ADVERTISEMENT

“ബുക്കിൽ ഒരു കവിത എഴുതിവച്ചു

തൂക്കിവിറ്റ കടലാസുകൾക്കൊപ്പം

അതും പെട്ടു”

 

എന്നു തുടങ്ങുന്ന ഒരു കവിത എസ്. ജോസഫ് എഴുതിയിട്ടുണ്ട്. ആ കടലാസുകളുടെ കൂട്ടത്തിൽ പെട്ടുപോയ കവിതയ്ക്ക് എന്തു പറ്റിക്കാണുമെന്നാണു കവിയുടെ വേവലാതി. ആ കടലാസുകൾ വാങ്ങിയ കടക്കാരൻ അത് ഉപ്പും മുളകുമൊക്കെ പൊതിഞ്ഞുകൊടുത്തിരിക്കും. ഏതെങ്കിലും വീട്ടിൽ അത് കവിതയാണെന്നു കണ്ട് ആരെങ്കിലും വായിച്ചിട്ടുണ്ടാകുമോ? ആ കടലാസ് കൊണ്ടു ചിലപ്പോൾ കുട്ടികൾ വള്ളമുണ്ടാക്കി കളിച്ചിട്ടുണ്ടാകും. സത്യത്തിൽ ആ ബുക്കിൽ എഴുതിയിരുന്നത് വള്ളത്തെപ്പറ്റി ഒരു കവിതയായിരുന്നു. ഇങ്ങനെ കൈവിട്ടുപോകുന്ന സ്വപ്നമോ വിചാരമോ വാക്കോ ഓർക്കാത്ത ഒരു ദിവസവുമില്ല.

 

Ezhuthumesha-02-gif

കടലാസുകൾക്കൊപ്പമല്ലെങ്കിലും നാം ഭാവന ചെയ്തിട്ടു പാതിവഴിയിൽ അലസിപ്പോകുന്ന വാക്യങ്ങളുണ്ട്. ഒരാളെ കാണുമ്പോൾ ഇന്നു പറയാം എന്നു വിചാരിച്ചിരുന്ന വാക്യം, അത് പറയുന്നില്ല. അത് അങ്ങനെ ഏതോ വഴിക്കു നഷ്ടമായിപ്പോകുന്നു. ഇന്നു കൊടുക്കാമെന്നു കരുതിയ നോട്ടവും അതോടൊപ്പം ശൂന്യമാകുന്നു. ബാല്യകാലസഖിയിൽ വായനക്കാരെ വേദനിപ്പിക്കുന്ന ആ  വാക്കുകളുണ്ടല്ലോ, സുഹ്റ മജീദിനോടു പറയാതെ പോയത്, അത്തരം ഉച്ചരിക്കപ്പെടാത്ത, എഴുതപ്പെടാത്ത വാക്കുകൾ അലയടിക്കുന്ന തീരത്താണു നാം ഇപ്പോൾ നിൽക്കുന്നത്. 

 

അന്നന്നു പങ്കിടാൻ മറ്റു വഴികളില്ലാത്ത ചിലരാണു ഡയറിയെഴുത്തു ശീലമാക്കുന്നത്. ഒന്നുകിൽ അവർക്ക് ആ വാക്കുകൾ പറയാൻ അടുത്താരുമില്ല, അല്ലെങ്കിൽ കടുത്ത സങ്കോചം. നമ്മുടെ കയ്യിൽ എത്ര വേണമെങ്കിലും ടെക്സ്റ്റ് ചെയ്യാൻ സൗകര്യമുണ്ടല്ലോ, എന്നാൽ ഇമോജി അല്ലാതെ മറ്റൊന്നും കിട്ടാത്ത ദിവസങ്ങളല്ലേ ഏറെയും. ഉടൻ കാതിൽ പറയാൻ അവസരമുണ്ടായാലും വാക്കുകളോ മനസ്സോ സജ്ജമാകുകയില്ലല്ലോ.

 

ജോസെ എഡ്വേഡോ അക്വാലൂസയുടെ ‘എ ജനറൽ തിയറി ഓഫ് ഒബ്ലീവിയൻ’, ഒരു ഡയറിയിൽനിന്ന് ഉണ്ടായ നോവലാണ്. പോർച്ചുഗീസ് കോളനിയായിരുന്ന അംഗോള സ്വാതന്ത്ര്യം നേടിയതിനു തൊട്ടുപിന്നാലെ രൂക്ഷമായ ആഭ്യന്തരയുദ്ധത്തിലേക്കു വഴുതിവീണു. അക്കാലത്ത് അംഗോളയുടെ തലസ്ഥാന നഗരത്തിലെ ഒരു ഭീമൻ പാർപ്പിട സമുച്ചയത്തിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീ, പുറംലോകത്തെ പുറത്തിട്ടടച്ച് തന്റെ ഫ്ലാറ്റിനുള്ളിൽ മൂന്നു പതിറ്റാണ്ടോളം ഒറ്റയ്ക്ക് മനുഷ്യബന്ധമില്ലാതെ ജീവിച്ചു. അവർ മരിക്കുമ്പോൾ അവരുടെ സ്വകാര്യ സമ്പാദ്യമായി 18 നോട്ടുപുസ്തകങ്ങൾ ഉണ്ടായിരുന്നു. അവരുടെ വസതിയുടെ ചുവരുകളിലാകെ കരി കൊണ്ട് വിചിത്രമായ വാക്യങ്ങളും ലിപികളും എഴുതിയിട്ടിരുന്നു. അവിടെ വർഷങ്ങൾക്കുശേഷം പ്രവേശിക്കുന്ന ആൾ, ആ ഭിത്തികളിലെ കരിയെഴുത്തുകൾ അത് ഒരു ആഭിചാരമാണോ എന്ന് ഭയന്നുപോകുന്നുണ്ട്. ആ സ്ത്രീയുടെ ഡയറികളിൽ താൻ തനിച്ചു കഴിഞ്ഞ കാലത്തിന്റെ ഭയങ്ങളും വേദനകളും എഴുതിവച്ചിരുന്നു. 30 വർഷങ്ങൾ അവരുടെ കൂട്ട് ഒരു നായ മാത്രമായിരുന്നു. 30 വർഷങ്ങൾ അവർ പുറത്തേക്കു നോക്കുമ്പോൾ കണ്ട ഒരു വൃക്ഷത്തോടു മാത്രം സംസാരിച്ചു.

 

ammu-deepa-322-gif
അമ്മു ദീപ

അംഗോളയുടെ കലുഷിത ചരിത്രവും മനുഷ്യപ്രതിസന്ധിയും പ്രതിനിധാനം ചെയ്യുന്ന ഈ സംഭവത്തെ ഫിക്‌ഷനായി ഭാവന ചെയ്യുകയാണ് അക്വാലൂസ ജനറൽ തിയറി ഓഫ് ഒബ്ലീവിയനിൽ ചെയ്തത്. ഒരാളുടെ ഏറ്റവും സ്വകാര്യമായ പ്രവൃത്തിയാണെങ്കിലും ഡയറിയെഴുത്ത് അതെഴുതുന്ന കാലത്തിന്റെ ജനിതകവും വഹിക്കുന്നുണ്ടെന്നും അതിൽനിന്നു ഫിക്‌ഷനു വഴി തുറക്കുമെന്നും നമുക്കു ബോധ്യമാകുന്നു.

 

നിശബ്ദതയിൽ ഏറെനേരം കഴിയുമ്പോൾ വാക്കുകൾക്ക് എന്തു സംഭവിച്ചുവെന്ന് നിങ്ങൾക്ക് അറിയാനാകും. ഓരോ വാക്കും ഒരു ജീവിയെപ്പോലെ നിങ്ങളുടെ പരിസരത്തേക്കു വരും. നിങ്ങളുടെ പ്രതികരണമറിയാൻ ഉറ്റുനോക്കും. ചിലപ്പോൾ അവ നിങ്ങളുടെ വാക്കുകളായിരിക്കില്ല, മറ്റാരിൽനിന്നോ ഒളിച്ചോടിവന്നതാകും. പാർക്കാനോ ഒളിക്കാനോ ഇടം തേടിയാകും നിങ്ങളുടെ അരികിലേക്കു വന്നത്.

 

ഞാൻ വർഷങ്ങളോളം ദിവസവും ഡയറി എഴുതിയിരുന്നു. സ്കൂളിൽ മലയാളം അധ്യാപകൻ പഠിപ്പിച്ച ശീലമാണ്. അദ്ദേഹമാണ് എന്നോടു മലയാളത്തിൽ ഒപ്പിടാൻ പറഞ്ഞത്. ഞാൻ അതു ചെയ്തു. ഡയറിയിൽ ദിവസവും എന്തെങ്കിലും എഴുതൂ, മനസ്സും വാക്കും നന്നാകും എന്നായിരുന്നു അദ്ദേഹത്തിന്റെ മതം. ഞാൻ അതും ശീലിച്ചു. വർഷങ്ങളോളം എന്റെ നൈരാശ്യങ്ങളും സന്തോഷങ്ങളും പ്രതീക്ഷകളുമെല്ലാം ഡയറിയിൽ എഴുതിവച്ചു. ഡയറിയെഴുത്തിന്റെ തുടർച്ചയായാണ് അക്കാലത്തു കത്തെഴുത്ത് തുടങ്ങിയത്. ഒരാൾ എഴുത്തുകാരനാകാൻ ആഗ്രഹിക്കുമ്പോൾ ആദ്യം അയാൾ പതിവായി ഡയറിയെഴുതുകയും പിന്നീടു കത്തെഴുതുകയും ചെയ്യുന്നു. കത്തുകൾ എഴുതിയവരും അതു ലഭിച്ചവരും അവ വളരെ പ്രധാനപ്പെട്ട സംഭവമായി പരിഗണിച്ചു. എന്റെ വീടിനോടു ചേർന്നായിരുന്നു തപാൽ ഓഫിസ്. തപാൽ ഉരുപ്പടികൾ അടങ്ങിയ വലിയ ചാക്ക് അഴിച്ച് അതിലെ സാധനങ്ങളെല്ലാം മേശപ്പുറത്തേക്കു കൊട്ടിയിടുകയും കത്തുകളെല്ലാം ഇനം തിരിച്ച് മുദ്രയടിക്കുകയും ചെയ്യുന്ന പ്രവൃത്തി ഞാൻ എത്രയോ വട്ടം എത്രയോ വർഷം സ്കൂളിലും കോളജിലും പഠിക്കുമ്പോൾ നോക്കിനിന്നിട്ടുണ്ട്.

 

 25-30 വർഷം മുൻപു തനിക്കു ലഭിച്ച കത്തുകളെല്ലാം സൂക്ഷിച്ചുവച്ചിട്ടുള്ള ഒരു സുഹൃത്ത് എനിക്കുണ്ട്. ഈയിടെ ചില കത്തുകൾ അദ്ദേഹമെനിക്കു വാട്സാപിൽ അയച്ചുതന്നു. അതു ഞാനെഴുതിയവ ആയിരുന്നു.

സത്യം പറഞ്ഞാൽ എന്റെ ഉള്ളിലെ കയോസ് എനിക്കു താങ്ങാൻ കഴിയാതെ വന്നപ്പോളാണു ഞാൻ ഡയറിയെഴുത്തു നിർത്തിയത്. പഴയ കടലാസുകൾക്കൊപ്പം അവയെല്ലാം പിന്നീടു നഷ്ടമായിപ്പോകുകയും ചെയ്തു. അക്കാലത്തെ കവിതകൾക്കും കഥകൾക്കുമെല്ലാം എന്തു സംഭവിച്ചുവെന്നു ഞാനോർമിക്കാറുണ്ട്. എന്റെ സ്നേഹിതൻ ഞാനെഴുതിയ കത്തുകൾ എനിക്കു മടക്കിത്തന്നപ്പോൾ, അതെനിക്ക് മറ്റാരോ എഴുതിയതാണെന്നാണു തോന്നിയത്. നമ്മളെത്തന്നെ ഒരു വസ്തുവായി കാണുന്നത് ഒട്ടും രസമില്ലാത്ത കാര്യം കൂടിയാണ്. എന്നാൽ അതിലുള്ള അത്രയ്ക്ക് സത്യസന്ധവും കാതരവുമായ വാക്കുകൾ ഇപ്പോൾ എന്റെ കൈവശമില്ലെന്നും ഞാനറിഞ്ഞു. റോബർട്ടോ ബൊലാനോയുടെ നാലുവരികൾ ഓർക്കുന്നു-

 

“ I seek credibility, not durability for the ballads

I composed in honour of very real girls.

And mercy for the years before 26 “.

 

കവിതയെഴുതി കൗമാരം തുടങ്ങുകയും പിന്നീടു നീണ്ട പ്രേമലേഖനങ്ങൾ രചിച്ച് യൗവനത്തിലേക്കു പ്രവേശിക്കുകയും ചെയ്ത ഒരു തലമുറയുടെ ഭാഗമായിരുന്നു ഞാനും. അതിനാൽ 26നു മുൻപുള്ള വർഷങ്ങൾ അന്തമില്ലാത്ത വിചാരങ്ങളുടേതും ലജ്ജാകരവും കൗതുകകരവുമായ സംഭവങ്ങളുടേതും ആയിരുന്നു. ഭാവി ഒരു കടൽ പോലെ മുന്നിൽ കാണുമ്പോൾ ആരാണ് അതിലേക്ക് എടുത്തുചാടാത്തത്.. ആ കാലത്തെ സഞ്ചാരമായിരുന്നു സങ്കൽപത്തിലേക്ക് ആണ്ടുപോകാൻ ഏറ്റവും യോജിച്ചത്. അതിനാൽ ആ കാലം പുനർനിർമിക്കാൻ വാക്കുകൾക്കായാൽ മനോഹരമായ അനുഭവമായിരിക്കും. പക്ഷേ, അതെവിടെയാണ്, എവിടെയാണു തിരയുക.. അമ്മു ദീപയുടെ കവിതയിൽ ഒരു വഴിയുണ്ട്. അതിതാണ്-

 

“ഒരിക്കൽ 

പോക്കുവെയിലിന്റെ ചില്ലയിൽ 

ചിറകുണക്കാനിരുന്ന ചകോരം ചോദിച്ചു

അവന്റെ വീടു നീ കണ്ടിട്ടുണ്ടോ?

കുന്നിൻ ചെരിവിലാണത്

വയൽക്കരയേ പോവണം

ഏടോഴികൾ കേറണം

പാമ്പിൻപൊത്ത് കാണണം

പാവൂട്ടപ്പൂ മണക്കണം

മൺചുവരാണ്

ഓലമേഞ്ഞതാണ്

ഒരൊറ്റ മുറിയാണ്

നിന്നെ കാക്കും കണ്ണാണ്

കവിതയാണ്.

പോയി വരൂ..”

 

ഇതിലും മികച്ച ഒരു ആശംസ ഒരു കവിക്കു നൽകാനാവില്ല. വർഷങ്ങൾ മുന്നാക്കമോ പിന്നാക്കമോ ചലിച്ചാലും എല്ലാ രഹസ്യസമ്പാദ്യങ്ങളും ചെലവഴിച്ചാലും ഒടുവിൽ നീ ആ വീടു കണ്ടുപിടിക്കുമെങ്കിൽ, കവിതയെ നിനക്കു ലഭിക്കുമെങ്കിൽ പുറപ്പെട്ടുപോകാൻ ഒരുങ്ങൂ..

 

English Summary: About Poem And Diary Writings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com