് പോലെ താഴേക്ക് ഉരുകി വീണു.

 

അയാൾ ഓരോ ചുവട് മുന്നോട്ടു നടന്നു. ഇരുവരും മുഖാമുഖം നിന്നു. വാൾ ആഞ്ഞു വീശിയപ്പോൾ രാഹുലൻ താഴേക്കിരുന്നു, പിന്നെ ഉയർന്നു ചാടി ഫുർബയെടുത്തു മഹേന്ദ്രന്റെ നെഞ്ചിൽ തറച്ചു. ഒരു നിമിഷം ദിഗന്തം പിളർക്കുമാറൊരു ഇടിമുഴങ്ങി. മഹേന്ദ്രന്റെ ഓരോ രോമകൂപത്തിൽനിന്നും കറുത്തരക്തം കിനിഞ്ഞു. അയാൾ കൈ ആഞ്ഞുവീലിയപ്പോൾ രാഹുലൻ ഒഴിഞ്ഞുമാറി, കാലാകാലങ്ങളായി തൊപ്പിമലയിൽ ഇരുപ്പുറപ്പിച്ച ആ കല്ലിലാണ് ആ പ്രഹരമേറ്റതു. അതു പല കഷ്ണങ്ങളായി ചിതറി.

 

ഗുഹയിൽനിന്നൊരു മുഴക്കം കേട്ടു. ആയിരം ആത്മാക്കളുടെ അലറിവിളി പോലെ. രാഹുലൻ ചെവിപൊത്തി കുനിഞ്ഞിരുന്നു. ഗുഹയ്ക്കുള്ളിൽ നിന്നൊരു വലിയ രൂപം പുറത്തേക്കു വരുന്നു. ആടിയുലഞ്ഞു നിൽക്കുന്ന മഹേന്ദ്രനെ ആ രൂപം ഗുഹയുടെ ആഴങ്ങളിലേക്കു വലിച്ചുകൊണ്ടുപോയി. അതേസമയം മുറിവേറ്റ കരിങ്കോളികളിലൊന്നു ഭദ്രനടുത്തേക്കു തിരിച്ചെത്തിയിരുന്നു. രാമനാഥൻ ഓടി അകത്തളത്തൊലൊളിച്ചു. ദുർമൂർത്തികളൊല്ലം കൂമനും കടവാതിലുമായി മരങ്ങളിൽ ചേക്കേറി. വിഷ ഉച്ഛ്വാസം തട്ടി മരങ്ങളെല്ലാം ഉണങ്ങി. വാൽചുരുളിനുള്ളിൽ ഭദ്രനെ അകപ്പെടുത്തി കരിങ്കോളി ശരീരത്തിൽ ആഞ്ഞുകൊത്തി. അയാളുടെ അവയവങ്ങളെല്ലാം കത്തിക്കരിഞ്ഞു. കണ്ണുകൾപോലും കരിനീലിച്ചു. തൈലത്തോണിയിലേക്കു അയാൾ വീണു.

 

ആ ശബ്ദം നിലച്ചപ്പോൾ രാഹുലൻ കണ്ണുതുറന്നു, വിഷ്ണു പതിയെ പാറക്കെട്ടിൽ പിടിച്ച് എണീറ്റു. താഴെ കിടന്ന ഫുർബയുമായി

ആതിദ്യനാഥന്റെ ശരീരത്തിനടുത്തേക്കു അയാൾ ഭക്ത്യാദരപൂർവം കടന്നു ചെല്ലുന്നു, ജീർ‌ണ്ണിക്കാത്ത ശരീരം കാലത്തെ അതിജീവിച്ച് ശാന്തമായി ഒരു കണ്ണാടിക്കല്ലിനുള്ളിൽ കിടക്കുന്നു. ആ കണ്ണാടിക്കല്ലിനു മുകളിൽ അയാൾ ഫുർബ വച്ചു, പിൻതിരിഞ്ഞു നോക്കാതെ നടന്നു. ഇനി ഒരു ശാന്തമായ തുടക്കമായിരിക്കും. തറവാട്ടിലേക്കു തിരിച്ചു ചെല്ലണം, രുക്കുവിനെ വിഷ്ണുവിനെ ഏൽപ്പിക്കണം.

 

..........

 

അകത്തറയിൽ തളംകെട്ടിയ ചെളിയിലും വെള്ളത്തിലും രാമനാഥൻ തളർന്നുകിടന്നു, പുറത്തെന്തെക്കെയോ സംഭവിച്ചിരിക്കുന്നു. കൈകുത്തി എണീറ്റപ്പോൾ അയാൾ നിരപ്പലക തകർന്നു താഴേക്കു വീണു, വീടിനുള്ളിൽ മറ്റൊരു രഹസ്യ നിലവറ, ഭദ്രൻ പോലും പറഞ്ഞുകേട്ടിട്ടില്ല, എന്തൊക്കെയാണ് തന്നെ ഇവിടെ കാത്തിരിക്കുന്നതെന്നോർത്ത് രാമനാഥൻ അമ്പരന്നു...

 

ശുഭം..

 

English Summary: Aryankavu Horror Novel By Jalapalan Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com