ADVERTISEMENT

വീണ്ടും അദ്ഭുതം സൃഷ്ടിച്ച് ബോബ് ഡിലൻ. പാട്ടുകൾ കൊണ്ടോ സംഗീതം കൊണ്ടോ ആലാപന ശൈലി കൊണ്ടോ അല്ല പകരം കയ്യെഴുത്തുപ്രതിയിലൂടെയാണ് ഇത്തവണ ഡിലൻ ശ്രദ്ധേയനായിരിക്കുന്നത്. 1966 ൽ അദ്ദേഹം എഴുതിയ ഒരു കയ്യെഴുത്തു പ്രതി ലേലത്തിനു വയ്ക്കുന്നു. വില 9 മുതൽ 12 ലക്ഷം രൂപ വരെ. ഇക്കഴിഞ്ഞ ദിവസം ലേലം തുടങ്ങിക്കഴിഞ്ഞു. 

 

ബ്ലോണ്ട് ഓൺ ബ്ലോണ്ട് ആൽബത്തിനുവേണ്ടി രചിച്ച ഒരു ഗാനത്തിന്റെ കയ്യെഴുത്തുപ്രതിയാണ് റെക്കോർ‌ഡ് തുകയ്ക്ക് ലേലത്തിനു വച്ചിരിക്കുന്നത്. ഒരു ആൽബത്തിലും ചേർക്കാതെ ഡിലൻ ഉപേക്ഷിച്ച ഒരു പാട്ടിന്റെ വരികളും ഈ കയ്യെഴുത്തുപ്രതിയിലുണ്ട് എന്നതാണ് ഒരു ഷീറ്റ് പേപ്പറിനെ അദ്ഭുത വസ്തുവാക്കി മാറ്റിയിരിക്കുന്നത്. ‘മോസ്റ്റ് ലൈക്‌ലി യു ഗോ യുവർ വേ’ എന്ന പാട്ടിന്റെ രചനാവേളയിലാണ് ഡിലൻ കയ്യെഴുത്തുപ്രതിയിൽ ചില വരികളും വാക്കുകളും മറ്റും കുറിച്ചിട്ടത്. ബ്ലോണ്ട് ആൽബത്തിൽ ഏറ്റവും ഹിറ്റായതും ‘മോസ്റ്റ് ലൈക്‌ലി യു ഗോ യുവർ വേ’ എന്ന ഗാനം തന്നെയായിരുന്നു. 

 

കയ്യെഴുത്തുപ്രതിയുടെ മുകളിലായാണ് 12 വരികളിൽ ഡിലന്റെ ഉപേക്ഷിക്കപ്പെട്ട ഗാനം. ‘റണ്ണിങ് വിത്ത് ദ് ഡെവിൾ’ എന്ന വരി അദ്ദേഹം ആവർത്തിക്കുന്നുണ്ട്. ഇറ്റ്സ് ജസ്റ്റ് മീ ആൻ യു.. ഫാർ ഫ്രം ഹോം.. എന്ന വരികളിൽ ഗാനം അവസാനിപ്പിച്ചിരിക്കുന്നു. 

 

അമേരിക്കയിലെ ഒരു തലമുറയുടെ ഗായകനായാണ് ബോബ് ഡിലൻ വാഴ്ത്തപ്പെടുന്നത്. പ്രത്യേകിച്ചും 1960 കാലത്തെ യൗവ്വനത്തിന്റെ വിപ്ലവ മോഹവും സ്വാതന്ത്ര്യദാഹവും അദ്ദേഹത്തിന്റെ പാട്ടുകളെ ജനപ്രിയമാക്കി. ഡിലൻ ഉപയോഗിച്ചതു കരയുന്ന വാക്കുകൾക്കു പകരം കത്തുന്ന വാക്കുകൾ. അവ സംഗീത, സാഹിത്യ പ്രേമികളുടെ മനസ്സിൽ സൃഷ്ടിച്ചതു നിലയ്ക്കാത്ത വിസ്ഫോടനങ്ങൾ. വശീകരണശേഷിയോടെ ആ പാട്ടുകൾ തടവിലാക്കിയതു ലക്ഷക്കണക്കിനു പേരെ. 

 

ഓരോ പാട്ടും ജനം ഏറ്റെടുത്തതോടെ ലോകമെങ്ങും വ്യാപിച്ചു ഡിലന്റെ ജനപ്രീതി. ചരിത്രത്തിലെ കറുത്ത അധ്യായങ്ങൾക്കെതിരെയും തൂലിക ചലിപ്പിച്ച അദ്ദേഹം പ്രണയത്തിന്റെയും ദുരന്തത്തിന്റെയും പാട്ടുകാരനുമായിരുന്നു. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടുന്ന ആദ്യത്തെ പാട്ടുകാരനും ഡിലൻ തന്നെ. മഹാൻമാരായ എഴുത്തുകാർ ജീവിച്ചിരിക്കെ ഡിലനെപ്പോലെ ഒരു പാട്ടുകാരനെ നൊബേലിനു തിരഞ്ഞെടുത്ത നടപടിയും വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ മൗനത്തിലൂടെയാണ് അദ്ദേഹം ആരോപണങ്ങൾക്കു മറുപടി പറഞ്ഞത്. 

 

 

വർഷങ്ങളായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്ത അദ്ദേഹം, നൊബേൽ കമ്മിറ്റിയുടെ അറിയിപ്പിനോടു പോലും പ്രതികരിക്കാൻ തുടക്കത്തിൽ വിസമ്മതിച്ചു. അപൂർവങ്ങളിൽ അപൂർവം എന്നു വാഴ്ത്തിയ ബഹുമതിക്കുമുന്നിൽപ്പോലും നിസ്സംഗനും നിർവികാരനുമായിരുന്നു ഇപ്പോൾ 78 വയസ്സിൽ എത്തിയ അമേരിക്കയുടെ മഹാഗായകൻ. 

 

English Summary : Bob Dylan's 1966 handwritten notes for Blonde On Blonde album to be auctioned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com