ADVERTISEMENT

"കാൽപാദങ്ങളിലേക്കല്ല, നക്ഷത്രങ്ങളിലേക്കാണ് നോക്കേണ്ടത് എന്നു മറക്കാതിരിക്കുക. മനുഷ്യരെ നിയന്ത്രിക്കുന്ന എല്ലാ നിയമങ്ങളെയും പൂര്‍ണ്ണമായും അറിയുന്നതിനു നാം അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യരാശിയുടെ ഏറ്റവും വലിയ നേട്ടമാണിത്. നിരീക്ഷണങ്ങളില്‍ നിന്നും ശാസ്ത്രീയരീതി ഉപയോഗിച്ച് അനുമാനങ്ങളിലെത്തുക, എപ്പോഴും അന്വേഷണബുദ്ധി നിലനിര്‍ത്തുക, ജീവിതം എത്ര കടുത്ത പരീക്ഷണങ്ങള്‍ നിറഞ്ഞതായി തോന്നിയാലും നിങ്ങള്‍ക്കു പ്രവര്‍ത്തിച്ചു വിജയിപ്പിക്കാന്‍ കഴിയുന്ന കുറച്ചു മേഖലകള്‍ എപ്പോഴും നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. ഒരിക്കലും പ്രതീക്ഷ കൈവിട്ടു പിന്‍വാങ്ങാതിരിക്കുക"- ആസിഡ് ഫ്രെയിംസ് എന്ന ചെറിയ നോവലിനെ സ്റ്റീഫൻ ഹോക്കിങ്സിന്റെ ഈ കുഞ്ഞു വാചകങ്ങളിൽ തളച്ചിടാനാകും. 

 

acid-frames-balan-vengara

ഇലാമാ എന്ന പെൺകുട്ടി വിളിക്കപ്പെടുന്നത് ഇല എന്നാണ്. എത്ര മനോഹരമാണ് ആ പേര്. നടാഷ, നതാലിയ തുടങ്ങി നായികമാരുടെ പേരിടാൻ നന്നായറിയുന്ന ദസ്തേവ്സ്കിയാണ് ആദ്യം ഓർമ്മ വന്നത്. ഒരു പച്ചപ്പിനെ ഓർമ്മിപ്പിച്ചുകൊണ്ട് ഇല - എന്ന പേര് ആസിഡ് ഫ്രെയിസിന്റെ ആകെത്തുകയാണ്. ബാലൻ വേങ്ങരയുടെ നാലാമത്തെ പുസ്തകമാണ് ഇത്. മറ്റുള്ള പുസ്തകങ്ങളിൽ ഇത് വ്യത്യാസപ്പെട്ടിരിക്കുന്നത് നോവലിലെ ബയോ ഫിക്ഷന്റെ സവിശേഷത കൊണ്ടാണ്. സമാന്തരമായി നീണ്ടു പോകുന്ന രണ്ടു ജീവിതത്തിന്റെ കഥകളാണ് ആസിഡ് ഫ്രെയിംസ് പറയുന്നത്. പീറ്റർ എന്ന പബ്ലിഷേർ കമ്പനിയുടെ ഉടമസ്ഥനും അദ്ദേഹത്തിന്റെ മകളായ ഇലയും ഒപ്പം ലോക പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്‌സും ഈ രണ്ടു ജീവിതങ്ങളുടെ അവസ്ഥകൾ ഇതിലൂടെ കടന്നു പോകുന്നു. ഇവർ തമ്മിൽ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നിടത്താണ് നോവലിന്റെ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 

FILES-BRITAIN-DEATH-HAWKING-SCIENCE

 

സ്റ്റീഫൻ ഹോക്കിങ്സിന്റെ ജീവിതത്തെ ഉടനീളം കോർത്തെടുത്ത് ഒരു മുത്തുമാല പോലെ ബാലൻ വേങ്ങര പറഞ്ഞു വയ്ക്കുന്നു. അദ്ദേഹത്തിന്റെ ബാല്യാവസ്ഥ തൊട്ടുള്ള ജീവിത കഥകൾ പുറത്ത് നിന്നല്ല അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഇല എന്ന പെൺകുട്ടി നോക്കിക്കാണുന്നു. അദ്ദേഹത്തോട് അവൾക്ക് ഉള്ള സ്നേഹം എന്താണെന്നതിന് കൃത്യമായ ഉത്തരമില്ല. പലപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയുടെ മനസ്സിലൂടെയും സുഹൃത്തുക്കളുടെ മനസ്സിലൂടെയും ഇല നടന്നു പോകുന്നു. എന്താണ് സ്റ്റീഫന്റെ ജീവിതത്തിന്റെ സംഭവിച്ചത്, മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന അവസ്ഥ എങ്ങനെയൊക്കെയാണ് സ്റ്റീഫന്റെ ജീവിതകാലത്തിൽ മാറ്റങ്ങൾ വരുത്തിയത്, ബ്ളാക്ക് ഹോൾ എന്ന ശാസ്ത്ര പ്രതിഭാസത്തെ സ്റ്റീഫൻ എങ്ങനെയാണ് കണ്ടത് എന്നെല്ലാം ഇല സ്റ്റീഫന്റെ മനസ്സിലേയ്ക്ക് നടന്നു കയറി മനസ്സിലാക്കുന്നുണ്ട്. 

 

ഇലാമാ എന്ന പെൺകുട്ടി പീറ്ററിന്റെ മകളാണ്. അസുഖ ബാധിതനായ അയാൾ തൽക്കാലം ജോലികളിൽ നിന്ന് അവധിയെടുത്ത് വീട്ടിൽ വിശ്രമത്തിലാണ്. അയാളുടെ ഭാര്യ അയാളുടെയും ജോലി ചെയ്തുകൊണ്ട് ഇപ്പോഴും ഓഫീസിലും. ഇലയുടെ ഏറ്റവും വലിയ ദുഃഖം തന്റെ സ്‌കൂളിലെ ഒപ്പം പഠിക്കുന്ന മറ്റു കുട്ടികളുടെ പിതാക്കന്മാരുടെ പ്രായമല്ല സ്വന്തം അച്ഛന് എന്നോർത്താണ് . സ്റ്റീഫൻ നല്ല പ്രായമുള്ള ഒരാളാണ്.മുതിർന്ന ആൺകുട്ടികൾ വിവാഹം കഴിച്ച് ഇലയോളം പ്രായമുള്ള മക്കളുമായി ജീവിക്കുമ്പോൾ ഒറ്റപ്പെടുന്നതിന്റെ ഒറ്റത്ത് ചെന്ന് പീറ്ററും ഭാര്യയും സ്വന്തമാക്കിയതാണ് ഇലയെ. ആർട്ടിഫിഷ്യൽ പ്രെഗ്നൻസി വഴിയാണ് ഇല അവരുടെ സ്വന്തമായത്. എന്നാൽ പ്രായമേറിയ, മുഖത്തും ശരീരത്തും ചുളിവുകൾ വീണ അച്ഛൻ ഇലയ്‌ക്കൊരു ഭാരമാണ്. സ്‌കൂളിൽ കൂട്ടുകാർ പരിഹസിക്കുമ്പോൾ അവളെ സഹായിക്കാൻ അവളുടെ ആൺ സുഹൃത്ത് നോഹയാണ് ഇലയുടെ അച്ഛനും വിഖ്യാതനായ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്‌സും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് പരസ്യ പ്രഖ്യാപനം നടത്തുന്നത്. ഇതുവരെ ഉറപ്പാകാത്ത ഒരു വിവരമായിരുന്നെങ്കിലും അച്ഛൻ ഇതുവരെ അത് സമ്മതിച്ചിട്ടില്ലെങ്കിലും കൂട്ടുകാരുടെ മുന്നിൽ താൽക്കാലികമായി പിടിച്ചു നില്ക്കാൻ ആ പേര് തനിക്കൊപ്പം ആവശ്യമാണെന്ന് ഇലയ്ക്ക് തോന്നി. അവിടെ നിന്നാണ് ഇല സ്റ്റീഫനെ അന്വേഷിച്ച് തുടങ്ങുന്നത്.

 

വളരെ മനോഹരമായ ഭാഷയിൽ ലളിതമായി ഇലയുടെ സ്റ്റീഫന്റെ ജീവിതം എഴുത്തുകാരൻ പറഞ്ഞു പോകുന്നുണ്ട് നോവലിൽ. എന്താണ് ഇലയുടെ പിതാവും സ്റ്റീഫനും തമ്മിലുള്ള ബന്ധം? ഒടുവിൽ സുഹൃത്തുക്കൾ അവളെ സ്റ്റീഫന്റെ ഗേൾ ഫ്രണ്ട് എന്ന് പോലും വിളിക്കുമ്പോൾ ഇലയുടെ മനസ്സിൽ മറ്റൊന്നുമുണ്ടായിരുന്നില്ല, നോഹയെ മറന്നിട്ടുമായിരുന്നില്ല, പക്ഷെ മറ്റാരേക്കാളും അവൾ സ്റ്റീഫനിലേയ്ക്ക് അവളെ ഇഴുക്കിച്ചെർത്തിരുന്നു. ലേഖനത്തിന്റെ ആദ്യം പറഞ്ഞ വാക്കുകൾ സ്റ്റീഫന്റെതായി കേൾക്കുന്നത് ഇലയാണ്. ഒരിക്കലെങ്കിലും അദ്ദേഹത്തെ കാണാനും പരിചരിക്കാനുമുള്ള അതിതീവ്രവാഞ്ഛ ഉണ്ടായിരുന്നെങ്കിലും അത് നടക്കുമെന്നവൾ കരുതിയതേയില്ല. പക്ഷെ വിധി അവൾക്കായി അദ്‌ഭുതം ഒരുക്കുന്നുണ്ടായിരുന്നു. എന്താണ് സ്റ്റീഫനും ഇലയുടെ അച്ഛൻ പീറ്ററും തമ്മിലുള്ള ബന്ധം? അതിനെത്തുടർന്നാണ് ഇലയെ അമ്പരപ്പിച്ച ചില കാര്യങ്ങൾ അവളുടെ ജീവിതത്തിൽ നടന്നത്. ആ ഒരു ക്ളൈമാക്സിലേക്കെത്താൻ സ്റ്റീഫന്റെ ജീവിതവും ഇലയ്ക്ക് മുന്നിലുണ്ട്.

 

സംസാരിക്കാനുള്ള കഴിവുകൾ കുറഞ്ഞു വന്നു, നടക്കാനും പ്രവർത്തിക്കാനുമുള്ള കഴിവുകൾ കുറഞ്ഞു വന്ന സ്റ്റീഫന്റെ ജീവിതത്തിലേക്കാണ് ജെയിൻ കടന്നു വന്നത്. നീണ്ട ഇരുപത്തിയഞ്ച് വർഷങ്ങൾ ജെയിൻ സ്റ്റീഫനോടൊപ്പം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ കാലത്തെ മാറ്റിമറിച്ച സിദ്ധാന്തങ്ങളിൽ ജെയിൻ ഒരു കരുതലും കരുത്തുമായിരുന്നു. ചലിക്കാത്ത കൈകാലുകളും ശരീരവും ഇപ്പോഴും ചാലിച്ച് കൊണ്ടിരിക്കുന്ന തലച്ചോറും സ്റ്റീഫനെക്കൊണ്ട് പുതിയ കണ്ടെത്തലുകളുണ്ടാക്കി. കണ്ണുകളുടെ ഇമ കൊണ്ട് ചലിക്കുന്ന യന്ത്രങ്ങൾ കൊണ്ട് അദ്ദേഹം മറ്റുള്ളവരുമായി സംവദിച്ചു. ബ്ളാക്ക് ഹോളിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ജീവൻ പകർന്നു. ഇതെല്ലാം ഇല ജെയിൻ ആയി നിന്നുകൊണ്ട് കണ്ടു കൊണ്ടേയിരുന്നു. അവൾക്ക് ഒരുപക്ഷെ സ്വയം മനസ്സിലാക്കാനാകുമായിരുന്നില്ല. അത്രമാത്രം ആരാധനയുടെയും സ്നേഹത്തിന്റെയും ഒരു ലോകത്തായിരുന്നു വിദ്യാർത്ഥിയായ ഇല. എല്ലാത്തിന്റെയുമൊടുവിൽ അവൾ കണ്ടെത്തുന്നു, നോക്കേണ്ടത് കാൽപ്പാദങ്ങളിലേയ്ക്കല്ല... അങ്ങ് മുകളിൽ ജ്വലിച്ചു നിൽക്കുന്ന നക്ഷത്രങ്ങളിലേക്കാണ്. സ്റ്റീഫനുമായി അവൾ ഹൃദയത്തിൽ സങ്കൽപ്പിച്ച് കൂട്ടിയ ബന്ധങ്ങൾ ഒടുവിൽ എവിടെയാണ് ചെന്ന് നിൽക്കുക? പീറ്റർ, തനിക്ക് അത്രയ്ക്കൊന്നും നേരിട്ട് പരിചയമില്ലാത്ത സ്റ്റീഫനുമായി എന്ത് ബന്ധമാണ് ഉണ്ടാക്കുന്നത്? ഇതെല്ലാം ആസിഡ് ഫ്രെയിംസ് പറയുന്നു. 

 

ശരീരത്തിന്റെ പരിമിതികളിൽ തളയ്ക്കപ്പെട്ടു പോവാതെ ഊർജ്ജതത്തിന്റെ അങ്ങേയറ്റത്ത് ചെന്ന് നിന്ന് പ്രവർത്തിച്ച പ്രതിഭയാണ് സ്റ്റീഫൻ ഹോക്കിങ്‌സ്. ഒരുപക്ഷെ മറ്റേതൊരു മോട്ടിവേഷണൻ നൽകുന്ന വായനയേക്കാൾ  മുന്നിലുള്ള ത്രസിപ്പിക്കുന്ന ഒരു ജീവിതം വായിക്കുന്നത് ഇരട്ടി പ്രയോജനം ചെയ്യും. അതുകൊണ്ട് തന്നെ ബയോഫിക്ഷൻ ഗണത്തിൽ പെടുന്ന ആസിഡ് ഫ്രെയിംസിന്റെ വായന നൽകുന്ന ആത്മവിശ്വാസം ഉന്മേഷവും കുറവല്ല. ബാലൻ വേങ്ങര എന്ന എഴുത്തുകാരന്റെ രസകരമായ എഴുത്ത് ശൈലി പിടിച്ചിരുത്തുകയും ചെയ്യും. 

 

ആസിഡ് ഫ്രെയിംസ് 

ഡിസി ബുക്സ് 

വില : 100 രൂപ 

 

English Summary : Book Review - Acid Frames by Balan Vengara 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com