ADVERTISEMENT

ശരത്തിനെ മിസ്സ് ആവരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. പക്ഷേ അയാളിതാ എന്റെ കണ്മുന്നിലൂടെ പറന്നു പോയിരിക്കുന്നു. ഫ്ളൈറ്റും മിസ്സായി, ഇനി ഇന്ന് നാട്ടിലേക്ക് പോകാൻ ഏതായാലും കഴിയില്ല. അതുറപ്പായതോടെ ഞാൻ തിരിച്ച് പഴയ താമസ സ്ഥലത്തേക്കു പോന്നു. വരുന്ന വഴിക്ക് ചെറിയ ബ്ലോക്ക് ഒക്കെ ഉണ്ടായിരുന്നു. എന്തോ ഒരു ആക്സിഡന്റ് എയർപോർട്ടിനടുത്ത് നടന്നു.

 

ഡൽഹിയിൽ നിന്ന് ശരത്ത് വന്ന ഫ്ളൈറ്റിലെ തന്നെ ഒരു യാത്രക്കാരനാണ് അപകടം പറ്റിയത്. കൂടു

തലായി ഒന്നും അറിയില്ല. ഞാൻ ശരത്തിനെ കണ്ടുപിടിക്കാനുള്ള തിരക്കിലായിരുന്നത് കാരണം അങ്ങോട്ടേക്ക് അധികം ശ്രദ്ധിച്ചുമില്ല. ലോഡ്ജിലെത്തി ചെക്കിൻ ചെയ്തു. റൂമിലെത്തിയതും ഞാൻ കട്ടിലിലേക്ക് ചെരിഞ്ഞ് മൊബൈലെടുത്തു തുറന്നു നോക്കിയപ്പോഴാണ് ഒരു ആക്സിഡന്റ് ന്യൂസ് ഞാൻ  കണ്ടത്. വെറുതെ ഒരു കൗതുകത്തിന് ഞാനാ ലിങ്ക് ഓപ്പൺ ചെയ്ത് ന്യൂസ് വായിച്ചു.

 

 

ഞാനാകെ ഞെട്ടിപ്പോയി. അത് വായിച്ചതും വല്ലാത്തൊരു ഭയം എന്നെ വരിഞ്ഞ് മുറുക്കി. ‘മലയാളി വ്യവസായിയും മുൻ മാധ്യമപ്രവർത്തകനുമായ ശരത്ത് ദാസ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു.’ ഞാൻ വാർത്തയുടെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടന്നു. എയർപോർട്ടിൽ നിന്ന് ശരത്തിനെ കൂട്ടിയത് അയാളുടെ ഒരു ഡ്രൈവറായിരുന്നു. വളരെ സ്പീഡിൽ പോയ കാറിന് മുന്നിലേക്ക് മറ്റൊരു ലോറി കടന്ന് വന്നു. ബ്രേക്ക് ചെയ്യാൻ ഡ്രൈവർ ശ്രമിച്ചിട്ടും സാധിച്ചില്ല. ബ്രേക്ക് വർക്ക് ചെയ്തിരുന്നില്ല എന്നാണ് പോലിസിന്റെ ഊഹം. തുടർന്ന് വണ്ടി തൊട്ടടുത്തുണ്ടായിരുന്ന ഒരു കെട്ടിടത്തിലിടിച്ച് മറിഞ്ഞ് തല കുത്തനെ വീഴുകയായിരുന്നു. ശരത്ത് സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരുന്നത് കൊണ്ട് എയർബാഗും വർക്ക് ചെയ്തില്ല. ഡ്രൈവർ സ്പോട്ടിൽ തന്നെ മരിച്ചു.

ശരത്തിന്റെ കണ്ടീഷൻ ക്രിട്ടിക്കലാണ്.

 

 

എനിക്കാകെ തലയിലെ നട്ടും ബോൾട്ടും ഇളകിയത് പോലെ തോന്നി. ഇതൊരു സാധാരണ അപകടമാണെന്നു തോന്നുന്നില്ല. ആ സൂത്രിതമായ അപകടമാവണം.  പണ്ടേ രണ്ടു പെൺകുട്ടികൾ 

ശരത്തിനെ ഇല്ലാതാക്കാൻ ശ്രമിച്ചതാണ്. പക്ഷേ അന്ന് അത് സംഭവിച്ചില്ല. അവരിന്നു  ജീവിച്ചിരിപ്പുമില്ല. 

 

ഏതായാലും ശരത്ത് ട്രീറ്റ്മെൻ്റിലിയിരിക്കുന്ന ഹോസ്പിറ്റലിലേക്ക് ചെല്ലാൻ ഞാൻ തീരുമാനിച്ചു. അവിടെ എത്തിയതും ഞാൻ ചുറ്റും നിരീക്ഷിച്ചു.  ചില മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരുമൊക്കെ അവിടെ ഉണ്ടായിരുന്നു. ആകപ്പാടെ ബഹളമായിരുന്നു. ഞാൻ അതിനൊക്കെ ഇടയിലൂടെ ആശുപത്രിയിൽ കയറി.

 

 

ശരത്ത് ഐ.സി.യു.വിലാണ്. നില അതീവഗുരുതരമാണ്. മാത്രമല്ല, മുംബൈയിലെ കുപ്രസിദ്ധമായ ട്രാഫിക് ബ്ലോക്ക് കാരണം  ആക്സിഡന്റ് സംഭവിച്ച് കുറേ നേരം കഴിഞ്ഞാണ് ശരത്തിനെ ഹോസ്

പിറ്റലിൽ എത്തിച്ചത്.  ഞാൻ ചുറ്റുവട്ടത്തൊന്ന് നോക്കി. അവിടെ സുതപയുണ്ടായിരുന്നു. ഞാൻ അവരെ കണാത്തത് പോലെ പതുങ്ങി നിന്നു. സംഗതിയുടെ ഇരിപ്പ് വശമറിയാൻ അവിടെ നിന്ന ഒരാളോട് കാര്യങ്ങൾ ഒക്കെ ചോദിച്ചു. സംഭവം സത്യമാണ്. രക്ഷപ്പെടാനുള്ള സാധ്യത തീരെ കുറവാണെന്ന് 

ഡോക്ടർമാർ പറഞ്ഞുവെന്ന് അയാൾ സങ്കടത്തോടെ എന്നോടു മന്ത്രിച്ചു. കുറച്ചു നേരം അവിടൊക്കെ ചുറ്റിത്തിരിഞ്ഞ് ഞാൻ ഇറങ്ങി.

 

പെട്ടന്നു തിരിച്ച് റൂമിലേക്ക് പോകാൻ തോന്നിയില്ല. ഞാൻ നേരെ ഒരു കോഫി ഷോപ്പിലേക്ക് പോയി.

കോഫി ഷോപ്പിലെത്തി ഒരു കോഫി പറഞ്ഞ് ഞാൻ ചില ചിന്തകളിലേക്ക് കടന്നു. ശരത്തിന്റെ വരവും ഈ ആക്സിഡന്റും, അടുത്ത ആറാം തിയതി കെ.കെ.കാണാമെന്നുമൊക്കെ പറഞ്ഞത് ചില സൂചനകളായിരിക്കമോ? കെ.കെ ക്ക് ഈ ആക്സിഡൻ്റുമായി ബന്ധമുണ്ടായിരിക്കുമോ? അയാളുടെ കഥകളിൽ സമാനമായ സംഭവങ്ങൾ ഞാൻ വായിച്ചിട്ടില്ലേ? അതെ, കെ.കെ.യുടെ നവിമുംബൈയിലെ രഹസ്യക്കൊലകൾ എന്ന കുറ്റാന്വേഷണ നോവലിൽ ഇത്തരം ചില സംഭവങ്ങൾ ഞാൻ വായിച്ച് ത്രില്ലടിച്ചിട്ടുണ്ട്. എനിക്ക് എന്തെല്ലാമോ ആശങ്കകൾ തോന്നി. ഇനി അടുത്ത ഇര സുതപ ആയിരിക്കുമോ? ശരിക്കും കെ.കെ. എന്നെ എന്തിനാണ് ഇതിനൊക്കെയിടയിൽ ഒരു വിറ്റ്നസാക്കി നിർത്തുന്നത്. എനിക്ക് തീരെ പിടി കിട്ടുന്നില്ല. വല്ലാതെ കൺഫ്യൂസ്ഡ് ആണ് ഞാനിപ്പോൾ.

 

 

കോഫി കുടിച്ചികൊണ്ടിരുന്നപ്പോൾ ഞാൻ ഒരു കാര്യം കൂടി മനസിലാക്കി.

 

അടുത്ത ഇര സുതപയാണെങ്കിൽ അത് അധികം വൈകാതെ തന്നെ സംഭവിക്കും. ഇതിനിടയിലെല്ലാം നിൽക്കുന്ന ഞാനും കൊല്ലപ്പെട്ടെന്നും വരാം. മരണം. അതെന്തായാലും സംഭവിക്കുമെന്ന് എനിക്കുറപ്പായി.

 

 

വൈകുന്നേരം വരെ ടൗണിൽ തെണ്ടി നടന്ന ശേഷം ഞാൻ നേരേ മുറിയിലേക്ക് ചെന്നു. സുതപയെ ഒന്നു കൂടി കണ്ട് സംസാരിക്കണമെന്നുണ്ട്. പക്ഷേ ഇപ്പോഴത്തെ അവരുടെ റിയാക്ഷൻ എങ്ങനെയായിരിക്കും എന്ന് പറയാൻ പറ്റില്ല. പക്ഷേ ഏതായാലും അവരെ കണ്ട് എന്റെ ഭയാശങ്കകൾ അറിയിച്ചേ തീരു.

 

 

പിറ്റേ ദിവസം രാവിലെ ഞാൻ സുതപയെ കാണാനായി ഇറങ്ങി. ഹോസ്പിറ്റലിൽ അവരില്ലായിരുന്നു. അതുകൊണ്ട് ഞാനവരെ വീട്ടിൽ ചെന്ന് ഒന്നുകൂടി കാണാൻ തീരുമാനിച്ചു. സുതപയുടെ വീട്ടിലേക്ക് പോകുന്ന വഴി ഞാൻ വെറുതേ ശരത്തിന് സംഭവിച്ച ആക്സിഡന്റ് ഒന്ന് മനസിൽ കണ്ടു. എയർപോർട്ടിൽ ശരത്തിനെ പിക്ക് ചെയ്യാൻ എത്തുന്നത് വരെ ഒരു കംപ്ലെയിന്റും ഇല്ലാതിരുന്ന വണ്ടിക്ക് ശരത്തിനെ പിക്ക് ചെയ്ത ശേഷം പെട്ടെന്ന് എങ്ങനെയാണ് ബ്രേക്കിനൊരു കംപ്ലെയിന്റ് വന്നത്?. മാത്രമല്ല ഇതൊരു സാധാരണ ആക്സിഡന്റല്ല, വണ്ടിക്ക് നേരേ ഒരു ലോറി വന്നത് കൊണ്ടാണ് ഡ്രൈവർ വേഗത്തിൽ പോയ വണ്ടി മറ്റൊരു സൈഡിലൂടെ എടുത്തത്, കൂടുതൽ വാർത്തകൾ വായിച്ച് നോക്കിയപ്പോൾ ശരത്തിന്റെ കാറിന് നേരേ വന്ന ലോറി പൂനം നഗറിലേക്ക് വെള്ളം എത്തിക്കുന്ന ഒരു ടാങ്കറാണെന്ന് മനസിലായി. പക്ഷേ പൂനം നഗറിലേക്ക് പോകാൻ ട്രാഫിക് കുറഞ്ഞ മൂന്ന് വഴികളുണ്ടായിട്ടും എന്തിനാണ് എയർപോർട്ടിനടുത്ത് കൂടി കറങ്ങി ഒരു മണിക്കൂറിലധികം സഞ്ചരിച്ച് ഡ്രൈവർ ലോറി ഓടിച്ചു? ഏതായാലും ഇതിൽ ഒരു കൃത്രിമം നടന്നിട്ടുണ്ട്. പൊലീസുകാർ ഇത് ശ്രദ്ധിക്കണമെന്നുമില്ല. അതിലൂടെ പോയ ആ വാട്ടർ ടാങ്കറിൽ വെള്ളം തന്നെ ആയിരുന്നോ എന്നാർക്കറിയാം? ഇനിയിപ്പോൾ വണ്ടിയുടെ നമ്പർ നോക്കി കണ്ട് പിടിക്കാൻ നിന്നാലും ആ രജിസ്റ്റർ നമ്പർ എന്തായാലും ഫേക്ക് തന്നെയായിരിക്കും.

 

 

സുതപയുടെ വീട്ടിനടുത്ത് എത്തിയപ്പോഴേക്കും എനിക്ക് വല്ലാത്ത ഭയം തോന്നി. ഇത്തവണ സുതപയുടെ പ്രതികരണം എങ്ങനെയായിരിക്കും എന്ന് എനിക്ക് സങ്കൽപ്പിക്കാനേ ഉള്ളു. ചിലപ്പോൾ ശരത്തിനെ കൊല്ലാൻ ശ്രമിച്ചത് ഞാൻ തന്നെയാണെന്ന് അവർ പറഞ്ഞ് കളയും. എല്ലാവരും മറന്നു കഴിഞ്ഞ വാസിം ജാഫർ കൊലക്കേസനെക്കുറിച്ച് അവരെ ഓർമ്മപ്പെടുത്തിയത് ഞാനാണല്ലോ. അതിലുൾപ്പെട്ട മോഹിത , മോറിയ എന്നീ പെൺകുട്ടികളെക്കുറിച്ച് പറഞ്ഞതും ഞാനാണ്. സുതപയുടെ ഉള്ളിലുറങ്ങിക്കിടന്ന ഭയത്തെ ഉണർത്തി വിടുകയായിരുന്നു ഞാൻ. എന്തായാലും ഇന്നിനി സുതപയെ കാണേണ്ട എന്ന് ഞാൻ തീരുമാനിച്ചു. അത് പിന്നെ എനിക്കും അവർക്കും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. 

 

 

ഞാൻ കെകെയെ കാണാൻ ചെല്ലാനുള്ള ചില തയാറെടുപ്പുകൾ തുടങ്ങി. വല്ലാത്ത ഭയവും ആകാംഷയും എന്നെ പൊതിഞ്ഞിരിക്കുകയാണ്. വെറുതേ കണ്ട് നിർവൃതി അടഞ്ഞ് തിരിച്ച് പോകാനല്ലല്ലോ ഞാനയാളെ കാണുന്നത്. അയാളിൽ നിന്ന് എനിക്ക് പലതും അറിയാനുണ്ട്, മോഹിതയും മോറിയയുമായുള്ള അയാളുടെ ബന്ധം, ശരത്തിനോടും സുതപയോടും നീരസം തോന്നാനുള്ള കാരണം, പിന്നെ ഈ സങ്കീർണമായ പ്രശ്നങ്ങൾക്കിടയിലേക്ക് അയാൾ എന്നെ വലിച്ചിടാനുളള കാരണവും. അയാളുടെ ക്രൈം നോവലുകൾ സുതപയുടെ ഓൺലൈനിൽ പ്രസിദ്ധീകരിക്കപ്പെട്ടതു പോലും കൃത്യമായ പ്ലാനിങ്ങോടെയാണ്. വരാനിരിക്കുന്നതും നടന്നു കഴിഞ്ഞതുമായ സംഭവങ്ങളാണ് ആ നോവലുകളിൽ എഴുതിയിരുന്നത് എന്ന് ഇപ്പോൾ എനിക്ക് മനസിലാവുന്നുണ്ട്. അയാൾ അതിലൂടെ സുതപയ്ക്ക് സൂചനകൾ നൽകുകയായിരുന്നോ? എന്തായാലും അവൾക്കതൊന്നും മനസിലായില്ല. ഒന്നുമറിയാത്ത ഞാനതിൽ ചെന്നു കുരുങ്ങുകയും ചെയ്തു. 

 

 

രാത്രി കുറച്ച് വൈകിയാണ് ഞാൻ റൂമിലേക്ക് തിരികെ എത്തിയത്. വല്ലാത്ത ക്ഷീണം തോന്നി. ഞാൻ വേഗം കട്ടിലിലേക്ക് ചെരിഞ്ഞു. തൽക്കാലം കൂടുതലെന്തെങ്കിലും ആലോചിച്ച് തല പുകക്കാൻ എനിക്ക് തോന്നിയില്ല ഞാൻ വേഗം കണ്ണ് പൂട്ടി, മെല്ലെ ഞാനുറക്കത്തിലേക്ക് വഴുതി വീണു.

 

തുടരും...

 

English Summary: KK Chila Anweshana Kurippukal, E-Novel written by Swarandeep 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com