ADVERTISEMENT

I see trees go Green, red roses too

I see them bloom for me and you.

And I think to myself, what a wonderful world.

 

അമേരിക്കയിൽ 1960 കളിലെ ഒരു സംഗീത നിശ. ലൂയിസ് ആംസ്ട്രോംങ്  പാടുന്നു; എത്ര സുന്ദരമാണീ ലോകം എന്ന്. ആംസ്ട്രോങ്ങിനും കൂട്ടർക്കും ലോകം സുന്ദരമായതിനു പിന്നിൽ ഒരു പുനർജന്മത്തിന്റെ കഥയുണ്ട്. 

 

ഏതൊരു സമൂഹത്തിലും മാറ്റങ്ങൾ അനിവാര്യവും എന്നാൽ ദുഷ്കരവും ആകുമ്പോൾ അസ്വസ്ഥതകൾ ഉണ്ടാകാം. അതിൽനിന്ന് പുറത്തേക്കുള്ള വഴി പുതിയ ഒരു ഉണർവ് തേടുക എന്നതാണ്. സാംസ്കാരികവും കലാപരവുമായ അത്തരം ഒരുണർവ് സമൂഹത്തിൽ ഉണ്ടാകുന്നതിനെയാണ് പുനർജന്മം എന്നർഥം വരുന്ന റിനെയ്സൻസ് എന്ന പദം സൂചിപ്പിക്കുന്നത്.

 

യൂറോപ്പിൽ15-16 നൂറ്റാണ്ടുകളിൽ ഉണ്ടായ സാംസ്കാരിക നവോത്ഥാനമാണ് റിനെയ്സൻസ് എന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യമെത്തുക. മൈക്കൽ ആഞ്ചലോയും ഡാവിഞ്ചിയും ഉൾപ്പെടുന്ന കലാകാരന്മാരും ഡാന്റേയും പെട്രാർക്കും ഷേക്സ്പിയറും ഉൾപ്പടെയുള്ള സാഹിത്യകാരന്മാരും അവരുടെ സംഭാവനകൾ ലോകത്തിനു നൽകിയ യൂറോപ്പിലെ വസന്തകാലം. 

 

ഇരുന്നൂറു വർഷങ്ങൾക്ക് ശേഷം മറ്റൊരു റിനെയ്സൻസിനും ചരിത്രം സാക്ഷിയായിട്ടുണ്ട്. ആ കാലത്തിന്റെ സംഭാവനയാണ് ലൂയിസ് ആംസ്ട്രോങ്ങും മറ്റും. 1918 ൽ തുടങ്ങി ഒരു ദശാബ്ദം നീണ്ടു നിന്ന, ആഫ്രിക്കൻ അമേരിക്കക്കാരുടെ സാംസ്കാരിക മുന്നേറ്റമായിരുന്നു അത്. ന്യൂയോർക്കിലെ മൻഹാറ്റൺ ബറോയിൽ ആഫ്രിക്കൻ അമേരിക്കക്കാർ ഏറെയുണ്ടായിരുന്ന ഹാർലെം ആയിരുന്നു ഈ മുന്നേറ്റത്തിന് തുടക്കം കുറിച്ചയിടം എന്നതുകൊണ്ട് ഹാർലെം റിനെയ്സൻസ് എന്ന് ചരിത്രം അതിനെ രേഖപ്പെടുത്തുന്നു. ആഫ്രിക്കൻ അമേരിക്കൻ സാഹിത്യ സൃഷ്ടികൾ സമാഹരിച്ച് ദ് ന്യൂ നീഗ്രോ എന്ന പേരിൽ അലയ്ൻ ലോക്കി എഡിറ്റ് ചെയ്ത് ഇറക്കിയ പുസ്തകത്തിനെ പിൻപറ്റി ന്യൂ നീഗ്രോ മൂവ്മെന്റ് എന്നാണ് ഹാർലെം റിനെയ്സൻസിന്റെ ആദ്യ പേര്.

 

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലം മുതൽ ഡെമോക്രാറ്റുകൾ കറുത്ത വർഗ്ഗക്കാർക്ക് പൗരാവകാശ ങ്ങൾ നിഷേധിക്കുന്നത് കൂടുതൽ ശക്തമായി. അടിമകളായി കൊണ്ടുവന്നവർക്ക് എന്തവകാശം എന്നതായി രുന്നു അവരുടെ മനസ്ഥിതി. ആ രാജ്യത്തേക്ക് മറ്റൊരു ഭൂഖണ്ഡത്തിൽ നിന്നാണ് തങ്ങളുമെത്തിയത് എന്ന സത്യം വെളുത്ത വർഗ്ഗക്കാർ സൗകര്യപൂർവം മറക്കുകയും ചെയ്തിരുന്നു.  

 

The New Negro

1914 ൽ തുടങ്ങിയ ഒന്നാം ലോക മഹായുദ്ധത്തോടെ യൂറോപ്പിൽ നിന്ന് അമേരിക്കയിലേക്ക് ജോലി തേടി വരുന്നവർ കുറയുകയും വ്യവസായ മേഖലകളിൽ തൊഴിലാളികളെ അത്യാവശ്യമാകുകയും ചെയ്തു. ഈ അവസരമാണ് 1916 മുതലുണ്ടായ മഹത്തായ പലായനം (The Great Migration) എന്ന കൂടുമാറ്റത്തിന് വഴിതുറന്നത്. പണ്ട് അടിമകളായി കൊണ്ടുവന്നവരുടെ അനന്തര തലമുറകൾ അമേരിക്കയിലെ തന്നെ വ്യാവസായിക നഗരങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. അങ്ങനെ ജോലിതേടി എത്തിച്ചേർന്നവരാണ് ഹാർലെമിലെ ആഫ്രിക്കൻ അമേരിക്കക്കാർ. പിന്നീട് ഏതെങ്കിലും തരത്തിൽ ആഫ്രിക്കൻ രക്തം ഞരമ്പുകളിൽ വഹിക്കുന്നവരൊക്കെ ആഫ്രിക്കൻ അമേരിക്കക്കാർ എന്നറിയപ്പെട്ടു. ഇതിൽ കറുത്തവരും അല്ലാത്തവരും ഉൾപ്പെട്ടിരുന്നു.

 

ആഫ്രിക്കൻ അമേരിക്കക്കാരുടെ ആധിക്യവും യുദ്ധവീര്യവും കൊണ്ട് ഒന്നാം ലോക മഹായുദ്ധത്തിൽ ഒരു റെജിമെന്റു തന്നെ ഹാർലെം ഹെൽ ഫൈറ്റഴ്സ് എന്ന പേരിൽ പ്രസിദ്ധമായി. പക്ഷേ, യുദ്ധം കഴിഞ്ഞ് തിരിച്ചു വന്നവർക്ക് ലഭിച്ച ആനുകൂല്യങ്ങൾക്ക് വർഗ്ഗാടിസ്ഥാനത്തിൽ വേർതിരിവ് ഉണ്ടായിരുന്നു. അല്ലെങ്കിലും അങ്ങനെയാണ്, വരേണ്യർ എന്ന് സ്വയം വിശ്വസിക്കുന്നവർക്ക് താഴേത്തട്ടിലുള്ളവർ എന്നും മുതലെടുക്കാനുള്ളവർ മാത്രം. താഴേത്തട്ട് എന്നതിനർഥം തന്നെ  താഴെയുള്ളവർ എന്നല്ലല്ലോ, താഴ്ത്തി നിർത്തിയിരിക്കുന്നവർ എന്നല്ലേ പലപ്പോഴും. അത് മേലാളരുടെ സ്വാർഥം. 

 

പക്ഷേ അതെത്രനാൾ നിലനിൽക്കും, ആ അടക്കി വയ്ക്കൽ? ഒരുപാട് അടക്കി വച്ചാൽ സാവധാനം പുറത്തേക്കു വരുന്നതിനു പകരം അണപൊട്ടി ഒഴുകുന്നതു പോലെ ഒരു വരവാകുകയും ചെയ്യും. അത്തരത്തിലുള്ള ബൗദ്ധികവും സാംസ്കാരികവുമായ ഒരു പൊട്ടിത്തെറി ആയിരുന്നു ഹാർലെം റിനെയ്സൻസ്. 

 

ഗ്രാന്നി മൗമി, റൈഡർ ഓഫ് ഡ്രീംസ് എന്നീ നാടകങ്ങളുടെ അവതരണത്തോടെ തുടങ്ങുകയായിരുന്നു ഒരു പുതുയുഗം. അമേരിക്കയിൽ പലയിടത്തായി ചിതറിക്കിടന്നവരുടെ നഗരങ്ങളിലേക്കുണ്ടായ വലിയ പലായനം തന്നെയാണ് ഇതിനു വഴിവച്ചത്. ഒരേ തരം ആളുകൾ ഒന്നിച്ച് ഹാർലെം പോലെയുള്ള നഗര ഭാഗങ്ങളിൽ പാർക്കുമ്പോൾ ഉണ്ടാകുന്ന ഇടപെടലുകളും ചങ്ങാത്തങ്ങളും സദസ്സുകളും എല്ലാം പുതിയ ഉണർവിന് കാരണമായി. അവരാണ് ഇന്നർ ഡയസ്പോറകൾ. കാലങ്ങൾ കൊണ്ട് ഒരു നാട്ടിൽ ജീവിച്ചു പോരുന്നവർ ആണെങ്കിലും വേരുകൾ കൊണ്ട് വേറെ എവിടെ നിന്നോ വന്നവർ. അത്തരക്കാർ ഒന്നിച്ചു കൂടുമ്പോൾ വംശാവലിയിൽ ഒരിക്കലും വിട്ടുകളയാതെ സൂക്ഷിക്കുന്ന തനിമ കൊണ്ട് അവർ വിനിമയം ചെയ്തു തുടങ്ങും. തങ്ങളെയൊന്നാകെ ബന്ധിപ്പിക്കുന്ന ഒരു ഞരമ്പ് ഹൃദയത്തിൽനിന്ന് പുറപ്പെടുന്നതായി തിരിച്ചറിയും. അതിൽ ഒഴുകുന്ന ചോരയിൽ ഒരു കറുത്ത രക്താണുവിനെ അവർ സ്വപ്നം കാണും. 

 

സാഹിത്യത്തിലും സംഗീതത്തിലും ആഫ്രിക്കൻ അമേരിക്കക്കാർ അങ്ങനെയാണ് തങ്ങളുടേതായ ഇടം ഒരുക്കിയത്. കവിയും നാടകകൃത്തും നോവലിസ്റ്റുമൊക്കെയായിരുന്ന ലാങ്സ്റ്റൺ ഹ്യൂസിന്റെ  വാക്കുകൾ കടം കൊണ്ടാൽ, ഹാർലെം റിനെയ്സൻസ് ധൈര്യം പകർന്നത് ‘ഭയവും അപകർഷതയും തോന്നാതെ ഞങ്ങളുടെ കറുത്ത തൊലിയുള്ള സ്വത്വത്തെ പ്രകാശനം ചെയ്യുന്നതിനാണ്.’

 

പിന്നീടങ്ങോട്ട് ജാസിന്റെ താളം മുറുകുകയായിരുന്നു. ജാസ് സംഗീതവും സംഗീതജ്ഞരും ഒപ്പം അവയെക്കുറിച്ചുള്ള ജാസ് പോയട്രി എന്ന കവിതാ ശാഖയും വളർന്നു. ഇതൊന്നുംതന്നെ പിന്നീട് ലോകം കൈവിട്ടുമില്ല. സോറ നീൽ ഹഴ്സ്റ്റൺ, ക്ലോഡ് മക് മേയ്, ജെസി ഫോസെറ്റ്, അലെയ്ൻ ലോക്കി, ഒമർ അൽ അമീരി എന്നിവർ അക്ഷരങ്ങളിലൂടെയും അഡലെയ്ഡ് ഹാൾ, ലൂയിസ് ആംസ്ട്രോങ് തുടങ്ങി ഏറെപ്പേർ സംഗീതത്തിലൂടെയും ഹാർലെം റിനെയ്സൻസിന്റെ ഭാഗമായി.

 

കലകളിൽ മാത്രമൊതുങ്ങാതെ സംസ്കാരത്തിലും മതചിന്തകളിലും ഫാഷൻ രംഗത്തുമൊക്കെ ആഫ്രിക്കൻ  അമേരിക്കൻ ചടുലതാളം പുതിയ മാനങ്ങൾ കണ്ടു. ഹാർലെം ഗ്ലോബ് ട്രോട്ടേഴ്സ് എന്ന പേരിൽ 1926ൽ രൂപീകരിച്ച ബാസ്കറ്റ് ബോൾ ടീം ഇന്നും പുതിയ അംഗങ്ങളുമായി ഉയരേക്ക് കുതിക്കുന്നുണ്ട്. ഉടമസ്ഥാവകാശം പല കൈകൾ മറിഞ്ഞു എങ്കിലും ആ പേരൊന്നു മതി വെറുമൊരു കളിയായിട്ടല്ല അതു തുടങ്ങിയത് എന്നു മനസ്സിലാക്കാൻ. 

 

1929 ലെ സ്റ്റോക്ക് മാർക്കറ്റിന്റെ പതനം ഹാർലെം റിനെയ്സൻസിന് വൻ തിരിച്ചടിയായി. ആഫ്രിക്കൻ - അമേരിക്കക്കാർ നടത്തിയിരുന്ന വ്യവസായ സ്ഥാപനങ്ങളും പ്രസാധക സംരംഭങ്ങളും സാമ്പത്തിക തകർച്ച നേരിട്ടപ്പോൾ അവർ സഹായം നൽകി നിലനിർത്തിയിരുന്ന തിയറ്റർ സംരംഭങ്ങളും കലാവേദികളും വിഷമസ്ഥിതിയിലായി. ഒരു സാംസ്കാരിക മുന്നേറ്റത്തിന് തടസ്സം നേരിട്ടാലും അത് സമൂഹത്തിൽ പതിപ്പിച്ച മുദ്രകൾ മായില്ലല്ലോ. പിന്നീടിങ്ങോട്ട് എക്കാലവും ആഫ്രിക്കൻ അമേരിക്കക്കാരുടെ സ്വത്വത്തിലും ജീവിതത്തിലും വളർച്ചയിലും സംസ്കാരത്തിലും ആ മാറ്റങ്ങൾ നൽകിയ ഊർജം കാണുവാൻ കഴിയും.

 

1950-60 കളിലെ പൗരവകാശ പോരാട്ടങ്ങൾക്ക് (civil rights movement) അടിത്തറ പാകിയത് ഹാർലെം റിനെയ്സൻസ് ആണ്. റിനെയ്സൻസ് എന്ന വാക്കിന് പുനർജന്മം എന്ന അർത്ഥം അനുയോജ്യം ആകുന്നത് ഇപ്രകാരമൊക്കെയാണ്. 

 

അഷ്ടിക്ക് വക തേടിയുള്ള പലായനങ്ങൾ ചരിത്രത്തിൽ എന്നുമുണ്ട്. ഇങ്ങനെ ദേശാന്തരങ്ങൾക്കപ്പുറം കൂടുകൂട്ടുന്നവർ ക്രമേണ തങ്ങളിൽത്തങ്ങളിൽ സ്വന്തക്കാരാകും. പക്ഷേ ആ ദേശത്തിന് അവർ സ്വന്തമാകാൻ കാലമേറെ വേണം. അതുതന്നെയാണ് കടന്നു കയറ്റവും പലായനവും പറയുന്ന കഥകളിലെ വ്യത്യാസവും.

 

അബൊറിജിനലുകളുടേത് അല്ലാതാവാൻ ഓസ്ട്രേലിയക്കും റെഡ് ഇന്ത്യൻസിന്റേത് അല്ലാതെയാവാൻ അമേരിക്കക്കും അധികനാൾ വേണ്ടിവന്നില്ല. അധിനിവേശ ശക്തികളാൽ കൊല്ലപ്പെടുകയും അരികുവൽക്കരിക്കപ്പടുകയും ചെയ്തു അവർ. തനതു കലകളും സംസ്കാരവുമൊക്കെ ഇന്ന് അവികസിത രൂപങ്ങൾ എന്ന മട്ടിൽ വിദേശികളുടെ മുന്നിൽ പ്രദർശിക്കപ്പെടുന്നു; യഥാർഥ വിദേശികൾ ആരൊക്കെ എന്ന ചോദ്യം നിലനിൽക്കെത്തന്നെ.

 

അടിമകളായോ അന്നത്തിനു വക തേടിയോ എത്തുന്നവർ പുതിയ ദേശത്ത് പുറമേക്കു ശക്തരാവില്ല, സംഘടിക്കുകയോ പുനർജനിക്കുകയോ ചെയ്യുന്നതുവരെ. ഹാർലെമിലെപ്പോലെ കറുത്ത ചോരപ്പൂക്കളുടെ വസന്തം വിരിയും വരെ. അങ്ങനെയൊരു കാലത്ത് വീണ്ടും വീണ്ടും പാടാനാകും, ഈ പൂ വിരിഞ്ഞത് എനിക്കോ നിനക്കോ മാത്രമായല്ല; നമുക്കായി ആണെന്ന്. എത്ര സുന്ദരമാണീ ലോകമെന്ന്.

 

English Summary : Kadhasthu, Column, Renaissance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com