ADVERTISEMENT

ഗാന്ധിജിയോടും അദ്ദേഹത്തിന്റെ ആശയങ്ങളോടും താല്‍പര്യമില്ലാത്ത പല സോഷ്യലിസ്റ്റുകളുമുണ്ട്. തങ്ങള്‍ പഠിച്ചതും പ്രയോഗിച്ചതുമായ തത്ത്വശാസ്ത്രത്തില്‍നിന്നു വ്യത്യസ്തമായി ഗന്ധിജി ഇന്ത്യയില്‍ നടപ്പിലാക്കിയ മാനസിക പരിവര്‍ത്തനത്തോടും അവര്‍ക്കും വലിയ താല്‍പര്യമില്ല. ഗാന്ധിജിയുടെ ആത്മീയ രാഷ്ട്രീയപ്രവര്‍ത്തനവും അവര്‍ക്ക് അപരിചിതമാണ്. സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും പതിവു ചുവപ്പു കണ്ണടകള്‍ മാറ്റിവച്ചു നോക്കുന്നവര്‍ക്കു മാത്രമേ ഗാന്ധിജിയെ മനസ്സിലാക്കാന്‍ കഴിയൂ. അദ്ദേഹത്തിന്റെ ആശയങ്ങളുടെ സാരാംശങ്ങള്‍ ഗ്രഹിക്കാന്‍ കഴിയൂ. അപൂര്‍വമായ ഉള്‍ക്കാഴ്ചയും ഇസങ്ങളെ അതിജീവിക്കുന്ന മാനുഷിക കാഴ്ചപ്പാടും സ്വായത്തമായവര്‍ക്കുമാത്രം കഴിയുന്നത്. അങ്ങനെയൊരാളായിരുന്നു എം.പി. വീരേന്ദ്രകുമാര്‍. 

അടിയുറച്ച സോഷ്യലിസ്റ്റ് എന്നറിയപ്പെട്ട വീരേന്ദ്രകുമാര്‍ ഗാന്ധിജിയെക്കുറിച്ച് ഏറെ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അവസാന ലേഖനങ്ങളിലൊന്നും ഇന്ത്യയുടെ രാഷ്ട്രപിതാവിനെക്കുറിച്ചുള്ളതായിരുന്നു. ഗാന്ധിജിയെക്കുറിച്ചു മാത്രമല്ല ബുദ്ധനെക്കുറിച്ചും. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചു വിശദീകരിക്കുമ്പോഴാണ് അദ്ദേഹം ഗാന്ധിസത്തിന്റെ അന്തഃസത്ത മനസ്സിലാക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് പറഞ്ഞത്; തിളച്ചുമറിയുകയും തണുത്തുറയുകയും കുതിച്ചെത്തി സര്‍വം തകര്‍ക്കുകയും ചെയ്യുന്ന വിചിത്ര പ്രതിഭാസമായിത്തീരുന്ന പ്രകൃതിയുടെ അനന്ത വൈചിത്ര്യങ്ങളെക്കുറിച്ചു പറയുമ്പോള്‍. പ്രകൃതിയെ അപരമായി കരുതുകയും കൈയേറുകയും ചെയ്തതിന്റെ പരിണതഫലമാണ് മനുഷ്യരാശി ഇപ്പോള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ എന്നു പറഞ്ഞുകൊണ്ട് വീരേന്ദ്രകുമാര്‍ ഗാന്ധിജിയും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പറയുന്നു; പ്രകൃതിയെ എത്രമാത്രം വിശുദ്ധമായും പരിപാവനമായും കരുതണമെന്നും. 

പ്രകൃതിയെ പരിപാലിക്കേണ്ടതിനെക്കുറിച്ച് നേരത്തെയും വീരേന്ദ്രകുമാര്‍ എഴുതിയിട്ടുണ്ട്, അദ്ദേഹത്തിന്റെ പ്രശസ്തമായ ‘ആമസോണും കുറെ വ്യാകുലതകളും’  എന്ന പുസ്തകത്തില്‍. 2011-ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ‘സ്റ്റഫ് ചെയ്ത പക്ഷികളെയും വീട്ടിയില്‍ തീര്‍ത്ത കരിവീരന്‍മാരെയും കടലാസില്‍ വരച്ച നരിയെയും പുലിയെയുമൊക്കെ ചൂണ്ടിക്കാണിച്ച് നമുക്ക് നമ്മുടെ കുഞ്ഞുങ്ങളോടു പറയേണ്ടിവരും: ഇങ്ങനെ കുറെ വിചിത്ര ജീവികള്‍ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന്. ഇത് സര്‍വനാശത്തിന്റെ തുടക്കം മാത്രമാണ്’. പ്രകൃതിയുടെ മടിത്തട്ടിലാണ് വീരേന്ദ്രകുമാര്‍ വളര്‍ന്ന് ഒരു വടവൃക്ഷമായി പന്തലിച്ചതുതന്നെ; വയനാട്ടിലെ പുളിയാര്‍മലയില്‍. 

‘ഞാന്‍ വയനാട്ടില്‍ കടുവയെയും കാട്ടിയെയും കണ്ടിട്ടുണ്ടെന്നത് എനിക്ക് സത്യമാണെങ്കില്‍ എന്റെ പേരമകള്‍ക്ക് അയഥാര്‍ഥമാണ്. അവളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഞാന്‍ നിസ്സഹായനായി. മാത്രമല്ല, കളവു പറയുന്നവനാണെന്ന ആരോപണത്തിനു കൂടി വിധേയനാവുന്നു- വീരേന്ദ്രകുമാര്‍ എഴുതുന്നു. 

തലമുറകള്‍ക്കിടയില്‍ സത്യം സങ്കല്‍പവും സങ്കല്‍പം സത്യവുമായി കൂടിക്കലര്‍ന്നുകിടക്കുന്നു എന്നാണ് ഇതേക്കുറിച്ച് ആമസോണ്‍ എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതിയത്. 

വീരേന്ദ്രകുമാറിന്റെ ഏറ്റവും പ്രശസ്തമായ ‘ ഹൈമവത ഭൂവില്‍’ എന്ന പുസ്തകത്തിലും പ്രകൃതിയുടെ വശ്യമായ ചിത്രങ്ങള്‍ അദ്ദേഹം അക്ഷരങ്ങളില്‍ വരച്ചുചേര്‍ത്തിട്ടുണ്ട്. ‘ഗംഗോത്രിയിലെ സൂര്യാസ്തമയം അവര്‍ണനീയമായ ഒരു അനുഭവമായിരുന്നു. സൂര്യന്‍ പശ്ചിമദിക്കിലേക്ക് ചാഞ്ഞുകൊണ്ടിരിക്കെ പ്രകൃതി വിടര്‍ത്തിയ വര്‍ണക്കാഴ്ചകള്‍ വര്‍ണപ്പീലികളായി. വെള്ളി ഉരുക്കിയൊഴിച്ച കൊടുമുടികളില്‍ വര്‍ണനാതീതമായ നിറപ്പകര്‍പ്പുകളുണ്ടായി. ഇളം ചുവപ്പില്‍നിന്ന് കടും ചുവപ്പിലേക്ക്. പിന്നീട് പ്രപഞ്ചത്തിന്റെ മറ്റു നിറങ്ങളിലേക്ക്’. ഗംഗയെ മനസ്സാ നമിക്കുമ്പോള്‍ ഇനിയെത്രകാലം ഈ വ്യാകുലത എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍ കരുത്ത് നേടിക്കൊണ്ടിരുന്നത്. 

ഇന്ത്യയുടെയും ലോകത്തിന്റെയും പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ 2018 ലെ മഹാപ്രളയത്തെക്കുറിച്ചും അദ്ദേഹം ഉള്‍ക്കാഴ്ചയോടെ വിശദീകരിച്ചു. ഒപ്പം കേരളത്തിലെ പക്ഷിവര്‍ഗത്തിന്റേത് ഉള്‍പ്പെടെയുള്ള ദയനീയമായ അവസ്ഥയും. ഗാന്ധിജിയേലേക്കുള്ള തിരിച്ചുപോക്കിന്റെ അനിവാര്യത അപ്പോഴൊക്കെ അദ്ദേഹം ഊന്നിപ്പറഞ്ഞു. 

വൃക്ഷങ്ങളോട് ആദരവ് കാണിക്കാന്‍ ഭിക്ഷുക്കളോട് എന്നും ആഹ്വാനം ചെയ്യുമായിരുന്നു ശ്രീബുദ്ധന്‍. ഭിക്ഷുക്കള്‍ ഒരിക്കലും മരം മുറിക്കാന്‍ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബുദ്ധന്‍ ഇത്രമാത്രം കരുണ പ്രകൃതിയോട് കാണിക്കാന്‍ കാരണമുണ്ട്. ഒരിക്കല്‍ ഒരു ഭിക്ഷു ഒരു മരക്കൊമ്പ് ഒടിച്ചു. തന്റെ കുട്ടിയുടെ കൈ അറുത്തുമാറ്റിയെന്ന് അപ്പോള്‍ ആ മരം ബുദ്ധനോട് കരഞ്ഞുപറഞ്ഞത്രേ, പരാതി ബോധിപ്പിച്ചുവത്രേ. 

വനനശീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഗാന്ധിജിയിലേക്കും ബുദ്ധനിലേക്കുമാണ് നാം മടങ്ങിപ്പോകേണ്ടതെന്നാണ് വീരേന്ദ്രകുമാര്‍ എന്നും ഉദ്ബോധിപ്പിച്ചത്. സോഷ്യലിസത്തിനും ഉയരത്തില്‍ വിശ്വമാനവികതയുടെ വക്താവായിരുന്നു അദ്ദേഹം. പുസ്തകങ്ങളിലും പ്രസംഗങ്ങളിലും എന്നും അദ്ദേഹം പറഞ്ഞതും എഴുതിയതും മനുഷ്യത്വത്തെക്കുറിച്ച്, പ്രകൃതിസ്നേഹത്തെക്കുറിച്ച്, പ്രകൃതിയും മനുഷ്യനും ഒന്നിച്ച് ഒരുമിച്ചു ജീവിതം നയിക്കുന്ന ഹൈമവത ഭൂമിയെക്കുറിച്ച്. 

English Summary : MP Veerendra Kumar - The legendary writer, philosopher and journalist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com