ADVERTISEMENT

ആലപ്പുഴ ∙ ലോക്ഡൗണിലാകുമ്പോൾ ലോകം അവനവനിലേക്ക് ഒതുങ്ങുകയാണ്. പീഡാനുഭവങ്ങളും ഏകാന്തതയും ഓരോ മനുഷ്യനും അനുഭവിക്കുന്ന ഇക്കാലത്തെ വിശുദ്ധ വാരത്തെ ക്കുറിച്ചുള്ള ചർച്ചയിലാണ് പ്രഭാഷകനും എഴുത്തുകാരനുമായ ഫാ.ബോബി ജോസ് കട്ടികാടും ഗാനരചയിതാവ് ബീയാർ പ്രസാദും. എറണാകുളം കളമശേരിയിലെ കപ്പൂച്ചിൻ പ്രൊവിൻഷ്യലേറ്റിലിരുന്ന് ഫാ.ബോബി ജോസ് കട്ടികാടും ആലപ്പുഴ കുട്ടനാട് മങ്കൊമ്പിലെ വീട്ടില‍ിരുന്നു ബീയാർ പ്രസാദും മനോരമയ്ക്കു വേണ്ടി മൊബൈൽ ഫോണിലൂടെ നടത്തിയ ചർച്ച, അകലങ്ങളിലിരുന്നാലും ആത്മീയമായ അടുപ്പം പുലർത്താമെന്നും ആരോഗ്യകരമായ ചർച്ചകൾ നടത്താമെന്നും തെളിയിക്കുകയായിരുന്നു.

 

  ‘നാടകീയ’ തുടക്കം

പ്രഭാഷകനായും എഴുത്തുകാരനായും ഫാ.ബോബി ജോസ് കട്ടികാടിനെ ശ്രദ്ധിച്ചിട്ടുണ്ടെന്നു ബീയാർ പ്രസാദ് പറഞ്ഞപ്പോഴാണ് ബീയാർ പ്രസാദുമായ‍ി തനിക്കുള്ള പഴയ ബന്ധം ഫാ.ബോബി ജോസ് പരിചയപ്പെടുത്തിയത്: ‘എന്റെ വീട് ആലപ്പുഴ പൂങ്കാവിലാണ്. ബീയാർ പ്രസാദ് സാർ നാടകപ്രവർത്തനം നടത്തുന്ന കാലത്ത് ഞാൻ കുട്ടിയായിരുന്നു. പൂങ്കാവിൽ സാർ കുറച്ചുകാലം താമസിച്ച് കലാനികേതൻ എന്ന സംഘടനയിൽ നാടകം പഠിപ്പിച്ചിരുന്നു. അന്ന് ആ ക്ലബ്ബിന്റെ രക്ഷാധികാരിയായിരുന്ന ജോസ് സാറിന്റെ മകനാണു ഞാൻ.’

 

മറക്കാനാകാത്ത ഈസ്റ്റർ

 

ബീയാർ: എന്റെ ഓർമയിലെ ഏറ്റവും വലിയ ഈസ്റ്റർ അനുഭവം, എന്റെ സുഹൃത്തിന്റെ അമ്മച്ചി വീട്ടിലേക്കു വിളിച്ചുകൊണ്ടുപോയി വയറു നിറയെ അപ്പവും താറാവ് സ്റ്റ്യൂവും തന്നിരുന്നതാണ്. അന്ന് അത്ര സുലഭമായിരുന്നില്ല ഇവ രണ്ടും. ഇതു കിട്ടാൻ കാരണമെന്തെന്നു ‍ഞാൻ അന്വേഷിച്ചപ്പോഴാണ് ഈസ്റ്ററിനെക്കുറിച്ച് അവർ പറഞ്ഞത്.

 

 

Beeyar Prasad
ബീയാർ പ്രസാദ്

ഫാ.ബോബി ജോസ്: പൂങ്കാവ് പള്ളി ഇടവകയിലെ പ്രധാന ആഘോഷമാണ് വിശുദ്ധവാരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ. ആ ഇടവകയിലെ കുരിശിന്റെ വഴിക്ക് അര നൂറ്റാണ്ടോളം ഗാനമെഴുതിയിരുന്നത് എന്റെ അപ്പച്ചനായിരുന്നു. ചുരുക്കം ചില വർഷങ്ങളിലൊഴികെ എല്ലാത്തവണയും പുതിയ ഗാനങ്ങളാണ് അദ്ദേഹം എഴുതിയിരുന്നത്.

 

 

‘ആഴിതൻ മടിത്തട്ടിൽ ആദ്യത്തെ അണുപാകി...’ എന്നു തുടങ്ങുന്ന പരിണാമ സിദ്ധാന്തത്തിൽ അടിയുറച്ച വരികളൊക്കെ അദ്ദേഹം എഴുതിയിട്ടുണ്ട്. ആലപ്പി സരസൻ, ആലപ്പി ബെന്നി, സ്റ്റാൻലി പൂങ്കാവ് തുടങ്ങിയവരാണ് പാട്ടിനു സംഗീതമൊരുക്കിയിരുന്നത്. പാട്ടു കേൾക്കാൻ ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ ആളുകളെത്തും. അവർ പള്ളിമുറ്റത്തിരുന്നു പാട്ടിനു മാർക്കിടും. ഈസ്റ്റർ എത്തുമ്പോൾ അപ്പനെയാണ് മിസ് ചെയ്യുന്നത്.

 

കോഴഞ്ചേരിയിൽ ഫാ.ബോബി ജോസ് കട്ടികാടിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘അഞ്ചപ്പം’ എന്ന ഭക്ഷണശാല ഈ ഓർമയുടെ ഭാഗമാണോ എന്ന ചോദ്യത്തിന്, വിശപ്പിനെക്കുറിച്ച് ഫാ.ബോബി ജോസ് പറഞ്ഞു: ‘നമ്മൾ മലയാളികൾ ദാരിദ്ര്യം മറന്നുപോയി. വ്യക്തികളും ദേശങ്ങളും ദാരിദ്ര്യം മറന്നാൽ വലിയ അപകടത്തിലാകും.  കപ്പ കേരളത്തിൽ ദാരിദ്ര്യത്തിന്റെ പ്രതീകമായിരുന്നു. അത് പുതിയ തലമുറയ്ക്ക് അറിയില്ല.’

 

Fr. Bobby Jose Kattikkad
ഫാ. ബോബിജോസ് കട്ടിക്കാട്

ജീവിതത്തിലെ ഏകാന്തത

 

ഫാ.ബോബി ജോസ് : ബൈബിൾ വിശദീകരിക്കാൻ ശ്രമിച്ച ഏറ്റവും വലിയ പ്രശ്നം ഏകാന്തതയാണ്. പക്വതയില്ലായ്മയും വിഷാദവുമൊക്കെ കാരണം ഞാൻ രണ്ടു വർഷത്തോളം പുറംലോകത്തു നിന്ന് അകന്നു കഴിഞ്ഞിരുന്നു. അക്കാലത്താണ് ജീവിതത്തിൽ ഏറ്റവും ഏകാന്തത അനുഭവിച്ചത്. മനുഷ്യൻ അനുഭവിക്കുന്ന വലിയ ഏകാന്തതകൾ വച്ചു നോക്കിയാൽ നമ്മുടേത് വലിയ കോപ്പയിലെ ചെറിയ ടീ സ്പൂൺ എന്നു പറയാവുന്ന അവസ്ഥയിലായിരുന്നു.

 

 

ബീയാർ പ്രസാദ്: ഒന്നര വർഷത്തോളമായി രോഗം കാരണം ആശുപത്രി വാസവ‍ും മറ്റുമായി ഏകാന്തതയിലാണ്. കഴിഞ്ഞ ആറേഴു മാസമായി ക്വ‍ാറന്റീനിലായിരുന്നു. അതു കഴിഞ്ഞ്, പുറത്തേക്കി റങ്ങാവുന്ന  സ്ഥിതി ആയപ്പോഴാണ് ലോക്ഡൗൺ തുടങ്ങിയത്. ഞാൻ അതിജീവിച്ച ക്വാറന്റീൻ കാലവുമായി നോക്കുമ്പോൾ ഇതു ന‍ിസാരമാണ്.

 

ലോകം മുഴുവൻ തേടി; അറിവ് അരികിലായിരുന്നു

 

ബീയാർ പ്രസാദ്: പെസഹ അത്താഴം നടന്നത് ആരുടെ  വീട്ടിലാണെന്നു ബൈബിളിൽ പറയുന്നില്ല. അതറിയാൻ ഞാൻ രണ്ടു വർഷത്തോളം ഗവേഷണം നടത്തി, പുസ്തകങ്ങൾ വായിച്ചു. സൂചനകളിൽ നിന്ന്, അരിമഥ്യക്കാരൻ ജോസഫിന്റെ വീട്ടിലായിരുന്നു അന്ത്യ അത്താഴം നടന്നതെന്ന് ഉറപ്പിച്ച്, ഞാൻ എഴുതിയ ‘വീട്’ എന്ന ഏകാംഗ നാടകത്തിന് കെസിബിസി അവാർഡ് ലഭിക്കുകയും ചെയ്തു.

 

 

ഇത്രയും പ്രയത്നം നടന്ന ശേഷമാണ്, വീട്ടിലെ പുസ്തക അലമാരയിൽ പണ്ടേയുണ്ടായിരുന്ന ഒരു പുസ്തകം, കൈനിക്കര പത്മനാഭപിള്ള എഴുതിയ ‘കാൽവരിയിലെ കൽപപാദപം’ എന്ന നാടകം, ഞാൻ വായിച്ചത്. അതിൽ, അന്ത്യഅത്താഴ ഭാഗത്തെ രംഗ സൂചനയായി ‘അരിമഥ്യക്കാരൻ ജോസഫിന്റെ വീട്ടിലെ സെഹിയോൻ ഊട്ടുശാല’ എന്നു ബ്രായ്ക്കറ്റിൽ നൽകിയിട്ടുണ്ടായിരുന്നു. ഒരു കയ്യകലത്തിൽ  ഈ വിവരം ഉണ്ടായിട്ടാണ് അതന്വേഷിച്ചു ഞാൻ 2 വർഷം കളഞ്ഞത്.

 

ഉയിർപ്പ് ഫാ.ബോബി ജോസ്: ലോകത്തെ ഏറ്റവും ശുഭ പ്രതീക്ഷയേകുന്ന വാക്കാണ് ‘മൂന്നാം നാൾ’. ഒന്നിനും അവസാനമുണ്ടാകില്ല, എല്ലാം വീണ്ടും ആരംഭിക്കും എന്ന പ്രതീക്ഷ അതു നൽകുന്നു. മനുഷ്യന്റെ നിസഹായതയുടെ അവസാന അറ്റവും ദൈവികമായ ഇടപെടലിന്റെ തുടക്കവും എന്നാണ് മൂന്നാം ദിനത്തെ വ്യാഖ്യാനിക്കുന്നത്. 

 

 

ദ്രൗപതി വസ്ത്രാക്ഷേപത്തിനിരയായപ്പോൾ അഞ്ചര മീറ്റർ നീളമുള്ള ചേലത്തുമ്പിൽ കാര്യങ്ങൾ അവസാനിക്കുമെന്നു പ്രതീക്ഷിച്ചിടത്താണ് ഭഗവാന്റെ ചേലത്തുമ്പ് ദ്രൗപതിയെ ചുറ്റാൻ തുടങ്ങിയത്.നാലു നൂറ്റാണ്ടിനിടയിൽ മനുഷ്യനെ ഏറ്റവും ഭയപ്പെടുത്തിയ രോഗമാണ് ഇപ്പോൾ വ്യാപിക്കുന്നത്. ഈ പ്രതിസന്ധിയെ മറികടക്കാവുന്ന ഒരു ഈസ്റ്റർ പ്രതീക്ഷിക്കാം.

 

 

ബീയാർ : ഒരു വൈറസിനു മുന്നിൽ, ഗോളാന്തരങ്ങൾ കടന്നും നാം നേടിയതെല്ലാം നിഷ്പ്രഭമാകുകയാണ്. വൈറസിനെതിരെ മരുന്നു കണ്ടെത്തുന്ന ശാസ്ത്രജ്ഞനിൽ ദൈവികതയുണ്ട്. അങ്ങനെ ദൈവം പല രീതിയിൽ നമ്മുടെ ജീവിതത്തിൽ പ്രത്യക്ഷപ്പെടാറ‍ുണ്ട്.

 

 

ബോബി ജോസ്: ഹൃദയം വിശാലമാകുന്നവരിൽ നമുക്കു ദൈവത്തെ കാണാം. ഒറ്റു കൊടുത്തയാളെ ‘സ്നേഹിതാ’ എന്നാണു യേശു വിളിച്ചത്. എന്റെ ജീവിതത്തിൽ ഒത്തിരിപ്പേരോട് കടപ്പെട്ടയാളാണു ഞാൻ. എന്നാൽ അവർ അർഹിച്ച ബഹുമാനമോ വിശ്വാസമോ തിരിച്ചു നൽകാൻ എനിക്കു കഴിഞ്ഞിട്ടില്ല. എന്നിട്ടും അതിനുമീതെ നമ്മളെ ചേർത്തു പിടിക്കാൻ ചിലർ ഇപ്പോഴുമുണ്ട്. അങ്ങനെയുള്ളവരാണ് എന്റെ ദൈവം.

 

English Summary : Fr. Bobby Jose Kattikad And Beeyar Prasad Talks About Holly Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com