ADVERTISEMENT

അലസമായി ഉടുത്ത സാരിക്കു ചുറ്റും കെട്ടിയ ബെല്‍റ്റില്‍ ചുറ്റികയും സ്പാനറും അടക്കമുള്ള തന്റെ പണിസാധനങ്ങള്‍ കൊണ്ടു നടക്കുന്ന ഒരു മെക്കാനിക്ക് അമ്മച്ചി.  മഞ്ഞ ചെക്ക് ഷര്‍ട്ടും കുട്ടിനിക്കറുമിട്ട് വിടര്‍ന്ന ചിരിയുമായി അമ്മച്ചിയോടൊപ്പം കൂടിയിരിക്കുന്ന കൊച്ചുമകന്‍. അമ്മച്ചിയെക്കൊണ്ട് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോക്കനട്ട് ബര്‍ഫി ഉണ്ടാക്കിക്കുകയാണ് കൊച്ചുമകന്റെ ഉദ്ദേശ്യം. തങ്ങളുടെ ദൗത്യനിര്‍വഹണത്തിന് ചെറു മെഷീനുകള്‍ ശരിപ്പെടുത്തിയെടുക്കുന്ന ഈ രണ്ടു പേരെയും ചുറ്റിപ്പറ്റിയാണ് രാജീവ് ഐപ്പ് ‘അമ്മച്ചീസ് അമേസിങ് മെഷീന്‍’ എന്ന സചിത്ര കുട്ടിക്കഥ മെനഞ്ഞെടുത്തിരിക്കുന്നത്. 

 

ammachis-amazing-machines-parag-big-little-book-award-winner-Copy
വര : രാജീവ് ഐപ്പ്

മെക്കാനിക്കല്‍ പണിയില്‍ തൽപരയായ അമ്മച്ചിയും പാചകം ഇഷ്ടപ്പെടുന്ന കൊച്ചുമകനും ചേര്‍ന്ന്, 15 പേജ് നീളുന്ന ഈ ഇല്ലസ്‌ട്രേറ്റഡ് പുസ്തകത്തിലൂടെ പൊളിച്ചടുക്കുന്നത് നമ്മുടെ ചില ലിംഗപരമായ വാര്‍പ്പ്മാതൃകകളെ കൂടിയാണ്. രാജീവ് ഐപ്പിന്റെ മിഴിവാര്‍ന്ന ചിത്രങ്ങള്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ഈ പുസ്തകത്തില്‍ പിടിച്ചിരുത്തുന്നു. 

 

കുട്ടിപ്പുസ്തകങ്ങളുടെ ചിത്രകാരനും ടാറ്റയുടെ ബിഗ് ലിറ്റില്‍ ബുക്ക് പുരസ്‌കാര ജേതാവുമായ രാജീവ് ഐപ്പ് തന്റെ വിചിത്രവും ഭാവനാസമ്പന്നവുമായ ചിത്രങ്ങളിലൂടെയാണ് കുഞ്ഞുവായനക്കാര്‍ക്ക് വിജ്ഞാനവും വിനോദവും പകര്‍ന്നു നല്‍കുന്നത്. ആനന്ദ്, ഡൈവ്, നേച്ചര്‍ ട്രെയ്ല്‍ തുടങ്ങിയ രാജീവിന്റെ മറ്റു പുസ്തകങ്ങളും അവയിലെ മനോഹര ചിത്രങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇല്ലസ്‌ട്രേറ്റര്‍ എന്ന നിലയിലുള്ള തന്റെ യാത്രയെക്കുറിച്ച് രാജീവ് ഐപ്പ് ഓണ്‍മനോരമയോടു മനസ്സ് തുറക്കുന്നു: 

illustration-ammachis-amazing-machine-Copy
വര : രാജീവ് ഐപ്പ്

 

ഒരു ഇല്ലസ്‌ട്രേറ്റര്‍ എന്ന നിലയില്‍ കോമിക് പുസ്തകങ്ങള്‍ക്കോ വെബ്‌സൈറ്റുകള്‍ക്കോ മാസികകള്‍ക്കോ പത്രങ്ങള്‍ക്കോ വേണ്ടി താങ്കള്‍ക്കു ചിത്രങ്ങള്‍ വരയ്ക്കാമായിരുന്നു. പക്ഷേ എന്തുകൊണ്ടാണ് കുട്ടികളുടെ ചിത്രകഥകള്‍ തിരഞ്ഞെടുത്തത്. അതൊരു ബോധപൂര്‍വമുള്ള തിരഞ്ഞെടുപ്പായിരുന്നോ, അതോ യാദൃച്ഛികമായിരുന്നോ ?

 

literatueammachis-amazing-machinesi-llustration-Copy
വര : രാജീവ് ഐപ്പ്

ചിത്രംവര കൂടാതെ അനിമേഷന്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഞാന്‍ ചെയ്യാറുണ്ട്. മുംബൈയില്‍ ഒരു അനിമേഷന്‍ സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്ന സമയത്താണ് കഥ ബുക്‌സിലെ ഗീത ധര്‍മരാജന്‍ ‘ദിനോസര്‍-ലോങ്-അസ്-127-കിഡ്‌സ്’ എന്ന പുസ്തകത്തിന്റെ ചിത്രീകരണത്തിനായി എന്നെ ആദ്യമായി സമീപിക്കുന്നത്. എന്റെ പേരോടു കൂടിയ ഇല്ലസ്‌ട്രേറ്റഡ് പുസ്തകം  ഷെല്‍ഫുകളില്‍ നിരവധി കുഞ്ഞുമനസ്സുകളെ സ്പര്‍ശിച്ചു കൊണ്ടിരിക്കുന്നത് 

കണ്ടത് വല്ലാത്തൊരു അനുഭൂതി സമ്മാനിച്ചു. അനിമേഷന്‍ ജോലികള്‍ക്കിടയിലും കുട്ടികളുടെ പുസ്തകങ്ങള്‍ക്കു ചിത്രം വരയ്ക്കാന്‍ ഞാന്‍ എപ്പോഴും സമയം കണ്ടെത്തുന്നത് ഇക്കാരണത്താലാണ്. 

ammachis-amazing-machines-illustration-story
വര : രാജീവ് ഐപ്പ്

 

സര്‍ ജെജെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍നിന്ന് ബിരുദ പഠനം. അഹമ്മദാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍നിന്ന് 2004 ല്‍ അനിമേഷന്‍ ഫിലിം ഡിസൈന്‍ കോഴ്‌സ്. ഇത്തരത്തില്‍ രാജ്യത്തെതന്നെ എണ്ണം പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്നായിരുന്നു താങ്കളുടെ പഠനം. എവിടെയാണ് ഇതിന്റെയെല്ലാം ആരംഭം? കുട്ടിയായിരുന്ന രാജീവ് ഐപ്പിനെക്കുറിച്ച് പറയാമോ ?

rajiv-eipe-ammachis-amazing-machines-Copy
വര : രാജീവ് ഐപ്പ്

 

കുട്ടിയായിരുന്നപ്പോള്‍ വരയ്ക്കാന്‍ ഇഷ്ടമായിരുന്നു. വരച്ചുണ്ടാക്കിയ ചെറിയ ക്രിസ്മസ് കാര്‍ഡുകളും ജന്മദിന ആശംസകളും അയയ്ക്കാന്‍ എന്റെ അമ്മ എപ്പോഴും പ്രോത്സാഹിപ്പിക്കുമായിരുന്നു. പത്രങ്ങളില്‍നിന്നു കാര്‍ട്ടൂണുകളും കോമിക് സ്ട്രിപ്പുകളും കാരിക്കേച്ചറുകളും പകര്‍ത്തി വരയ്ക്കുന്ന ശീലവുമുണ്ടായിരുന്നു കുട്ടിക്കാലത്ത്. കോട്ടയത്തുള്ള എന്റെ മുത്തശ്ശനും എന്നെ പ്രചോദിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ഒരിക്കല്‍ ജോലിക്കാര്യത്തിനായി അദ്ദേഹം ഫ്രാന്‍സില്‍ പോയി. ആ സന്ദര്‍ശനത്തില്‍ മൈക്കലാഞ്ചലോയെ പോലുള്ള വലിയ കലാകാരന്മാര്‍ അദ്ദേഹത്തെ സ്വാധീനിച്ചു. ഫൈന്‍ ആര്‍ട്‌സ് കോഴ്‌സുകളെ പറ്റിയൊക്കെ ഞാന്‍ മനസ്സിലാക്കുന്നതിനും വളരെ മുന്‍പുതന്നെ, ഞാന്‍ അത്തരത്തിലുള്ള വലിയ കലാകാരന്മാര്‍ക്കൊപ്പം അണിചേരണമെന്ന് മുത്തശ്ശന്‍ ആഗ്രഹിച്ചിരുന്നു. 

rajiv-eipe-anand-illustration-Copy
വര : രാജീവ് ഐപ്പ്

 

ഒരു കുട്ടിയുടെ ലോകം മുതിര്‍ന്നവരുടേതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. അവര്‍ വ്യത്യസ്ത കാര്യങ്ങള്‍ നിരീക്ഷിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാറുണ്ട്. ഇതുകൊണ്ടു തന്നെ കുട്ടികളുടെ പുസ്തകങ്ങള്‍ക്ക് വ്യത്യസ്തമായ സമീപനം ആവശ്യമാണ്. താങ്കളുടെ കലാസൃഷ്ടികളെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ചും താങ്കളെ സ്വാധീനിച്ച ഇല്ലസ്‌ട്രേറ്റര്‍മാരെ കുറിച്ചും പറയാമോ?

 

കുട്ടിക്കാലത്ത് എനിക്ക് വായനയോട് അത്ര താത്പര്യമുണ്ടായിരുന്നില്ല. അതേസമയം എന്റെ സഹോദരന്‍ നല്ലൊരു വായനക്കാരനായിരുന്നു. ചിത്രങ്ങളാണ് എന്നെ പുസ്തകങ്ങളിലേക്ക് ആകര്‍ഷിച്ചത്. ടാര്‍ജറ്റ് മാസിക ഞങ്ങള്‍ വീട്ടില്‍ വരുത്തിയിരുന്നു. അജിത് നൈനാന്റെ ഡിറ്റക്ടീവ് മൂച്ച് വാല, ജയന്തോയുടെ ഗര്‍ധബ് ദാസ് തുടങ്ങിയ കോമിക് സ്ട്രിപ്പുകള്‍ വിസ്മയകരമായിരുന്നു. 

 

അമ്മച്ചിയെ വരയ്ക്കാനുള്ള പ്രചോദനം എന്തായിരുന്നു? 

illustration-anand-seires-Copy
വര : രാജീവ് ഐപ്പ്

 

എന്റെ രണ്ട് മുത്തശ്ശിമാരായിരുന്നു ഇതിന് പ്രചോദനം. ഒരാള്‍ കോട്ടയത്തും മറ്റൊരാള്‍ തിരുവനന്തപുരത്തുമായിരുന്നു താമസം. വേനലവധിക്കാലം ഞങ്ങള്‍ അവരോടൊപ്പമാണ് ചെലവഴിച്ചിരുന്നത്. ലളിതമായ യന്ത്രങ്ങളെന്ന ആശയത്തിനൊപ്പം രസകരവും താൽപര്യം ജനിപ്പിക്കുന്നതുമായ ഒരു കഥ എഴുതുകയെന്നതായിരുന്നു ഉദ്ദേശ്യം. നിരവധി ചിന്തകളിലൂടെ കടന്നു പോയ ശേഷം ഇപ്പോള്‍ കാണുന്ന രൂപത്തിലേക്ക് കഥയെ ചുരുക്കി. 

 

ഞൊടിയിടയില്‍ കുട്ടികളുടെ മനസ്സു കീഴടക്കുന്നതാണ് താങ്കളുടെ ചിത്രങ്ങള്‍. മാലിന്യ ട്രക്കുമായി വരുന്ന ആനന്ദും ഊര്‍ജസ്വലനായ പര്‍പ്പിള്‍ പുച്കുവുമെല്ലാം സാമ്പ്രദായിക രൂപങ്ങള്‍ക്കു പുറത്ത് നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. ഇന്ത്യയില്‍ സാധാരണ കാണുന്ന കുട്ടിപ്പുസ്തകങ്ങളിലെ 2 ഡി ചിത്രങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് അവ. വിശദാംശങ്ങള്‍ക്കു നല്‍കുന്ന ശ്രദ്ധയിലും നിറങ്ങളുടെ തിരഞ്ഞെടുപ്പിലും സൂക്ഷ്മമായ നര്‍മത്തിലുമെല്ലാം അവ വേറിട്ട് നില്‍ക്കുന്നു. ഇത്തരത്തിലൊരു സ്റ്റൈല്‍ താങ്കളുടെ ചിത്രങ്ങള്‍ക്ക് നല്‍കാനുള്ള പ്രേരണ എന്താണ്? 

 

അതൊരു ബോധപൂര്‍വമായ പദ്ധതിയുടെ ഭാഗമല്ല. നര്‍മ്മം നിറഞ്ഞ കഥകളിലേക്ക് ഞാന്‍ എപ്പോഴും ആകര്‍ഷിക്കപ്പെട്ടിരുന്നു. വിശദാംശങ്ങള്‍ കഥയ്ക്ക് ആധികാരികത നല്‍കുന്നു. അത് കഥാപാത്രങ്ങളെ കൂടുതല്‍ യഥാർഥവും സമഗ്രവുമാക്കുന്നു. ഒരു ജനറിക് ഇടത്തിന് പകരം യഥാർഥ ചുറ്റുപാടുകളില്‍ കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുമ്പോള്‍ അവയ്ക്ക് ത്രിമാന സ്വഭാവവും ലഭിക്കുന്നു. 

 

ഇനി താങ്കളുടെ പ്രവര്‍ത്തന രീതിയിലേക്ക് വരാം. എങ്ങനെയാണ് ഒരു കുട്ടിപ്പുസ്തകം താങ്കള്‍ പുറത്തിറക്കുന്നത്? എഴുത്തുകാര്‍ താങ്കളെ സമീപിക്കുകയാണോ? 

 

കഥയുടെ കയ്യെഴുത്ത്പ്രതി ലഭിച്ച ശേഷം പ്രസാധകരാണ് സാധാരണ ഇല്ലസ്‌ട്രേറ്ററെ സമീപിക്കുന്നത്. ചിലപ്പോള്‍ അതിലൊരു ആര്‍ട് ഡയറക്ടറും ഉള്‍പ്പെട്ടിരിക്കാം. കഥയുടെ മൂഡിനെപ്പറ്റിയോ പശ്ചാത്തലത്തെപ്പറ്റിയോ ഹ്രസ്വ വിവരണം നല്‍കിയിട്ടുണ്ടാകും. ഇത്തരത്തില്‍ വിവരണങ്ങള്‍ ഇല്ലെങ്കില്‍ കഥ വായിച്ച് നമ്മള്‍ അതിനെ വ്യാഖ്യാനിക്കുകയും ചിത്രങ്ങള്‍ തയാറാക്കുകയും വേണം. 

 

താങ്കള്‍ വാകോം ടാബ്‌ലറ്റിലാണോ നേരിട്ട് പേപ്പറിലാണോ വരയ്ക്കാറുള്ളത്?

 

പേപ്പറില്‍ വരയ്ക്കുന്നതാണ് എനിക്ക് ഇഷ്ടം. പെന്‍സില്‍ ഉപയോഗിച്ച് പേപ്പറില്‍ വരച്ചിട്ട് കംപ്യൂട്ടറിന്റെ സഹായത്തോടെ നിറം നല്‍കുകയാണ് സാധാരണ ചെയ്യുക. അനിമേഷനിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് സാധാരണ വാകോം ടാബ്‌ലറ്റ് ഉപയോഗിക്കുന്നത്. 

 

ടാറ്റായുടെ ബിഗ് ലിറ്റില്‍ ബുക്ക് പുരസ്കാരം (ബിഎല്‍ബിഎ) ലഭിക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും മികച്ച ഇല്ലസ്‌ട്രേറ്റര്‍മാരിലൊരാള്‍ എന്നാണ് ജൂറി താങ്കളെ വിശേഷിപ്പിച്ചത്. പുരസ്‌കാരം ലഭിച്ചപ്പോള്‍ എന്തുതോന്നി? കുട്ടിവായനക്കാരോടുള്ള താങ്കളുടെ ഉത്തരവാദിത്തം അത് വർധിപ്പിച്ചിട്ടുണ്ടോ?

 

ജൂറി പറഞ്ഞ നല്ല വാക്കുകള്‍ കേട്ട് എന്റെ കണ്ണ് നിറഞ്ഞിരുന്നു. പുരസ്കാരം എനിക്കു മാത്രമല്ല, ബാലസാഹിത്യ പുസ്തക വ്യവസായത്തിനുതന്നെ പ്രചോദനം നല്‍കുന്നതാണ്. ടാറ്റായുടെ ബിഗ് ലിറ്റില്‍ ബുക്ക് പുരസ്‌കാരം പോലുള്ളവ എല്ലാ ഭാഷകളിലുമുള്ള ബാലസാഹിത്യ പുസ്തകങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. 

 

കുട്ടികള്‍ക്കായുള്ള ഇല്ലസ്‌ട്രേഷന്‍ പുസ്തകങ്ങള്‍ ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഒരു വ്യവസായം മാത്രമാണ്. താങ്കളുടെ അഭിപ്രായത്തില്‍ ഇന്ത്യയിലെ ബാലസാഹിത്യ പുസ്തകങ്ങളുടെ സാധ്യതകള്‍ എന്തൊക്കെയാണ് ?

 

ബാലസാഹിത്യ പുസ്തകങ്ങളെ സംബന്ധിച്ച് ഒരു വലിയ വിടവ് ഇന്ത്യയിലുണ്ട്. പ്രാദേശിക ഭാഷകളില്‍ കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ ലഭ്യമാകാത്തതിനെ കുറിച്ച് ഒരു പാട് മാതാപിതാക്കള്‍ ഉത്കണ്ഠ പ്രകടിപ്പിക്കാറുണ്ട്. അവരില്‍ പലരും സ്വയം കുട്ടികള്‍ക്കായി പുസ്തകങ്ങള്‍ പുറത്തിറക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തായി ഈ മേഖലയില്‍ വളര്‍ച്ചയുണ്ടായി. ബിഎല്‍ബിഎ പോലുള്ള പുരസ്‌കാരങ്ങള്‍ അത്തരം പുസ്തകങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കും. ബിഎല്‍ബിഎ ഈ വര്‍ഷം മലയാള പുസ്തകങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 

 

താങ്കളുടെ കുട്ടിവായനക്കാര്‍ ആരെങ്കിലും താങ്കളെ സമീപിക്കാറുണ്ടോ? അത്തരത്തില്‍ ഏതെങ്കിലും നിമിഷങ്ങള്‍ ഓര്‍മയുണ്ടോ? 

 

കുട്ടികള്‍ എന്റെ പുസ്തകങ്ങള്‍ വായിക്കുന്നതിന്റെ ചിത്രങ്ങള്‍ മാതാപിതാക്കള്‍ പങ്കുവയ്ക്കുന്നത് വളരെ ഹൃദ്യമാണ്. കുട്ടികള്‍ എന്റെ കഥാപാത്രങ്ങളുടെ പടം വരയ്ക്കുന്നതിന്റെ ചിത്രങ്ങളും ചില മാതാപിതാക്കള്‍ പങ്കുവയ്ക്കാറുണ്ട്. 

 

മുയല്‍ക്കുഞ്ഞുങ്ങള്‍ക്ക് ചുവപ്പോ ജിറാഫിന് പച്ചയോ നിറം നല്‍കാന്‍ കുട്ടികള്‍ക്ക് സാധിക്കാത്ത ഒരു ലോകത്താണ് നാം ജീവിക്കുന്നത്. മുന്‍ സമ്പ്രദായങ്ങള്‍ പിന്തുടരാനാണ് അവരെ പഠിപ്പിക്കുന്നത്. ഈയവസ്ഥയില്‍ യുവ ചിത്രകാരന്മാര്‍ക്ക്  എന്തെങ്കിലും സന്ദേശം നല്‍കാനുണ്ടോ? 

 

കുട്ടികളുടെ  ഭാവനയെ അടിച്ചമര്‍ത്താന്‍  ഒരിക്കലും നിര്‍ബന്ധിക്കരുത്. അവര്‍ക്ക് ഇഷ്ടമുള്ള രൂപത്തില്‍ കലയെ കാണാനും അതില്‍ പരീക്ഷണങ്ങള്‍ നടത്താനും അനുവദിക്കണം. അവര്‍ക്ക് വൈദഗ്ധ്യം ആവശ്യമുള്ള ഒരു കാലം വരും. എന്നാല്‍ തുടക്കത്തില്‍ അവര്‍ക്ക് ഇഷ്ടമുള്ള തരത്തില്‍ ധാരാളം വരയ്ക്കാന്‍ അവരെ അനുവദിക്കണം.

 

Content Summary : Big Little Book Award winner Rajiv Eipe speaks of his journey as a children's book illustrator

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com