ADVERTISEMENT

അരുൺ ആർഷ, പുതിയ വായനക്കാർക്കിടയിൽ ഏറെ പരിചിതമായ പേരായി മാറിക്കൊണ്ടിരിക്കുകയാണ്. ദാമിയന്റെ അതിഥികൾ, ഓഷ്‌വിറ്റ്സിലെ ചുവന്ന പോരാളി എന്നീ രണ്ടു പുസ്തകങ്ങളിലൂടെ മലയാള സാഹിത്യ ചരിത്രത്തിൽ പുതിയൊരു അധ്യായമാണ് അരുൺ കൂട്ടിച്ചേർക്കുന്നത്. മലയാളത്തിന്റെ ഭൂമികയിൽ യുദ്ധവും അധിനിവേശവുമൊന്നും ഇല്ലെങ്കിലും വിദേശത്ത് ആവോളമുള്ള അത്തരമൊരു കാഴ്ചയിലേക്കാണ് എഴുത്തുകാരൻ തന്റെ രണ്ടു കൃതികളിലൂടെയും വായനക്കാരെ കൊണ്ടുപോകുന്നത്. 

 

ഒരുപക്ഷേ വിവർത്തന സാഹിത്യങ്ങളിലൂടെ മാത്രം നമുക്ക് പരിചയപ്പെടേണ്ടി വന്നൊരു ലോകത്തെ തനതു ഭാഷയിലൂടെ മലയാളിക്ക് പരിചയപ്പെടുത്താൻ അരുൺ ശ്രമിക്കുന്നു എന്നതാണ് പ്രധാനം. നീണ്ട വർഷങ്ങളിലൂടെ മനസ്സിനെ ഉരുക്കിയൊഴിച്ചാണ്‌ എഴുത്തുകാരൻ പുസ്തകങ്ങൾ തുന്നിക്കൂട്ടിയിരിക്കുന്നത്. ഒരു മനുഷ്യൻ അയാളുടെ നീണ്ട വർഷങ്ങൾ എന്തെങ്കിലും ഒന്നിനായി മാറ്റി വയ്ക്കുക എന്നാൽ അത് അയാളുടെ ജീവിതമായിത്തന്നെ മാറുകയാണ്. അതുകൊണ്ട് പുസ്തകത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം സംസാരിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുമാണ്. പുസ്തകത്തെക്കുറിച്ചും അനുഭവത്തെ കുറിച്ചും അരുൺ. 

 

DHAMIYANTE ATHITHIKAL
ദാമിയന്റെ അതിഥികൾ

∙ നീണ്ട ആറു വർഷങ്ങൾക്കു ശേഷമാണ് ദാമിയന്റെ അതിഥികൾ എന്ന പുസ്തകം പുറത്തു വന്നത് എന്നു പറഞ്ഞു. അതുവരെ മനസ്സിനെ അടക്കി വയ്ക്കാൻ എന്തുപായമാണ് സ്വയം കണ്ടെത്തിയിരുന്നത്?

 

ദാമിയന്റെ അതിഥികൾ പതിനഞ്ചാം നൂറ്റാണ്ടിലെ സമുദ്ര പര്യവേക്ഷകരുടെ കഥയാണ്. ക്ഷമ, പ്രതീക്ഷ, ആത്മവിശ്വാസം- ഇവ മൂന്നും ചേരുന്നതാണ് ഒരു നാവികൻ. അവരെ സർഗ്ഗാത്മകമായി ചിത്രീകരിക്കാനും ഇതേ വ്യവസ്ഥകൾ ബാധകമാണ്. പക്ഷേ ആഖ്യാനത്തിന്റെ ആറു വർഷക്കാലം ദീർഘമായ കാലയളവായി അനുഭവപ്പെട്ടിരുന്നില്ല. ആഖ്യാനകലയ്ക്കും പ്രണയത്തിനും ഒരു പൊതുസ്വഭാവമുണ്ട്. ആസ്വാദ്യകരമായി അതിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിയെ കാലബോധം ശല്യപ്പെടുത്താറില്ല.

 

∙ അരുൺ എഴുതിയ രണ്ടു പുസ്തകങ്ങളും വൈദേശിക സംസ്കാരത്തെയും ഭാഷയെയും മലയാളികൾക്കു പരിചയപ്പെടുത്തുന്നു. എന്തുകൊണ്ട് അവ മലയാളത്തിൽത്തന്നെ ചെയ്യാൻ തീരുമാനിച്ചു?

 

അതിനുള്ള സത്യസന്ധമായ ഉത്തരം ഈ കൃതികൾ ഇംഗ്ലിഷിൽ എഴുതുവാനുള്ള ഭാഷാ പരിജ്ഞാനം എനിക്കില്ല എന്നതുതന്നെയാണ്.

 

∙ നിസ്സാരമായ ഗവേഷണങ്ങളല്ല നടത്തിയത്. പുസ്തകങ്ങളുടെ ആശയം എങ്ങനെ കണ്ടെടുത്തു? അതിലേക്ക് ഏതു വിധത്തിലാണ് സഞ്ചരിച്ചെത്തിയത്?

 

പസിഫിക്കിൽ എന്നോ മുങ്ങിപ്പോയ ഒരു കപ്പലിലെ സ്വർണനിക്ഷേപത്തെക്കുറിച്ച് നാഷനൽ ജിയോഗ്രഫി മാഗസിനിൽ കാണാനിടയായ ഒരു ലേഖനമാണ് തുടക്കം. കൗതുകം തോന്നിയപ്പോൾ കൂടുതൽ തിരഞ്ഞു. പെറുവിലെ സ്പാനിഷ് അധിനിവേശവും ഇൻകാ സംസ്കാരവും ആകാംക്ഷയുളവാക്കി. അതേക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. അതിനിടയിൽ ശ്രദ്ധയിൽപ്പെട്ട ചിലർ. അവർ ചിന്തയിൽ നിരന്തരം ശല്യക്കാരായി മാറി. ദാമിയൻ സത്രത്തിലെ വീഞ്ഞുമേശയിലേക്ക് അവരെ ഞാൻ ക്ഷണിച്ചു.

 

∙ ഒരു വിവർത്തന സാഹിത്യ കൃതി വായിക്കുന്ന അനുഭവമെന്നു പറയുമ്പോൾ അതിനെ പോസിറ്റീവ് ആയി കാണാത്ത ഒരു വിഭാഗവും നമ്മുടെ വായനക്കൂട്ടത്തിലുണ്ട്. അത്തരം വായനക്കാരോട് പുസ്തകത്തിലെ ഭാഷയെക്കുറിച്ച് എന്താണു പറയാനുണ്ടാവുക?

AUSCHWITZILE CHUVANNA PORALI
ഓഷ്‌വിറ്റ്സിലെ ചുവന്ന പോരാളി

 

ഓരോ നോവലിനും ഓരോ ഭാഷയുണ്ട്. നോവൽ കൈകാര്യം ചെയ്യുന്ന പ്രമേയം, പശ്ചാത്തലം, കഥാസന്ദർഭങ്ങൾ, കഥാപാത്രങ്ങൾ, കാലം- ഇതിനെയെല്ലാം സാധൂകരിക്കുന്നതായിരിക്കണം നോവലിലെ ഭാഷ. ദാമിയന്റെ അതിഥികൾ പതിനഞ്ചാം  നൂറ്റാണ്ടിലെ സ്പാനിഷ് / പെറുവിയൻ പശ്ചാത്തലമാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആ നോവൽ വിവർത്തന സാഹിത്യകൃതിയെ ഓർമപ്പെടുത്തുന്നു എന്ന പരാമർശത്തെ കുറ്റപ്പെടുത്താനാവില്ല.

 

പക്ഷേ എന്റെ ചോദ്യമിതാണ് - കേരളം എന്ന ഭൗമപരിധിയിലേക്ക് നമ്മുടെ ഭാവനാശേഷിയെ പരിമിതപ്പെടുത്തേണ്ടതുണ്ടോ?. മലയാളത്തിൽ സർഗ്ഗാത്മകമായി അവതരിപ്പിക്കാൻ കഴിയാത്ത ഏതു പ്രമേയമാണുള്ളത്? മലയാളത്തിൽ കഥകൾക്കും അനുഭവങ്ങൾക്കും ആശയങ്ങൾക്കും, പ്രത്യേകിച്ച് രാഷ്ട്രീയവും സാമൂഹികവുമായ സംസ്കാരങ്ങൾക്ക്, പഞ്ഞമുണ്ടെന്നത് സത്യമാണ്. അതുകൊണ്ടാണോ നമ്മുടെ എഴുത്തുകാരിൽനിന്ന് മാതൃകാ സാഹിത്യ കൃതികൾ ഉണ്ടാകാത്തത്? യുദ്ധം, അധിനിവേശം തുടങ്ങിയവ നമുക്ക് പരിചയമുള്ള ആശയമല്ലല്ലോ...

 

ലാറ്റിനമേരിക്കൻ ചരിത്രത്തിന് നമ്മേക്കാൾ ഏറെയൊന്നും അവകാശപ്പെടാനില്ല. എന്നിട്ടും അവിടെനിന്ന് ഉത്കൃഷ്ടമായ സാഹിത്യരചനകൾ ഉണ്ടാകുന്നു. അനുഭവങ്ങൾക്കും ഭാവനയ്ക്കുമപ്പുറം  എഴുത്തുകാരുടെ മനോഭാവമാണ് പ്രധാനം. നവോത്ഥാനകാലത്തെ നോവലുകളുടെ ചട്ടക്കൂട്ടിൽ നിന്നു നമ്മുടെ  നോവൽ സാഹിത്യത്തിന് കാര്യമായ മാറ്റങ്ങൾ ഇനിയും സംഭവിച്ചിട്ടില്ല. സുരക്ഷിതമെന്ന് വിശ്വസിക്കപ്പെടുന്ന ആ ആഖ്യാന ശൈലിയുടെ നിഴൽപറ്റി നിൽക്കാൻ എഴുത്തുകാർ ഇഷ്ടപ്പെടുന്നു. അയഥാർഥ ലോകത്തെ വായനക്കാന് അനുഭവവേദ്യമാകുംവിധം  മിഴിവോടെ ആവിഷ്കരിക്കുന്ന കലയാണ് നോവൽ. പരിമിതികളെ ഭാവനകൊണ്ട് അതിജീവിക്കാൻ നോവലിസ്റ്റിന് കഴിയണം.

 

∙ എഴുത്തിന്റെ ഭൂമിക മലയാളത്തിലായിരുന്നെങ്കിൽ തിരഞ്ഞെടുക്കുമായിരുന്ന, അല്ലെങ്കിൽ ഇനിയും സാധ്യതയുള്ള ഒരു വിഷയമെന്താണ്?

 

എനിക്കറിയാത്ത ഒരു നാടിനെയും സംസ്കാരത്തെയും കാലഘട്ടത്തെയും  പരിചയിച്ച് അവരെ ആവിഷ്കരിക്കുമ്പോൾ ഒരു കാലാതീത യാത്രികന്റെ ആവേശം അനുഭവപ്പെടാറുണ്ട്. ഒരുപക്ഷേ ഞാൻ ജീവിക്കുന്ന, സമകാലീന ചുറ്റുപാടിനെക്കുറിച്ച് എഴുതുമ്പോൾ അത്  ഉണ്ടാകണമെന്നില്ല.

 

∙ ചരിത്രത്തെ ഫിക്‌ഷനലൈസ് ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കേണ്ടതുണ്ടെന്നു തോന്നി? 

 

ചരിത്രത്തെ ഫിക്‌ഷനലൈസ് ചെയ്യുകയെന്നാൽ മനസ്സുകൊണ്ട് അവിടെ ജീവിക്കുകയെന്നാണ്. അതുകൊണ്ടുതന്നെ പ്രമേയവും പശ്ചാത്തലവും കഥാപാത്രങ്ങളും സൂക്ഷ്മമായി പഠനവിധേയമാക്കേണ്ടതുണ്ട്. ഓരോ വാചകവും പ്രാധാന്യമർഹിക്കുന്നു- ഒരു പൂവിനെക്കുറിച്ചുള്ള നിസ്സാരമായ വർണന പോലും. ചരിത്രാഖ്യായിക എന്നാൽ ചരിത്ര വിവരണമാണ് എന്ന ധാരണ ചിലർക്കെങ്കിലുമുണ്ട്. അത് തെറ്റിദ്ധാരണയാണ്. 

 

ചില കഥാപാത്രങ്ങളും ഏതാനും സന്ദർഭങ്ങളും കാലഘട്ടവും സത്യസന്ധമാണെന്നേ അതുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. ഈ ഗണത്തിൽപ്പെടുന്ന കൃതികൾ യുക്തിഭദ്രമായിരിക്കും. ചരിത്രാഖ്യായികകൾക്ക് ചില കർശന മാനദണ്ഡങ്ങളുണ്ട്. അതിമാനുഷികത, യുക്തിയില്ലായ്മ എന്നിവ പാടേ ഒഴിവാക്കേണ്ടതുണ്ട്. ചരിത്രാഖ്യായികയുടെ ഏറ്റവും വലിയ വെല്ലുവിളി അതിനൊരു പ്രീഫിക്സ്‌ഡ് ബൗണ്ടറിയുണ്ട് എന്നതാണ്. തുടക്കം മുതൽ ഒടുക്കം വരെ ചരിത്രപരമായ ചട്ടക്കൂടിനുള്ളിൽ നിലനിർത്തണം. ചുരുക്കിപ്പറഞ്ഞാൽ ആഖ്യാനകലയിലെ ട്രപ്പീസ് കളിയാണ് ഹിസ്റ്റോറിക്കൽ ഫിക്‌ഷൻ. സർഗ്ഗപരമായ ആ സാഹസികതയാണ് ഇത്തരം രചനകളുടെ ലഹരിയും.

 

∙ ഓഷ്‌വിറ്റ്സിലെ ചുവന്ന പോരാളി ഒരു യുദ്ധത്തിന്റെയും തടവിന്റെയും കഥയാണ്. അതിനെക്കുറിച്ചു പറയാമോ?

 

ജർമൻ ചാൻസിലറായിരുന്ന അഡോൾഫ് ഹിറ്റ്ലർക്കുനേരെ നിരവധി വധശ്രമങ്ങൾ നടന്നിട്ടുണ്ട്. മ്യൂണിക്കിലെ ബീയർ ഹാളിൽവെച്ച് ഒരു പ്രസംഗത്തിനിടെ അദ്ദേഹത്തിനു നേരേ ഒരുവൻ നിറയൊഴിച്ചു. ഹിറ്റ്ലറുടെ മുടിനാരിഴകളെ തഴുകിപ്പോയ വെടിയുണ്ടയിൽനിന്ന് അദ്ഭുതകരമായാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഈ സംഭവത്തെ ആസ്പദമാക്കിയുള്ള നോവലാണ് ഓഷ്‌വിറ്റ്സിലെ ചുവന്ന പോരാളി. നിറയൊഴിച്ച സംഘത്തിലെ ചിലർ പിടിയിലാകുന്നതും ഓഷ്‌വിറ്റ്സിലെ കോൺസൻട്രേഷൻ ക്യാംപിലേക്കു മാറ്റപ്പെടുന്നതും  തുടർന്നുള്ള അവരുടെ അതിജീവനശ്രമങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം. 2013 ൽ ഗ്രീൻ ബുക്സാണ് നോവൽ പ്രസിദ്ധീകരിച്ചത്.

 

∙ എന്താണ് മനസ്സിലുള്ള അടുത്ത പുസ്തകം? അതും ഇത്രയും സമയമെടുത്ത് ചെയ്യുമോ? നീണ്ട കാലം എഴുതാതെയിരിക്കുമ്പോൾ അസ്വസ്ഥമാകുന്ന മനസ്സിനെ എന്തു പറഞ്ഞാണ് സമാധാനിപ്പിക്കുക?

 

2019 ലാണ് ദാമിയന്റെ അതിഥികൾ പ്രസിദ്ധീകരിച്ചത്. അതിനുശേഷം മറ്റൊന്നും എഴുതിത്തുടങ്ങിയിട്ടില്ല. എല്ലാ എഴുത്തുകാരും വേട്ടക്കാരാണ്. പ്രമേയത്തിനു പിന്നാലെ പാഞ്ഞുനടന്ന് ചിലർ എയ്തു പിടിക്കുന്നു. മറ്റു ചിലരാകട്ടെ വല വിരിച്ച് ക്ഷമയോടെ കാത്തിരിക്കുന്നു; നല്ലൊരു വിഷയത്തിനായി ഞാനും. നോവലിനിടയിൽ ഇടവേളകൾ ഉണ്ടാകാറുണ്ട്. അപ്പോൾ വായനയിലേക്ക് തിരിയും. അത് തിരികെയെത്താനുള്ള പ്രേരണ നൽകാറുണ്ട്.

 

∙ സർക്കാർ ജോലിയും സാഹിത്യമെഴുതും തമ്മിൽ /ജീവിതവും എഴുത്തും തമ്മിൽ ബന്ധപ്പെടുത്താൻ അരുൺ ആർഷ എന്ന വ്യക്തിയ്ക്ക് പറ്റുമോ? എങ്ങനെ?

 

ഈ കാര്യത്തിൽ ഞാൻ  ഡേൽ കാർനഗിയെ അനുകൂലിക്കുന്നു. ഒരു സമയം ഒരു വ്യക്തി ഒരാളായി മാത്രം ജീവിക്കുക, അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പക്ഷം; എന്റെയും.

 

English Summary : Interview With Writer Arun Arsha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com