ADVERTISEMENT

അമ്മയുടെ പന്ത്രണ്ടു മക്കളില്‍ ഭ്രാന്തനായി അറിയപ്പെട്ട ഒരാള്‍ ലോകത്തിനു മുഴുവന്‍ കൈവിളക്കായി മാറിയ മഹാത്ഭുതത്തിന്റെ നാടാണല്ലോ കേരളം. തനിക്കു ഭ്രാന്താണെന്നു തിരിച്ചറിയാനാവുന്നവന് ഭ്രാന്തില്ലെന്നും തന്റെ ഭ്രാന്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നവന്‍ മഹാജ്ഞാനിയാകുന്നു എന്നും അതിനാല്‍ നമുക്കറിയാം.  പക്ഷേ, നമുക്കു ഇന്നുള്ള ഭ്രാന്തുകള്‍ നാം തിരിച്ചറിഞ്ഞുവോ? അവയുടെ വേരുകള്‍ ചികഞ്ഞു കണ്ടെത്തിയോ?

ഈ ചോദ്യങ്ങള്‍ക്ക് ഉവ്വെന്നു മറുപടിയുള്ളവര്‍ അവര്‍ പറയുന്നത് നേരോ നുണയോ എതുമാകട്ടെ ഈ കവിതകള്‍ വായിക്കേണ്ടതില്ല. (വായിക്കണമെന്ന് ആര്‍ പറഞ്ഞാലും ഈ കൂട്ടര്‍ ഇതു വായിക്കില്ലെന്നത് വേറൊരു കാര്യം!) ഇല്ലെന്നു മറുപടി പറയാനിടയുള്ളവര്‍ താന്താങ്ങളുടെ കിറുക്കുകള്‍ തിരിച്ചറിയാനും അവയുടെ വേരുകള്‍ ചികയാനും ഈ കവിതകള്‍ വായിക്കും ആരും ശുപാര്‍ശ ചെയ്തില്ല എങ്കിലും!

 

 

achan-piranna-veedu-book-cover

പിന്നെ എന്തിനാണ് ഇങ്ങനെയൊരു മുഖക്കുറി എന്നു ചോദിച്ചാല്‍, അതാ, ആകാശത്തില്‍ പറവകള്‍ വന്നുകഴിഞ്ഞു എന്നു പറഞ്ഞ ശിഷ്യനോട് സെന്‍ ഗുരുനാഥന്‍ അവ അവിടെ എപ്പോഴും ഉണ്ട്. എന്നു മറുപടി പറഞ്ഞപോലെ മാത്രം. വി. മധുസൂദനന്‍നായരുടെ ഈ കാഴ്ചകള്‍ എപ്പോഴും ഇവിടെ ഉണ്ട്. വരുവിന്‍ കാണുവിന്‍, രസിപ്പിന്‍ എന്നേ പറയാനുള്ളൂ. ഇതു പറയാന്‍ സന്തോഷമുണ്ട് എന്നുകൂടി ഉണ്ട്, പറയാന്‍. കാരണം, കാണാനും രസിക്കാനും ഏറെയുണ്ട് ഇതില്‍.ഏതു കാഴ്ചയും കൗതുകകരമാകുന്നത് അത് അസുലഭമാകുമ്പോഴാണല്ലോ. അച്ഛന്‍ പിറന്ന വീടു പോയിട്ട്, താന്‍ പിറന്ന വീടുപോലും ഇപ്പോള്‍ ഏവര്‍ക്കും ഉള്‍ക്കാഴ്ചയിലേ ലഭ്യമാകൂ. അത്ര പൊടുന്നനെയും അടിമുടിയുമാണ് മാറ്റങ്ങള്‍. എന്നാലോ, ഉറവിടം വരെ വല്ലപ്പോഴുമൊന്ന് പോയി വന്നില്ലെങ്കില്‍ നൈരന്തര്യം അറ്റുപോവുകയും അതിനാല്‍ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാവുകയും ചെയ്യാം.

സാംസ്‌കാരികപരിണാമത്തില്‍ നാം പിന്നിട്ട ഓരോ വിതാനത്തിലെയും യഥാര്‍ത്ഥ അവസ്ഥകള്‍ കവി ഫലപ്രദമായി അനുഭവിപ്പിച്ചുതരുന്നു- ആദിവേദകാലംമുതല്‍ ഇന്നുവരെ ഈ അനുഭവങ്ങളെല്ലാം നമ്മില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന തിരിച്ചറിവ് രോമാഞ്ചജനകമാണ്.

 

സത്യത്തില്‍ ഒന്നിനും മരണമില്ലെന്നും ഭൂതകാലം എന്നെന്നും സജീവമായി ഉണ്ടെന്നും വരുന്നു. മോഡേണ്‍ സയന്‍സും ശരിവയ്ക്കുന്ന കാര്യമാണിത്. ബലങ്ങളുടെയും ഊര്‍ജ്ജപ്രവാഹങ്ങളുടെയും ഓരോ സവിശേഷസന്ദര്‍ഭമാണ് എല്ലാ സംഭവങ്ങളും. അതില്‍ ഓരോന്നിന്റെയും മുദ്ര പ്രതിഫലിതറേഡിയേഷനായി പ്രപഞ്ചത്തില്‍ സഞ്ചരിച്ചുകൊണ്ടേ ഇരിക്കുന്നു. തേര്‍ പിന്നോക്കം തെളിച്ചാല്‍ ഏതു കുരുക്ഷേത്രത്തിലുമെത്താം!

അകലം കൂടുന്തോറം കാഴ്ചയുടെ പഴമ വര്‍ദ്ധിക്കുകയും ചെയ്യും. ആയിരം പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രത്തെ കാണുമ്പോള്‍ നാം കാണുന്നത് അത് ആയിരം വര്‍ഷം മുമ്പുണ്ടായിരുന്ന നിലയി

 

ലാണ്. ഇപ്പോള്‍ എന്നത് ഇവിടെ മാത്രം അനുഭവിക്കാന്‍ കഴിയുന്ന സംഗതിയാണ്. പക്ഷേ, ഈ ഇപ്പോള്‍ ഇതുവരെ ഉണ്ടായതിന്റെയെല്ലാം സന്തതിയാണല്ലോ. അപ്പോള്‍, ഇതിന്റെ അലക്കും പിടിയും കണ്ടു കിട്ടാന്‍ അച്ഛന്‍ പിറന്ന വീട് കണ്ടേ തീരൂ. അകലത്തെ പ്രകാശവര്‍ഷങ്ങളാകട്ടെ, സാധാരണഗതിയില്‍ ഇന്ദ്രിയഗോചരങ്ങളല്ല. പ്രതീകങ്ങളുടെയും പ്രതിരൂപങ്ങളുടെയും ചുമലേറി കൗതുകത്തോടെ ചൂഴ്ന്നിറങ്ങണം. ആ യാത്രയാണ് ഈ കൃതിയില്‍ സാധിക്കുന്നത്. അച്ഛന്‍ പിറന്ന വീട് എന്ന സാമാന്യം നീണ്ട കാവ്യത്തിലെന്നപോലെ മറ്റു കവിതകളിലും പൊതുവെയുള്ളത് അമ്മയുടെ മടിത്തട്ടിലെ സുഖത്തിന്റെ സ്വച്ഛസ്മൃതിയാണ്.

 

പണ്ടു ഞാനാണ്ട തണ്ണീരൊഴുക്കുകള്‍ 

വന്നലച്ചാര്‍ത്തു തുള്ളും കുളിര്‍ത്ത നീര്‍ 

തൊണ്ടവറ്റും കനല്‍പ്പിഞ്ചുകള്‍ക്കിളം-

ചുണ്ടിലിറ്റിത്തരാനുണ്ടൊരൊത്തിരി

- എന്നാണ് കവിയുടെ പുറപ്പാടും നിലപാടും

ഭൂതകാലത്തിലേക്കു തിരിച്ചുപോകാനല്ല, എടുത്തുചാടിയതിനാല്‍ 

പറ്റിപ്പോയ വീഴ്ചയില്‍നിന്ന് കരകയറാന്‍ പിടിവള്ളിയാണ് നീട്ടിത്തരുന്നത്. കുളിരുന്നെങ്കില്‍ പേടിക്കാനില്ല, തീ അകത്തുണ്ട്. തൊണ്ട വരളുന്നെങ്കില്‍ 

എന്റെയോര്‍മ്മത്തുടത്തില്‍ നിറഞ്ഞ വിണ്‍-

ഗംഗയാറില്‍ തുടിച്ചു നീന്താം, വരൂ.

 

പദസ്വാധീനതകൊണ്ടും ധ്വനിസാന്ദ്രതയാലും ശയ്യാഗുണത്താലും സൗകുമാര്യത്താലും അസാധാരണമായ മധുമധുരം ഈ സമാഹാരത്തില്‍ ഒന്നുകൂടി പക്വമായി കാണപ്പെടുന്നു. മധുസൂദനന്‍നായരുടെ കവിതയുടെ ഏറ്റവും സവിശേഷമായ സ്വഭാവം അകംമുഴക്കംതന്നെ ഇവിടെയും.

ഒരു പൂവിന്റെ നല്ല ചിത്രം ആ പൂവിന്റെ സുഗന്ധം പരത്തിക്കൊണ്ടിരിക്കുമെന്ന് പറയാറുണ്ട്. കവിതയ്ക്കുമുണ്ട്. എഴുതിയ വരികള്‍ വായിക്കുക. ഋതുസംഹാരം വായിക്കുമ്പോഴത്തെ അനുഭൂതി ഒരു മലയാളകവിതയും ഈ തോതില്‍ നല്‍കിയതായി ഓര്‍ക്കുന്നില്ല.

 

ഭൗതികാര്‍ത്ഥത്തില്‍ മനുഷ്യന്‍ വളരെ ചെറിയ ഉരുവവും അല്പായുസ്സും നിസ്സഹായനുമാണ്. അവന്റെ വലുപ്പം അവന് മുഴുവന്‍ പ്രപഞ്ചത്തെയും തന്നില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്നതാണ്. മുഴുവന്‍ പ്രപഞ്ചമെന്നാല്‍, പ്രപഞ്ചത്തിന്റെ മൊത്തം ഭൂതവും ഭവിഷ്യവും എന്നുകൂടി അര്‍ത്ഥമുണ്ടെന്നാണ് ഈ കവിതകള്‍ തെളിയിക്കുന്നത്. നേരറിയാന്‍ വേരറിയണം എന്ന് പഴമക്കാര്‍ പറയും. അതോടൊപ്പംതന്നെ മറ്റൊന്നുകൂടി പറയും. മച്ചിലെ ഭഗവതി ഉച്ചച്ചോറു വിളമ്പില്ല. എല്ലാം ഇവിടെ പണ്ടുണ്ടായിരുന്നതാണ്, ഇനിയൊന്നും അറിയാനും നേടാനുമില്ല എന്ന അലംഭാവം ഒട്ടും ആശാസ്യമല്ല. ഒരു വിമാ

നവും ഒരു റോക്കറ്റും ഒരു മുങ്ങിക്കപ്പലും അതിവേഗ തീവണ്ടിയും ഭൂമിയിലൊരിടത്തും പണ്ടുണ്ടായിട്ടില്ല. കുടുംബമഹിമയെപ്പറ്റി വീരസ്യം പറഞ്ഞ് ഉമ്മറത്തെ ചാരുപടിയില്‍ ചടഞ്ഞുകൂടിയവരോട് പണ്ടൊരു പെങ്ങളൊരുത്തി പറഞ്ഞതാണ് ശരി. ഓപ്പുമാര് ഈ ഇരിപ്പിരുന്നാല്‍ അത്താഴമുണ്ണില്ല!

വേരാഴം കാണിച്ചുതരുന്നതോടൊപ്പം വേരിലെ ഫംഗസ്ബാധകൂടി ധ്വന്യാത്മകമായി അവതരിപ്പിക്കാന്‍ കവി മറക്കുന്നില്ല. ജനിതകരോഗങ്ങളുടെ ബീജങ്ങളെ അടയാളപ്പെടുത്തുന്നുമുണ്ട്.

 

മലയാളകവിതാരംഗത്തു ഈ കവിതകള്‍ അപൂര്‍വ്വമായ വായനാനുഭവം നല്‍കുന്നു. കവിതയുടെ കൂമ്പടഞ്ഞുവോ എന്ന വിഷയം ചര്‍ച്ച ചെയ്യുന്നിടത്ത് ഈ സമാഹാരത്തിലെ ഏതാനും വരികള്‍ വായിച്ചാല്‍ ചര്‍ച്ച തുടരേണ്ടിവരില്ല. മലയാണ്മയുടെ പ്രിയപുത്രനായ കവിക്കു നന്ദി.

 

English Summary : Madhusoodanan Nair win Sahitya Akademi Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com