ADVERTISEMENT

കഥാപാത്രം എഴുത്തുകാരനെയും കഥയുടെ കാലത്തെയും ഇടത്തെയും  തേടിയെത്തിയാൽ എങ്ങനെയുണ്ടാകും. മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസൻ അയാളെ സൃഷ്ടിച്ച എം. മുകുന്ദനെയും മയ്യഴിയെയും വീണ്ടും കാണാനെത്തിയാൽ? ആ മുഖാമുഖം കോഴിക്കോടു കഥയാട്ടം അരങ്ങേറിയപ്പോഴായിരുന്നു. അവിടെ എം. മുകുന്ദൻ മോഹൻലാലിലൂടെ  ദാസനെ വീണ്ടും കണ്ടു, അരങ്ങിൽ.  ദാസൻ വീണ്ടും കണ്ട മയ്യഴിയെ വെള്ളിത്തിരയിലും കണ്ടു. 

 

മയ്യഴി മാറിപ്പോയിരിക്കുന്നു. ഫ്രഞ്ച് അധീനതയിലായിരുന്ന മയ്യഴിയല്ല ഇത്. അക്കാലം ഫ്രഞ്ചുകാരെ സ്നേഹിച്ച മയ്യഴിക്കാർക്കിടയിൽ സ്വതന്ത്ര്യത്തെ സ്നേഹിച്ച ദാസനും കൂട്ടരും വ്യത്യസ്തരായിരുന്നു. പക്ഷേ നാടിന് സ്വാതന്ത്ര്യം കൈവന്നപ്പോൾ ആ സ്വപ്നത്തിൽ ജീവിച്ച ദാസന് ജീവിതം ദുസ്സഹമാവുകയായിരുന്നു. കാമുകി നഷ്ടപ്പെട്ടു. വീടും വീട്ടുകാരുമകന്നു. രാജ്യം നേടിയപ്പോൾ വീടു പോയ പോരാളിക്ക് കടലിൽ ആത്മാവുകൾ വിഹരിക്കുന്ന വെള്ളിയാങ്കല്ലിലേക്ക് പറന്നുപോകാനായിരുന്നു വിധി. ജീവിച്ചു തളർന്നൊരു ആത്മാവിന്റെ മടക്കം.

 

വെള്ളിയാങ്കല്ലിൽ നിന്ന് വീണ്ടുമൊരു തുമ്പിയെപ്പോലെ മയ്യഴിയിലേക്ക് പറന്നുവന്നാൽ ദാസൻ എന്താവും കാണുക? അതാണ് കഥയാട്ടത്തിന്റെ ഒൻപതാം ഭാഗം. 

 

മയ്യഴിപ്പുഴയിലും മാഹിയുടെ ഇടുങ്ങിയ തെരുവുകളിലും ദാസന്റെ കാഴ്ചകൾ സഞ്ചരിക്കുന്നു. ഫ്രഞ്ചുകാലത്തിന്റെ‌ ​ഓർമകളും മാഹി വിമോചനസമരത്തിന്റെ ശേഷിപ്പുകളും ദാസൻ കാണുന്നുണ്ട്. മൂപ്പൻ സായ്‍വിന്റെ ബംഗ്ളാവിൽ കുടിയും തീനുമില്ല. കുടിച്ചുൻമത്തരായ വീരപുരുഷൻമാരെയും കൊണ്ട്  പാതിരയിൽ കുതിരവണ്ടികൾ നീങ്ങുന്നില്ല. ദാസനും കൂട്ടരും സ്വപ്നം കണ്ട സ്വാതന്ത്ര്യത്തിലൂടെ എണ്ണമറ്റ മനുഷ്യരും വാഹനങ്ങളും കാലത്തെപ്പോലെ തിരക്കിട്ടു നീങ്ങുന്നുണ്ട്. ലഹരിയുടെ ഇരുളിടങ്ങളിലും  തിരക്കുണ്ട്. വഴിയോരത്തും തിരക്കുണ്ട്. 

 

പൊരുതി നേടിയ സ്വാതന്ത്ര്യം സ്വപ്നത്തോട് എത്രയടുത്താണെന്ന് അന്വേഷിക്കുന്നുണ്ടാകുമോ,  ദാസൻ. ‘നമ്മുടെ നാട്ടിലെ നമ്മുടെ ഭരണം’ വന്ന ശേഷമുള്ള മാഹി ദാസനെന്തു നൽകും? മാറാല കെട്ടിയ ഗ്രന്ഥപ്പുരയിൽ മയ്യഴിയുടെ ഇതിഹാസം പൊടിപിടിച്ചുപോകുമോ?  അനാദിയായി പരന്നുകിടക്കുന്ന കടലിൽ വലിയൊരു കണ്ണീർത്തുള്ളിപോലെ കാണുന്ന വെള്ളിയാങ്കല്ലിൽ ആത്മാവുകൾ തുമ്പികളായി പാറിനടക്കുന്നിടത്തുനിന്ന് മയ്യഴിയെത്തേടി ദാസന്റെ രണ്ടാംവരവ്.

English Summary : Mohanlal as Dasan, Kadhayattam By Mohanlal, 10 Novel 10 Characters One And Only Actor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com