ADVERTISEMENT

കഥാപാത്രങ്ങളെ  പലപ്പോഴും ദ്വിമാനമെന്നും ത്രിമാനമെന്നും വർഗീകരിച്ചു കണ്ടിട്ടുണ്ട്. അത് സാഹിത്യ വിമർശനത്തിന്റെ ഒരു എളുപ്പവഴിയാണ്. കഥാപാത്രത്തിന്റെ സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങാതെ, ‘ഇതൊരു ത്രിമാന കഥാപാത്ര’മാണെന്ന് പറഞ്ഞവസാനിപ്പിക്കാം. എന്നാൽ ചില കഥാപാത്രങ്ങളുണ്ട്; ഇത്തരം വർഗ്ഗീകരണങ്ങൾ, ഭയപ്പെടും അവയെ. അടരുകൾക്കുമേൽ അടരുകളായി സ്വത്വത്തെ വിന്യസിച്ചിരിക്കുന്ന കഥാപാത്രങ്ങൾ. ഓരോ അടരും ധ്വനിസാന്ദ്രം ഓരോ വായനയിലും നൂതനം, രഹസ്യാത്മകം. അള്ളാപ്പിച്ചാ മൊല്ലാക്ക അങ്ങനെയൊരു കഥാപാത്രമാണ്

ഏകദേശം 40 വർഷങ്ങൾക്കു മുമ്പാണ് ഞാൻ ‘ഖസാക്കിന്റെ ഇതിഹാസം’ ആദ്യമായി വായിക്കുന്നത്. ആദ്യവായന ഏതാനും പേജുകൾക്കപ്പുറം പോയില്ല. കോട്ടയം പുഷ്പനാഥും ആർതർ കോണൻ ഡോയലും അഗതാ ക്രിസ്റ്റിയും ആവേശിച്ചിരുന്ന എന്റെ കൗമാര വായനയെ ഖസാക്ക് ഭയപ്പെടുത്തി ഓടിച്ചു. പിന്നീട് പ്രീഡിഗ്രി രണ്ടാം വർഷ പരീക്ഷ എഴുതാതെ, വെറുതെ വീട്ടിലിരുന്ന സമയം, ഖസാക്കിലേക്ക് ഞാൻ മടങ്ങിയെത്തി. ബോധത്തിന്റെ രഹസ്യഗ്രന്ഥികളിൽ മുഴുവനും വന്യമായ ആന്ദനലഹരി നിറച്ച വായന. ദൈനംദിന ജീവിതത്തിൽനിന്ന് പാടേ വിടർത്തപ്പെട്ട, മറ്റേതോ ഭൂഖണ്ഡം പോലെ അന്യമായ ഒന്നല്ല ഫാന്റസി എന്നായിരുന്നു ഖസാക്ക് നൽകിയ ആദ്യ തിരിച്ചറിവ്. നമ്മുടെ ഓരോ കാൽവയ്പ്പിലും നമ്മെ കാത്തിരിക്കുന്ന തമോഗർത്തങ്ങളുണ്ട്; അബോധത്തിന്റെ, ഉന്മാദത്തിന്റെ, നിഗൂഢ ഹർഷങ്ങളുടെ. ഖസാക്ക് ഓരോ വരിയിലും ഒളിപ്പിച്ചു വച്ചത് ആ തമോഗർത്തങ്ങളെയായിരുന്നു.

മതാനുഷ്ഠാനങ്ങളുടെ, വിശ്വാസമുറുക്കങ്ങളുടെ അഴിയാ കണ്ണികളാൽ സ്വയം ബന്ധിതനായി നിലകൊള്ളുമ്പോഴും – ഖസാക്കിലൊരു സ്കൂളു വരുന്നതിനെ എതിർത്തുകൊണ്ടാണല്ലോ, മൊല്ലാക്ക ആഖ്യാനത്തിന്റെ വർത്തമാനത്തിൽ പ്രത്യക്ഷപ്പെടുന്നത്– കാമനയുടെ ഉന്മാദാഗ്നിയിൽ മൊല്ലാക്കയുടെ അകവും പുറവും പൊള്ളുന്നുണ്ടായിരുന്നു. അയാളെ കോറിയിടുന്ന സംഘർഷങ്ങളെ, ആ കഥാപാത്രം പ്രത്യക്ഷപ്പെട്ട് രണ്ടു പുറങ്ങൾ കഴിയുമ്പോഴേ ഒ.വി. വിജയൻ വെളിപ്പെടുത്തുന്നുണ്ട്. ‘(നൈസാമലിയുടെ) സ്ത്രൈണങ്ങളായ ചുണ്ടുകൾ മൊല്ലാക്കയുടെ ഓർമ്മയിൽ‌ തെളിഞ്ഞു... ആ സുഖസ്മരണയും അസ്വാസ്ഥ്യവും മൊല്ലാക്കയിൽ നിന്നകന്നു. നൈസാമലി  ഷെയ്ഖ് തങ്ങളുടെ ഖാലിയാരായാണ് തിരിച്ചു വന്നിരിക്കുന്നത്. ആ വാസ്തവം മാത്രമേ ഇപ്പോളോർത്തു കൂടൂ’.

ഈ സ്വയം താക്കീതിന്റെ ദൈർഘ്യം ഏഴു വാചകങ്ങളിലേക്കു ചുരുങ്ങിപ്പോകുന്നു. എട്ടാമത്തെ വാക്യം ഇങ്ങനെ: ‘പന്ത്രണ്ടു കൊല്ലം മുമ്പ്, ചെതലിയുടെ അടിവാരത്തിൽ വെയിലിന്റെ വെളിച്ചത്തിൽ താൻ കണ്ട സുന്ദരനായ പതിനാറുകാരനെ മൊല്ലാക്കയോർത്തു’.

ഇതാണ് മൊല്ലാക്കയുടെ പാത്രസൃഷ്ടിയിലെ മാന്ത്രികത. താക്കീതുകളുടെയും നിരാസങ്ങളുടെയും കടൽഭിത്തിയിലെ കാണാവിള്ളലുകളിലൂടെ ഒഴുകിയിറങ്ങുന്ന പാൽനുരതിരയാണ് കാമന. ആ കാമനയുടെ പ്രവാചകനും പോരാളിയും രക്തസാക്ഷിയുമാണ് മൊല്ലാക്ക. അയാൾ വർഷങ്ങൾക്കു ശേഷം തന്റെ  മുന്നിൽ പ്രത്യക്ഷപ്പെടുന്ന നൈസാമലിയോട് ചോദിക്കുന്ന ചോദ‍്യത്തിന്റെ ധ്വനനശേഷി കാതങ്ങൾ താണ്ടുന്നുണ്ട്.

‘നീ ഉണ്മയാ പൊയ്യാ? മൊല്ലാക്ക ചോദിച്ചു

‘ഉണ്മൈ’ നൈസാമലി പറഞ്ഞു.

യാഥാർഥ്യം മൗലികമായി വിഭജിക്കപ്പെടുന്നത് ഉണ്മയ്ക്കും പൊയ്ക്കുമിടയിലാണല്ലോ. നൈസാമലി ഉണ്മയാണ്. എന്തിന്റെ? ഏറ്റവും മൗലികമായ ഒരു ശൂന്യതയുടെ ഉണ്മയാണ് നൈസാമലി എന്നു ഞാൻ കരുതുന്നു. എന്നിലെ എല്ലാ തൃഷ്ണകളെയും ജ്വലിപ്പിക്കുന്നത് എന്നിലെ സ്ഥായിയായ ശൂന്യതയാണ്. ആ ശൂന്യതയെ പരിഹരിക്കാനുള്ള, അതിനെ എന്തോ ഒന്നിനാൽ നിറയ്ക്കാനുള്ള എന്റെ ആഗ്രഹത്തെയാണ് കാമനയെന്നു പറയുന്നത്. എന്നാൽ, ആ ശൂന്യതയെ ഒന്നു കൊണ്ടും– വിശ്വാസം കൊണ്ടോ പ്രവൃത്തികൊണ്ട, വസ്തുക്കളെക്കൊണ്ടോ – എനിക്ക് പരിഹരിക്കാനാവുന്നില്ല. അതിനായുള്ള എന്റെ വൃഥാശ്രമങ്ങൾ ഞാൻ തുടർന്നുകൊണ്ടേയിരിക്കുമെങ്കിലും. മനുഷ്യന്റെ സ്ഥായിയും ഹതാശവുമായ ഈ അവസ്ഥയെയാണ് മൊല്ലാക്ക പ്രകാശിപ്പിക്കുന്നത്. അയാൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു: ‘നീ ഉണ്മയാ, പൊയ്യാ....?’’

English Summary : O.V. Vijayan's journey to the mythopoeia of Khasak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com