ADVERTISEMENT

വിരലറ്റം

ഒരു യുവ ഐ എ എസുകാരന്റെ ജീവിതം

മുഹമ്മദ് അലി ശിഹാബ് ഐഎസ്

ഡിസിബുക്സ്

 

കൈക്കുമ്പിൾ തേടിയെത്തിയ ‘വിരലറ്റം’ രണ്ടാമത്തെ തവണയും വായിച്ചു തീർത്തു. താൻ കേട്ടറിഞ്ഞ ഒരു വിദ്യാർഥിസുഹൃത്തിന് ആശംസയറിയിച്ച് ഒപ്പുവച്ച തന്റെ പുസ്തകത്തിനുള്ളിൽ, ജീവിച്ചു തീരാത്ത ഒരു വലിയ ജീവിതം കൂടി കൊടുത്തയയ്ക്കുകയായിരുന്നു ശിഹാബ് സാർ. കേട്ടറിഞ്ഞ, നേരത്തേ ഒരു തവണ വായിച്ചറിഞ്ഞ ഒരാളുടെ ജീവിതത്തിലൂടെയായിരുന്നില്ല കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ സഞ്ചരിച്ചത്. എവിടെയൊക്കെയോ എനിക്ക് എന്നെത്തന്നെ കാണാൻ കഴിഞ്ഞ ഒരു അക്ഷരക്കണ്ണാടിയായിരുന്നു ആ യുവ ഐഎഎസ്സുകാരൻ എനിക്ക് സമ്മാനിച്ചത്. 

 

ഡി.സി. ബുക്സ് 2018 ൽ പുറത്തിറക്കിയ ‘വിരലറ്റം’ എന്ന പുസ്തകത്തിന്റെ ഏഴാമത്തെ പതിപ്പാണ് എനിക്കു ലഭിച്ചത്. അവതാരികയിൽ എൻ.എസ്‌. മാധവൻ പറഞ്ഞതു പോലെ ജീവിതം ജീവിച്ചു കൊണ്ടു തന്നെ നേരിട്ട ഗ്രന്ഥകാരനെ എല്ലാവരും വായിച്ചിരിക്കേണ്ടത് തന്നെയാണെന്നാണ് ചുരുങ്ങിയ കാലയളവിനുള്ളിൽത്തന്നെ വലിയ സ്വാധീനമുണ്ടാക്കിയ ‘വിരലറ്റം’ മലയാള സാഹിത്യത്തിൽ അടയാളപ്പെടുത്തിയത്. ചുറ്റുപാടുകൾ എത്ര വിപരീതമാണെങ്കിലും തന്റെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ കാണിച്ച നിരന്തരമായ ശ്രമങ്ങളാണ് മൂന്ന് ഭാഗങ്ങളായി തിരിച്ച പുസ്തകത്തിൽ ഗ്രന്ഥകാരൻ വിവരിച്ചിരിക്കുന്നത്. 

 

മലപ്പുറത്തെ വാഴക്കാട് സ്വദേശമായ, ഗ്രന്ഥകാരന്റെ ബാല്യകാലാനുഭവങ്ങളാണ് ‘വിരലറ്റ’ത്തിന്റെ ആദ്യ ഭാഗങ്ങളിൽ എഴുതിയിരിക്കുന്നത്. എൺപതുകളിൽ ജനിച്ച ഒരു ശരാശരി ഏറനാടൻ ബാലന് അനുഭവിക്കാവുന്നതിന്റെയൊക്കെ പരമാവധി ഗ്രന്ഥകാരൻ തന്റെ ബാല്യത്തിലൂടെ നമുക്ക് കാണിച്ചു തരുന്നുണ്ട്. വിദ്യാലയത്തിലേക്ക് പഠിക്കാൻ പറഞ്ഞയച്ചിട്ട്, വിദ്യാലയത്തോടും അതിന്റെ പരിസരങ്ങളോടും പ്രിയമുണ്ടായിട്ടും പഠനത്തിൽ മാത്രം താത്പര്യമില്ലാതിരുന്ന, വായിച്ചിയുടെ കൂടെ എപ്പോഴും വാഴക്കാട്ടങ്ങാടിയിൽ പെട്ടിക്കടയിൽ ഉണ്ടാവണമെന്ന് വാശി പിടിച്ച ബാലൻ പ്രകൃതിയോടിണങ്ങി ജീവിച്ചവനായിരുന്നു. 

 

 

മാവും പ്ലാവും ഉൾപ്പെടുന്ന മരങ്ങളും കുന്നിന്റെ മുകൾപ്പരപ്പിലെ തടായിയും ചാലിയാർ പുഴയും കൊയ്ത്തുപാടങ്ങളും തോടുകളും നാട്ടിടവഴികളും ചുറ്റുപാടിലെ ജീവ ജാലങ്ങളുമൊക്കെ പാത്രമായ ജീവിത കഥയായിരുന്നു ഗ്രന്ഥകാരന്റേത്. അഞ്ചു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തെ പോറ്റാൻ വല്ലാതെ അധ്വാനിച്ച ഗൃഹനാഥൻ കോറോത്ത് അലി (വായിച്ചി), പെട്ടിക്കടയിലെ തന്റെ കണക്കുകൾ മാറ്റിയെഴുതാൻ തന്റെ മൂത്ത സഹോദരങ്ങളായ കുഞ്ഞാനെയും കുഞ്ഞാളെയും ഏൽപിക്കുന്ന പതിവിനെപ്പറ്റി ഗ്രന്ഥകാരൻ പറയുന്നുണ്ട്. ആ കണക്കുകൾ മാറ്റിയെഴുതുന്നതിലൂടെ ഗണിതത്തിലെ വൈദഗ്ധ്യം മാത്രമല്ല നാട്ടിലെ മനുഷ്യരുടെ ജീവിതാവസ്ഥ കൂടി അവർ ഹൃദിസ്ഥമാക്കുകയായിരുന്നു.

 

 

പലിശയുടെ അധികഭാരമില്ലാതെ ജീവിതാവശ്യങ്ങളുടെ പൂർത്തീകരണത്തിനുള്ള സഹവർത്തിത്വമായ കുറിക്കല്യാണവും വർഷത്തിൽ ഒരിക്കൽ ഉണ്ടാകുന്ന പുര കെട്ടലും വീടുകളിൽ ഉത്സവം പോലെ നടന്നിരുന്ന കൂവപ്പൊടിയൊരുക്കലും നാട്ടിലെ തോട്ടിലും പുഴയിലും നീന്തിത്തുടിച്ച കോട്ടി, അമ്മായിപ്പരൽ ഉൾപ്പെടെയുള്ള മീനുകളുമൊക്കെ വീണ്ടെടുക്കാൻ പറ്റാത്തത്ര വിദൂരതയിലേക്ക് മറഞ്ഞു പോയ ഗ്രാമീണ ജീവിതത്തിന്റെ ഓർമകളാണെന്ന് ഏറെ ഗൃഹാതുരത്വത്തോടെ എഴുത്തുകാരൻ അക്ഷരങ്ങളിലൂടെ വരച്ചിട്ടിരിക്കുകയാണ്. പുസ്തകത്തിലെ ഓരോ വരിയും ആവർത്തന വിരസതയില്ലാതെ പുതുമയോടെ മുന്നോട്ടു കൊണ്ടുപോവുന്നതിൽ ഗ്രന്ഥകാരൻ പൂർണ്ണമായും വിജയിച്ചിട്ടുണ്ട്.

 

 

കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന വായിച്ചിയുടെ വിയോഗാനന്തരം പഠനച്ചെലവും മറ്റും കണ്ടെത്താനാവാത്ത ഒരവസ്ഥയിലാണ് ഗ്രന്ഥകാരൻ തന്റെ ഇളയ സഹോദരങ്ങളായ കുഞ്ഞിമ്മുവിനും മിനിക്കും ഒപ്പം മുക്കം യത്തീംഖാനയിലെത്തുന്നത്. അനാഥത്വത്തിന്റെ സങ്കടക്കടലിലൂടെ ജീവിതത്തിന്റെ മറുകരയെത്താൻ ശ്രമിക്കുന്ന നൂറുകണക്കിനു ബാല്യങ്ങളോടൊപ്പം വർഷങ്ങളോളം അവരും അവിടെ കഴിഞ്ഞുകൂടി. തിരികെപ്പോവാനും അനാഥാലയവാസം അവസാനിപ്പിക്കാനും ഓരോ തവണ ലീവിനു വരുമ്പോഴും ശ്രമിച്ചെങ്കിലും പതിയെ അവിടെ ഇഴുകിച്ചേരുകയായിരുന്നു. വ്യത്യസ്ത സ്വഭാവക്കാരാ യവരോടൊപ്പം ഊണിലും ഉറക്കിലും പഠനത്തിലുമൊക്കെ ഇടപഴകി ജീവിച്ചപ്പോൾ തനിക്കു സ്വമേധയാ കൈവന്ന വ്യക്തിത്വ വികാസങ്ങളാണ് സിവിൽ സെർവന്റാകുന്നതിന് ഏറ്റവും കൂടുതൽ സഹായിക്കുക ഐഎഎസ് അഭിമുഖ പരീക്ഷയിൽ മുഹമ്മദ് അലി ശിഹാബ് ഇന്റർവ്യൂ ബോർഡിനു മുമ്പിൽ സമർഥിക്കുന്നുണ്ട്.

 

 

അനാഥത്വത്തിന്റെയും നാടും വീടും വിട്ടു നിൽക്കുന്നതി ന്റെയും സങ്കടങ്ങൾ വിവരിക്കുന്ന രണ്ടാം ഭാഗത്ത്, ഒരിക്കൽ പുട്ടു ചുട്ട് തന്നെയും സഹോദരങ്ങളെയും കാണാൻ വന്ന ഉമ്മയുടെ കഥ പറയുന്നുണ്ട് ഗ്രന്ഥകാരൻ. യത്തീംഖാന ഹോസ്റ്റലിലെ തന്റെ പെട്ടിയുടെ പൂട്ടിന്റെ ചാവി നഷ്ടപ്പെട്ടപ്പോൾ അടുത്ത പ്രാവശ്യം വരുമ്പോൾ പുതിയ പൂട്ട് വാങ്ങണമെന്ന് കത്തിലൂടെ വീട്ടിലേക്ക് അറിയിച്ചിരുന്നു. കത്ത് വായിച്ച മൂത്താപ്പ എഴുത്തുകാരന്റെ ഉമ്മയോട് പറഞ്ഞു, ‘നീ അടുത്ത പ്രാവശ്യം പോവുമ്പോൾ കുറച്ച് പുട്ട് ചുട്ട് കൊണ്ടുപോവണം. അവർ പുട്ട് കഴിക്കാൻ കാത്തിരിക്കുകയാണ്’. അങ്ങിനെ പൂട്ടിന് കാത്തിരുന്ന് പുട്ട് കഴിച്ച് വയറ് നിറച്ച് സംതൃപ്തിയടഞ്ഞാണ് അന്ന് ഉമ്മയെ യത്തീംഖാനയിൽ നിന്നും അവർ പറഞ്ഞയച്ചത്. 

 

ഫസ്റ്റ് ക്ലാസ്സോടെ എസ്എസ്എൽസി പാസ്സായിട്ടും, മൂത്ത സഹോദരിയെ കെട്ടിച്ചയച്ചതിന്റെയും വീട് പുതുക്കി പണിതതിന്റെയും കടബാധ്യത ഉള്ള കുടുംബത്തെ തന്നാലാവും വിധം സഹായിക്കാനാണ് ചെങ്കൽ ക്വാറിയിൽ കല്ലു തട്ടാൻ പോയി ആ കൗമാരക്കാരൻ ശ്രമിച്ചത്. പിന്നീടുള്ള ജീവിത യാത്രയിൽ പ്രീഡിഗ്രിയും വിദൂര വിദ്യാഭ്യാസ കോഴ്സിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കുന്ന തോടൊപ്പം അധ്യാപകനായും പഞ്ചായത്താപ്പീസുകളിൽ ഗുമസ്തനായുമൊക്കെയായി വ്യത്യസ്ത മേഖലകളിൽ സേവനമനുഷ്ഠിച്ചു. 

 

 

ഹൈസ്ക്കൂൾ പഠനകാലത്ത് ആരംഭിച്ചിരുന്ന പൊതു വിജ്ഞാനശേഖരണം അധ്യാപകവൃത്തിയിലേർ പ്പെട്ടിരുന്ന സമയത്ത് ഒരു ഹരമായി മാറി. നിരന്തരമായി പിഎസ്‌സിയുടെ മത്സര പരീക്ഷകളെഴുതി. ഫോറസ്റ്റർ, അസി. ഗ്രേഡ് ഉൾപ്പടെ ഇരുപത്തിയൊന്നോളം നിയമനങ്ങൾക്ക് അർഹനായിരുന്നു. പൊതുവിജ്ഞാന ശേഖരണത്തോടുള്ള തൃഷ്ണയും മത്സര പരീക്ഷകളോടുള്ള അഭിവാഞ്ഛയും മനസ്സിലാക്കിയ മൂത്ത സഹോദരൻ കുഞ്ഞാനാണ് ഐഎഎസ് എന്ന ഉന്നത ലക്ഷ്യം ചൂണിക്കാണിച്ചു കൊടുത്തത്.

 

‘വിരലറ്റ’ത്തിന്റെ അവസാന ഭാഗങ്ങളിൽ ഐഎഎസ്സിലേക്കുള്ള തന്റെ സാഹസികമായ യാത്ര ചുരുക്കിയെഴുതിയിരിക്കുകയാണ് ഗ്രന്ഥകാരൻ. നിരന്തരമായ പരിശ്രമങ്ങളുടെയും കൃത്യമായ രീതിയിലുള്ള പഠന ക്രമങ്ങളുടെയും നിതാന്തമായ യത്നത്തിന്റെയുമൊക്കെ ഫലമായി ആദ്യ അവസരത്തിൽത്തന്നെ സിവിൽ സർവീസ് പരീക്ഷാ കടമ്പകളെല്ലാം മറികടന്ന് ഐഎഎസ്. നേടുകയായിരുന്നു. 

 

 

ഫൈനൽ റിസൽറ്റ് വന്ന സമയത്ത് തൊട്ടടുത്തുള്ള മകളോട് ‘റിഞ്ചൂ... ഉപ്പക്ക് ഐഎഎസ്. കിട്ടി’ എന്ന് സന്തോഷത്തോടെ, നിറകണ്ണുകളോടെ പറഞ്ഞപ്പോൾ കാര്യമെന്തെന്നറിഞ്ഞില്ലെങ്കിലും അവൾ ചിരിച്ചു, ഉപ്പച്ചിക്ക് എന്തോ വലിയ സംഭവം കിട്ടിയെന്നറിഞ്ഞ പോലെ. ഐഎഎസ്സുകാരനായതിനു ശേഷം മലപ്പുറം ജില്ലാ പൊലീസ് നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത തന്നെയും കുടുംബത്തെയും തിരികെ കൊണ്ടാക്കു ന്നതിനിടയിൽ സുഹൃത്തായ പൊലീസുകാരൻ കാറിൽ വച്ച് ഉമ്മയോട് പറഞ്ഞു; ‘മോന് ഐഎഎസ്സൊക്കെ കിട്ടിയല്ലോ അല്ലേ ഉമ്മാ’. അതിനു ഉമ്മയുടെ മറുപടി, ‘ഓന് എന്ത് കിട്ടിയാലും വേണ്ടില്ല, അന്തിയാവുമ്പോ ഴേക്കും വീട്ടിലെത്തുന്ന പണി മതി’ എന്നായിരുന്നു. ജീവിതത്തിലെ സുഖവും ദുഃഖവുമൊക്കെ നിറഞ്ഞ അനുഭവങ്ങൾ ഇരുന്നൂറോളം വരുന്ന പേജുകളിലൂടെ ഗ്രന്ഥകാരൻ കുറിച്ചിരിക്കുന്നു.

 

 

പുസ്തകത്താളുകളിൽ മഷി പുരണ്ടുണങ്ങിക്കിടക്കുന്ന നിർവചനങ്ങളല്ല, പ്രത്യക്ഷ ബോധത്തിൽനിന്ന് ലഭിക്കുന്നതാണ് യഥാർഥ അറിവുകൾ എന്ന് മുഹമ്മദ് അലി ഷിഹാബ് ഐഎഎസ് യുപിഎസ്‌സി. ഇന്റർവ്യൂ ബോർഡിനു മുമ്പിൽ തന്റെ പ്രകടനത്തിലൂടെ സമർഥിക്കുന്നു. ഇവിടെ, ആ യാഥാർഥ്യം തന്റെ വളരെ ചെറിയ ജീവചരിത്രത്തിന്റെ ഒരു അടയാളപ്പെടുത്തലാക്കാൻ ഗ്രന്ഥകാരനു സാധിച്ചിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. ആത്മകഥകൾ ഒരുപാട് വായിച്ചിട്ടുണ്ടെങ്കിലും എനിക്ക് ആത്മാവിനെ തൊട്ടറിഞ്ഞ് വായിക്കാൻ കഴിഞ്ഞ ഒരു പുസ്തകമായിരുന്നു‘വിരലറ്റം’.

സ്നേഹം…. പ്രാർഥനകൾ ....

 

English Summary : Viralattam Book By  ALi A RAhman : Muhammad Ali Shihab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com