ADVERTISEMENT

‘‘ മരണമെത്തുന്ന നേരത്തു നീയെൻ അരികിൽ ഇത്തിരി നേരം ഇരിക്കണേ…’’. കവി റഫീക്ക് അഹമ്മദിന്റെ വാക്കുകൾക്ക് ഇത്രയധികം നൊമ്പരമുണ്ടാക്കാൻ കഴിയുമെന്ന് ഇപ്പോഴാണു ബോധ്യമാകുന്നത്. മരണമെത്തുമ്പോഴും മരണശേഷവും ഉറ്റവർക്കുപോലും അടുത്തിരിക്കാൻ പറ്റാത്ത അവസ്ഥ. മനുഷ്യൻ ഇത്രയ്ക്കു നിസ്സഹായനായി പോകുന്ന സന്ദർഭം മുൻപെങ്ങും ഉണ്ടായിരിക്കാൻ സാധ്യതയില്ല.

 

 

മരണം രംഗബോധമില്ലാതെയെത്തിയ വീടുകളിലെ ശൂന്യത വല്ലാതെ പേടിപ്പിക്കുന്നതാണ്. ഉറ്റവരുടെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്നു ആ കുടുംബത്തെ ആശ്വാസത്തിന്റെ കരങ്ങൾ നീട്ടി ആശ്വാസ ത്തിന്റെ തേരത്തേക്കു കൊണ്ടുവരുന്നതു ബന്ധുക്കളും സുഹൃത്തുകളുമാണ്. അച്ഛൻ, അമ്മ, ഭർത്താവ്, ഭാര്യ, മക്കൾ മരണം ആരെയും എപ്പോഴും തേടിയെത്താം. 

 

 

അവരുടെ നഷ്ടമുണ്ടാക്കുന്ന ദിനങ്ങൾ തള്ളിനീക്കാൻ മിക്കവർക്കും സഹായമേകുന്നത് ബന്ധുക്കളും സുഹൃത്തുക്കളുമാണ്. അവരുടെ തലോടൽ, ആശ്വാസവചനങ്ങൾ, പ്രാർഥന ഇതൊക്കെ വലിയൊരുപുഴ ചെറുതോണിയിലൂടെ കടക്കുന്ന അനുഭവമാണ് നഷ്ടം സഹിക്കുന്നവർക്കുണ്ടാക്കുന്നത്. പക്ഷേ, ഈ ലോക്ഡൗൺ കാലത്ത് പുഴയുടെ നടുക്ക് അകപ്പെട്ടുപോയപോലെ നിസ്സഹായരായി ഇരിക്കുകയാണ് മനുഷ്യർ.

 

 

മരണവീടുകളിൽ ഇപ്പോൾ ആൾക്കൂട്ടമില്ല. വിരലിലെണ്ണാവുന്നവർ മാത്രം. ദൂരക്കിൽ നിന്നുപോലും ബന്ധുക്കളും സുഹൃത്തക്കളും അവസാനനോക്കിനായി ധൃതിപിടിച്ചുവരുന്നത് എല്ലാ മരണവീട്ടിലെയും പതിവുകാഴ്ചയായിരുന്നു. ട്രെയിൻ വൈകിയതിനാലോ വാഹനം ട്രാഫിക് ബ്ലോക് പെട്ടതിനാലോ എല്ലാ മരണവീട്ടിലും ഒരാളെങ്കിലും വൈകിയെത്തും. അവസാനത്തെ ആ കാഴ്ച നഷ്ടപ്പെട്ടുപോകാതിരിക്കാൻ അവരെ കാത്തിരിക്കും. മുനിഞ്ഞുകത്തുന്ന വിളക്കും എരിയുന്ന ചന്ദനത്തിരികളും മാത്രം ചലിച്ചുകൊണ്ടിരിക്കും. ബാക്കിയെല്ലാവർക്കും നിശ്ചലാവസ്ഥയായിരിക്കും. അതിനിടയ്ക്ക് ആരുടെയങ്കിലും ചെറിയൊരു തേങ്ങൽ. അതുമത് ആ കൂടിനിൽക്കുന്നവരെ മൊത്തം സങ്കടത്തിലാക്കാൻ. പക്ഷേ, ഇപ്പോഴത്തെ അവസ്ഥയോ..

 

 

മരിച്ചുകഴിഞ്ഞാൽ ആരെയും കാത്തിരിക്കാനില്ല. മൃതദേഹത്തിന്റെ ആയുസ്സ് ഒന്നോ രണ്ടോ മണിക്കൂർ മാത്രം. ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന മരണാനന്തര ചടങ്ങ്. അവിടെ ആശ്വാസവാക്കുകളില്ല. അടുത്തടുത്തു നിൽക്കുന്നവർ പോലും പരസ്പരം സംശയത്തോടെ…മൃതദേഹത്തിനു മുൻപിൽ മുഖാവരണം അണിഞ്ഞു നിൽക്കുന്നവർ. 

 

 

സംഗീതജ്ഞൻ എം.കെ. അർജുനൻ മാസ്റ്റർ അന്തരിച്ചപ്പോൾ പ്രിയപത്നി ഭാരതിയമ്മ മുഖാവരണം അണിഞ്ഞ് അന്തിമോപചാരം അർപ്പിക്കുന്ന ചിത്രം ഏവരുടെയും മനസ്സിനെ നൊമ്പരപ്പെടുത്തും. ജീവിച്ചിരിക്കുന്ന കാലത്ത് അകലമില്ലാതെ ജീവിച്ചിരുന്നവർക്കിയിൽ നീലനിറത്തിലുള്ള അതിരുസൃഷ്ടിക്കുന്ന വേദന എങ്ങനെ പറഞ്ഞറിയിക്കാനാവും. എം.കെ.അർജുനൻമാസ്റ്ററുടെയും നടൻ കലിംഗശശിയുടെയും മരണം മലയാളികൾ എല്ലാവരെയും വേദനിപ്പിക്കുന്നതായിരിന്നു. 

 

 

ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരമെങ്കിലും വേണ്ടപ്പെട്ട പലർക്കും അവസാനനോക്കിനായി എത്താനായില്ല. സംഗീതജീവിതത്തിൽ അർഹമായ അംഗീകാരം ലഭിക്കാത്ത പ്രതിഭയായിരുന്നു അർജുനൻമാസ്റ്റർ. മരണത്തിലും ഇതുതന്നെയാണു സംഭവിച്ചത്. കൂടെ പ്രവർത്തിച്ച പലർക്കും അദ്ദേഹത്തെ അവസാനമായി ഒരുനോക്കു കാണാൻ പോലും സാധിച്ചില്ല.

 

 

ഹോളിവുഡ് സിനിമയിൽ അഭിനയിച്ചെങ്കിലും അത് ആരോടും പറയാതെ നാട്ടുകാരിലൊരാളായി സാധാരണക്കാരന്റെ ജീവിതം നയിച്ച കലിംഗ ശശിക്കു മരണത്തിലും നാട്ടുകാർമാത്രമേയുണ്ടായിരുന്നുള്ളൂ. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സിനിമയിലെ സുഹൃത്തുക്കൾക്കൊന്നും സാധിച്ചില്ല.

 

 

‘ടി. പത്മനാഭന്റെ ‘യാത്ര’ എന്ന കഥ ഒരു മരണവീട്ടിലേക്കുള്ള യാത്രയാണ്. ജീവിതത്തിൽ ശരിക്കും സംഭവിച്ചൊരു കാര്യം അദ്ദേഹം എഴുതിയതാണ്. സംവിധായകൻ രഞ്ജിത്തിന്റെ പിതൃസഹോദരന്റെ മരണം അറിഞ്ഞ് പയ്യോളിയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒരു പെരുമഴക്കാലത്തുള്ള യാത്ര. ഉറ്റവരുടെ മരണം അറിയുമ്പോൾ ആരും ഇറങ്ങിപ്പുറപ്പെടും. പക്ഷേ, ഈ ലോക്ഡൗൺ കാലത്ത് എങ്ങനെ ഒരു മരണവീട്ടിലേക്കുപുറപ്പെടും? 

 

English Summary : How We Say Good Bye To Our Beloveds In This Quarantine Period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com