ADVERTISEMENT

പരീക്ഷിത്തിന്റെ കഥ നമ്മോട് പറയുന്നത്... (ആമുഖം)

മരണത്തിന്റെ അനിവാര്യതയും അതിനെ അതിജീവിക്കാനുളള മനുഷ്യന്റെ ശ്രമങ്ങളും നിസഹായതയും സാര്‍വജനീനമായ വിഷയമാണ്. എത്രയോ സഹസ്രവര്‍ഷങ്ങള്‍ക്ക് മുന്‍പ് വേദവ്യാസന്‍ ഇത്തരമൊരു ജീവിതാവസ്ഥ പരീക്ഷിത്തിന്റെ ജീവിതകഥയിലൂടെ പ്രതിപാദിച്ചു എന്നത് എന്നും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. പരീക്ഷിത്തിന്റെ ജീവിതസന്ധി ഏറെ പ്രചുരപ്രചാരം ലഭിച്ചതെങ്കിലും ഒരു ആഖ്യായികയുടെ ഇതിവൃത്തമായി പരിഗണിച്ചു കണ്ടില്ല. അതുകൊണ്ട് തന്നെ അതിനെ തനതായ തലത്തില്‍ വ്യാഖ്യാനിക്കാനും ഭാവനാത്മകമായി പൂരിപ്പിക്കാനുമുളള ആന്തരിക ചോദന തടുത്തു നിര്‍ത്താന്‍ കഴിഞ്ഞില്ല.

 

പരീക്ഷിത്തിന്റെ ജീവിതം പ്രമേയമാകുന്ന നോവല്‍ സംഭവിക്കുന്നത് ഇങ്ങനെയാണ്.

പുരോഗന വാദികളെന്ന് മേനി നടിക്കുന്ന പല എഴുത്തുകാരും പുരാണകഥകള്‍ ഇതിവൃത്തമാക്കുമ്പോള്‍ അതിലെ അതീന്ദ്രിയ ഘടകങ്ങള്‍ പാടെ നിരാകരിച്ച് യുക്തിപരതയുടെ കണ്ണിലൂടെ പുനരാഖ്യാനം ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കാരണം അസംഭാവ്യമെന്നും അതീന്ദ്രിയമെന്നും പ്രത്യക്ഷത്തില്‍ തോന്നാനിടയുള്ള ചില കഥാസന്ദര്‍ഭങ്ങള്‍ കവി സന്നിവേശിപ്പിച്ചിരിക്കുന്നത് വലിയ ജീവിതസത്യങ്ങള്‍ അഭിവ്യഞ്ജിപ്പിക്കാനുളള കലാവിദ്യയുടെ ഭാഗം എന്ന നിലയിലാണ്. അതിനെ തമസ്‌കരിച്ച് മുന്നോട്ട് പോകേണ്ടതില്ല  എന്നാണ് ഈ രചനയുടെ ഘട്ടത്തില്‍ എനിക്ക് തോന്നിയത്. 

 

ബ്രാഹ്‌മണനായി രൂപം മാറുന്ന തക്ഷകനും ഒറ്റനോട്ടം കൊണ്ട് വൃക്ഷം കരിച്ചു കളയുന്നതും അടുത്ത നിമിഷം മഹര്‍ഷി പുനരുജ്ജീവിപ്പിക്കുന്നതുമെല്ലാം ഈ ചിന്താപദ്ധതിയുടെ ഭാഗമാണ്. പരിഷ്‌കാരികള്‍ സദയം ക്ഷമിക്കുക.

ഈ നോവലില്‍ പ്രതിപാദിക്കുന്ന സംഭവങ്ങളുടെ യുക്തിപരത ചോദ്യം ചെയ്യപ്പെട്ടേക്കാം. വാസ്തവത്തില്‍ വേദവ്യാസന്റെ ഭാവനയില്‍ വിരിഞ്ഞതിനപ്പുറം ഫാന്റസി ഇതില്‍ ഉപയോഗിക്കപ്പെട്ടിട്ടില്ല. ആ മഹാഭാവനയെ യുക്തിപരതയുടെ കാലിഡസ്‌കോപ്പിലൂടെ കാണാന്‍ ശ്രമിക്കുന്നത് ഔചിത്യപൂര്‍ണ്ണമല്ലെന്ന് തോന്നി. കാരണം ജീവിതത്തെയും മരണത്തെയും മനുഷ്യാവസ്ഥയെയും സംബന്ധിച്ച് മഹത്തരമായ ചില സത്യങ്ങള്‍ അഭിവ്യഞ്ജിപ്പിക്കാനാണ് ആ മഹാകാഥികന്‍ ഇത്തരമൊരു ഭാവന മെനഞ്ഞിട്ടുളളത്. അതിനെ സൗന്ദര്യാത്മകമായി പൂരിപ്പിക്കാനും ഒരു ആഖ്യായികയുടെ ചത്വരത്തിലേക്ക് ഒതുക്കാനുമാണ് എന്റെ ശ്രമം. 

 

ഒരു സാഹിത്യസൃഷ്ടി എന്ന നിലയില്‍ മൂലകഥയില്‍ നിന്ന് ചിലയിടത്തൊക്കെ വ്യതിചലിച്ചിട്ടുമുണ്ട്.  പരീക്ഷിത്തിന് ജനമേജയന്‍ എന്നൊരു മകനും ഭീമസേന, ശ്രുതിസേന ഉഗ്രസേന എന്നിങ്ങനെ മൂന്ന് പെണ്‍മക്കളുമുളളതായി പറയപ്പെടുന്നു. നോവലില്‍ അദ്ദേഹത്തിന് ഏകപുത്രന്‍ എന്ന സങ്കല്‍പ്പമാണ് സ്വീകരിച്ചിട്ടുളളത്.

പരീക്ഷിത്തിന്റെ ഭാര്യ വിരാട രാജകുടുംബത്തിലെ മാദ്രവതി എന്നാണ് പുരാണകഥ പറയുന്നത്. ആ കഥാപാത്രത്തിന്റെ നാമം മാദ്രി എന്ന് ചുരുക്കിയിട്ടുണ്ട് നോവലില്‍.

പരീക്ഷിത്തിന്റെ അമ്മ ഉത്തരയുടെ അന്ത്യകാലത്തെക്കുറിച്ച് വ്യത്യസ്തമായ കഥകളുണ്ട്. നോവലില്‍ മകന്റെ മരണശേഷവും ജീവിക്കുന്ന ഉത്തരയെയാണ് ചിത്രീകരിച്ചിട്ടുളളത്. 

പരീക്ഷിത്ത് സ്ഥാനാരോഹണം ചെയ്യുമ്പോള്‍ ജനമേജയന്റെ പ്രായം എന്തായിരുന്നു എന്നത് സംബന്ധിച്ചും വ്യത്യസ്താഭിപ്രായങ്ങളുണ്ട്. നോവലിന്റെ സൗകര്യാര്‍ത്ഥം ഒരു കൈക്കുഞ്ഞായാണ് അവതരിപ്പിച്ചിട്ടുളളത്.

നിരവധി വ്യാഖ്യാനസാധ്യതകള്‍ക്ക് വഴിതുറന്നിട്ട വേദവ്യാസന് നന്ദി.

 

ദാര്‍ശനികമായ ആഴങ്ങളും ഉള്‍ക്കാഴ്ചകളുമുള്ള ഒരു പ്രമേയം എന്നതായിരുന്നു ഈ വിഷയം തെരഞ്ഞെടുക്കാനുളള പ്രചോദനം. മരണം ഏതൊരു ജീവിതാവസ്ഥയും പോലെ അതിസാധാരണമായ ഒന്നെന്ന തിരിച്ചറിവില്‍ അതിനെക്കുറിച്ചുളള ആകുലതകളെല്ലാം അകന്ന് ഒരു ചെറുചിരിയോടെ നേരിടുന്ന പരീക്ഷിത്ത്. ഈ സങ്കല്‍പ്പം സാര്‍വലൗകികമാണ്. ഏത് ദേശത്തും ഏത് കാലത്തും പ്രസക്തമായ മനുഷ്യാവസ്ഥയുടെ ഈ മുഖം അടയാളപ്പെടുത്താനുളള ശ്രമത്തിന്റെ സൗന്ദര്യാത്മകമായ പരിസമാപ്തിയാണ് ഈ നോവല്‍.

അവകാശവാദങ്ങളില്ല. മൂല്യനിര്‍ണ്ണയം വായനക്കാര്‍ക്ക് അവകാശപ്പെട്ടതാണ്. 

 

അധ്യായം ഒന്ന് 

സിംഹാസനം

 

സ്വര്‍ണ്ണവര്‍ണ്ണത്തില്‍ ജ്വലിക്കുന്ന ദീപനാളങ്ങള്‍ക്ക് മുന്നില്‍ തൊഴുകൈയോടെ ഉത്തര നിന്നു. ഭക്തിനിര്‍ഭരമായ ഭാവത്തിനിടയിലും അവള്‍ ഹൃദ്യമായി ഒന്ന് ചിരിച്ചു.

അഭിമന്യൂവിന്റെ മരണശേഷം അവര്‍ മനസ് തുറന്നൊന്ന് ചിരിച്ചത് ഈ ദിവ്യമുഹൂര്‍ത്തത്തിലാണ്. 

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം നിധി പോലെ വീണുകിട്ടിയ സന്ദര്‍ഭം.

ഏകമകന്‍ പരീക്ഷിത്ത് ഹസ്തിനപുരിയുടെ അവകാശിയെന്ന് ചരിത്രം തീര്‍ച്ചപ്പെടുത്തിയ നിമിഷം.

പൂജാുറിയിലെ നിറവിളക്കുകളുടെ പ്രഭാപൂരത്തില്‍ സകലദേവതകളെയും മനസില്‍ ധ്യാനിച്ച് ഉത്തര മകനോട് പറഞ്ഞു:

'നീ..നീയാണ് ഇനി ഹസ്തിനപുരിയുടെ അധിപന്‍. യുധിഷ്ഠിരന്‍ വല്യച്ഛന് വനവാസത്തിന് സമയമായി. സന്തോഷവര്‍ത്തമാനം നിന്നെ അറിയിക്കാന്‍ അദ്ദേഹം തന്നെ പറഞ്ഞു'

അവിചാരിതമായി കൈവന്ന സൗഭാഗ്യത്തിന്റെ ആഹ്‌ളാദത്തിരകളില്‍ മതിമറക്കേണ്ട നിമിഷങ്ങളില്‍ പരീക്ഷിത്ത് പകച്ചു നിന്നു. അയാള്‍ക്ക് അത് ആശങ്കകളുടെ ദിനമായിരുന്നു. സിംഹാസനം വച്ചൊഴിഞ്ഞ് യുധിഷ്ഠിരന്‍ മരവുരി ധരിച്ച് പുറപ്പെടാനൊരുങ്ങുമ്പോള്‍ അതുവരെ അനായാസതയുടെ ലാഘവത്വം മുഖമുദ്രയായി കൊണ്ടു നടന്ന ആത്മാവ് ഒന്നുലയുന്നത് പരീക്ഷിത്ത് അറിഞ്ഞു.

കുരുക്ഷേത്രത്തിന്റെ സര്‍വാധിപതിയാവുക ചില്ലറക്കാര്യമല്ല. ദുര്യോധനന്‍ വല്യച്ഛന്‍ അടക്കം എത്രമോ മഹാമേരുക്കള്‍ ആജന്മസ്വപ്നം കണ്ട അസുലഭ അവസരം. 

 

പക്ഷെ തനിക്ക് താങ്ങാന്‍ കഴിയുന്നതിനപ്പുറമാണ് ഈ ഭാരം. അതിനുമപ്പുറം ഓര്‍മ്മകള്‍ ഉറയ്ക്കാത്ത ഒരു ആറുമാസക്കാരന്‍ ഗര്‍ഭസ്ഥശിശുവിന്റെ വ്യാകുലദൃശ്യങ്ങള്‍ മനസിലേക്ക് തിക്കിത്തിരക്കി വരുന്നു. പലതിനും വ്യക്തത കൈവന്നത് പില്‍ക്കാലത്ത് അമ്മയുടെ വാക്കുകളിലുടെയാണ്.

ഒരു മഹായുദ്ധത്തിന്റെ തിരുശേഷിപ്പുകള്‍. കൗരവരില്‍ നിന്ന് ബലമായി പിടിച്ചുവാങ്ങിയ സിംഹാസനം.

പക്ഷെ വിജയം എന്ന മൂന്നക്ഷരം കൈപ്പടിയിലൊതുക്കിയതിന്റെ ആഹ്‌ളാദം മനസിനെ സ്ര്‍പശിക്കുന്നില്ല. അത്രമേല്‍ ദൈന്യമായിരുന്നു ചുറ്റുപാടുകള്‍.

മരണത്തിന്റെ തണുപ്പും മരവിപ്പും ചോരയുടെ ചുവപ്പും അഴുകിത്തുടങ്ങിയ മാംസത്തിന്റെ രൂക്ഷഗന്ധവും തിങ്ങിവിങ്ങുന്ന കുരുക്ഷേത്രഭൂമിയുടെ ഇരുണ്ട മുഖം. നദീതീരത്ത് മരിച്ചവര്‍ക്കുളള അവസാന കര്‍മ്മങ്ങളുടെ മന്ത്രോച്ചാരണങ്ങള്‍.

ദര്‍ഭയും എളളും ചമതയും കളഭവും കര്‍പ്പൂരവും നെയ്യും ഇടകലര്‍ന്ന ഗന്ധം ഇടയ്ക്ക് വീശുന്ന കാറ്റിന്റെ കൈകളിലേന്തി നാസാരന്ധ്രങ്ങളെ വന്ന് തൊടുന്നുണ്ട്. വിശുദ്ധിയുടെ സ്പര്‍ശം പോലെ അനുഭവപ്പെടേണ്ട അതിനും മരണത്തിന്റെ ഗന്ധമാണെന്ന് പരീക്ഷിത്തിന് തോന്നി.

മനസ് ആകെ തിങ്ങി വിങ്ങുകയാണ്. ഉറ്റവരും ഉടയവരും ഉള്‍പ്പെട്ട വിജയത്തിന്റെ ഈ മഹാനിമിഷം എങ്ങനെ ആസ്വദിക്കാന്‍ കഴിയും? ആഘോഷിക്കാന്‍ കഴിയും? 

 

എല്ലാ നേട്ടവും വ്യര്‍ത്ഥമാണ്. എല്ലാ വിജയവും പരാജയമാണ്. എല്ലാ യുദ്ധങ്ങളും വാസ്തവത്തില്‍ നഷ്ടങ്ങള്‍ മാത്രമാണ് സമ്മാനിക്കുന്നത്. തോറ്റവനും ജയിച്ചവനും ഒടുവില്‍ യുദ്ധത്തിന്റെ നിരര്‍ത്ഥകത തിരിച്ചറിയുന്നു. അവശേഷിക്കുന്നവരുടെ മനസുകളെക്കുറിച്ച് വാളെടുക്കുന്നവര്‍ ചിന്തിക്കുന്നില്ല. അവരുടെ ജീവിതം ഭയാനകമാണ്. തളരുമ്പോള്‍ മനസുകൊണ്ടെങ്കിലും താങ്ങാവേണ്ടവര്‍, ഒരിറ്റ് വെളളം നാവില്‍ ഇറ്റിച്ചു തരേണ്ടവര്‍, ഒരു സാന്ത്വന വാക്ക് ചൊല്ലേണ്ടവര്‍...എല്ലാം നഷ്ടപ്പെട്ട ഒരാളുടെ മുന്നില്‍ ജീവനും ജീവിതത്തിനും എന്ത് വിലയാണുളളത്?

ഉത്തരമില്ലാത്ത പരശ്ശതം ചോദ്യങ്ങള്‍ പരീക്ഷിത്തിന്റെ മനസ് പൊളളിച്ചു.

അല്ലെങ്കിലും അത് അങ്ങിനെയാണ്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളില്ല.

താന്‍ ഈ മഹാഭാരം ചുമന്നില്ലെങ്കില്‍  കുരുവംശത്തിന്റെ സിംഹാസനം അവകാശികളില്ലാതെ അനാഥമായി ഒഴിഞ്ഞു കിടക്കും. പാണ്ഡവര്‍ വനവാസത്തിനായി പോകുമ്പോള്‍ അനന്തരാവകാശി എന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ടതാണ് ഹസ്തിനപുരിയുടെ പരമാധികാരം.

ആരൊക്കെ നിര്‍ബന്ധിച്ചിട്ടും അതില്‍ ഉപവിഷ്ഠനാവാന്‍ മനസാക്ഷി അനുവദിക്കുന്നില്ല. എത്രയോ പിതൃക്കളുടെയും ഗുരുസ്ഥാനീയരുടെയും ചോരയുടെ മണവും ശാപത്തിന്റെ ചൂടും  ജീവന്റെ വേദനയും നിറഞ്ഞതാണ് ആ സിംഹാസനം. അതിന്‍മേല്‍ ഇരിക്കാന്‍ വാസ്തവത്തില്‍ താന്‍ അര്‍ഹനാണോ?

അര്‍ജുനന്റെ മകന്‍ അഭിമന്യുവിന്റെ പൂത്രന്‍ എന്നതിനപ്പുറം എന്താണ് തനിക്കുളള യോഗ്യത? പരമ്പരാഗതമായി കൈവന്ന ഒരു അവകാശം എന്ന ഔപചാരികതയ്ക്കപ്പുറം താന്‍ ആരാണ്?  പൂര്‍വീകരുടെ അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും ആശീര്‍വാദങ്ങളും സ്‌നേഹവായ്പുകളും ഏറ്റുവാങ്ങി ഉപവിഷ്ഠനാവേണ്ട ഈ സിംഹാസനം ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത് ഒരുപാട് അമ്മമാരുടെ കണ്ണീര്‍ക്കയത്തിലാണ്. അതിലേക്ക് ആസനസ്ഥനാവാന്‍ ഒരുങ്ങുമ്പോള്‍ എന്തൊക്കെ ദുരിതങ്ങളും ദുരന്തങ്ങളുമാണ് തന്നെ കാത്തിരിക്കുന്നത്.

പരീക്ഷിത്തിന് എന്തെന്നില്ലാത്ത ആശങ്കയും ഭീതിയും തോന്നി.

 

നിദ്രാവിഹീനനായി രാത്രികള്‍ പകലാക്കുമ്പോള്‍ സ്വാസ്ഥ്യത്തോളം  പ്രധാനമായി മറ്റൊന്നുമില്ലെന്ന് തോന്നി. യഥാര്‍ത്ഥത്തില്‍ എന്താണ് ജീവിതം. തിന്നുന്നു, കുടിക്കുന്നു, രമിക്കുന്നു, മരിക്കുന്നു. ഇടയ്ക്ക് കുറെ ചിന്തിക്കുന്നു, വേദനിക്കുന്നു, ആശങ്കപ്പെടുന്നു, ചിലപ്പോള്‍ പൊട്ടിച്ചിരിക്കുന്നു. ഇതിനിടയില്‍ മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്ന ദിനരാത്രങ്ങള്‍ അംഗുലീപരിമിതമല്ലേ? ആ ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയാതെ മനസ് വീണ്ടും അസ്വസ്ഥമായി. ഇരുട്ടിലേക്ക് തുറച്ചു നോക്കി കിടന്ന കണ്ണുകള്‍ ചരിച്ച് നെഞ്ചോട്

ചേര്‍ന്ന് കിടന്നുറങ്ങുന്ന മാദ്രവതിയെ നോക്കി. അവള്‍ ചുണ്ടുകള്‍ മെല്ലെ തുറന്ന് ഗാഢമായ ഉറക്കത്തിന്റെ നെറുകയിലാണ്. സ്ത്രീകള്‍  പ്രായോഗികമതികളാണെന്ന് പരീക്ഷിത്തിന് തോന്നി. ഏത് സംഘര്‍ഷഘട്ടത്തിലും അവര്‍ക്ക് സുഖമായി ഉറങ്ങാന്‍ കഴിയുന്നു. പ്രശ്‌നങ്ങളും പ്രതിസന്ധികളും ഒരു പരിധിക്കപ്പുറം അവരെ സ്പര്‍ശിക്കുന്നില്ല. അല്ലെങ്കില്‍ അതെക്കുറിച്ച് വ്യാകുലപ്പെട്ട് ജീവിതം പാഴാക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. എല്ലാ സ്ത്രീകളും അങ്ങനെയാണോ എന്നറിയില്ല. ജന്മം മുഴുവന്‍ വ്യാകുലപ്പെട്ട് ജീവിച്ച വല്യമുത്തശ്ശി കുന്തീദേവിയെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇത്രയധികം വേദനകള്‍ സഹിച്ച ഒരു സ്ത്രീ ഭൂമിയിലുണ്ടാവില്ല. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ തന്റെ സ്ഥിതി എത്രയോ ഭേദമാണ്. എന്നിരിക്കിലും ചില ഓര്‍മ്മകളെ നിരാകരിക്കാന്‍ മനുഷ്യന്‍ അശക്തനാണ്. തമസ്‌കരിക്കുന്തോറും കൂടുതല്‍ പ്രഹരശേഷിയോടെ മനസിലേക്ക് തളളിക്കയറുന്നതാണ് ഓര്‍മ്മകളുടെ ശീലം. ചിന്തകളുടെയും...

പാതിതുറന്ന ജനാലയിലൂടെ പതിയെ കയറി വരുന്ന തണുത്ത കാറ്റില്‍ മെല്ലെ ഉലയുന്ന തൊട്ടിലില്‍ ജനമേജയനും നല്ല ഉറക്കത്തിലാണ്. പരീക്ഷിത്ത് പതിയെ എണീറ്റിരുന്ന് മുറിയിലൂടെ രണ്ട് ചാല്‍ നടന്നു. ആരോ മൃദുവായി ആട്ടിക്കൊടുക്കും പോലെ താളാത്മകമായി ഉലയുന്ന തൊട്ടിലില്‍ ഏതോ സ്വപ്നം കണ്ടിട്ടെന്നോണം പതിയെ ചിരിക്കുകയാണ് ജനമേജയന്‍. അവന്റെ കുഞ്ഞിച്ചുണ്ടുകള്‍ മെല്ലെ വിറയ്ക്കുമ്പോള്‍ പൂവ് വിരിയും പോലെ തോന്നും. ശൈശവം ഒരു അനുഗ്രഹമാണെന്ന് പരീക്ഷിത്തിന് തോന്നി. ആശങ്കകളുടെയും ആകുലതകളുടെയും ഭാരം ചുമക്കാന്‍ വിധിക്കപ്പെടാത്ത ശൈശവം.

തനിക്ക് ശൈശവം മാത്രമല്ല ഗര്‍ഭസ്ഥകാലം പോലും അനുഗ്രഹമായിരുന്നില്ല. 

അശാന്തിയുടെ തീക്ഷ്ണസംഘര്‍ഷങ്ങള്‍ അറിഞ്ഞും അനുഭവിച്ചും കടന്നുപോയ കാലം.

പോരിന്റെയും ശത്രുതയുടെയും പകയുടെയും കൊല്ലിന്റെയും കൊലയുടെയും ചതിയുടെയും കളളച്ചൂതിന്റെയും കഥകള്‍ കണ്ടും കേട്ടും വളര്‍ന്ന ബാല്യം.

യുദ്ധം പാണ്ഡവര്‍ക്ക് വിജയം സമ്മാനിച്ചപ്പോഴും ആത്യന്തിമായി തനിക്ക് പരാജയം തന്നെയായിരുന്നു. യുദ്ധത്തില്‍ പിതാവ് അഭിമന്യു ദാരുണമായി കൊല്ലപ്പെടുമ്പോള്‍ താന്‍ അമ്മയുടെ ഗര്‍ഭത്തിലായിരുന്നു. ഓര്‍മ്മവച്ചപ്പോള്‍ ആദ്യം കേള്‍ക്കുന്ന വര്‍ത്തമാനം അച്ഛന്റെ അകാലമരണമാണ്. പിന്നെ അച്ഛന്റെ അന്തകനായി ജനിച്ച മകനെക്കുറിച്ചുളള ബന്ധുക്കളുടെ അടക്കം പറച്ചിലുകള്‍. ജനിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയ സന്ദര്‍ഭങ്ങള്‍. പക്ഷെ ജനിമൃതികള്‍ നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ?

മുപ്പത്തിയാറ് വര്‍ഷങ്ങള്‍...

 

യുധിഷ്ഠിരന്‍ വല്യച്ഛന്‍ കുരുക്ഷേത്രരാജ്യം ഭരിച്ച കാലമത്രയും താന്‍ ഒരു കാഴ്ചക്കാരന്‍ മാത്രമായിരുന്നു. ഭരണത്തിന്റെ ഭാരവും അധികാരത്തിന്റെ കാര്‍ക്കശ്യവും തെല്ലും ബാധിക്കാതെ ജീവിതത്തിന്റെ പരമമായ ആഹ്‌ളാദങ്ങളില്‍ അഭിരമിച്ച കാലം. എന്നാല്‍ പിന്‍ഗാമി എന്ന നിലയില്‍ കൈവന്ന രാജകിരീടം തന്നെ ഭയപ്പെടുത്തുന്നു. മൂന്ന് പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ ഓര്‍മ്മകളെ മനസിലേക്ക് ആവാഹിക്കുന്നു. വല്യച്ഛന്‍ അധികാരസോപാനത്തില്‍ അവരോധിതനാവുമ്പോള്‍ താന്‍ ജനിച്ചിട്ട് കൂടിയില്ല. അമ്മയുടെ ഗര്‍ഭത്തില്‍ തനിക്ക് പ്രായം ആറ്മാസം.

കേട്ടറിവുകളിലൂടെ മനസില്‍ കടന്ന് വളര്‍ന്ന ചിത്രങ്ങളാണ് എല്ലാം. കൗരവ-പാണ്ഡവ യുദ്ധം പോലും. അര്‍ഹതയുണ്ടായിട്ടും അച്ഛനെയും ഭീമന്‍ വല്യച്ഛനെയും മറികടന്ന് നിയതി യുധിഷ്ഠിരന്‍ വല്യച്ഛന്റെ കൈകളിലേല്‍പ്പിച്ച കുരുവംശത്തിന്റെ പരമാധികാരം.

വനവാസത്തിനായി പാണ്ഡവര്‍ പുറപ്പെടും മുന്‍പ് യുധിഷ്ഠിരന്‍ വല്യച്ഛന്‍ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. സ്ഥാനാരോഹണം ഒരിക്കല്‍ക്കൂടി   ആനുഷികംഗമായി ധ്വനിപ്പിച്ചതാണ്. അത് കേവലം ഔപചാരികത മാത്രം. അതിനപ്പുറം ഈ നിമിഷം വരെ ആ സിംഹാസനത്തില്‍ താന്‍ ഉറച്ചിരുന്നിട്ടില്ല. എന്തോ മനസ് വരുന്നില്ല. പിന്നിട്ട കാലം തന്നെ നിരന്തരം അനുധാവനം ചെയ്യുന്നു. ആരുടെയൊക്കെയോ നിശ്ശബ്ദശാപങ്ങള്‍ പിന്‍തുടരുന്നു എന്ന തോന്നല്‍. ഗാന്ധാരി മുത്തശ്ശിയുടെ, ധൃതരാഷ്ട്രര്‍ വല്യച്ഛന്റെ, ഭീഷ്മപിതാമഹന്റെ, ദുര്യോധനന്‍ വല്യച്ഛന്റെ, കര്‍ണ്ണന്‍ വല്യച്ഛന്റെ...അങ്ങനെ ആരുടെയൊക്കെയോ...

 

ഇരുതോളിലും പിടിച്ച് വാത്സല്യത്തോടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി യുധിഷ്ഠിരന്‍ വല്യച്ഛന്‍ രാജാവിന്റെ കസേരയിലേക്ക് മെല്ലെ പിടിച്ചിരുത്തുമ്പോള്‍ രണ്ട് പേരുടെ കണ്ണുകളില്‍ അഭിമാനം തിളങ്ങുന്നത് ഞാന്‍ കണ്ടു. അമ്മയുടെയും പിന്നെ മാദ്രിയുടെയും...അവര്‍ക്ക് ഈ നിമിഷം ജന്മസാഫല്യമാണ്. അമ്മയുടെ മനസ് എളുപ്പത്തില്‍ വായിക്കാന്‍ കഴിയും. മധുവിധുവിന്റെ മോഹനനിമിഷങ്ങള്‍ എരിഞ്ഞടങ്ങും മുന്‍പ് ഭര്‍ത്താവിന്റെ ചിതയിലെ തീനാളങ്ങള്‍ക്ക് മുന്നില്‍ കണ്ണീരോടെ നില്‍ക്കേണ്ടി വന്ന വെളളവസ്ത്രം ധരിച്ച ഗര്‍ഭിണിയായ വിധവയുടെ ചിത്രം. ഭര്‍ത്താവിനും അദ്ദേഹത്തിന്റെ പിതാവ് വില്ലാളിവീരനായ അര്‍ജുനന്‍ അച്ഛന് പോലും ലഭിക്കാത്ത ഭാഗ്യമാണ് ഇപ്പോള്‍ താന്‍ നൊന്തുപെറ്റ മകന് കൈവന്നിരിക്കുന്നത്. 

മനസേ..ഓര്‍ക്കുക..എല്ലാ ദുരന്തങ്ങള്‍ക്കുമപ്പുറം പ്രതീക്ഷയുടെ തിരിനാളങ്ങളുണ്ട്. അത് കാണാപ്പാട് അകലെയാവുമ്പോള്‍ നാം നിരാശരാവുന്നു. വ്രണിതഹൃദയരാവുന്നു. എന്നാല്‍ കാലം നമുക്കായ് എന്തൊക്കെയോ ചിലത് കാത്തുവയ്ക്കുന്നു.

അപ്പോള്‍ ആ ധന്യനിമിഷത്തില്‍ ഉത്തര അനുഭവിച്ച ആഹ്‌ളാദാതിരേകം സമാനതകളില്ലാത്തതായിരുന്നു. ഒരര്‍ത്ഥത്തില്‍ തന്നേക്കാള്‍ ഭാഗ്യവതിയാണ് മാദ്രിയെന്ന് ഉത്തരയ്ക്ക് തോന്നി. അവള്‍ നല്ല സമയത്ത് പിറന്ന പെണ്ണാണ്. കുരുവംശത്തില്‍ പതിവുളള വൈധവ്യദുഖത്തെ അവള്‍ മറികടന്നു. മഹാരാജാവിന്റെ പട്ടമഹിഷിയായി വാഴാന്‍ നിയതി അവള്‍ക്ക് അവസരം ഒരുക്കി. എല്ലാം കണ്ട് സായൂജ്യമടയാന്‍ തനിക്കും സാധിച്ചിരിക്കുന്നു. എന്നാല്‍ പരീക്ഷിത്തിന്റെ മുഖത്ത് കണ്ട ദുഖമാണ് ഉള്‍ക്കൊളളാനാവാത്തത്. എല്ലാം മറന്ന് ആഘോഷിക്കേണ്ട സന്ദര്‍ഭത്തില്‍ കാര്‍മേഘസദൃശമായ ഭാവത്തോടെ അവന്‍ വഴിമാറി നടക്കുന്നു. ഒരുപക്ഷെ രാജാധികാരം പെട്ടെന്ന് കൈവന്നതിന്റെ  പകപ്പാവാം. ഒന്നും ചോദിക്കാന്‍ പോയില്ല. പറയാനും..അവന്‍ ആവശ്യത്തിന് സമയം എടുത്ത് സ്വന്തം നിലയില്‍ മുന്നോട്ട് വരട്ടെ.

 

അവന്റെ ഭാവിയില്‍ തനിക്ക് ആശങ്കയില്ല. പരീക്ഷിത്ത് നിസാരക്കാരനല്ല. ശത്രുക്കള്‍ തീര്‍ത്ത ചക്രവ്യൂഹത്തിന് മുന്നില്‍ തനിച്ച് നിന്ന് പോരാടിയ അഭിമന്യുവിന്റെ മകനാണ്. ആ അപകടസന്ധിയെ മറികടന്നിരുന്നുവെങ്കില്‍ ഇന്ന് കുരുവംശത്തിന്റെ രാജപദവിയില്‍ അദ്ദേഹം ആസനസ്ഥനാവുമായിരുന്നു.

ഉത്തര അതോര്‍ത്ത് വിഷാദസുന്ദരമായി ഒന്ന് ചിരിച്ചു.

'അമ്മയെന്താ ഇവിടെ തനിച്ചിരിക്കുന്നത്? അനുചരന്‍മാരുടെ വക ആഘോഷങ്ങള്‍ തുടങ്ങുകയായി..വരൂ..കൊട്ടാരമുറ്റത്തേക്ക് വരൂ..'

മാദ്രിയുടെ ക്ഷണം സ്വീകരിച്ച് അവളുടെ കൈവിരലില്‍ തൂങ്ങി അലങ്കാരങ്ങളാല്‍ സമ്പന്നമായ കൊട്ടാര അങ്കണത്തിലേക്ക് നടക്കുമ്പോള്‍ വ്യാധികള്‍ ഉത്തരയെ വിട്ടൊഴിഞ്ഞു. 

 

ഇനി ഭൂതകാലത്തിന് പ്രസക്തിയില്ല. കഴിഞ്ഞത് കഴിഞ്ഞു. നഷ്ടങ്ങളെല്ലാം നന്മയ്ക്ക് വേണ്ടിയാണ്. പരമമായ സത്യം അത് മാത്രമാണ്. അങ്ങനെ സമാധാനിച്ചുകൊണ്ട് ആഘോഷവേദിയിലേക്ക് എത്തുമ്പോള്‍ സര്‍വാഭരണവിഭൂഷിതനായി രാജാവിന്റെ അംഗവസ്ത്രങ്ങള്‍ അണിഞ്ഞ് അഭിമന്യൂവിന്റെ ഭാവഗാംഭീര്യത്തോടെ അനുചരന്‍മാരാല്‍ ചുറ്റപ്പെട്ട് മെല്ലെ നടന്നു വരുന്ന പരീക്ഷിത്തിനെ കണ്ടു. 

അടുത്തേക്ക് വന്ന് അമ്മയുടെ പാദങ്ങളിലേക്ക് കുനിഞ്ഞ് സാഷ്ടാംഗം  പ്രണമിച്ച് എഴുന്നേല്‍ക്കും മുന്‍പ് ഉത്തര ഇരുകൈകളും ആ ശിരസില്‍ വച്ച് അനുഗ്രഹിച്ചു. 

അവരുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി.

മനസും ചുണ്ടുകളും ഒരുമിച്ച് മന്ത്രിച്ചു.

'മകനേ...നന്നായി വരും...എല്ലാം ശുഭകരമായി പര്യവസാനിക്കും..'

 

(തുടരും)

 

Content Summary: Paramapadam, Episode 01, e novel written by Sajil Sreedhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com