ADVERTISEMENT

സോവിയറ്റ് യൂണിയൻ എന്ന സോഷ്യലിസ്റ്റ് സ്വപ്നം പൊലിയുന്ന വാർത്തകൾ എത്തുന്ന കാലം. സമത്വസുന്ദരമെന്നു കരുതിയ ഒരു നാടിന്റെ മെലിഞ്ഞുണങ്ങിയ അസ്ഥികൂടം പുറംലോകത്തിനുമുന്നിൽ വെളിപ്പെടുന്നു. യുക്രൈനിലെ ഒരു ആയുധനിർമാണഫാക്ടറിയുടെ രൂപാന്തരം അക്കാലത്തു വാർത്തയായി. ആയുധനിർമാണം ഉപേക്ഷിച്ചു ഫാക്ടറി കാർഷികോപകരണങ്ങൾ നിർമിക്കുന്നു. വാർത്ത വായിച്ച സാഹിത്യാസ്വാദകനായ ഒരു പത്രപ്രവർത്തകൻ മഹാകവി അക്കിത്തത്തെ ഫോണിൽ വിളിച്ചു. കവിയുടെ ദീർഘവീക്ഷണത്തെ സാഷ്ടാംഗം പ്രണമിക്കുന്നുവെന്ന വാക്കുകൾ കേട്ടപ്പോൾ അക്കിത്തം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഖണ്ഡകാവ്യമായ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തിലെ വരികൾ ഓർമിച്ചു.‘തോക്കിനും വാളിനും വേണ്ടി , ചെലവിട്ടോരമ്പുകൾ , ഉരുക്കി വാർത്തെടുക്കാവൂ ബലമുള്ള കലപ്പകൾ’.

കാലത്തിനു മുമ്പേ നടന്ന ഒരു കവിക്കു മാത്രം സൃഷ്ടിക്കാൻ കഴിയുന്ന അത്ഭുതമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം. സ്നേഹശൂന്യമായ വിപ്ളവത്തിനു നിലനിൽപില്ലെന്നു ദീർഘദർശനം ചെയ്ത കവിത. അധർമത്തിന്റെയും അക്രമത്തിന്റെ വഴിയിലൂടെ മുന്നേറുന്ന വിപ്ളവം അൽപായുസ്സാണെന്നു പ്രവചിച്ച്, ആയിരങ്ങളുടെ അപ്രീതി സമ്പാദിച്ച വരികൾ. ഒരുപക്ഷേ ലോകസാഹിത്യചരിത്രത്തിൽ കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടി പുറത്തുവന്ന ആദ്യത്തെ കൃതികൂടിയാണ് ഇതിഹാസം. ‘ഡോക്ടർ ഷിവാഗോ’, ‘ഡാർക്നസ് അറ്റ് നൂൺ’ തുടങ്ങി വിപ്ളവത്തിന്റെ മനുഷ്യത്വമില്ലായ്മ തുറന്നുകാണിക്കുന്ന കൃതികൾ വെളിച്ചം കാണുന്നത് അമ്പതുകളുടെ ഒടുവിലും അറുപതുകളുടെ ആരംഭത്തിലുമാണെങ്കിൽ ഇതിഹാസം രചിച്ചത് 1951 ൽ. തൊട്ടടുത്ത വർഷം ഒരു ആനുകാലികത്തിൽ പ്രകാശനം കണ്ട കവിത ആത്മാവില്ലാത്ത ശരീരം പോലെ മൃതമാണ് സ്നേഹത്തെ ഉൾക്കൊള്ളാത്ത പ്രത്യശാസ്ത്രം എന്നു സൗമ്യമെങ്കിലും ധീരമായി ലോകത്തെ ഓർമിപ്പിച്ചു.

വിപ്ലവത്തിന്റെ പേരിൽ നടന്ന ഹിംസയുടെ താണ്ഡവം കണ്ട് പശ്ചാത്താപവിവശമായ ഒരു ഹൃദയത്തിന്റെ തേങ്ങിക്കരച്ചിലായിരുന്നു ഇതിഹാസം. ആത്മപരിശോധനയ്ക്കു പ്രേരിപ്പിച്ച അപൂർവ്വ കൃതികളിലൊന്ന്. ഇതിഹാസത്തിലെ ഈരടികൾ പലതും മലയാളിയുടെ ദൈനംദിന ജീവത്തിൽപ്പോലും ഇടംപിടിച്ചു. ‘വെളിച്ചം ദുഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന വരി സാധാരണക്കാരായ മലയാളികളും സ്ഥാനത്തും അസ്ഥാനത്തും ചൊല്ലിപഠിച്ചു. ഇരുട്ടിനെ സ്നേഹിക്കുന്ന വരികളുടെ പേരിൽ  അക്കിത്തം ഇരുട്ടിന്റെ ഉപാസകനാണെന്നു വിധിയെഴുതി പലരും. എന്നാൽ, അദ്ദേഹംതന്നെ ആ വരികളുടെ അന്തരാർത്ഥം വ്യക്തമാക്കി. ജീവിതമാകുന്ന വെളിച്ചം ശാശ്വതമായ മൃത്യുവിന്റെ ഇരുട്ടിലെ നിമിഷപ്രഭ മാത്രമെന്ന വിവേകം പ്രകടപ്പിക്കുകയായിരുന്നു കവി. വെളിച്ചം വാഗ്ദാനം ചെയ്ത പ്രത്യയശാസ്ത്രങ്ങൾ കൂടുതൽ ഇരുട്ടിലേക്കു കൊണ്ടുപോയപ്പോൾ അനുഭവിക്കേണ്ടിവന്ന നിരാശ കവിയെ ഇരുട്ടിനെ സ്നേഹിക്കാൻ പ്രേരിപ്പിച്ചു എന്നുമാകാം.

ജീവിതത്തിലെ മൂല്യമേറിയ ദിവ്യൗഷധമായി കണ്ണുനീരിനെ അക്കിത്തം പ്രതിഷ്ടിക്കുന്നതും ഇതിഹാസത്തിൽതന്നെ. പാപങ്ങളും ദുഃഖങ്ങളും ആശങ്കകളും അലിയിച്ചെടുക്കുന്ന മഹാമരുന്ന്. കാവ്യപ്രതിഭയുടെ ഔന്നത്യം തെളിയിക്കുന്ന വരികൾ അക്കിത്തത്തിന്റെ തൂലികയിൽനിന്നൊഴുകുന്നു.

ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ

ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം

ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ്ച്ചെലവാക്കവേ

ഹൃദയത്തിലുലാവുന്നു നിത്യനിർമ്മലപൗർണ്ണമി

തലമുറകളായി ആവർത്തിക്കപ്പെടുന്ന അധികാരവർഗത്തിന്റെ ക്രൂരതകൾപോലും കണ്ണുനീരിലൂടെ കവി കഴുകിക്കളയുന്നു. കവിഹൃദയത്തിന്റെ ആഴങ്ങളിൽനിന്നുയിർക്കൊണ്ട, കാരുണ്യത്തിന്റെ കാതലായ കണ്ണുനീർ  അക്രമത്തിന്റെയും അനീതിയുടെയും ചോര വീണ ഭൂമിയെ കഴുകിവെടുപ്പാക്കുമെന്ന കവിയുടെ പ്രതീക്ഷ. നാടുവാഴിത്തത്തിന്റെയും മുതലാളിത്തത്തിന്റെയും അടിത്തറയിൽ വർഷങ്ങളായി കുമിഞ്ഞുകൂടിയ അനീതിഭാരത്തെക്കുറിച്ച് അറിഞ്ഞ ദിവസം തന്റെ കരളിലെ ‘അമ്പിളി’ കെട്ടുപോയതായി കവി ഇതിഹാസത്തിൽ സാക്ഷ്യപ്പെടുത്തുന്നു. തുടർന്നുണ്ടായ അന്ധകാരത്തിൽ വെളിച്ചം കാണിച്ച കമ്മ്യൂണിസവും ഒടുവിൽ തനിനിറം വെളിവാക്കി. ഏതൊക്കെ തിൻമകളെ പരിഹരിക്കാൻവേണ്ടിയാണോ  പ്രസ്ഥാനം രൂപംകൊണ്ടത് അവയെക്കാൾ ഒട്ടും കുറവല്ല അതിന്റെ പ്രവർത്തനരീതിയുടെ വൈകല്യങ്ങളെന്ന് താൻകൂടി പങ്കെടുത്ത ഒരു സായുധലഹളയുടെ ഓർമകൾ അദ്ദേഹത്തെ പഠിപ്പിച്ചു. ഇതിഹാസം അവസാനിക്കുന്നത് തത്ത്വശാസ്ത്രങ്ങളിൽ ഒതുങ്ങിക്കൂടാൻ തയ്യാറാകാത്ത മനുഷ്യഭാവനയെ പ്രകീർത്തിച്ചുകൊണ്ട്. ഒരു പുതിയ മൂല്യദർശനവും കവി അവതരിപ്പിക്കുന്നു. സ്നേഹത്തിലധിഷ്ഠിതമായ തത്ത്വശാസ്ത്രം. താൻ സ്വപ്നം കാണുന്ന ലോകത്തിന്റെ അടിസ്ഥാനം നരുപാധികമായ സ്നേഹം മാത്രമെന്ന് കവി പ്രഖ്യാപിക്കുന്നു.

നിരുപാധികമാം സ്നേഹം , ബലമായ് വരും ക്രമാൽ !

ഇതാണഴികി, തേ സത്യം ഇതു ശീലിക്കിൽ ധർമ്മവും

ഇതിഹാസത്തിലെ കണ്ണുനീർത്തുള്ളികൾ ചോരത്തുള്ളികൾ തന്നെയെന്നു നിരീക്ഷിച്ചിട്ടുണ്ട് പ്രശസ്ത നിരൂപക എം. ലീലാവതി. കണ്ണിൽനിന്നു ചോര പൊടിയിക്കുന്ന ദാരുണദൃശ്യങ്ങൾ ധരാളമായുള്ള കവിത. കലപ്പയുമുന്തി നീങ്ങുന്ന താന്തകർഷകന്റെ നെടുവീർപ്പുകളെ നെല്ലോലകളായും അവന്റെ കണ്ണിലൂറിയ രക്തകണങ്ങളെ നെൽക്കതിരുകളായുംകണ്ട കവി അവ അനുഭവിക്കുന്നത് അവനല്ല എന്നറിയുമ്പോൾ ദുഃഖിക്കുന്നു. തൊഴിലാളികളാൽ നിർമിക്കപ്പെടുന്ന വസ്ത്രങ്ങൾകൊണ്ടു തണുപ്പാറ്റുന്നതും തൊഴിലാളികളല്ല; മുതലാളിമാർ.അറിവും പഠിപ്പും പണവുമുള്ള യുവാക്കൾ ശാലീനകളായ നാട്ടുപെൺകിടാങ്ങളെ പൂവിനെപ്പോലെ മുകർന്നു കശക്കിയെറിയുന്നു. നിരത്തിൽ ചത്തുകിടക്കുന്ന പെണ്ണിന്റെ കണ്ണ് കാക്ക കൊത്തിവലിക്കുന്നു. ‘നരവർഗനവാതിഥി’ അവളെ കൊത്തിവലിക്കുന്നു. പ്രതിക്കൂട്ടിൽ നിൽക്കുന്നത് സമ്പന്ന യുവ വർഗ്ഗം. കണ്ണു കൊത്തിവലിക്കുന്ന കാക്ക ചൂഷണം വർഗസ്വഭാവമായ സമ്പന്നരുടെ പ്രതീകം തന്നെ. ഈ ഭീകരദൃശ്യം ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിൽ അക്കിത്തം മിഴിവോടെ വരച്ചിട്ടുണ്ട്. അരനൂറ്റാണ്ടിനുമുമ്പെഴുതിയതെങ്കിലും ഇന്നും കാഴ്ചകൾക്കു മാറ്റം വന്നിട്ടില്ല; ഇതിഹാസത്തിന്റെ പ്രസക്തി കുറഞ്ഞിട്ടുമില്ല.

English Summary: Akkitham Achuthan Namboothiri honoured with Jnanpith Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com