ADVERTISEMENT

ആനയെ പ്രസവിച്ച സ്‌ത്രീ, നൈൽ നദിക്കരയിലെ നീലച്ചിറകുള്ള കാളകൾ, പിങ്ക് നിറമുള്ള പൂച്ചകൾ.. ഇവയെ സ്വപ്‌നം കാണണമെങ്കിൽ നിങ്ങൾ ഓർഹാൻ പാമുക് ആവണം. എന്തെന്നാൽ  വൈറ്റ് കാസിൽ എന്ന നോവലിലാണ് പാമുക് ഇങ്ങനെ എഴുതിയത്. എന്നാൽ സ്വർണച്ചിറകുകളും പൂവുടയാടകളുമായി ഒരു രാജകുമാരനോടൊപ്പം പറന്നുയരുന്നതായി സങ്കൽപിക്കാൻ നിങ്ങൾക്ക് ഒരു പ്രണയി ആയാൽ മതി. അഥവാ ഓർക്കാൻ കാമുക് ആവണം. വെറുതെയിരിക്കുമ്പോൾ ഇങ്ങനെയൊക്കെ നിനവിൽ വരാൻ കാമുകഭാവം വരണമെന്ന്. എന്നുവച്ചാൽ കാമുകനോ കാമുകിയോ  ആവണമെന്ന്. 

 

 

അങ്ങനെയൊരു പ്രണയത്തിലായിരുന്നു അവൾ അന്ന്. അവൾ എന്നാൽ സാറാജോസഫിന്റെ സ്വയംവരം എന്ന കഥയിലെ നായിക. പ്രണയമെന്നു പറഞ്ഞാൽ ഇരുപത്തിനാലു മണിക്കൂറും മണി കിലുങ്ങും പോലെ കിലുങ്ങിയ പ്രണയം. അവൾക്ക് സ്വയംവരം നിശ്‌ചയിച്ചു. കെട്ടിച്ചയയ്ക്കൽ, കെട്ടിച്ചുവിടൽ, പറഞ്ഞയയ്ക്കൽ, പെണ്ണുകെട്ട്, പെൺകൊട, കന്യാദാനം ഇതിലേതെങ്കിലുമൊന്ന് അവൾക്കു തിരഞ്ഞെടുക്കാം. 

 

 

നെഞ്ചിലെരിയുന്ന പ്രണയം വാരിക്കളഞ്ഞ് അവൾ സ്വയംവരത്തിനു വഴങ്ങിയെന്നതാണ് കഥ. വിവാഹത്തിനു വഴങ്ങി എന്നെഴുതാതെ സ്വയംവരത്തിന് വഴങ്ങി എന്നാണ് സാറാജോസഫ് എഴുതിയത്. കന്യക അവളുടെ ഇഷ്‌ടപ്രകാരം വരനെ തിരഞ്ഞെടുക്കുന്നതിന്  സ്വയംവരം എന്നർഥം. എന്നാലോ,  കാമുകനെ ഉപേക്ഷിച്ച് വീട്ടുകാർ നിശ്‌ചയിച്ചുറപ്പിച്ച വിവാഹത്തിന് അവളെക്കൊണ്ട് സമ്മതിപ്പിക്കുന്നത്  വീട്ടുകാർ സ്വയംവരമാക്കി മാറ്റുന്നു. 

 

വീട്ടുകാരുടെ ഇഷ്‌ടത്തിന് അനുസരിച്ച് പെൺകുട്ടിക്ക് അവളുടെ ഇഷ്‌ടത്തെ ബലികഴിക്കേണ്ടി വരുന്നു.  കണ്ണു പൊത്തിയിട്ട് ഇതിലേതെങ്കിലുമൊരു രത്നം എടുത്തോളൂ എന്നു പറഞ്ഞ് കുറെ പാറക്കല്ലുകൾ കാണിച്ചുകൊടുത്താൽ എങ്ങനെയിരിക്കും? ഇതിലേതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാമെന്നു പറഞ്ഞ് അവൾക്കു മുന്നിൽ നിരത്തുന്ന വിവാഹസമ്പ്രദായങ്ങളും അതുപോലെതന്നെ. കെട്ടിച്ചയയ്ക്കൽ, കെട്ടിച്ചുവിടൽ, പറഞ്ഞയയ്ക്കൽ, പെണ്ണുകെട്ട്, പെൺകൊട തുടങ്ങിയവ. ഇതൊക്കെ പല ദേശങ്ങളിൽ വിവാഹത്തിനു പറയുന്ന പേരുകൾ മാത്രം. 

 

പ്രണയം  വെടിഞ്ഞ് അവൾ സ്വയംവരത്തിന് വഴങ്ങി എന്നത് ഒരർഥത്തിൽ ആത്മഹത്യയ്‌ക്കു വഴങ്ങി എന്നതു പോലെയല്ലേ?  സമൂഹം സ്‌ത്രീയുടെ മനസ്സ് കാണുന്നില്ല. സ്‌ത്രീയുടെ കണ്ണാടിയിൽ സമൂഹം മുഖം നോക്കുമ്പോൾ അവൾക്ക് മുഖം നോക്കാൻ ഒരിടമില്ലാതാവുന്നു. വെറുതെയല്ല പ്രണയികളുടെ പ്രധാനഭക്ഷണം ഐസ്‌ക്രീം ആയത്. ആയുസ്സില്ലാത്തത്, വേഗം ഉരുകിത്തീരുന്നത്. ഈ മധുരമൊക്കെ പിന്നീട് അലിഞ്ഞില്ലാതാവും എന്നതിന്റെ മുന്നോടിയായി അവർ വേഗത്തിൽ അലിയുന്ന ഭക്ഷണം കഴിക്കുന്നു. 

 

സാറാജോസഫിന്റെ നോവലായ മാറ്റാത്തി എന്ന പേര് ഇതിനും ചേരും. നെഞ്ചിലെ പ്രണയം വെടിഞ്ഞ് വിവാഹത്തിന് വഴങ്ങുന്നതോടെ ഓരോ സ്‌ത്രീയും മാറ്റാത്തി അഥവാ മറ്റൊരുത്തിയായി മാറുന്നു. മാറ്റ് കുറഞ്ഞവളാവുന്നു. മറ്റൊരു വീട്ടിലേക്ക് വിവാഹിതയായി എത്തുന്നവളെ  അവിടുത്തുകാർ  മാറ്റാത്തി എന്നു പറയുന്നു. അവൾ അവളല്ലാതാവുന്നു. മറ്റൊരാളുടെ ഇംഗിതത്തിന് വഴങ്ങാനാണ് വിധി. 

 

പ്രണയം ജീവിതത്തിലേക്ക് എത്തിയില്ലെങ്കിൽ അത് കയ്‌പേറിയതാവും. പ്രണയം മധുരഫലം പോലെയാണ്. അത് മറ്റാരെക്കാളും നന്നായി കവി നെരൂദയ്‌ക്ക് അറിയാമായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ സുഹൃത്തിന്റെ പ്രണയിനിക്കു വേണ്ടി നെരൂദ പ്രണയലേഖനങ്ങൾ എഴുതി ബ്ലാങ്ക എന്ന പെൺകുട്ടിക്കു കൊടുക്കും. ബ്ലാങ്ക ഓരോ പ്രേമലേഖനം കിട്ടുമ്പോഴും ഓരോ ക്വിൻസ് പഴം നെരൂദയ്‌ക്ക് കൊടുക്കും. അപ്പോൾ നെരൂദയ്‌ക്ക് തോന്നിക്കാണും, നീ തരുന്നത് ക്വിൻസ് നീയോ ക്വീൻ എന്ന്. ഏതായാലും  അങ്ങനെ അവളുടെ കാമുകനായി  നെരൂദ മാറി. അവളുടെ കാമുകനായി നെരൂദ മാറിയതു പോലെയല്ല  ഒരു സ്‌ത്രീക്ക്  പ്രണയം വെടിഞ്ഞ്  മറ്റൊരാളുടെ ഭാര്യയാകേണ്ടി വരുന്നത്. അത് അവൾക്ക് അങ്ങേയറ്റം വേദന തരുന്നു. അതാണ് സാറാജോസഫ് ഈ കഥയിൽ എഴുതിയതും. 

 

English Summary : Kadhanurukku, Column, Short Stories By Sara Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com