ADVERTISEMENT

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ ഓര്‍മ പങ്കിട്ടുകൊണ്ട് എഴുതിയ കവിതകളുടെ സമാഹാരമാണ് ‘മെലെ കാവുളു’. ഈ പുസ്തകത്തിന്റെ എഡിറ്റര്‍മാരിലൊരാളായ കവി എസ്.ജോസഫ് സംസാരിക്കുന്നു.

 

∙ ‘മെലെ കാവുളു’ എന്ന ഈ പുസ്തകത്തിന്റെ പിറവിക്കു മുമ്പായി ഉല്ലാസ പാതകൾ വിട്ടുള്ള കുറെ അലച്ചിലുകൾ ഉണ്ടായിട്ടുണ്ടല്ലോ. അതുമായി ബന്ധപ്പെട്ടുണ്ടായ അനുഭവങ്ങൾ?

 

ഞാനും സുഹൃത്തുക്കളും ഇക്കാര്യത്തിന് അട്ടപ്പാടിയിൽ രണ്ടുവട്ടം പോയിരുന്നു. ഒരു തവണ മധുവിന്റെ വീട്ടിലും ചെന്നു. ചെറുപ്പത്തിൽ സ്പോർട്സ്മാൻ സ്പിരിറ്റുള്ള ആളായിരുന്നു മധു. ഫോട്ടോ ഞാൻ കണ്ടിട്ടുണ്ട്. പിന്നീടാണ് കാട്ടിലേക്ക് ഉൾവലിഞ്ഞത്. യാത്രയിൽനിന്ന് ഇരുള, മുഡുഗ, കുറുംബ തുടങ്ങിയ ഭാഷകൾ ഞാൻ കുറേ പഠിക്കുകയും ചെയ്തു. രണ്ടാമത്തെ യാത്ര കൂടുതൽ ചില വ്യക്തതകൾക്കു വേണ്ടിയായിരുന്നു.

 

∙ ഈ പുസ്തകത്തെക്കുറിച്ച് നിങ്ങൾ എഡിറ്റർമാർ പ്രതീക്ഷിച്ചിരുന്ന ടാർഗറ്റിനൊപ്പം എത്താൻ സാധിച്ചു എന്നു തോന്നുന്നുണ്ടോ? 

mele-kavulu

 

അങ്ങനെ എടുത്തു പറയത്തക്ക ടാർഗറ്റ് ഉണ്ടായിരുന്നില്ല. സച്ചിമാഷും കെജിഎസും വി.എം.ഗിരിജയും കവിത തന്നു. അതുപോലെ ധാരാളം പുതുകവികൾ. വളരെ ഗംഭീരമായ കുറേയേറെ കവിതകൾ ഈ സമാഹാരത്തിലുണ്ട്.

 

∙ മധുവിന്റെ വീട്ടുകാരെ സന്ദർശിച്ചിരുന്നല്ലോ. മധുവിന്റെ ജീവിതത്തെക്കുറിച്ച് ലഭിച്ച വിവരങ്ങൾ എന്തെല്ലാമാണ് ?

 

മധുവിന്റെ അമ്മ കുറുംബ വിഭാഗത്തിൽ പെട്ടവരാണ്. അച്ഛൻ മുഡുഗ വിഭാഗവും. അത് രണ്ടു ഭാഷകൾ കൂടിയാണ്. രണ്ടിനും ലിപിയില്ല. മധു ദൂരെ ഒരിടത്തു ജോലിക്കുപോയത് ജീവിതത്തെ മാറ്റിമറിച്ചു. എന്താണു സംഭവിച്ചതെന്ന് വീട്ടുകാർക്കും അറിയില്ല. പിന്നെ കാട്ടിലായിരുന്നു അവന്റെ ജീവിതം. സഹോദരിമാർ അവന് ആഹാരം കൊണ്ടു കൊടുത്തിരുന്നു. കാടിന്റെ ആദിമ പ്രകൃതിയിലേക്കുള്ള ഒരു അബോധപൂർവമായ മടക്കം മധുവിലുണ്ടെന്ന് തോന്നുന്നു.

 

∙ ആദിവാസി ഭൂമികളിലൂടെ നടത്തിയ സഞ്ചാരങ്ങൾ താങ്കളിലുളവാക്കിയ പുതിയ വിചാരങ്ങളും കാഴ്ചപ്പാടുകളും ?

 

അതിശോചനീയമായ അവസ്ഥയാണ് ചില സെറ്റിൽമെന്റുകളിൽ ഞാൻ കണ്ടത്. ചാക്കു തൂക്കിയിട്ട വാതിലുകൾ ഉള്ള വെറും കുടിലുകൾ ചിതറിക്കിടക്കുന്നു. സ്വത്വം തകർന്ന ജനതകളായി അവരെന്ന് എനിക്കു തോന്നി. ദേദപ്പെട്ട രീതിയിൽ ജീവിക്കുന്ന ഇരുളരുടെ സെറ്റിൽമെന്റിലും ഞാൻ പോകുകയുണ്ടായി.

 

∙ ആദിവാസിഭാഷകളിൽനിന്ന് ധാരാളം കവിതകൾ കേരളകവിതയിലേക്ക് എത്തിച്ചേരുന്നുണ്ടല്ലോ. അതു മലയാള കവിതയിലുണ്ടാക്കുന്ന സ്വാധീനങ്ങൾ എന്തെല്ലാമാണ്?

 

മലയാളകവിതയിൽ പുതിയ ഒരു അധ്യായം എഴുതിച്ചേർക്കുന്നുണ്ട് ആദിവാസി കവിതകൾ. അത് പൊതുകവിതയെ കൂടുതൽ ബഹുസ്വരമാക്കും.

 

∙ പൊതു സമൂഹവും അതിന്റെ അധികാരകേന്ദ്രങ്ങളും ആദിവാസി വിഭാഗങ്ങളോടു പുലർത്തിവരുന്ന സമീപനങ്ങളിൽ മാറ്റമുണ്ടാകേണ്ടതായി തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ അതേക്കുറിച്ച് താങ്കൾക്കുള്ള അഭിപ്രായങ്ങൾ?

 

തീർച്ചയായും. അവർ നമ്മെപ്പോലെയുള്ള മനുഷ്യരാണ്. നമ്മുടെ കാഴ്ചപ്പാട് മാറണം.

 

Content Summary: Talk with writer S. Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com