ADVERTISEMENT

 

വേർപാടുകൾ എന്നും നൊമ്പരം ഉണ്ടാക്കുന്നവയാണ്. അത് ഏറ്റവും പ്രിയപ്പെട്ട ഒരാളുടെയാണെങ്കിൽ വേദനയുടെ തീവ്രതയും അധികമായിരിക്കും. ആ തീവ്രത കുറയാനും കാലതാമസം എടുക്കും. എന്നാൽ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തിയാണ് നമ്മെ വിട്ട് അകന്നതെങ്കിലോ?

 

ഇന്ന് എന്റെ മുത്തച്ഛൻ, കോട്ടയം പുഷ്പനാഥ് ഓർമ്മയായിട്ട് രണ്ടു വർഷം തികയുന്നു. അദ്ദേഹം എന്റെ  അമ്മയുടെ അച്ഛനാണ്. പക്ഷെ ഞാൻ പപ്പാ എന്നാണു വിളിക്കുന്നത്. 

ഞങ്ങളുടെ യാത്രകൾ എല്ലാം KL05 77 നമ്പറിലുള്ള ചുവന്ന ഒമ്നി വാനിൽ ആയിരുന്നു.
ഞങ്ങളുടെ യാത്രകൾ എല്ലാം KL05 77 നമ്പറിലുള്ള ചുവന്ന ഒമ്നി വാനിൽ ആയിരുന്നു.

 

കൊച്ചിയിലാണെന്റെ സ്വദേശമെങ്കിലും എനിക്ക് ഒരു വയസ്സുള്ളപ്പോൾ മുതൽ അദ്ദേഹത്തിന്റെ കൂടെ കോട്ടയത്തെ വീട്ടിലാണ് വളർന്നതും പഠിച്ചതുമൊക്കെ. പപ്പയുടെ നാലാമത്തെ കുട്ടിയായി ആണ്  ഞാൻ വളർന്നത്. എന്റെ കുട്ടിക്കാലത്തെ  ഓർമ്മകൾ അത്രയും പപ്പയെയും പപ്പയുടെ കൂടെ ചിലവിട്ട സമയങ്ങളെയും ചുറ്റുപറ്റിയുള്ളതാണ്.

 

എഴുത്തിന്റെ ഭാഗമായി അദ്ദേഹം ധാരാളം യാത്രകൾ നടത്തിയിരുന്നു. അപ്പോഴൊക്കെ എന്നെയും കൂട്ടും. മാന്ത്രിക കഥകളുടെ ഉറവിടങ്ങൾ തേടി. ഇല്ലങ്ങളിലും അമ്പലങ്ങളിലും ഒക്കെ പോയി അന്വേഷണങ്ങൾ നടത്തുമ്പോൾ അതൊക്കെ എന്തിനാണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല.  

 

Rayan Pushpanath With Kottayam Pushpanath
റയാൻ പുഷ്പനാഥ് മുത്തച്ഛൻ കോട്ടയം പുഷ്പനാഥിനൊപ്പം

ഞങ്ങളുടെ യാത്രകൾ എല്ലാം KL05 77 നമ്പറിലുള്ള ചുവന്ന ഒമ്നി വാനിൽ ആയിരുന്നു. അദ്ദേഹത്തിന് 77 എന്ന നമ്പറിനോടുള്ള താൽപര്യം കൊണ്ട് വാഹങ്ങൾക്ക് എല്ലാം തന്നെ ആ നമ്പർ സ്വീകരിച്ചു. ആ ഒമ്നി വാനിന്റെ മുൻ സീറ്റിൽ ഇരുന്നുള്ള യാത്രകളും കഥകളും കാര്യങ്ങളും തമാശകളും ഓർമ്മയിലെ ഏറ്റവും വലിയ സമ്പാദ്യങ്ങളാണ്.

 

ഈ യാത്രകൾ കൂടാതെ മാസത്തിൽ ഒരിക്കൽ എങ്കിലും മുടങ്ങാതെ ഞങ്ങൾ ‘സ്വാശ്രയ റീഹാബിലിറ്റേഷൻ സെന്റർ’ സന്ദർശിക്കുമായിരുന്നു. അവിടെ പോയി സമയം ചെലവിടുന്നത് പപ്പയ്ക്ക് ഇഷ്ടമായിരുന്നു. അവിടുള്ള എല്ലാവരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്, എന്റെയും. 

 

എല്ലാദിവസവും വൈകുന്നേരങ്ങളിൽ വീട്ടിലേക്ക് വരുമ്പോൾ കോട്ടയത്തെ ചുങ്കത്തുള്ള താജ് ഹോട്ടലിൽ നിന്നും എനിക്കുള്ള പലഹാരങ്ങൾ വാങ്ങുക സ്ഥിരമായിരുന്നു. അവധി ദിവസങ്ങളിൽ വൈകുന്നേരം പപ്പയും സുഹൃത്തുക്കളുമായി ഒത്തുള്ള താജ് ഹോട്ടലിലെ സംഭാഷണങ്ങളിൽ ഞാനും ചേരാറുണ്ടായിരുന്നു. ഇന്നും ഞാൻ കോട്ടയത്തുള്ളപ്പോൾ വൈകുന്നേരങ്ങളിൽ താജ് ഹോട്ടലിനെ ലക്ഷ്യമാക്കി നടക്കാറുണ്ട്. ഹോട്ടലിലെ ബഷീറിക്ക പറയുന്ന വിശേഷങ്ങൾക്കിടയിൽ എന്റെ അറിവിലില്ലാത്ത പപ്പയുടെ പഴയ കഥകൾക്കൂടി കേൾക്കാൻ. ഞാനവിടെ കൂടുതൽ സമയം ചിലവിടുന്നത് ഇപ്പോൾ ഒരു പതിവായി തീർന്നിരിക്കുന്നു.

 

പപ്പയ്ക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവരോടൊപ്പം സമയം ചിലവഴിക്കുന്നത് ദിനചര്യയുടെ ഭാഗമായിരുന്നു. സമകാലീന വിഷയങ്ങൾ എന്തുമാകാം അവർക്കിടയിലെ ചർച്ച. ചിലപ്പോൾ പപ്പാ പുരാണ കഥകൾ പറയുമായിരുന്നു. കഥകൾ പറയാനുള്ള അദ്ദേഹത്തിന്റെ ആ പ്രത്യേക വൈദഗ്ധ്യം വീണ്ടും കഥകൾ കേൾക്കാൻ എല്ലാവരെയും പോലെ തന്നെ എന്നെയും പ്രേരിപ്പിച്ചു. ആ കഥകളത്രയും ഇന്നും മനപാഠമാണ്. 

 

എന്റെ പഠനകാര്യങ്ങളിൽ എന്നെ ഏറ്റവും പ്രോത്സാഹിപ്പിച്ചിരുന്നത് പപ്പ ആണ്. ചെറുപ്പത്തിൽ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചത് അധ്യാപിക ആയിരുന്ന അമ്മയായിരുന്നു. തന്റെ മകനിൽ വായനാശീലം വളർത്താൻ അവർ പ്രോത്സാഹിപ്പിച്ചു. എഴുത്തിലേക്ക് തിരിയാൻ പ്രചോദനമായതും തന്റെ അമ്മയാണെന്ന് അദ്ദേഹം പറയുമായിരുന്നു. അമ്മയെ ഓർക്കുകയും വാചാലനായി പറയുകയും ചെയ്യുമ്പോഴെല്ലാം അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ പപ്പയ്ക്ക് അമ്മയെ നഷ്ടപ്പെട്ടിരുന്നു. 

Rayan Pushpanath
റയാൻ പുഷ്പനാഥ്

 

പപ്പ എഴുതിയ കഥകൾ നിഗൂഢതകളും സസ്‌പെൻസും നിറഞ്ഞവയായിരുന്നെങ്കിലും ഈ നിഗൂഢ സ്വഭാവം എഴുത്തിൽ മാത്രം ഒതുങ്ങി നിന്നു. ജീവിതത്തിൽ വളരെ സാധാരണക്കാരനായ ഒരു അധ്യാപകനും ഗൃഹനാഥനയുമായി. കൂടാതെ അദ്ദേഹത്തിന്റെ കുറ്റാന്വേഷണ കഥാപാത്രങ്ങൾ ഹാഫ് എ കൊറോണ ചുരുട്ട് പുകച്ചും, ഫ്രഞ്ച് വൈൻ നുണഞ്ഞും കേസ് അന്വേഷിച്ചെങ്കിലും മുത്തശ്ശൻ ഇവയൊന്നും ഉപയോഗിച്ചിരുന്നി ല്ല എന്ന് കേൾക്കുമ്പോൾ ഇന്നും പലർക്കും ആശ്ചര്യമാണ്. പപ്പയുടെ കഥകളിലെ ഡിറ്റക്റ്റീവുകളെ പോലെ തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ അച്ചടക്കവും കൃത്യനിഷ്ഠയും എന്നെ ഇന്നും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. എല്ലാം വളരെ ചിട്ടയോടെ ആണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. 

 

 

സിനിമകളിലെ ഡിറ്റക്റ്റീവുകളുടെ മുറികളെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു പപ്പയുടെ മുറിയും, അവിടുത്തെ അന്തരീക്ഷവും. നിറയെ പുസ്തകങ്ങൾ ഉള്ള ഷെൽഫ്, പഴയ ടേപ്പ് റെക്കോർഡർ, ഒരു ഗ്ലോബ്, ടെലിഫോൺ… ആ മുറി ഒരു സർവവിജ്ഞാനകോശം ആണ് എന്ന് ഞാൻ ചിന്തിക്കാറുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങൾ മുതൽ എല്ലാ മതഗ്രന്ഥങ്ങളും ആ മുറിക്കുള്ളിലെ ഷെൽഫിൽ ഉണ്ട്. 

 

 

അദ്ദേഹത്തിന്റെ എഴുത്തു മുറിയിലേക്ക് അനുവാദം കൂടാതെ പ്രവേശനമുള്ള ആ വീട്ടിലെ ഏക വ്യക്തി ഞാൻ മാത്രമായിരുന്നു. എങ്കിലും അവിടെയുള്ള ഒന്നും അനുവാദം കൂടാതെ തൊടാൻ അനുവദിച്ചിരുന്നില്ല. സ്ഥാനചലനം സംഭവിക്കും  എന്നതുകൊണ്ടായിരിക്കണം. അദ്ദേഹം എപ്പോഴും ആ മുറിക്കുള്ളിൽ കടന്നു കഴിഞ്ഞാൽ പിന്നെ വായനയും എഴുത്തുമായിരുന്നു. 

 

വീണ്ടും മഷി നിറച്ച് ഉപയോഗിക്കാൻ കഴിയുന്ന ഷെഫേർ (Sheaffer) പേനയുമായി തന്റെ മേശയുടെ അടുത്ത് പപ്പ എഴുതാനായി ഇരിക്കുമ്പോൾ ആരും അദ്ദേഹത്തെ ശല്യപ്പെടുത്താതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. അദ്ദേഹ ത്തിന്റെ മുറിക്കുള്ളിൽ കടന്നില്ലെങ്കിലും അദ്ദേഹത്തിന്റെ എഴുത്തിനു ഏറ്റവും വലിയ പ്രേരകശക്തിയായി ഭാര്യ മറിയാമ്മ അദ്ദേഹത്തോടൊപ്പം നിന്നു. അമ്മച്ചിയുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പപ്പയ്ക്ക് സ്വീകാര്യമായിരുന്നു. അങ്ങനെ ആ മുറിക്കുള്ളിൽ, മേശയുടെ മുകളിലെ ഷെഫേർ പേനയിൽ നിന്നും 300 ൽ അധികം നോവലുകൾ പിറവിയെടുത്തു.

 

പതിയെ പപ്പയുടെ കഥകൾ വായിക്കാൻ തുടങ്ങിയ എനിക്ക് ആദ്യമൊക്കെ രാത്രികളെ ഭയമായിരുന്നു. വളരുംതോറും പപ്പയുടെ കഥകളോടുള്ള ആരാധനയും വളർന്നു. ഡിറ്റക്റ്റീവ് മാർക്സിൻ  എന്ന കുറ്റാന്വേഷ കൻ എന്നെ ഒത്തിരി അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ കേസുകൾ കൈകാര്യം ചെയ്യുന്ന ഡിറ്റക്റ്റീവ്  മാർക്സിൻ എങ്ങനെയാണ് മനസ്സിൽ രൂപം കൊണ്ടത് എന്ന് ഞാൻ ഒരിക്കൽ പപ്പയോട് ചോദിക്കുകയുണ്ടായി. ഷെർലക് ഹോംസ് പോലെ ഒരു ഡിറ്റക്ടീവിനെ സൃഷ്ടിക്കുക എന്ന ചിന്തയിൽ നിന്നാണ് ഡിറ്റക്റ്റീവ് മാർക്സിൻ  എന്ന കുറ്റാന്വേഷകൻ  രൂപപ്പെട്ടത് എന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞത് നമ്മുടെ എലാവരുടെയും ഉള്ളിൽ മറഞ്ഞിരിക്കുന്ന ആ സത്യാന്വേഷിക്ക് അദ്ദേഹം മാർക്സിൻ എന്ന പേര് നൽകി എന്നാണ്. 

 

അദ്ദേഹം ഒരിക്കൽ പോലും സന്ദർശിച്ചിട്ടില്ലാത്ത വിദേശരാജ്യങ്ങളെ ഭാവനയിൽ കാണുക മാത്രമല്ല ആ ചിത്രങ്ങളെ വളരെ സൂക്ഷ്മതയോടെ തന്റെ കഥകളിൽ വരച്ചിടാനും അദ്ദേഹത്തിന് കഴിഞ്ഞു എന്നുള്ളത് എന്നെ അമ്പരപ്പിക്കുന്നു. ഒരുപക്ഷെ ഒരു ചരിത്രാദ്ധ്യാപകനും കൂടിയായ അദ്ദേഹത്തിന് ഇതെല്ലാം വളരെ അനായാസമായ കാര്യങ്ങൾ തന്നെ ആയിരിക്കണം. അദ്ദേഹത്തിന്റെ ഭാവനയിലൂടെ മാർക്സിനൊപ്പം പല നാടുകൾ ചുറ്റുന്നത് എന്റെ ബാല്യത്തെ സ്വപ്നം കാണാൻ പഠിപ്പിച്ചു.

 

എൻജിനീറിങ് പഠനത്തിനായി ബാംഗ്ലൂരിലേക്ക് പോയപ്പോഴാണ് പപ്പയെ വിട്ടു മാറി നിൽക്കുന്നത് എനിക്ക് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് മനസ്സിലായത്. അദ്ദേഹത്തിനും ആ വിഷമം ഉണ്ടെന്ന് ഞാൻ മനസിലാക്കി. 

 

എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഉള്ള ഫോൺ വിളി ഞങ്ങൾക്കിടയിൽ പതിവായിരുന്നു. അദ്ദേഹം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. തന്റെ എഴുത്തിനെയും വായനയേയും അതു സാരമായി ബാധിക്കും എന്നുള്ളത് കൊണ്ടാണത്രേ. 

 

അതുകൊണ്ട്  വൈകുന്നേരം കൃത്യം 7 മണിക്ക് പപ്പാ അദ്ദേഹത്തിന്റെ മുറിയിലുള്ള ലാൻഡ് ഫോണിൽ നിന്നും വിളിക്കുന്നത് കാത്ത് ഞാൻ ഇരിക്കും. പക്ഷേ ആ ടെലിഫോൺ സംഭാഷണങ്ങൾ ഒരിക്കലും ഒരു മിനുറ്റിനു മുകളിൽ നീണ്ടു നിന്നിരുന്നില്ല. ധൃതിയിൽ വിശേഷങ്ങൾ പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ സ്ഥിരമായി ചോദിക്കുന്ന ചോദ്യം ആവർത്തിക്കും. ‘‘എന്നാണ് എത്തുക?’’. ആ ചോദ്യം ഞാൻ നാട്ടിൽ എത്തുന്ന ദിവസം വരെ തുടരും എന്നതാണ് യാഥാർഥ്യം. 

 

അവധി ലഭിക്കുമ്പോൾ സുഹൃത്താക്കളായ മിഥുനും ശ്രുജിത്തും അനുവിന്ദും എല്ലാം സ്വവസതിയിലേക്ക് പോകുമ്പോൾ, ഞാൻ മാത്രം പോകുന്നത് എനിക്ക് പ്രിയപ്പെട്ട പപ്പയുടെ അടുത്തേക്കാണ്, കോട്ടയത്തേക്ക്.

 

എന്റെ പഠനം പൂർത്തിയായി ജോലിയിൽ ഇരിക്കുമ്പോഴാണ് പപ്പയ്ക്ക് പ്രായത്തിന്റേതായ ശാരീരിക അസ്വസ്ഥതകൾ കൂടുന്നത്. ഒടുവിൽ ഒരുപാട് നല്ല ഓർമ്മകൾ ബാക്കിയാക്കി അദ്ദേഹം ഞങ്ങളെ വിട്ട് പിരിയുമ്പോൾ ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല അദ്ദേഹത്തിന്റെ നാമധേയത്തിൽ ഉള്ള  കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ് പുനരാരംഭിക്കുമെന്ന്. അതുപോലെ അദ്ദേഹം എഴുതിപൂർത്തികരിക്കാത്ത ചില നോവലുകളുടെ പൂർത്തീകരണ ദൗത്യത്തിലാണ് ഞാനിപ്പോൾ.

 

 

സുഹൃത്തുക്കളുമായി ഉള്ള സംഭാഷണങ്ങളിലും ഒമ്നി വാനിലെ യാത്രകളിലും ഒക്കെ പപ്പ പങ്കുവെച്ച ജീവിത പാഠങ്ങളും ജീവിതത്തിൽ പാലിച്ച ആദർശങ്ങളും ഒക്കെയാണ് എന്നെ ഇന്നും മുന്നോട്ട്  നയിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.

 

English Summary : In Memories Of Kottayam Pushpanath, Rayan Pushpanath Remembering His Grandpapa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com