കുമരനല്ലൂർ സ്കൂളിന് രണ്ടാം ജ്ഞാനപീഠം
Mail This Article
ഒരേ സ്കൂളിൽ പഠിച്ച രണ്ടു പേർക്കു ജ്ഞാനപീഠം കിട്ടിയ സംഭവം ഇന്ത്യയിൽത്തന്നെ അപൂർവം. ഈ ഭാഗ്യം കൈവന്നതിന്റെ ആഹ്ലാദത്തിലാണു പാലക്കാട്ടെ കുമരനല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ. മുതിർന്ന വിദ്യാർഥിയായ അച്യുതനു കിട്ടും മുൻപ് രണ്ടു ക്ലാസ് താഴെ പഠിച്ച വാസുവിനു കിട്ടിയിരുന്നു ജ്ഞാനപീഠം.
കുമരനല്ലൂർ സ്വദേശിയായ അക്കിത്തത്തിന്റെയും കൂടല്ലൂരിൽ ജനിച്ച എംടിയുടെയും വീടുകൾ തമ്മിൽ അകലം രണ്ടു കിലോമീറ്റർ മാത്രം. മലയാളത്തിനു ലഭിച്ച 6 ജ്ഞാനപീഠങ്ങളിൽ രണ്ടും ഒരേ ദേശത്തു വന്നുചേരുന്ന അപൂർവത. കൂടല്ലൂരിലെ ബാല്യകാലത്തെപ്പറ്റി എംടി എഴുതിയ കുറിപ്പുകളിലെല്ലാം അക്കിത്തത്തെപ്പറ്റി പരാമർശമുണ്ട്; അവർ തമ്മിലുള്ള ആത്മസൗഹൃദത്തെപ്പറ്റിയും. ആദ്യകാലത്ത് അക്കിത്തം കഥയിലും എംടി കവിതയിലും കൈവച്ചിട്ടുണ്ടെന്നത് മറ്റൊരു രഹസ്യം. എംടിയുടെ നിർബന്ധം മൂലമാണ് അക്കിത്തം തന്റെ ‘ബലിദർശനം’ എന്ന കൃതി പ്രസിദ്ധപ്പെടുത്തുന്നത്.
1884ൽ കേരള വിദ്യാശാല എന്ന പേരിൽ ആരംഭിച്ച കുമരനല്ലൂർ സ്കൂൾ 1923ൽ ഹയർ എലിമെന്ററിയായും 1929ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.
English Summary: Akkitham brings Jnanpith honour for Kumaranellur school