ADVERTISEMENT

ഹോട്ടല്‍ മുറിയിലെത്തി വീണ്ടുമൊന്ന് ഉറക്കം പിടച്ചതാണ്, രാഖി അരവിന്ദിന്റെ ഫോണുമായി ഒാടിവന്നു. ‘അരവിന്ദ് നിന്നെ അമ്മ വിളിക്കുന്നു’ അവളോട് മിണ്ടെരുതെന്ന് ആംഗ്യംകാട്ടി ഫോണ്‍ അറ്റന്‍ഡ്ചെയ്തു. 

 

‘അരവിന്ദാ നീ ഇന്ന് എപ്പോള്‍ വരും. എനിക്ക് ശ്വാസം മുട്ടല്‍ കൂടുതലാണ്. കാലിലെ നീരും കുറയുന്നില്ല. എറണാകുളത്ത് സ്പഷലിസ്റ്റിന്റെ അപ്പോയ്മെന്റ് കിട്ടിയിട്ടുണ്ട്. ഇന്നുതന്നെ ചെല്ലണം. പരിശോധയും കഴിഞ്ഞ് നിന്റെ ചേച്ചിയുടെ വീട്ടില്‍ ഒരു ദിവസം നിന്നിട്ടേ ഞാനും അച്ഛനും വരൂ. താക്കോല്‍ എന്നും വയ്ക്കുന്നിടത്തുണ്ട്. വരുമ്പോള്‍ രാത്രിയാകുമെങ്കില്‍ കഴിക്കാനുള്ളത് വാങ്ങിക്കൊണ്ടുപോര്’

 

ശ്യാമള ടീച്ചര്‍ ഫോണ്‍വച്ചപാടെ രാഖി പ്രഖ്യാപിച്ചു- ‘ഞാനും നിന്റെ കൂടെ വീട്ടിലേക്ക് വരും. 

ഉറപ്പായും വരും. ഒന്നുംപറഞ്ഞ് ഒഴിയാന്‍ നോക്കണ്ട നീ’

 

മടക്കയാത്രയിലും രാഖിയാണ് കാറോടിച്ചത്. അത്യുത്സാഹത്തിലാണ് അവള്‍. അരവിന്ദ് ജനിച്ചു വളര്‍ന്ന വീട്. ‘‘താനുമൊത്തുള്ള ജീവിതം സ്വപ്നംകണ്ട് അവനുറങ്ങിയ മുറി’’ അവള്‍ക്ക് ആത്മഹര്‍ഷം അനുഭവപ്പെട്ടു. എത്രയും വേഗം ചെങ്ങന്നൂരെത്താന്‍ കാര്‍ അതിവേഗം പാഞ്ഞു. കാര്‍ അവളുടെ കൈയ്യില്‍ ഒരു കളിപ്പാവപോലെ.

 

ടൗണില്‍ എത്തിയപ്പോള്‍ സന്ധ്യയായി. ഭക്ഷണം വാങ്ങാന്‍ രാഖിതന്നെ പോയി. പുറകിലെ ഡോര്‍ തുറന്ന് മാത്യുവും തിരക്കിലേക്ക് ഊളിയിട്ടു. അരവിന്ദിന് നെയ്റോസ്റ്റും, മറ്റുള്ളവര്‍ക്ക് ചപ്പാത്തിയും പോത്ത് വരട്ടിയതുമായി പത്തുമിനിട്ടിനകം അവള്‍ മടങ്ങിവന്നു. അല്‍പം കഴിഞ്ഞ് ഒരു കുപ്പി വോഡ്കയും കള്ളച്ചിരിയുമായി മാത്യുവും കാറില്‍ക്കയറി.

 

മുകളേത്ത് വീടിന്റെ വാതില്‍ തുറക്കുമ്പോള്‍ ആരെങ്കിലും തങ്ങളെ കാണുന്നുണ്ടോയെന്ന പരിഭ്രമത്തില്‍ അരവിന്ദിന്റെ കയ്യില്‍ താക്കോല്‍ വഴുതി. അരവിന്ദിനൊപ്പം സോഫിയും മാത്യുവും അകത്തു കയറി. മൂന്നുപേരും നോക്കി നില്‍ക്കെ എവറസ്റ്റ് കീഴടക്കുന്ന ഭാവവുമായി രാഖി മുകളേത്ത് വീട്ടിലേക്ക് വലത്തുകാല്‍ വച്ച് കയറി. മാത്യുവും സോഫിയും കൈയ്യടിച്ചു. 

 

അരവിന്ദ് വേഗം പാര്‍സല്‍ വാങ്ങി അടുക്കളില്‍ കൊണ്ടുവച്ചു. മാംസം കയറ്റാത്ത തറവാടാണ്. ആ വീടിന്റെ പൂമുഖത്തുകൂടി ത്രിസന്ധ്യ നേരത്ത് ബീഥ് കൊണ്ടുവന്നതില്‍ അരവിന്ദിന് കുറ്റബോധം തോന്നി. 

 

അരിവിന്ദ് വേഗത്തില്‍ കുളിച്ചുവന്നു. നേരത്തേ കുളി കഴിഞ്ഞ രാഖി ഒരോ മുറിയും കൗതുകത്തോടെ തുറന്ന് കാണുകയാണ്. സ്വീകരണമുറിയുടെ തെക്കുവശത്തെ അറയുടെ കനത്ത തടിവാതിൽ തള്ളിനോക്കി തുറക്കാഞ്ഞിട്ട് രാഖി ഇതെന്ത് എന്ന് കൈകൊണ്ടുചോദിച്ചു,

 

‘‘അവിടെ ഉമയമ്മ , തറവാടിന്റെ രക്ഷാമൂര്‍ത്തി കുടിയിരിക്കുന്നു’’– കുട്ടിക്കാലംമുതൽ കേട്ടുവന്ന കുടുംബപുരാണം അരവിന്ദ് അവൾക്ക് പറഞ്ഞു കൊടുത്തു.

 

ഏഴു തലമുറകള്‍ക്ക് മുമ്പ്  മുകളേത്ത് തറവാടിന്റെ അധീനതയിലായിരുന്നു ഈ കരപ്പുറം. കുത്തിനിറച്ച പത്തായങ്ങളില്‍നിന്നും നെല്ലും, അടുക്കിവച്ച അരക്കൊട്ടകളില്‍ നിന്നു കരുമുളകും ഉതിരുന്ന സമൃദ്ധി. നാടിനും തറവാടിനും നാഥയായ ഉമയമ്മക്ക് നാല്‍പ്പത് വയസ് തികഞ്ഞിട്ടില്ല. നാടുവാഴികളെ പിടിച്ചടക്കി ഉണ്ണിരാമന്‍ എന്ന യുദ്ധപ്രഭു‍ മുകളേത്ത് തറവാട്ടിലുമെത്തി. സ്വര്‍ണാഭരണങ്ങളും വെള്ളിപാത്രങ്ങളും ഉണ്ണിരാമനു മുന്നില്‍ സമര്‍പ്പിച്ച് കീഴടങ്ങാനുള്ള സന്നദ്ധത ഉമയമ്മയമ്മ അറിയിച്ചു. ഉണ്ണിരാമന് പക്ഷേ മറ്റൊന്നുകൂടി വേണമായിരുന്നു- ഉമയമ്മയുടെ ശരീരം. സുന്ദരിയും കളരിയഭ്യാസിയുമായ ഉമയമ്മയുടെ എള്ളെണ്ണ തേച്ചുമിനുങ്ങുന്ന ശരീരവടിവും മഞ്ഞള്‍ചന്ദന മണവും അയാളെ കാമാന്ധനാക്കി. അവര്‍ വഴങ്ങിയില്ല. തറവാടിന്റെ പടികടന്ന അഞ്ച് വാള്‍ക്കാരെ അവർ വെട്ടിവീഴ്ത്തി. കീഴടങ്ങേണ്ടി വരുമെന്നായപ്പോള്‍ സ്വയം വെട്ടിമരിച്ചു.

 

ഉമയമ്മയുടെ ദുര്‍മരണത്തിനു ശേഷം തറവാട്ടില്‍ അനര്‍ഥങ്ങള്‍ പലത് നടന്നു.

 

മലബാറില്‍നിന്നു കൊണ്ടുവന്ന ഭട്ടതിരി ഏഴു ദിവസത്തെ മാന്ത്രിക കര്‍മങ്ങള്‍ ചെയ്ത് ഉമയമ്മയെ ശാന്തയാക്കി അറിയിലെ കുടത്തില്‍ ആവാഹിച്ച് ഇരുത്തി. എന്നാല്‍ ഉമയമ്മയിലെ സാത്വികഭാവം മാത്രമേ ഭട്ടതിരിയുടെ മാന്ത്രികത്തിന് കീഴ്‍പെട്ടുള്ളൂ. കറുത്ത പക്ഷങ്ങളില്‍ അവരുടെ താമസഭാവം തറവാടിന്റെ പൂമുഖത്ത്  മുടിയഴിച്ചാടി. ആ അട്ടഹാസം കുടുംബത്തിലെ പലരുടേയും ഉറക്കം കെടുത്തി. ഉമയമ്മയെ പിടിച്ചു കെട്ടാന്‍ പ്രാപ്തിയുള്ള മന്ത്രവാദിയെ തേടി ആള്‍ പോയി. വരമ്പത്ത് രാമനെന്ന കേള്‍വിപ്പെട്ട താന്ത്രികന്‍ വന്നു. ഭട്ടതിരിക്ക് ഭാഗികമായി മാത്രം സാധിച്ചത് വരമ്പത്ത് രാമന്‍ പൂര്‍ത്തിയാക്കി. കാലാകാലങ്ങളില്‍ പഞ്ചമകാര പൂജ ചെയ്ത് പ്രസാദിപ്പിച്ചുകൊള്ളാമെന്ന് വാഗ്ദാനം കൊടുത്ത് ഉമയമ്മയുടെ ആസുരഭാവത്തെ തെക്കുപുറത്തെ കാഞ്ഞിരത്തില്‍ തളച്ചു.

 

ഉമയമ്മ അടങ്ങിയെങ്കിലും അന്നു മുതല്‍ മുകളേത്ത് തറവാട്ടില്‍ ആണ്‍ സന്തതികള്‍ വാഴാതെയായി. കൗമാരം പിന്നിടുമ്പോള്‍ പഠനത്തിനായി നാടും വീടും വിട്ടുപോയ മുകളേത്ത് തറവാട്ടിലെ ആണ്‍ സന്തതികള്‍ ഭാര്യവീട്ടില്‍ ദത്തുകയറിയും അന്യ നാടുകളില്‍ ഉപജീവനം ചെയ്തും ശിഷ്ടകാലം പോക്കി. തറവാട്ടിലെ മൂത്ത പെണ്‍കുട്ടിയുടെ ഭര്‍ത്താവായി പുറത്തുനിന്നൊരാള്‍ മുകളേത്ത് ദത്തുകയറുന്ന പതിവായി.

 

‘‘എന്റെ അച്ഛന്‍ അങ്ങനെ ദത്ത് വന്നതാണ്, ഉമയമ്മയുടെ കാലത്തിന് ശേഷം തറവാട് വിട്ടുപോകാത്ത ഏക ആണ്‍ സന്താനവും ഞാനാണ്!’’ -അരവിന്ദ് അഭിമാനത്തോടെ അവളെ അറിയിച്ചു.

 

‘‘ഉണ്ണിരാമന് പിന്നെ എന്തു സംഭവിച്ചു ?” ഉമയമ്മ അയാളോട് പ്രതികാരം ചെയ്യുന്നതിന് മുമ്പ് സ്വന്തം കുടുംബക്കാർത്തന്നെ അവരെ തടഞ്ഞത് ശരിയായോ ? – രാഖി ചോദിക്കുന്നതുവരെ അരവിന്ദ് അക്കാര്യം ആലോചിച്ചിട്ടില്ലായിരുന്നു.

 

‘‘ഇരയായവളെ ആണോ അതോ അക്രമിയേയോ തളയ്ക്കേണ്ടത് ?”– അരവിന്ദിന് അതിനും മറുപടിയില്ല. 

 

പിത്തള ഗോളങ്ങൾ പതിപ്പിച്ച് ചിത്രപ്പണി ചെയ്ത അറവാതിൽ തള്ളിത്തുറക്കാൻ രാഖി നോക്കി.

 

‘‘അരുത്, അമ്മയറിഞ്ഞാൽ...” അവൻ ഭയത്തോടെ അവളെ വിലക്കി.

 

‘‘ഇനി ഞാനിവിടെ വരുന്ന ദിവസം ഈ വാതിൽ തുറന്ന് ഉമയമ്മയെ സ്വതന്ത്രയാക്കും’’ രാഖി പ്രഖ്യാപിച്ചു. 

 

‘‘അവളതു ചെയ്യും ’’- അവന് ഉറപ്പായിരുന്നു.

 

‘‘ഉമയമ്മയെ തറച്ച കാഞ്ഞിരം എനിക്ക് കാണണം..”

 

‘‘അവിടെ ഇപ്പോ പൂജയൊന്നും പതിവില്ല. മുമ്പ്  കറുത്തവാവ് ദിവസം കരിംകോഴിയെ വെട്ടി, ചാരായം നേദിക്കുന്ന പതിവുണ്ടായിരുന്നു ഇപ്പോള്‍ അതൊന്നുമില്ല. അമ്മ ചിലപ്പോള്‍ മുറ്റത്തിറങ്ങിനിന്ന് കുര്യാലയ്ക്ക് അരികില്‍ നില്‍ക്കുന്ന കാഞ്ഞിരത്തെ നോക്കി ഭദ്രകാള്യയഷ്ടകം ചൊല്ലുന്നത് കണ്ടിട്ടുണ്ട്’’ അരവിന്ദ് പറഞ്ഞു.

 

‘‘എങ്കില്‍ അരവിന്ദ് ; നമുക്കിന്ന് ഉമയമ്മക്ക് ഒരു ട്രീറ്റ് കൊടുക്കണം’’ -രാഖിയുടെ കണ്ണുകളില്‍ കുസൃതി. അരവിന്ദിനും ഒരു രസം തോന്നി.

 

അവള്‍ അടുക്കളയിലേക്ക് ഒാടി. ഒരു പ്ലേറ്റില്‍ ബീഫും മറുകയ്യില്‍ ചില്ലുഗ്ലാസുമായി തിരിച്ചെത്തി. ചാരുകസാരയിലിരുന്ന് ഉറങ്ങുന്ന മാത്യു അരികില്‍ വച്ചിരുന്ന വോഡ്കയും എടുത്ത് മുറ്റത്തേക്ക് ഇറങ്ങി. ശ്യാമള ടീച്ചര്‍ ലളിതാ സഹസ്രനാമവും ദേവീ ഭാഗവതവും വച്ചിരിക്കുന്ന അലമാരത്തട്ടില്‍ നിന്ന് തീപ്പെട്ടിയും പൊട്ടിക്കാത്ത ഒരു പാക്കറ്റ് കര്‍പ്പൂരവുമെടുത്ത് അരവിന്ദ് കൂടെ ചെന്നു.

 

ഉമയമ്മയെ തളച്ച കാഞ്ഞിരം ഇരുട്ടില്‍ മുങ്ങി നില്‍ക്കുന്നു. അരവിന്ദ് ടോര്‍ച്ച് തെളിച്ച് അത് കാട്ടിക്കൊടുത്തു. 

 

‘‘കറുത്തവാവ് അടുത്തിരിയ്ക്കുന്നു, അതാണിത്ര ഇരുട്ട്.’’

 

‘‘അതുശരി, രാവിലെ സൂര്യനെയും രാത്രി ചന്ദ്രനെയും നമുക്ക് കാണാന്‍ കിട്ടിയില്ലല്ലോ. ഇവരെന്താ നമ്മളുമായി ഒളിച്ചുകളിക്കുന്നോ?’’ രാഖിക്ക് കുറുമ്പ്. 

 

കുര്യാലയ്ക്ക് ചുറ്റും കാട് വളര്‍ന്നിട്ടില്ല. പൂജ മുടങ്ങിയെങ്കിലും നോട്ടം ചെല്ലുന്നുണ്ട്. മേലേ വീണുകിടന്ന കരിയിലകള്‍ രാഖി ടോര്‍ച്ച് വെളിച്ചത്തില്‍ തൂത്തുകളഞ്ഞു. അരവിന്ദ് കര്‍പ്പൂരം കത്തിച്ചു. ആ വെട്ടത്തില്‍ തെളിഞ്ഞുകണ്ട പറമ്പില്‍ കിടന്ന ഒരു കരിങ്കല്‍ കഷണം അവള്‍ കാ‍ഞ്ഞിരത്തിന് മുമ്പിലേക്ക് നീക്കിയിട്ടു. സമത്രികോണത്തിന്റെ ആകൃതിയിലുള്ള ആ കല്ലിന്മേല്‍ ഗ്ലാസ് വച്ച് വോഡ്ക ഒഴിച്ചു. അടുത്ത് ബീഫ് പാത്രവും നീക്കിവച്ച് രാഖി നിവര്‍ന്നു. .

 

‘‘പഞ്ചമകാരമെന്ന് വച്ചാല്‍ അഞ്ച് വസ്തുക്കള്‍ക്കൊണ്ടുള്ള പൂജയല്ലേ? മദ്യം, മാംസം...  ഇനി വേണ്ടത് എന്തൊക്കെയാണ് ?”

‘‘മല്‍സ്യം, മുദ്ര, മൈഥുനം’’ അരവിന്ദ് പൂരിപ്പിച്ചു.

 

‘‘അപ്പോ എല്ലാമായിട്ടില്ല!”

 

അൽപ്പം ആലോചിച്ച് നിന്നിട്ട് രാഖി ടോര്‍ച്ച് വാങ്ങി കുര്യാലയില്‍ ചാരിനിർത്തി. മുകളിലേക്ക് ടോര്‍ച്ചിന്റെ വെട്ടമടിച്ചപ്പോള്‍ മരച്ചില്ലയില്‍ ചേക്കയിരുന്ന രാപ്പക്ഷി മുഴക്കമുള്ള ശബ്ദത്തിൽ ചിറകടിച്ച് പറന്നുപോയി.

 

അവള്‍ മദ്യം നിറച്ച ഗ്ലാസ് എടുത്ത് അരവിന്ദിന്റെ ചുണ്ടില്‍ മുട്ടിച്ചു. 

ഒരു സിപ്.

രണ്ടാമത്തെ കവിള്‍ ലഹരി ഇറക്കാന്‍ തുടങ്ങിയ അവനെ തടഞ്ഞ് ചെവിയില്‍ മന്ത്രിച്ചു- ‘‘അടുത്തത് മൈഥുനം!”

 

ഇരു കൈകളും അവന്റെ കഴുത്തിന് പിന്നില്‍ പിണച്ചടുപ്പിച്ച് അവള്‍ തന്റെ ചുണ്ട് അവന്റെ ചുണ്ടോട് ചേര്‍ത്തു, നാക്ക് ചുരുട്ടി ചുണ്ടുകള്‍ക്കിടയിലൂടെ കടത്തി അവന്റെ കവിളിലെ വോഡ്ക വലിച്ചു കുടിച്ചു. 

 

അവളുതിർത്ത വിയർപ്പിൽ വേനൽമഴയ്ക്ക് ഉയരുന്ന മണ്ണിന്റെ ഗന്ധം. 

 

സ്വാത്വിക പൂജയുടെ പോഷണം ഇല്ലായ്മയില്‍ വീറു നഷ്ടപ്പെട്ട ഉമയമ്മ, വടക്ക് ദേശത്തുനിന്ന് അതിഥിയായി വന്ന പെണ്‍കുട്ടിയുടെ ഉപചാരങ്ങളില്‍ പ്രസാദിച്ചതിന്റെ തെളിവുപോലെ കാഞ്ഞിരത്തിന്റെ തലപ്പുകള്‍ അപ്പോള്‍ വീശിയ ഒരു തെക്കന്‍കാറ്റിൽ ഇളികിയാടി.

 

*********     **********     *********

 

അരവിന്ദും രാഖിയും തിരിച്ച് വീട്ടിലെത്തിയപ്പോഴും മാത്യു കസേരയില്‍ നിന്ന് എണീറ്റിട്ടില്ല. സോഫി അകത്തെ മുറിയിലും. അവരെ വിളിച്ചുണര്‍ത്തി ഭക്ഷണം കൊടുത്ത് എല്ലാവരും വീണ്ടും ഉറങ്ങാന്‍ കിടന്നപ്പോള്‍ പതിനൊന്നുമണി.

 

അടുക്കളയില്‍ നിന്ന് പുറത്തേക്കുള്ള വാതില്‍ അടച്ചോയെന്ന് സംശയം തോന്നിയപ്പോള്‍ ഞാന്‍ നോക്കാം എന്ന് പറഞ്ഞ് പോയിരിക്കുകയാണ് രാഖി. അരവിന്ദിന്റെ തറവാട്ടുവിശേഷങ്ങള്‍ കണ്ടും കേട്ടും കൗതുകം തീരുന്നില്ല അവള്‍ക്ക്. പോയ ആളല്ല തിരിച്ചു വന്നത്. മുഖം വാടിയിരിക്കുന്നു. കട്ടിലില്‍ കിടക്കുകയായിരുന്ന അവന്റെ പാദങ്ങളില്‍ മുഖമണച്ച് അവളിരുന്നു.

 

കരയുകയാണ്. സ്വാന്തനിപ്പിക്കാന്‍ ശ്രമിച്ചില്ല. താന്‍ കരയുന്നത് ആരും കാണുന്നത് അവള്‍ക്ക് ഇഷ്ടമല്ല. ഉള്ളുപിടഞ്ഞു. നാളെയാണ് രാഖിക്ക് യുഎസിലേക്കുള്ള ഫ്ലൈറ്റ്. വൈകുന്നേരം നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന് മുംബൈ വഴി കലിഫോര്‍ണിയക്ക്. 

 

എയര്‍ക്രാഫ്റ്റുകളുടെ പോക്കുവരവ് നിയന്ത്രിക്കുന്ന സോഫ്റ്റ്‍വെയര്‍ ‍ഡവലപ് ചെയ്യുന്ന കമ്പനിയില്‍ ടീം ലീഡറാണ് രാഖി. അവളുടെ ടീം രൂപംകൊടുത്ത സോഫ്റ്റ്‍വെയര്‍ മൊ‍ഡ്യൂള്‍ ടെസ്റ്റ് ചെയ്യാൻ പോകുന്നു. രാഖി അവിടെ വേണം. മൂന്ന് മാസത്തിനുശേഷം അവരുടെ ഡല്‍ഹി ഒാഫീസിലേക്ക് തിരിച്ചുവരും. അമേരിക്കയില്‍ എന്നല്ല ഒരു വിദേശ രാജ്യത്തും സ്ഥിരമായി ജോലി ചെയ്യാന്‍ അവള്‍ക്ക് ഇഷ്ടമല്ല, അരവിന്ദ് അവിടെ ഇല്ലല്ലോ !

 

പിടിവാശികളും വിശ്വാസങ്ങളും കോട്ടകെട്ടിയ ആ വീടിനുള്ളില്‍ തമ്മില്‍ കൊരുത്ത പ്രാണനുമായി രണ്ടു മനുഷ്യ ജീവികള്‍ വേപഥുവോടെ ഉറക്കത്തിലേക്ക് വീണു. 

 

പിറ്റേന്ന് അരവിന്ദിന്റെ കൈപിടിച്ച് അവന്റെ കണ്ണിലേക്ക് കുറേനേരം ഉറ്റുനോക്കി നിന്നിട്ട് പോയ്‍വരാം എന്നുമാത്രം മൊഴിഞ്ഞ് രാഖി മാത്യുവിനും സോഫിക്കുമൊപ്പം കാറില്‍ കയറി. 

 

‘‘നീ ലീവ് കഴിഞ്ഞ് അടുത്താഴ്ച തിരിച്ച് ഡല്‍ഹിയില്‍ ജോയിന്‍ ചെയ്യില്ലേ?”–രാഖി ചോദിച്ചു , ‘‘ചൊവ്വാഴ്ച പുറപ്പെടും’’ അരവിന്ദ് മറുപടി പറഞ്ഞു. പിന്നെ ആരുമൊന്നും മിണ്ടാതായപ്പോള്‍ മാത്യു കാര്‍ സ്റ്റാര്‍ട് ചെയ്തു.

 

അമ്മ ശ്യാമള ടീച്ചറും അച്ഛനും തിരികെ വന്നപ്പോള്‍ രാത്രിയായി. വീട്ടിനുള്ളിലേക്ക് കയറിയപ്പോഴേ രാഖി അവിടെ വന്നിരുവെന്ന് ശ്യാമള ടീച്ചര്‍ സ്ത്രീകള്‍ക്ക് മാത്രമുള്ള ആറാമിന്ദ്രിയം കൊണ്ട് അറിഞ്ഞു. 

 

അവര്‍ അരിശംകൊണ്ട് കിതച്ചു- ‘‘അരവിന്ദാ, അച്ഛനാരെന്ന് അറിയാത്ത, കണ്ടപെണ്ണിനെ ഈ തറവാട്ടിലേക്ക് കുടിവെക്കാമെന്ന നിന്റെ പൂതി നടക്കാന്‍ പോകുന്നില്ല.” പിന്നെയും എന്തൊക്കയോ പുലമ്പി ഒടുവില്‍ തേങ്ങിക്കരഞ്ഞു. 

 

‘‘കോപവും കണ്ണീരും !” അവരണ്ടും കൊണ്ടാണല്ലോ അമ്മ തന്നെ കെട്ടിയിടുന്നത്. അതുമാത്രമല്ല അമ്മയെ തനിക്ക് ഭയമാണ്. അച്ഛന്‍ പതിവുപോലെ ഒന്നും മിണ്ടാതെ നിന്നു.

 

ജാതിയില്‍ താഴെയാണ് എന്നതിനേക്കാള്‍, ലീഗലായി ഒരു പിതാവ് ഇല്ലാത്തതാണ് അമ്മയ്ക്ക് രാഖിയോടുള്ള എതിര്‍പ്പിന് കാരണമെന്ന് അന്നാണ് അരവിന്ദിന് മനസിലായത്. 

 

രാഖി എത്ര ചോദിച്ചിട്ടും തന്റെ അച്ഛനാരാണന്ന സത്യം പാലക്കാട്ടെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ മണ്‍പാത്രം ഉണ്ടാക്കി വിറ്റ് ഉപജീവനം നടത്തിയ ആ സാധു സ്ത്രീ മകളെ അറിയിച്ചില്ല. രാഖി രവീന്ദ്രന്‍ എന്ന പേരിലെ രവീന്ദ്രന്റെ സ്ഥാനത്ത് ചുറ്റുവട്ടത്തില്‍ അറിയാവുന്നവരെ എല്ലാം അവള്‍ സങ്കല്‍പിച്ചുനോക്കി. ഒന്നും വിശ്വസനീയമായി തോന്നിയില്ല. പോകെപ്പോകെ അവള്‍ ആ ചോദ്യം അമ്മയോടു ചോദിക്കാതെയായി. രണ്ടുവര്‍ഷം മുമ്പ് പെട്ടന്ന് അവര്‍ മരണപ്പെട്ടതോടെ ഇനിയൊരിക്കലും വെളിപ്പെടാതെ ആ സത്യം എന്നേയ്ക്കുമായി മറഞ്ഞു.

 

അനാഥയായ ഒരു പെണ്‍കുട്ടിയുടെ കണ്ണീര്‍വീണ് നനഞ്ഞ തന്റെ ബെഡില്‍, വിദൂരമായ ഭൂഖണ്ഡത്തിലേക്ക് തനിച്ച് പറക്കുന്ന അവളുടെ ചിന്തകളുമായി അരവിന്ദ് ഇരുന്നു. 

 

അച്ഛന്‍ മുറിയിലേക്ക് കയറിവന്നു. ‘‘ശ്യാമളയുടെ ഹൃയത്തിന് രക്തം പമ്പ് ചെയ്യാനുള്ള ശേഷി കുറഞ്ഞു വരികയാണ്. രണ്ട് വര്‍ഷത്തിനധികം പ്രതീക്ഷിക്കേണ്ടന്നാ ഡോക്ടറുടെ അഭിപ്രായം’’ ശബ്ദംതാഴ്‍ത്തി അത്രയും പറഞ്ഞിട്ട് അച്ഛന്‍ റൂമില്‍നിന്ന് പോയി.

 

ഒരു പോലെ കരുത്തരായ രണ്ട് പെണ്ണുങ്ങളുടെ സ്നേഹത്തിനും കണ്ണീരിനും ഇടയില്‍ താന്‍ എന്നേക്കുമായി തടവിലാക്കപ്പെട്ടതായി അരവിന്ദിന് തോന്നി.

 

Content Summary: Lajja Gauri, Tantric novel by Sreekumar. V.S.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com