ADVERTISEMENT

കാമാഖ്യ എക്സ്പ്രസ് ബിഹാറിലെ ഹാജിപൂർ സ്റ്റേഷനിൽ സിഗ്നൽകാത്ത് കിടക്കാൻതുടങ്ങിയിട്ട് കാൽമണിക്കൂർ ആയിക്കാണണം. അരവിന്ദിന് നന്നായി വിശന്നു. പ്ലാറ്റ്ഫോമിലെ ലഘുഭക്ഷണ ശാലയിൽനിന്ന് ലിട്ടി ചോഖ വാങ്ങി. ബിഹാറിന്റെ തനത് ഭക്ഷണമാണ് ആട്ടമാവിൽ ഗരംമസാലക്കൂട്ട് നിറച്ച് നെയ്യൊഴിച്ച് കനലിൽ ചുട്ടെടുക്കുന്ന ലിട്ടി ചോഖ. നല്ല രുചി തോന്നി. കഴിച്ചുതീരുംമുമ്പ് ട്രയിൻ ചൂളം വിളിച്ചു. മൺകോപ്പയിൽ പകർന്ന ചായയുമായി വണ്ടിയിൽ ഓടിക്കയറി.

 

മഹാഭാരത കാലഘട്ടം മുതൽക്കേ പ്രസിദ്ധമായ വൈശാലിയുടെ ഭാഗമായിരുന്ന ഭൂപ്രദേശങ്ങളിലൂടെയാണ് ട്രയിൻ പോകുന്നത്. ബുദ്ധന്റെ അവസാന ധർമ്മഭാഷണം നടന്ന സ്ഥലം, മഹാവീരന്റെ ജന്മനാട്... മരവിച്ച മനസ്സിനേക്ക് കുറേ നാളുകളായി ലോകകാര്യങ്ങളൊന്നും കടന്നുവരാറില്ലായിരുന്നു.

 

ഗംഗാനദിക്ക് മുകളിൽ അസ്തമയ സൂര്യന്റെ ചുവപ്പ്. ഗംഗയ്ക്ക് അക്കരെ ബിഹാർ തലസ്ഥാനമായ പാട്ന. തന്റെ യാത്ര പാട്ന വഴിയല്ല. ബറൗണിയും ബേഗുസാരായിയും കഠിഹാറും കിഷൻഗഞ്ചും താണ്ടി പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുഡി വഴി അസമിലെ കൊക്രജാറിലേക്കും അവിടെനിന്ന് കാമാഖ്യയ്ക്കും. 

.

ബിശ്വാസ് ബറുവയെ വീണ്ടും ഓർത്തു. ഫോണിൽ സംസാരിച്ചപ്പോൾ രാഖിയുടെ മരണത്തെക്കുറിച്ചൊന്നും അവൻ ചോദിച്ചില്ല. ജോലി വിട്ടുപോയെങ്കിലും എല്ലാം അറിഞ്ഞിട്ടുണ്ടാവണം. വാട്സാപ് ഗ്രൂപ്പുകളിലെല്ലാം അവനുമുണ്ടായിരുന്നു. 

 

നടന്നത് എന്തെന്ന് ആർക്കാണ് അറിയാത്തത് ?

 

*********    *********     **********    *******

 

സോഫ്റ്റ്‍വെയര്‍ ടെസ്റ്റിങ്ങ് പ്രതീക്ഷിച്ചതിലും അധികം വിജയമായി. മൂന്നുമാസം എടുത്തില്ല അതിനും മുമ്പേ രാഖി തിരിച്ച് ഡല്‍ഹിയിലെത്തി. ബാക്കിയുള്ള ജോലികള്‍ ടീമിനെ ഏല്‍പിച്ചിട്ടു പോന്നു. അരവിന്ദിന്റെ ഗുരുഗ്രാമിലെ ഫ്ലാറ്റിലേക്കാണ് അതിരാവിലെ അവള്‍ വന്നുകയറിയത്.  ഉച്ചതിരിയുന്നതുവരെ കിടന്നുറങ്ങി. എഴുന്നേറ്റ് അലങ്കോലപ്പെട്ടു കിടന്ന് അരവിന്ദിന്റെ റൂം വൃത്തിയാക്കി. സാധനങ്ങളെല്ലാം അടുക്കിവച്ചു.

 

‘‘ഇവിടെ എന്തായിരുന്നു നിന്റെ പരിപാടി?’’ അഭിനവഗുപ്തൻ രചിച്ച ‘തന്ത്രാലോക’ത്തിന്റെ വാല്യങ്ങള്‍ റീഡിങ്ങ് ടേബിളില്‍ ഇരുന്നതില്‍ നിന്നും ഒരു പുസ്തകം എടുത്ത് മറിച്ചു നോക്കിക്കൊണ്ട് അവള്‍ ചോദിച്ചു. അരവിന്ദ് ഫിലോസഫി ഭ്രാന്തനാണ്. ഷെല്‍ഫില്‍ നിറയെ ഇന്ത്യന്‍ തത്വചിന്താ പുസ്തകങ്ങൾ.

 

‘‘ഈ ബുക്കിലാണോ അന്ന് നീ ചൊല്ലിയ ശ്ലോകമുള്ളത് ?”

‘‘ഏതു ശ്ലോകം ?”

‘‘ശിവന്‍ നിര്‍ഗുണനും ഒന്നും ചെയ്യാത്തവും അവന്റെ ശക്തിയാണ് സകല സൃഷ്ടിക്കും കാരണമെന്നും ഒക്കെയുള്ളത്’’

 

മുമ്പൊരിക്കല്‍ അവനത് അവളെ കേള്‍പ്പിച്ചിരുന്നു. ദേവിയെ ആരാധിക്കുന്ന ശാക്തേയ തന്ത്രങ്ങളുടെ പൊതുവായ വിശ്വാസം. ശിവന്‍ നിര്‍വികാരനും മറ്റൊന്നിന്റെ ആവശ്യമില്ലാത്ത, തന്നിൽത്തന്നെ പരിപൂര്‍ണമായ ഉണ്മ. ആ അവസ്ഥയില്‍ സൃഷ്ടിയില്ല, നക്ഷത്രങ്ങളില്ല, സൂര്യനില്ല, ഭൂമിയില്ല, ജീവനില്ല , മനുഷ്യരില്ല, വികാരങ്ങളില്ല. 

 

ശിവനില്‍ ഞാനെന്ന ബോധമായി സൃഷ്ടിക്രമത്തില്‍ ശക്തി ഉദയം കൊള്ളുന്നു. ആ സര്‍ഗചൈതന്യം ഇച്ഛാശക്തിയായി, ജ്ഞാനശക്തിയായി, ക്രിയാശക്തിയായി വിശ്വം രചിക്കുന്നു. പരാശക്തിയെ പലപല രൂപങ്ങളില്‍ താന്ത്രികര്‍ ഉപാസിക്കുന്നു, 

 

കാളി, താര, ത്രിപുരസുന്ദരി, ഭുവനേശ്വരി, ഭൈരവി, ഛിന്നമസ്ത, ധൂമാവതി, ബഗളാമുഖി, മാതംഗി, കമല 

പത്ത് ഭാവരൂപങ്ങളില്‍ അവള്‍ ‘ദശമഹാവിദ്യ’ എന്നറിയപ്പെടുന്നു. സമ്പ്രദായ ഭേദമനുസരിച്ച് പിന്നെയും അവള്‍ക്ക് എത്രയോ മുഖങ്ങള്‍ !

വിവരണം കേട്ട് രാഖിയുടെ ചുണ്ടിൽ ഗൂഢസ്മിതം. 

 

‘‘നീ ശിവന്‍, ഞാന്‍ ശക്തി’’ –രാഖി അരവിന്ദിനെ ചുംബിച്ചു.

 

അരവിന്ദിന്റെ തത്വചിന്താപഠനത്തിലൊന്നും രാഖിക്ക് എതിരഭിപ്രായം ഇല്ലെങ്കിലും അവന്‍ ധ്യാനം പരിശീലിക്കുന്നത് കണ്ടാല്‍ അവൾ‍ക്ക് ദേഷ്യം വരും. അടുത്തില്ലെങ്കില്‍പ്പോലും എങ്ങനെയോ മനസിലാക്കി ഫോണ്‍വിളിച്ച് ചോദിക്കും- നീ എന്തെടുത്തുകൊണ്ടിരിക്കുകയാ അവിടെ ?

 

അവളുടെ സാന്നിധ്യത്തിലാണ് വിപസനാ ധ്യാനം പരിശീലിക്കുന്നതെങ്കില്‍ അഞ്ച് മിനിട്ട് കഴിയുമ്പോള്‍ അവന്റെ ശ്രദ്ധയാകർഷിക്കാൻ അവൾ പാട്ടു തുടങ്ങും. മതിയാക്കുന്നില്ലെന്ന് കണ്ടാല്‍ അവന്റെ പിന്നില്‍ ചെന്ന് കാല്‍മുട്ടുകൊണ്ട് പുറത്തു തട്ടും, മുട്ടുമടക്കി അവന്റെ തോളില്‍വയ്ക്കും. എന്നിട്ടും അനങ്ങുന്നില്ലെങ്കില്‍ പ്രതിഷേധം വകവയ്ക്കാതെ മുന്നില്‍വന്ന് അവന്റെ മടിയില്‍ കയറി ഇരുകാലുകളും വിടർത്തി അഭിമുഖമായി ഇരിക്കും. എന്നിട്ട് കെട്ടിപ്പിടിക്കും. അരവിന്ദ് നിസഹായനാകും. ആ കെട്ടില്‍നിന്ന് മുക്തനാവാന്‍ അവനു കഴിയില്ല. അരവിന്ദ് നിഷ്ക്രിയനായി ധ്യാനത്തിലിരിക്കുന്നത് അവള്‍ക്ക് സഹിക്കാന്‍വയ്യ.

 

ചലനം അതാണ് അവളുടെ ആത്മാവിഷ്കാര മാര്‍ഗം. 

 

നന്നായി പാടും, മനോഹരമായി നൃത്തം ചെയ്യും. കേരളാ ക്ലബുകാര്‍ നടത്തുന്ന കളരി ക്ലാസില്‍ മുടങ്ങാതെ ചെന്ന് ആണുങ്ങളെയടക്കം പയറ്റി വീഴ്‍ത്തും. ഒരു സമയവും വെറുതെ ഇരിക്കില്ല. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ അവള്‍ ആനന്ദം കണ്ടു,

 

രാത്രി.

 

അരവിന്ദിന് വിലപിടിച്ച ഷര്‍ട്ടുകളും വാങ്ങിയാണ് രാഖി വന്നത്. 

‘നീയിതൊന്ന് ഇട്ടുനോക്ക് ’ – ഒരു ഷര്‍ട്ടെടുത്ത് നീട്ടിക്കൊണ്ട് അവള്‍ പറഞ്ഞു. പതിവ് കടും കളറിലുള്ളത്. വിമാനമിറങ്ങിയിട്ട് വാങ്ങിച്ചതാണ്. ഫോറിന്‍ ഡ്രസുകള്‍ അവള്‍ക്ക് ഇഷ്ടമല്ല. പടിഞ്ഞാറുള്ളവര്‍ക്ക് നിറങ്ങളുടെ വൈവിധ്യമില്ല. വര്‍ണങ്ങളുടെ വിന്യാസവും അറിയില്ല. ഡാര്‍ക്, ഗ്രേ, വൈറ്റ് പിന്നെ അതിന്റെ ഷേഡുകളും മാത്രം. അരവിന്ദ് ഇട്ടിരുന്ന ഷര്‍ട്ടഴിച്ചു.

 

‘നീ എനിക്കൊപ്പം വരേണ്ടതായിരുന്നു. കപ് വച്ച ഡിസൈനര്‍ ബ്രായും ടി ഷര്‍ട്ടുമിട്ട് വെളിയില്‍ ഇറങ്ങിനിന്നാല്‍ നിന്നെ ട്രാന്‍സ്ജെന്‍ഡേഴേസ് പിടിച്ചോണ്ടുപോയി അവരുടെ ഗേ പരേഡില്‍ ഡാന്‍സ് ചെയ്യിച്ചേനേ’- അരവിന്ദിന്റെ സാമാന്യത്തിലധികം മാംസളമായ നെഞ്ചിലേക്ക് നോക്കി അവള്‍ കളിയാക്കി. 

 

അവന് നാണം വന്നു. അരവിന്ദ് പിണങ്ങുന്നതായി അഭിനയിച്ച് കൈത്തണ്ടകൊണ്ട് കണ്ണുകള്‍മൂടി കട്ടില്‍ ചെന്നുകിടന്നു. രാഖി അവനടുത്ത് ചെന്നിരുന്നു, കൈ പിടിച്ചുമാറ്റി. രണ്ട് വന്‍കരകളിലായി അകന്നുകഴിഞ്ഞ ദിനങ്ങളുടെ വിരഹവേദനയ്ക്ക് ഔഷധമായി സംഭോഗ ശൃംഗാരലീലകള്‍ക്ക് അവള്‍ തുടക്കമിട്ടു.

 

രാവിലെ രാഖിയുടെ ചവിട്ടുകൊണ്ടാണ് അവന്‍ ഉണര്‍ന്നത്. ‘‘അരവിന്ദേ അരവട്ടാ എണീറ്റ് ചായ ഇട്ടുതാടാ..’’ അവര്‍ ഒരുമിക്കുന്ന പ്രഭതങ്ങളിലെല്ലാം പതിവാണ് ഈ ചവിട്ട്. അരവിന്ദ് ഉറക്കച്ചടവോടെ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു. വെളിച്ചം വീണിട്ടില്ല. വെളിയില്‍ ഡല്‍ഹിയുടെ അന്തരീക്ഷത്തില്‍  പുകമഞ്ഞുവീണു കിടക്കുന്നു. അരവിന്ദ് സ്റ്റൗ കത്തിച്ചു. 

 

ബര്‍ണറില്‍ ഒരു നീലത്താമര വിടര്‍ന്നു.

 

******    ******    ************     **********

 

‘‘നമുക്കൊന്ന് കറങ്ങിയിട്ടു വരാം’’ വൈകുന്നരം രാഖി ആവശ്യപ്പെട്ടു. അരവിന്ദിന് പുറത്തുപോവാന്‍ അത്ര താല്‍പര്യമില്ലായിരുന്നു. അമേരിക്കയില്‍ നിന്ന് മടങ്ങിവന്നത് അവൾക്ക് ആഘോഷിക്കണം. ഫ്ലാറ്റിനുള്ളില്‍ ഏറെനേരം കഴിയുന്നത് ഒട്ടുമിഷ്ടമല്ല. 

 

‘‘എപ്പഴും ഇതിനിനുള്ളില്‍ ഇങ്ങനെ അടച്ചിരിക്കാനാണോ ഭാവം ? പുറത്തെ കാഴ്ചകളും അനുഭവങ്ങളുമൊന്നും നിനക്ക് വേണ്ടേ ?” 

 

അവളവനെ പിടിച്ചുവലിച്ച് കൊണ്ടുപോകുകയായിരുന്നു. സില്‍വര്‍ കളര്‍ പോളോ കാറില്‍ ഡല്‍ഹിയുടെ അതിരുകള്‍ കടന്ന് ഉത്തര്‍പ്രദേശിലെ കരിമ്പ് പാടങ്ങള്‍ക്കിടയിലൂടെ ഉല്ലാസയാത്ര, അറിയാത്ത വഴികളിലൂടെ. 

 

പേരറിയാത്ത ഒരു ഒരിടത്തുവച്ച് , രാത്രിയില്‍ ‘‘ബറാത് ’’ എന്നറിയപ്പെടുന്ന ഉത്തരേന്ത്യന്‍ വിവാഹ ഘോഷയാത്ര അവരുടെ വഴി മുടക്കി. 

 

തൊങ്ങല്‍ ചാര്‍ത്തിയ തലപ്പാവും കഴുത്ത് നിറയെ പൂമാലകളും അതിനു മേലേ ചാർത്തിയ നോട്ടുമാലകളുമായി വിവാഹ വേഷത്തില്‍ വരന്‍ കുതിരപ്പുറത്ത് നീങ്ങുന്നു. 

 

ധോലിന്റെയും ബാന്‍ഡ് മേളത്തിന്റെയും താളത്തിനൊപ്പം ഡാന്‍സ് കളിച്ച് വധുവിന്റെ ബന്ധുക്കളും അതിഥികളും ചുറ്റിനും. രാഖി രസംപിടിച്ച് സംഘത്തിന് പിന്നാലെ പതിയെ കാറോടിച്ചു. മേളം മുറുകിയപ്പോള്‍ അവള്‍ക്ക് ഇരുപ്പുറച്ചില്ല. ഡ്രൈവിങ്ങ് അരവിന്ദിനെ ഏല്‍പിച്ച് കാറിൽനിന്നിറങ്ങി വിവാഹ പാർട്ടിക്കൊപ്പം ചേർന്നു. ഡാന്‍സ് ചെയ്തു നീങ്ങി അവള്‍ ആള്‍ക്കൂട്ടത്തിന് അകത്തായി. അരവിന്ദ് പുറകേ കാറില്‍. 

 

അധിക ദൂരം പോയില്ല പെട്ടന്ന് ആളുകള്‍ ചിതറി. അലര്‍ച്ചയും കൂക്കുവിളിയും. ബാന്‍ഡ് വാദ്യം നിന്നു. അരവിന്ദ് കാര്‍നിര്‍ത്തി ആളുകളെ വകഞ്ഞുമാറ്റി ചെല്ലുമ്പോള്‍ ഒരൊറ്റക്കയ്യന്‍ നിലത്തു മലര്‍ന്ന് കിടക്കുന്നു. ഇടം കാല്‍ നിലത്തൂന്നി വലത്തുകാല്‍കൊണ്ട് അവന്റെ നെഞ്ചില്‍ രാഖി ആഞ്ഞു ചവിട്ടുന്നു. 

 

അങ്കക്കലികൊണ്ടവള്‍ ഭദ്രകാളിയെപ്പോലെ !

 

അരവിന്ദ് രാഖിയെ പുറകോട്ട് പിടിച്ചുവലിച്ചു. ഒറ്റക്കയ്യന്‍ മുകളിലേക്ക് മറിഞ്ഞ ദൃഷ്ടികളുമായി വൈദ്യുതാഘാതമേറ്റപോലെ കിടക്കുന്നു. രാഖി അരവിന്ദിന്റെ കൈതട്ടിമാറ്റി കുതറി. ഒറ്റക്കൈയ്യന്റെ ശരീരത്തിനിരുവശവും കാലുകളൂന്നി കവച്ചുനിന്ന് അവളുടെ ജീന്‍സിന്റെ സിബ്ബഴിച്ചു. 

 

‘നോക്കടാ പന്നീീ...’

 

ദീര്‍ഘയാത്രയുടെ ദേശകാലവ്യതിയാനങ്ങളിൽ കണക്കുതെറ്റിപ്പോയെങ്കിലും, എതുസമയത്തും വരാവുന്ന ആര്‍ത്തവത്തെക്കരുതി വച്ചിരുന്ന സാനിട്ടറി പാഡ് അവളുടെ പാന്റീസിനകത്ത് വക്രതയോടെ ഇളിച്ചുനിന്നു. സ്തബ്ധനായിപ്പോയ അരവിന്ദ് ഒരുവിധത്തില്‍ അവളെ പിടിച്ചുവലിച്ച് ആള്‍ക്കൂട്ടത്തിന് പുറത്തേക്കോടി. ഒറ്റക്കയ്യന്റെ വീഴ്ചയിലും ആയാള്‍ക്കേറ്റ മര്‍ദ്ദനത്തിലും തരിച്ചുപോയ ആള്‍ക്കൂട്ടം ഒരു പെണ്ണിന്റെ ലജ്ജയില്ലാത്ത പ്രവൃത്തി നിസഹായരായി നോക്കിനിന്നു.

 

(തുടരും)

 

Content Summary: Lajja Gauri, Tantric novel by Sreekumar. V.S.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com