ADVERTISEMENT

വൈശാഖൻ എഴുതുമ്പോൾ തീവണ്ടി  ഒരു കഥവണ്ടിയാവുന്നു. റയിൽവേസ്‌റ്റേഷനുകളെയും അതിനെ ചുറ്റിപ്പറ്റിയുള്ളവരുടെ  ജീവിതത്തെയും കുറിച്ചുള്ള കഥകൾ. റെയിൽവേ സ്‌റ്റേഷൻ മാസ്‌റ്ററായിരുന്നതു കൊണ്ടാവും വൈശാഖന്റെ മിക്ക കഥകളുടെയും യാത്ര  പാളങ്ങളിലൂടെയാണ്. എന്നാൽ തീവണ്ടിയിലുള്ളതിനെക്കാൾ തീ നമ്മുടെ നെഞ്ചിലേക്ക് പേന കൊണ്ടു കോരിയിടാൻ വൈശാഖന് ഒരു തീപ്പൊരി മതി. അല്ല കഥപ്പൊരി മതി.  മതേതരത്വം എന്ന ഒറ്റവരിക്കഥ അത്തരമൊരു തീപ്പൊരിയാണ്. 

 

മുന്നോട്ടു കുതിക്കുന്ന തീവണ്ടിയിലിരിക്കുമ്പോഴും  നമ്മെ പിന്നോട്ടു പിടിച്ചുവലിക്കുന്ന  ചില സത്യങ്ങൾ  വൈശാഖനെ അലട്ടുന്നു. ജാതിചിന്ത അതിലൊന്നാണ്. മതേതരത്വം എന്ന കഥ ഇതാ: ജാതിക്കും മതത്തിനുമെതിരെ അതിധീരമായി പോരാടിയ ആ മഹാൻ നമ്മുടെ ജാതിയാണ്. ഇത്രയേയുള്ളൂ  . കഥയോ, ഇതേതു ജാതിക്കഥയാണ് എന്നാവും ചോദ്യം.  

 

 

ജാതിയേതാണ് എന്നു ചോദിച്ചാൽ  ഒറ്റവാക്കിൽ മറുപടി പറയാമെന്ന പോലെ ജാതിയെക്കുറിച്ചുള്ള കഥയും ഒറ്റവരി. ജാതി ചോദിക്കരുത് പറയരുത്, ജാതി മറന്നൊന്നും ചെയ്യരുത് എന്ന് ഡോ.കെ.അയ്യപ്പപ്പണിക്കർ. ജാതി ചോദിച്ചില്ല പറഞ്ഞതുമില്ല വിചാരിച്ചതേയുള്ളൂ എന്ന് ആറ്റൂർ രവിവർമ. ഏതായാലും ഒരു കാര്യം വൈശാഖന് അറിയാം. കേരളത്തിൽ ട്രെയിൻ തടയാൻ പിന്നെയും എളുപ്പമാണ്, ജാതി തടയാനാവില്ല. ജനിച്ച വർഷവും തീയതിയും പറയുമ്പോൾ അയാൾ ഭൂജാതനായി എന്നല്ല ഭൂജാതിയായി എന്നു പറഞ്ഞാലും തെറ്റില്ല.  ജനിക്കുമ്പോഴേ ജാതിയാണ് പ്രധാനം. 

 

എം.കെ.ഗോപിനാഥൻ നായരാണ് വൈശാഖൻ ആയതെങ്കിൽ ആളുകൾ വീണ്ടും ചികഞ്ഞു നോക്കും ആരായിരുന്നു വൈശാഖൻ എന്ന്. മറച്ചുവയ്‌ക്കാൻ ശ്രമിച്ചാലും ഉയർന്നു വരുന്ന ഒരു സത്വമായി ജാതി നമ്മെ പിന്തുടരുന്നു. വൈശാഖന്റെ  അന്തിനിലാവ് എന്ന കഥയിൽ  സംസാരശേഷി പോയ മുഖ്യകഥാപാത്രം ശസ്‌ത്രക്രിയയ്‌ക്ക് മുൻപ് ഡോക്‌ടർക്ക്  കത്തെഴുതുന്നുണ്ട്. ഇതു കണ്ട് നഴ്‌സ് ചോദിക്കുന്നത് ‘അമ്മാവൻ എന്താണെഴുതുന്നത് വടക്കു നിന്നുള്ള വണ്ടി വന്നോ എന്നാണല്ലേ’ എന്നാണ്. 

 

 

ദൂരെയുള്ള മകളുടെ അടുത്തുനിന്നും അയാളുടെ ഭാര്യ വരാറായോ എന്നു മാത്രമല്ല ഇതിനർഥം. കഥാകൃത്തി ന്റെയുള്ളിൽ ഒരു റയിൽവേ ഉദ്യോഗസ്‌ഥനുള്ളതു കൊണ്ടു കൂടിയാണ് വണ്ടി വരാറായോ എന്ന് എഴുതിയത്. തന്റെ തൊഴിൽ  വൈശാഖനിൽ സ്വതവേ പ്രതിഫലിക്കുകയാണ്. 

 

ഇങ്ങനെ പാളം തെറ്റാത്ത തീവണ്ടിയിലിരുന്ന് ജീവിതത്തിലെ പാളം തെറ്റലുകളെക്കുറിച്ച് വൈശാഖൻ എഴുതുന്നു. മതേതരത്വം എന്ന കഥയിലെത്തുമ്പോൾ അത് ജാതിയുടെ പേരിൽ സമൂഹത്തിലുണ്ടാവുന്ന പാളം തെറ്റലുകളെക്കുറിച്ചാവുന്നു. 

 

ബോട്‌സ്വാനയിലെ ഒരു രത്നക്കമ്പനിക്കു വേണ്ടി ഗോത്രവർഗത്തെ കുടിയൊഴിപ്പിച്ചപ്പോൾ  അവരുടെ ഗ്രാമത്തലവൻ പറഞ്ഞത്, നിങ്ങൾ ഖനനം ചെയ്‌താൽ കിട്ടുന്നത് രത്നമല്ല ഞങ്ങളുടെ കാരണവന്മാരുടെ കണ്ണുകളാണ് എന്നായിരുന്നു. ഇവിടെ ഖനനം ചെയ്‌താൽ കിട്ടുന്നത് പല ജാതികളാവും, ജാതിപ്പേരുകളാവും. കാരണം കേരളത്തിന്റെ ചരിത്രം എന്നും ജാതിയുടെയും അതുമായി ബന്ധപ്പെട്ട  സമരങ്ങളുടെയും ചരിത്രമായിരുന്നു. 

 

 

രാത്രി തീവണ്ടിയിലെ ഗാർഡിനെപ്പോലെ വൈശാഖന്റെ ഈ കഥയിലേക്ക് ലൈറ്റടിച്ചാൽ ഇനി നമ്മുടെ കുട്ടികളെയെങ്കിലും ജാതിചിന്തയിൽ നിന്നു മോചിപ്പിക്കണം എന്ന് ആശിച്ചു പോവും. അല്ലെങ്കിൽ മുല്ല നസറുദീൻ തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ടിക്കറ്റ് ഇൻസ്‌പെക്‌ടറോട് പറഞ്ഞതു പോലെ പറയേണ്ടിവരും. ഇൻസ്‌പെക്‌ടർ മുല്ലയോട് ടിക്കറ്റ് ചോദിച്ചു. മുല്ല കുപ്പായത്തിന്റെ പല കീശകളിലും തപ്പോട് തപ്പ്. എന്നാൽ ഇടത്തേ കീശയിൽ മാത്രം അദ്ദേഹം ടിക്കറ്റ് തപ്പുന്നതേയില്ല. ഇതു കണ്ട ഇൻസ്‌പെക്‌ടർ മുല്ലയോട് നിങ്ങളെന്താണ് ആ കീശയിൽ നോക്കാത്തത് എന്നു ചോദിച്ചു. അപ്പോൾ മുല്ല പറഞ്ഞത്, എന്തു വന്നാലും ആ കീശയിൽ തപ്പുന്ന പ്രശ്‌നമേയില്ല. അത് തന്റെ ഒടുവിലത്തെ പ്രതീക്ഷയാണ് എന്നത്രേ. 

 

 

മുല്ലയുടെ ഇടത്തേ  കീശ പോലെ നമുക്കുള്ളത് നമ്മുടെ കുട്ടികളാണ്. നമ്മുടെ ഒടുവിലത്തെയും എന്തു വന്നാലും ബാക്കി നിൽക്കുന്നതുമായ പ്രതീക്ഷ. അവരുടെ കീശയിൽ ഒരിക്കലും കയ്യിടരുത്. ‌മതേതരത്വ ത്തെക്കുറിച്ച്  ചിന്തിക്കുമ്പോൾ നമുക്ക് പ്രതീക്ഷയർപ്പിക്കാൻ അവരെങ്കിലും വേണം. 

 

English Summary : Kadhanurukku, Column, Short Stories By Vaisakhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com