ADVERTISEMENT

കേരളീയ പൊതുസമൂഹം ജാതി– മത– വർഗ്ഗ– വർണ്ണ– രാഷ്ട്രീയ വ്യത്യാസമില്ലാതെ സ്നേഹിച്ച അപൂർവ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്ന ഡോ. ഡി. ബാബു പോൾ യാത്രയായിട്ട് ഒരു വർഷം പിന്നിടുന്നു.  ജീവിതം എന്ന മനോഹര യാത്ര എല്ലാ അർഥത്തിലും ആസ്വദിച്ച്, ഈശ്വരചൈതന്യത്തോടു കൂടി നമ്മെയെല്ലാം ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്നേഹിച്ചുമാണ് ബാബുപോൾ സാർ യാത്രയായത്. കേരള സിവിൽ സർവീസിലെ തിളങ്ങുന്ന മുഖമായിരുന്നു അദ്ദേഹം. ജീവിതത്തിലുടനീളം യുക്തിയും വിശ്വാസവും ഒരു പോലെ കൊണ്ടുനടക്കാൻ ബാബു പോളിന് കഴിഞ്ഞിരുന്നു. 

 

സിവിൽ സർവീസ് ഇന്റർവ്യൂവിൽ പങ്കെടുത്തപ്പോഴുണ്ടായ അനുഭവം അദ്ദേഹം പങ്കുവച്ചതിങ്ങനെ: ചെയർമാൻ വകയായിരുന്നു അവസാന  ചോദ്യം. ‘യേശു കാഹളം ഊതിയപ്പോൾ യറിഹോയുടെ മതിലുകൾ ഇടിഞ്ഞതായി  ബൈബിൾ പറയുന്നു. നിങ്ങൾ ഒരു വൈദിക സന്തതിയും സിവിൽ എൻജിനീയറും ആണല്ലോ. ഇത് നടപ്പുള്ള സംഗതിയാണോ? കുഴൽ ഊതിയാൽ മതിൽ വീഴുമോ? ’ 

 

ബാബു പോൾ: രണ്ടു തരത്തിൽ മറുപടി പറയാൻ അനുവദിക്കണം. ഒന്ന്, ദൈവത്തിന്റെ നടപടികൾ മനുഷ്യന്റെ യുക്തി കൊണ്ട് വ്യാഖ്യാനിക്കുന്നവയാവണം എന്നില്ല. അത് വിശ്വാസത്തിന്റെ തലം. രണ്ടാമത് ഇതിൽ ഒരു ഊർജതന്ത്ര തത്വം ഉണ്ട്. കാഹളത്തിന്റെ ഫ്രീക്വൻസി മതിൽ നിർമാണത്തിന് ഉപയോഗിച്ച വസ്തുവിന്റെ നാച്വറൽ ഫ്രീക്വൻസിയുമായി ഒത്താൽ കാഹളം ഊതുമ്പോൾ മതിൽ വീഴാം. അതുകൊണ്ടാണ് പട്ടാളം പാലത്തിൽ കൂടെ നടക്കുമ്പോൾ ലെഫ്റ്റ് റൈറ്റ് അടിക്കാത്തത്. 

ചെയർമാൻ: എക്സലന്റ്, ബെസ്റ്റ് ഓഫ് ലക്ക്. 

 

ഇടുക്കി ജലവൈദ്യുത പദ്ധതി ഇഴഞ്ഞു നീങ്ങിയപ്പോൾ അതിനെ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി അച്യുതമേനോൻ തിരഞ്ഞെടുത്തത് ബാബുപോളിനെയായിരുന്നു. ഇടുക്കിയുടെ ആദ്യ കലക്ടറായി ഇടുക്കി പദ്ധതി നാടിന് സമർപ്പിച്ച് ജനങ്ങളുടെ കണ്ണിലുണ്ണിയായി ബാബു പോൾ മാറി. 2006-2011 ഇടതുപക്ഷ ഭരണകാലത്ത് സെക്രട്ടേറിയേറ്റ് ധനവകുപ്പിൽ ജോലിയിൽ പ്രവേശിച്ച സമയത്ത് എനിക്ക് ആദ്യം പോസ്റ്റിങ് തന്നത് ഇടുക്കിയിലേക്കായിരുന്നു. അവിടുത്തെ ജില്ലാ ധനകാര്യ ഇൻസ്പെക്‌ഷൻ ഓഫിസിൽ ആയിരുന്നു പോസ്റ്റിങ്. 

 

 

ഇടുക്കിയിലെ ജനങ്ങൾക്ക് ബാബു പോളിനോടുള്ള സ്നേഹം നേരിട്ടു മനസ്സിലാക്കാൻ ആ കാലത്തു കഴിഞ്ഞു. ഇടുക്കി കലക്ടറുടെ മുറിയിലെ ഭിത്തിയിൽ ഇടുക്കി ജില്ലയുടെ ഉദ്ഘാടനം (പതാക ഉയർത്തുന്നത്)  ബാബു പോൾ നടത്തുന്ന ചിത്രം ഇന്നും ഉണ്ട്. അദ്ദേഹം ടൂറിസം സെക്രട്ടറി ആയിരുന്ന സമയത്താണ് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന പരസ്യവാചകം ഉണ്ടാകുന്നത്. കോപ്പിറൈറ്ററായ മെൻഡസ് എന്നയാൾ ആണ് ഈ പേര് നിർദേശിച്ചത്. അത് തിരഞ്ഞെടുത്തത് ബാബുപോളും. പിന്നീട് ഈ പരസ്യവാചകം ശ്രദ്ധ പിടിച്ചുപറ്റിയപ്പോൾ പലരും ആ പരസ്യവാചകത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ തുനിഞ്ഞു. അപ്പോൾ ബാബു പോൾ പറഞ്ഞ വാചകം ശ്രദ്ധേയമാണ്. ‘മെൻഡസിനുള്ളത് മെൻഡസിന് കൊടുക്കുക’.

 

 

കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാനായിരുന്ന കാലയളവിൽ മദർ തെരേസ ബാബു പോളിന്റെ വീട്‌ സന്ദർശിച്ചു. അന്ന് മദർ ഇരുന്ന കസേര ബാബു പോൾ സ്വീകരണ മുറിയിൽ പ്രതിഷ്ഠയാക്കി. കസേരയിൽ മദറിന്റെ ചിത്രം, പാത്രിയാർക്കിസ് ബാവ തന്ന ഒരു കുരിശ്, മുന്നിൽ നിലവിളക്ക് എന്നും രാവിലെ ബ്രാഹ്മമുഹൂർത്തിൽ ഉണർന്ന് അതിന് മുന്നിൽ പ്രാർഥന. ഇങ്ങനെയായിരുന്നു ബാബുപോളിന്റെ ഒരു ദിവസം ആരംഭിക്കുന്നത്. കുട്ടികൾക്ക് അക്ഷരം എഴുതിപ്പിക്കുന്നതും  ഈ പ്രതിഷ്ഠയ്ക്കു മുമ്പിൽ തന്നെയായിരുന്നു. 

 

 

രാവിലെ മ്യൂസിയം കോംപൊണ്ടിൽ നടക്കുന്ന ശീലമുണ്ടായിരുന്നു ബാബു പോളിന്. ഒരു ദിവസം അദ്ദേഹത്തിന് ഒരു കുസൃതി തോന്നി. അന്ന് മുന്നോട്ടു നടക്കുന്നതിനു പകരം നടന്നത് പുറകോട്ട്. ആളുകൾ ചുറ്റും കൂടി. ‘എന്താ സർ ഇങ്ങനെ പുറകോട്ട് നടക്കുന്നത്?’ ബാബു പോളിന്റെ മറുപടി ഇങ്ങനെ: ‘ഇന്നലെ അമേരിക്കയിൽനിന്ന് ഒരു പ്രമുഖ ഡോക്ടർ വിളിച്ചിരുന്നു. എന്റെ അടുത്ത സുഹൃത്താണ്. പുറകോട്ട് നടന്നാൽ പഴയ പ്രസരിപ്പൊക്കെ തിരിച്ചു കിട്ടും. ചുരുക്കി പറഞ്ഞാൽ കഴുത കുതിര ആകും’. 

പിറ്റേ ദിവസം ബാബു പോൾ നടക്കാൻ വന്നപ്പോൾ കണ്ട കാഴ്ച രസകരം. ചിലരെല്ലാം പുറകോട്ടു നടക്കുന്നു. ബാബു പോളിനെ നോക്കി അവർ ചിരിച്ചപ്പോൾ അദ്ദേഹം കുസൃതിച്ചിരി പാസാക്കി അന്നത്തെ നടത്തം നിർത്തി സ്ഥലം വിട്ടു. 

 

 

ആറന്മുളയിലെ വാസ്തുവിദ്യാ ഗുരുകുലത്തെക്കുറിച്ച് അഭിമാനമായിരുന്നു ബാബു പോളിന്. വാസ്തുവിദ്യാ ഗുരുകുലത്തിന്റെ വിജയത്തിനു പിന്നിലെ പി.എൻ. സുരേഷിനെ കണ്ടെത്തിയത് ബാബു പോളാണ്. അതു ശരിയായിരുന്നെന്ന് കാലം തെളിയിച്ചു. പിന്നീട് പി.എൻ. സുരേഷ് കലാമണ്ഡലത്തിന്റെ വൈസ് ചെയർമാനായി .ഇപ്പോൾ എൻഎസ്എസിന്റെ റജിസ്ട്രാർ ആണ്. 

 

എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി പല പ്രമുഖ അവാർഡുകളും അക്കാലത്താണ് തുടങ്ങിയത്. എഴുത്തച്ഛൻ പുരസ്കാര ജേതാവിനെ അവാർഡ് വിവരം അറിയിക്കുന്നത്  ബാബു പോൾ സാർ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിലൂടെയാണ്. അത് ഇപ്രകാരമായിരുന്നു. ‘മഹാത്മൻ, നമസ്കാരം, ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരത്തിന് അങ്ങയെ തിരഞ്ഞെടുത്ത വിവരം സവിനയം അറിയിക്കുന്നു. ഇത് സ്വീകരിക്കാൻ സന്മനസ്സുണ്ടാവണം’.   

 

സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യുക്കേഷന്റെ ചുമതലയുമായി മോഹൻ എബ്രഹാം ഒരു നാൾ കവടിയാറിലെ ബാബു പോൾ സാറിന്റെ വീട്ടിലെത്തി. സംസാരമധ്യേ കേരളത്തിൽ ഒരു സിവിൽ സർവീസ് അക്കാദമി തുടങ്ങേണ്ടതിന്റെ പ്രാധാന്യം ബാബു പോൾ സാർ സൂചിപ്പിച്ചു. അതായിരുന്നു ഇന്ന് കാണുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തുടക്കം. അക്കാദമി ആരംഭിച്ചതിനു ശേഷം സിവിൽ സർവീസിൽ ധാരാളം മലയാളികൾ കയറിപ്പറ്റി. കേരളത്തിന്റെ അഭിമാനസ്തംഭം ആയി അക്കാദമി മാറിയപ്പോൾ, അതിന്റെ തുടക്കം മുതൽ തന്റെ മരണം വരെ അക്കാദമിയുടെ മെന്റർ ആയി സർക്കാരിൽനിന്ന് ഒരു രൂപ പോലും വാങ്ങിക്കാതെ പ്രവർത്തിക്കുകയായിരുന്നു ബാബു പോൾ.

 

English Summary : In Memory Of Dr. D. Babu Paul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com