ADVERTISEMENT

‌നിധീഷ് ജി എഴുതുന്ന കഥകളിൽ സ്ഥലങ്ങൾ പലപ്പോഴും അവയുടെ പേരുകളിൽ നിന്ന് മജ്ജയും മാംസവും മനസ്സുമുള്ള കഥാപാത്രങ്ങളായി രൂപംമാറും. നിധീഷിന്റെ ‘താമരമുക്ക്’ എന്ന കഥാസമാഹാരത്തിലുള്ളതു തന്നെ ഇത്തരത്തിൽ സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ടുണ്ടായ 10 കഥകളാണ്. പുള്ളിമാൻ ജംക്‌ഷൻ, ക്ലാപ്പന, ഘണ്ടർണ്ണങ്കാവ്, താമരമുക്ക്, കന്നേറ്റിപ്പാലം, ആയിരംതെങ്ങ് തുടങ്ങിയ കഥകളിലൊക്കെ ആ ദേശങ്ങൾ കഥാപാത്രങ്ങളായിത്തന്നെ മാറുന്ന മാജിക് നിധീഷ് കൊണ്ടുവരുന്നു. വർത്തമാനകാലത്തിൽ നമ്മെ ആകുലപ്പെടുത്തുന്ന വിവിധ വിഷയങ്ങൾ കഥകളിൽ ഒരു സൂക്ഷ്മമാപിനിയിലെന്ന പോലെ കണ്ടെത്തി അവതരിപ്പിക്കാൻ നിധീഷിനു പൊലീസിലെ ജോലി കരുത്താകുന്നു. അതിസങ്കീർണമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്ന ഒട്ടേറെപ്പേരെയാണല്ലോ ജോലിയുടെ ഭാഗമായി ഓരോ പൊലീസുകാരനും ദിനേനയെന്നോണം കണ്ടുമുട്ടുന്നത്. ഇത്തരം അനുഭവങ്ങളെയെല്ലാം തന്റെ മനസ്സിന്റെ ഒരു കോണിൽ അടുത്ത കഥയ്ക്കുള്ള മൂലധനമാക്കി മാറ്റി നിധീഷ് കരുതിവയ്ക്കുന്നു. നാരങ്ങാച്ചായ, എലെഫന്റ് ഇൻ ദ് റൂം തുടങ്ങി സമകാലീന കഥാസാഹിത്യത്തിലെ ശ്രദ്ധേയ രചനകളായി അവ പുറത്തുവരുന്നു. കോട്ടയം – ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ, സമുദ്രനിരപ്പിൽ നിന്നും മൂവായിരം അടിയിലേറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ എന്ന മലമുകളിലെ പൊലീസ് വയർലെസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് നിധീഷിന്റെ ‘ഇലവീഴാപൂഞ്ചിറ’ എന്ന കഥ പ്രസിദ്ധീകരിക്കപ്പെടുന്നത്. ആ വയർലെസ് സ്റ്റേഷനും അവിടെ ജോലി ചെയ്യുന്ന പൊലീസുകാരും കഥാപാത്രങ്ങളായി വരുന്ന, അവസാനവാചകം വരെ സസ്പെൻസ് നിലനിർത്തിയ മികച്ചൊരു കഥയായിരുന്നു ഇലവീഴാപൂഞ്ചിറ. കഴിഞ്ഞ വർഷം നിധീഷ് ഇലവീഴാ‍പൂഞ്ചിറയിൽ നിന്നൊരു ചിത്രം എഫ്ബിയിൽ പോസ്റ്റ് ചെയ്തു. മഞ്ഞണിഞ്ഞ മലനിരകളുടെ പശ്ചാത്തലത്തിൽ ഒരു റൈറ്റിങ് ബോർഡും അതിനു സമീപമൊരു നാരങ്ങാച്ചായയും ആയിരുന്നു ആ ചിത്രം. ഇലവീഴാപൂഞ്ചിറ എന്ന കഥയു‍ടെ തിരക്കഥയായുള്ള രൂപാന്തരം. അതു പൂർത്തിയായിരിക്കുന്നു. സൗബിൻ ഷാഹിർ, സുധി കോപ, ജൂഡ് ആന്തണി ജോസഫ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ഇലവീഴാപൂഞ്ചിറ’ എന്ന സിനിമയെത്തുകയാണ്. ജോസഫ്, നായാട്ട് തുടങ്ങിയ ചിത്രങ്ങൾക്കു കഥയും തിരക്കഥയൊരുക്കിയ നിധീഷിന്റെ കൂട്ടുകാരനും പൊലീസുകാരനും കൂടിയായ ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. തിരക്കഥയൊരുക്കിയതു കഥയെഴുതിയ നിധീഷും കൂട്ടുകാരനും പൊലീസുകാരനും കൂടിയായ ഷാജി മാറാടും ചേർന്ന്. മൂന്നു പൊലീസുകാരുടെ ആത്മബന്ധത്തിൽ നിന്നുയിർകൊണ്ട സിനിമ. സാഹിത്യവും സിനിമയും പൊലീസ് ജീവിതവും കെട്ടുപിണഞ്ഞുകിടക്കുന്ന എഴുത്തുവഴികളെക്കുറിച്ചു നിധീഷ് മനസ്സു തുറക്കുന്നു.

 

∙സാഹിത്യത്തിൽ നിന്നു സിനിമയിലേക്കുള്ള മാറ്റം എങ്ങനെ അനുഭവപ്പെടുന്നു?

ilaveezha-poonchira-story

 

മാറ്റം തിരിച്ചറിയപ്പെടാൻ മാത്രം സിനിമയിലേക്ക് അത്ര കടന്നിട്ടില്ലല്ലോ. കാലെടുത്ത് വയ്ക്കുന്ന ഭാഗമല്ലേ. അതാകട്ടെ വളരെ കംഫർട്ടബിൾ ആയ ഒരു സോണിൽ നിന്നാണു താനും. ‘ഇലവീഴാപൂഞ്ചിറ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഏറെക്കുറെ എല്ലാവരുമായി നേരത്തേ തന്നെ നല്ല സൗഹൃദമുണ്ടായിരുന്നു. ഷൂട്ട് ചെയ്തത് സ്വന്തമെന്നു കരുതുന്ന ഒരു തട്ടകത്തിൽ വച്ചും. അതുകൊണ്ടുതന്നെ അല്ലറ ചില്ലറ കഥകളെഴുതുന്ന പൊലീസുകാരൻ എന്നതിനപ്പുറം മറ്റൊരു ലോകത്തേക്ക് കടന്നു എന്നൊരു തോന്നൽ ഇതുവരെ ഇല്ല.

ila-veezha-poonchira-movie

 

∙സിനിമയ്ക്കു തിരക്കഥയൊരുക്കിയപ്പോൾ കഥയെഴുത്തിലെ അനുഭവപരിചയം എത്രമാത്രം സഹായകരമായി?

 

രണ്ടും രണ്ടാണെന്ന് ബോധ്യപ്പെട്ടു. സിനിമയ്ക്ക് സാഹിത്യപരിജ്ഞാനത്തിന്റെ ആവശ്യമൊന്നുമില്ല. പദസമ്പത്തോ വ്യാകരണമോ ആഖ്യാനചാരുതയോ ഒന്നും വേണ്ട. ഒരു കഥയെ ചലച്ചിത്രമായി മനസ്സിൽ കാണുക, അതു പകർത്താൻ സാധിക്കുക എന്നതാണു സിനിമയെഴുത്തിൽ പ്രധാനം. എന്നാലും ഒരു കഥയെഴുത്തുകാരൻ എന്ന നിലയിലുള്ള അനുഭവം, കഥാപാത്രങ്ങളെ കൗതുകപൂർവം നോക്കിക്കാണുന്നതിനും അവരുടെ ഉള്ളിലെ വൈകാരികമായ അടരുകളിലേക്ക് കടക്കാനുമുള്ള വഴി എളുപ്പമാക്കുമെന്ന് തോന്നുന്നു. സാഹിത്യത്തിൽ നിന്നു സിനിമയിലേക്ക് വരുമ്പോൾ കഷ്ടപ്പെടുക സംഭാഷണങ്ങളിലാണ്. സ്വാഭാവികമായില്ലെങ്കിൽ അതു സ്വീകരിക്കപ്പെടില്ല.

nidhish-g-friends
നിധീഷ് ജി, ഷാഹി കബീർ, ഷാജി മാറാട്

 

∙ഇലവീഴാപൂഞ്ചിറ എന്ന കഥ തന്നെ ആദ്യ സിനിമയ്ക്കായി തിരഞ്ഞെടുക്കാൻ കാരണമെന്താണ്?

 

സിനിമയ്ക്ക് സാധ്യതയുള്ളത് എന്ന നിലയിൽ ആദ്യമാലോചിച്ചിരുന്നത് ‘കെന്നൽകാമനകൾ’ എന്ന കഥയാണ്. അതു ചൂണ്ടിക്കാട്ടിയതും തിരക്കഥയായി എഴുതാനും പറഞ്ഞത് ഷാഹി കബീറാണ്. പക്ഷേ, ഒരുപാട് തയാറെടുപ്പുകൾ വേണ്ടതും ചെറിയ കാലയളവിൽ ചെയ്തു തീർക്കാൻ പറ്റുന്നതുമായ ഒന്നായിരുന്നില്ല അത്. ഒറ്റ ലൊക്കേഷനിൽ, ആൾബാഹുല്യമില്ലാതെ, കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ചെയ്യാവുന്നത് എന്ന നിലയ്ക്കാണ് ഇലവീഴാപൂഞ്ചിറ ആദ്യം സംഭവിച്ചത്.

thamara-mukku

 

∙ഷാഹി കബീറുമായുള്ള ആത്മബന്ധം സിനിമയിലേക്കുള്ള വഴിയിൽ എത്രമാത്രം സ്വാധീനം ചെലുത്തി?

ilaveezha-poonchira
രചനാവേളയിൽ ഇലവീഴാപൂഞ്ചിറയിൽ നിന്നു നിധീഷ് എഫ്ബിയിൽ പോസ്റ്റ് ചെയ്ത ചിത്രം.

 

ഞങ്ങൾ ഒരുമിച്ച് പൊലീസ് ട്രെയിനിങ് പൂർത്തിയാക്കിയവരാണ്. മണിയാർ ക്യാംപിൽ ഡ്യൂട്ടി ചെയ്യുന്ന സമയത്ത് ഷാഹി, ഷാജി മാറാട് (co-writer), ജോഷി - ഞങ്ങൾ നാലുപേർ തമ്മിൽ എങ്ങനെയോ ഗാഢമായ ഒരു സൗഹൃദം രൂപപ്പെട്ടു. പുസ്തകങ്ങളെയും സിനിമയെയും ഒരുപോലെ ഇഷ്ടപ്പെടുന്നവർ എന്ന നിലയ്ക്കാകാം അത്. അക്കാലം മുതലേ (2006) ഷാഹി സിനിമയ്ക്ക് പറ്റുന്ന കഥകൾ പറഞ്ഞിരുന്നു പിന്നീട് കോട്ടയം എആർ ക്യാംപിലേക്ക് ട്രാൻസ്ഫർ ആയി വന്നപ്പോൾ ഞങ്ങൾ ഒരുമിച്ച് പൊലീസുകാരുടെ സർഗ്ഗസൃഷ്ടികൾ പ്രസിദ്ധീകരിക്കുന്ന ചുമർമാസികയും ചില ഷോർട്ട് ഫിലിമുകളും ചെയ്തു. സിനിമയിലെത്തണമെന്നത് ഷാഹിയുടെ ദൃഢനിശ്ചയമായിരുന്നു. എളുപ്പമല്ലാത്ത ഒരു വഴിയിൽ ലക്ഷ്യബോധവും കഠിനാധ്വാനവും കൊണ്ടാണ് അയാളതു സാധിച്ചത്. എന്നാൽ സിനിമ വലിയ സ്വപ്നമായിരുന്നെങ്കിലും എന്റേത് ഒരു easy walk over ആണ്. ഷാഹി എന്ന സുഹൃത്ത് കാരണമാണ് ഇപ്പോൾ ഇലവീഴാപൂഞ്ചിറ സംഭവിക്കുന്നത്.

 

∙പൊലീസ് വകുപ്പിലെ ജോലി നൽകുന്ന അനുഭവം എഴുത്തിലും സിനിമയിലും എത്രമാത്രം ഉപകാരപ്പെടുന്നു?

 

മറ്റ് ജോലികളെ അപേക്ഷിച്ച് ചുറ്റുമുള്ള ലോകത്ത് നിന്നു കൂടുതൽ തീവ്രവും ഗാഢവുമായി അനുഭവങ്ങൾ കിട്ടുക പൊലീസിനാണ്. അത്ര പരിചിതമല്ലാത്ത ഇടങ്ങളെയും മനുഷ്യരെയും കുറിച്ചുള്ള കഥകളോട് വായനക്കാർക്കും പ്രേക്ഷകർക്കും പൊതുവെ താൽപര്യമുണ്ട്. ആകാംക്ഷയോടെ അവരതിനെ സ്വീകരിക്കും. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ജീവിതാനുഭവങ്ങൾ ഓരോ പൊലീസുകാരനിലുമുണ്ട്. അത് വിഷ്വലായി പറയുമ്പോൾ കുറേക്കൂടി വലിയ സാധ്യത കിട്ടുന്നു. സ്പേസ് കിട്ടുന്നു.

 

∙കഥയെഴുത്താണോ തിരക്കഥയെഴുത്താണോ കൂടുതൽ സംതൃപ്തി പകരുന്നത്?

 

രണ്ടും രണ്ടു തരത്തിലുള്ള സന്തോഷമാണ്. ചെറുകഥയിൽ എഴുത്തുകാരൻ സൃഷ്ടിപരമായി അനുഭവിക്കുന്ന ഒരു സ്വാതന്ത്ര്യമുണ്ട്. അവനവന്റെ ഇഷ്ടത്തിനനുസരിച്ച് സൃഷ്ടിക്കുന്ന ഒരു ലോകം. എഴുത്തിന്റെ നോവാണ് അവന്റെ ആനന്ദം. ഒരു വായനക്കാരൻ ഇത് ഏതു വിധത്തിൽ സ്വീകരിക്കുമെന്നത് എഴുതുമ്പോൾ അവന്റെ പ്രശ്നമല്ല. മറ്റാരുടെയും പ്രശ്നമായി തീരുന്നുമില്ല. ഇത് എന്റെ കഥയാണ്, എങ്ങനെ വേണമെങ്കിലും വായിച്ചു കൊള്ളൂ, താൽപര്യമില്ലെങ്കിൽ വായിക്കാതിരിക്കാം. ഇഷ്ടപ്പെടുന്ന കുറച്ചുപേരുണ്ടായാൽ സന്തോഷം. എന്നാൽ സിനിമയെഴുത്ത് അങ്ങനെയല്ല. ഒരേസമയം അതു ക്രിയേറ്റിവിറ്റിയും കച്ചവടത്തിനുള്ള പ്രൊഡക്റ്റുമാണ്. സൃഷ്ടി സമയത്ത് തന്നെ അതതുകാലത്തുള്ള പ്രേക്ഷകന്റെ ആവശ്യം, സാമ്പത്തികവിജയം, ഒപ്പം സഹകരിക്കുന്നവരുടെ താൽപര്യങ്ങൾ തുടങ്ങി പല ഘടകങ്ങളും പരിഗണിക്കേണ്ടതായുണ്ട്. സർഗ്ഗപരതയുടെ ആനന്ദത്തിനപ്പുറം അതു പ്രേക്ഷകാംഗീകാരത്തിന്റെ / ബോക്സ് ഓഫിസ് വിജയത്തിന്റെ ഫോർമുലയാണ് മുന്നോട്ട് വയ്ക്കുന്നത്. രണ്ടിൽ ഏതെങ്കിലുമൊന്ന് കിട്ടിയില്ലെങ്കിൽ നമ്മൾ ഒരു പരാജയപ്പെട്ട സിനിമയെഴുത്തുകാരനായിത്തീരും.

 

∙ഇലവീഴാപൂഞ്ചിറ എന്ന കഥ അത് പ്രസിദ്ധീകരിക്കപ്പെട്ട സമയത്ത് ഏറെ വായിക്കപ്പെട്ട ഒന്നായിരുന്നു. അന്നേ അതിൽ സിനിമയ്ക്കുള്ള ഒരു സാധ്യത മനസ്സിൽ തോന്നിയിരുന്നോ?

 

ഇലവീഴാപൂഞ്ചിറ എന്ന കഥ മനസ്സിൽ രൂപപ്പെടുമ്പോൾ തന്നെ അതിൽ ഒരു സിനിമയ്ക്ക് പറ്റിയ പശ്ചാത്തലമുണ്ടെന്ന് തോന്നിയിരുന്നു. എന്നാൽ ഒരു മുഴുവൻ സിനിമയ്ക്കുള്ള content ആ കഥയിൽ അടങ്ങിയിരുന്നില്ല. ഞാനും ഷാജി മാറാട് എന്ന സുഹൃത്തും വയർലെസ് സ്റ്റേഷനിൽ ഒരുമിച്ച് ജോലിയെടുക്കവെ, വിശ്രമവേളകളിൽ പരസ്പരം കഥാസന്ദർഭങ്ങൾ ചർച്ച ചെയ്തും ഭാവനയിൽ നിന്നും പുതിയവ കൂട്ടിച്ചേർത്തും തിരക്കഥ പൂർത്തിയാക്കി. ഷാഹിയും കുറേക്കാലം ഇലവീഴാപൂഞ്ചിറയിൽ ജോലിയെടുത്തിരുന്നു. മൂന്നുപേരുടെയും അനുഭവങ്ങളെ സമന്വയിപ്പിച്ച് സ്ക്രിപ്റ്റ് ഒരു ഡയറക്ടർ പെർസ്പെക്റ്റീവിലാണ് എഴുതിയത്.

 

∙നായ കേന്ദ്രകഥാപാത്രമായി വരുന്ന 777 ചാർലി വലിയ പ്രേക്ഷകാഭിപ്രായം നേടി തിയറ്ററുകളിലോടുന്നു. ഇലവീഴാപൂഞ്ചിറ കഥയിലെ നായ ‘പിങ്കി’യ്ക്ക് സിനിമയിൽ എത്രത്തോളം പ്രാധാന്യം നൽകിയിട്ടുണ്ട്?

 

സത്യത്തിൽ അടിസ്ഥാനകഥയുടെ സിനിമാവിഷ്കാരമല്ല ഇലവീഴാപൂഞ്ചിറ. കഥയും സിനിമയും രണ്ടും രണ്ടാണ്. കഥ നടക്കുന്ന പശ്ചാത്തലമാണ് ആകെ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്. ഒരു ചെറിയ സാന്നിധ്യമായി മാത്രമേ പിങ്കി എന്ന നായ സിനിമയിൽ പ്രത്യക്ഷപ്പെടുന്നുള്ളു.

 

∙ഇലവീഴാപൂഞ്ചിറയിലെ ഷൂട്ടിങ് അനുഭവത്തെക്കുറിച്ചു പറയാമോ?

 

2021 ഒക്ടോബർ- നവംബർ കാലത്താണ് സിനിമയുടെ ഷൂട്ട് നടന്നത്. തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമൊക്കെയായി കോട്ടയം ഇടുക്കി മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സാധാരണഗതിയിൽ പ്രവചിക്കാനാവാത്ത കാലാവസ്ഥാവ്യതിയാനങ്ങളുള്ള ഇലവീഴാപൂഞ്ചിറയിൽ ഇതു കൂടിയായപ്പോൾ ആകെ പ്രശ്നങ്ങളായി. പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെയുള്ള ഗതാഗതം, ഷൂട്ടിങ് സാമഗ്രികളുടെ ട്രാൻസ്പോർട്ടേഷൻ ഒക്കെ അവതാളത്തിലായി. Climate continuity കിട്ടാതെ പല ദിവസങ്ങളിലും ഷൂട്ടിങ് നടന്നില്ല. പൊലീസ് ടെലി കമ്യൂണിക്കേഷൻ കോട്ടയം യൂണിറ്റിൽ നിന്നും ഒപ്പം ചക്കിക്കാവ് നിവാസികളിൽ നിന്നുമുള്ള ആത്മാർത്ഥമായ പിന്തുണ കിട്ടിയത് കൊണ്ടാണ് ഷൂട്ടിങ് സുഗമമായി പൂർത്തിയാക്കാൻ സാധിച്ചത്.

 

∙എലെഫന്റ് ഇൻ ദ് റൂം ആണു നിധീഷിന്റെ അവസാനം പ്രസിദ്ധീകരിക്കപ്പെട്ട കഥ. 2021 ഒക്ടോബറിൽ. അടുത്ത കഥ എപ്പോഴുണ്ടാകും?

 

എങ്കിൽപ്പിന്നെ ഒരു കഥയെഴുതിക്കളയാം എന്നു കരുതി എഴുതാനിരുന്നിട്ടില്ല. ഇലവീഴാപൂഞ്ചിറ ഷൂട്ട് തുടങ്ങിയതു മുതൽ അതു മാത്രമേ തലയ്ക്കുള്ളിലുളളു. അതിറങ്ങിപ്പോകാതെ മറ്റൊന്നും നടക്കില്ലെന്നു തോന്നുന്നു.

 

Content Summary: Talk with writer Nidhish G.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com