ADVERTISEMENT

സാഹിത്യ സൃഷ്ടിയോടു നീതി പുലർത്തുകയല്ല സിനിമയുടെ ദൗത്യമെന്നും സിനിമ സ്വതന്ത്രമായ മറ്റൊരു മാധ്യമമാണെന്നും എഴുത്തുകാരൻ ബെന്യാമിൻ. കൃതിയോട് നീതി പുലർത്തുക എന്ന ലക്ഷ്യം വച്ച് സിനിമ ചെയ്താൽ ആ സിനിമ പരാജയമായിരിക്കും. സിനിമ ഒരുപാട് കലാകാരന്മാരുടെ സർഗ സംഭാവനകളുടെ ആകെത്തുകയാണ്. അതിനെ മറ്റൊന്നായി കാണണം. എഴുത്തുകാരനോടു നീതി പുലർത്തലല്ല അതിന്റെ ദൗത്യം. 

 

talk-with-benyamin-aadujeevitham-movie-and-tharakans-grandhavari
talk-with-benyamin-aadujeevitham-movie-and-tharakans-grandhavari

സംഗീതത്തിന്റെയും ദൃശ്യങ്ങളുടെയും സാധ്യത നല്ല പോലെ ഉപയോഗപ്പെടുത്തിയാണ് ‘ആടുജീവിതം’ സിനിമ ചെയ്തിരിക്കുന്നത്. നോവലിൽ നമ്മൾ കാണാത്ത പല തലങ്ങളും സിനിമയിൽ കാണാം. ‘ആടുജീവിതം’ നോവൽ വായിച്ച് കിട്ടുന്ന അനുഭവമായിരിക്കില്ല സിനിമ കാണുമ്പോൾ കിട്ടുന്നത്. എന്നാൽ, സ്റ്റാർ വാല്യു സംരക്ഷിക്കാനോ ഗ്ലാമർ സംരക്ഷിക്കാനോ മാറ്റം വരുത്തിയിട്ടില്ല. എ.ആർ.റഹ്മാൻ പുസ്തകം വായിച്ചിട്ടുണ്ടെന്നു പറഞ്ഞ എ.ആർ.റഹ്മാൻ, നിശ്ശബ്ദത എങ്ങനെ ഉപയോഗപ്പെടുത്താം എന്നൊക്കെയുള്ള സാധ്യതകൾ ആണു വിശദീകരിച്ചത്. ഈ സിനിമയിൽ നിശ്ശബ്ദതയുടെ പ്രാധാന്യം ആദ്യമേ തിരിച്ചറിഞ്ഞവരാണ് സംവിധായകൻ ബ്ലെസിയും എ.ആർ.റഹ്മാനും. 

 

കുറെക്കൂടി പരീക്ഷണാമത്മകമാവണം മലയാള നോവൽ സാഹിത്യം എന്ന ചിന്തയിൽ നിന്നാണ് ‘തരകൻസ് ഗ്രന്ഥവരി’ എന്ന പരീക്ഷണ നോവൽ എഴുതുന്നത്. ഏത് അധ്യായത്തിൽ നിന്നും തുടങ്ങാവുന്നതും ഏത് അധ്യായത്തിൽ അവസാനിപ്പിക്കാവുന്നതുമായ തരത്തിലാണ് ഈ നോവൽ കാർഡുകൾ തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ മലയാളത്തിൽ ഉള്ളടക്കം കൊണ്ടു പുതുമ പുലർത്തുന്നതും ഗൗരവമേറിയതുമായ നോവലുകൾ ഏറെ ഉണ്ടായെങ്കിലും പരീക്ഷണങ്ങൾ കാര്യമായി ഉണ്ടായിട്ടില്ല. വിദേശങ്ങളിൽ  പരീക്ഷണ നോവലുകൾ ധാരാളമായി ഉണ്ടായിട്ടുണ്ട്. വാനക്കാരനായിരിക്കണം പ്രജാപതി എന്നു കരുതുന്ന വായനക്കാരനു വേണ്ടിയാണ് ‘തരകൻസ് ഗ്രന്ഥവരി’ തയാറാക്കിയിരിക്കുന്നത്. വായനക്കാർക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് വായനയുടെ ക്രമം നിശ്ചയിക്കാം എന്നതാണു പ്രത്യേകത. പുസ്തകം രണ്ടാമത് വായിക്കുമ്പോൾ കിട്ടുന്നത് വ്യത്യസ്തമായ മറ്റൊരനുഭൂതി ആയിരിക്കും. നോവലിന്റെ ഉള്ളടക്കത്തെക്കാളും പരീക്ഷണത്തിൽ തന്നെയാണു ശ്രദ്ധിച്ചത്. അതു വിജയിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ‘തരകൻസ് ഗ്രന്ഥവരി’ക്കു വേണ്ടി ശേഖരിച്ച വിവരങ്ങൾ പിന്നീട് മറ്റൊരു നോവൽ ആകുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനില്ല. അങ്ങനൊരു ലക്ഷ്യം എന്തായാലും ഇപ്പോൾ മനസ്സിലില്ല. നോവൽ ആക്കാനുള്ള എല്ലാ സാധ്യതയും അതിലുണ്ട് എന്നത് സമ്മതിക്കുന്നു. 

 

നോവലിലെ പല കാര്യങ്ങളും ചരിത്രത്തിൽ ഉണ്ടായിരുന്നതാണ്. നോവലിൽ എല്ലാവരും കൗതുകത്തോടെ വായിച്ച പാൽപ്പുസ്തകം എന്നത് ചരിത്രത്തിൽ ഉണ്ടായിരുന്ന കാര്യമാണ്. സുറിയാനി ക്രിസ്ത്യാനികൾ ഹിന്ദു സമുദായത്തിന്റെ ഭാഗമായിരുന്നു. ഹിന്ദു സമൂഹം ചെയ്തിരുന്ന എല്ലാ ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം സുറിയാനി ക്രിസ്ത്യാനികളും കൊണ്ടുനടന്നിരുന്നു. എന്നാൽ, ഭാവനയും ഉൾച്ചേർത്തിട്ടുണ്ട്. ഏതാണ് ചരിത്രം, ഏതാണ് ഭാവന എന്ന് വെളിപ്പെടുത്താതിരിക്കുന്നതാവും ഈ ഘട്ടത്തിൽ നല്ലത്. ബെന്യാമിൻ പറഞ്ഞു. 

 

Content Summary: Writer Benyamin on Aadujeevitham Movie and his Novel Tharakans Grandhavari and more

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com